Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightവൈദ്യുതിക്കെണി...

വൈദ്യുതിക്കെണി മരണങ്ങൾക്ക് സർക്കാർ മറുപടി പറയണം

text_fields
bookmark_border
Electrocution deaths
cancel


നിലമ്പൂർ വഴിക്കടവ് വെള്ളക്കട്ടയിൽ കാട്ടുപന്നിയെ കുടുക്കാൻ സ്ഥാപിച്ച വൈദ്യുതി കമ്പിയിൽനിന്ന് ആഘാതമേറ്റ് പത്താംക്ലാസ് വിദ്യാർഥി അനന്തു വിജയ് മരിച്ച അതിദാരുണ സംഭവം സർക്കാർ സംവിധാനങ്ങളുടെ അനാസ്ഥയും പിടിപ്പുകേടും പുറത്തുകൊണ്ടുവരുന്നുണ്ട്. കാട്ടുപന്നിയുടെ മാംസം വിൽക്കാൻവേണ്ടി അനധികൃതമായി ഒരുക്കിയ വൈദ്യുതിക്കെണിയാണ് ശനിയാഴ്ച രാത്രി മീൻപിടിക്കാൻ പോയ അനന്തുവിനും കൂട്ടുകാർക്കും മരണക്കുരുക്കായത്. കൃഷിനാശത്തിനിടയാക്കുന്ന വന്യമൃഗങ്ങളുടെ ശല്യമൊഴിവാക്കാൻ ഔദ്യോഗിക സംവിധാനങ്ങൾ ഒന്നും ചെയ്യാതെ നിഷ്ക്രിയമായിരിക്കുമ്പോൾ ജനങ്ങൾ അനധികൃത മാർഗങ്ങൾ സ്വീകരിക്കുന്നത് പതിവായി മാറിയിട്ടുണ്ട് കേരളത്തിൽ.

ഭരണമികവിനെക്കുറിച്ച് ഭരിക്കുന്ന പാർട്ടിക്കാരുടെ വായ്ത്താരികളാൽ മുഖരിതമായ നിലമ്പൂരിലാണ് വൈദ്യുതി, വനംവകുപ്പുകളെയൊക്കെ നോക്കുകുത്തിയാക്കി അനധികൃത വൈദ്യുതിക്കെണി കുരുന്നുജീവൻ അപഹരിച്ചത്. ദുരന്തത്തിൽ ഞെട്ടിയുണർന്ന സർക്കാർ മെഷിനറി ജനത്തെ പഴിചാരിയും ഭരിക്കുന്നവരും പ്രതിപക്ഷവും അന്യോന്യം ആക്ഷേപശകാരങ്ങളുതിർത്തും ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടുന്നതും ഒരു ദാരുണമരണം പോലും രാഷ്ട്രീയായുധമാക്കി മാറ്റുന്നതുമാണ് ഇപ്പോൾ കാണുന്ന കെട്ടുകാഴ്ച. വന്യമൃഗങ്ങളെ വേട്ടയാടിപ്പിടിച്ച് മാംസമാക്കി വിൽക്കാൻ വേണ്ടിയാണ് കെണിയൊരുക്കിയതെന്ന്, പൊലീസ് പ്രതിയായി പിടികൂടിയ വിനീഷ് പറയുന്നത് കാര്യങ്ങളുടെ ഗൗരവം വർധിപ്പിക്കുന്നുണ്ട്. അനധികൃത വേട്ടക്കുള്ള അപായക്കുരുക്കുകളുമായി ആർക്കും അഴിഞ്ഞാടാവുന്ന പരുവത്തിലേക്ക് സംസ്ഥാനം എത്തിയെങ്കിൽ അതിനു മറുപടി പറയേണ്ടത് സംസ്ഥാന സർക്കാറാണ്.

സംസ്ഥാനത്ത് വന്യമൃഗങ്ങൾക്കായി വെച്ച വൈദ്യുതിക്കെണിയിൽ കുരുങ്ങി നിരപരാധരായ മനുഷ്യർ കൊല്ലപ്പെടുന്ന സംഭവം ഈയിടെയായി ആവർത്തിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ എട്ടുമാസത്തിനകം ആറുപേരാണ് കേരളത്തിൽ ഇങ്ങനെ അപമൃത്യുവിനിരയായത്. സംഭവങ്ങളുണ്ടാകുമ്പോൾ ഞെട്ടിയുണർന്ന് കണ്ണിൽപൊടിയിടാനുള്ള ചില പ്രസ്താവനകൾ നടത്തിയും നടപടികളെടുത്തു എന്നു വരുത്തിയും എല്ലാം മതിയാക്കുകയാണ് ബന്ധപ്പെട്ട വകുപ്പുകൾ എന്നതിന്‍റെ തെളിവാണ് ഈ മരണനിരക്ക്. അപകടം മണത്ത് ആരെങ്കിലും പരാതിയുമായി നമ്മുടെ വകുപ്പ് ഓഫിസുകളിലോ ഓഫിസർമാരെയോ ബന്ധപ്പെട്ടാൽ അതിനൊന്നും ചെവികൊടുക്കാനുള്ള സന്നദ്ധത പലപ്പോഴും കണ്ടുവരാറില്ല. നിലവിലെ സംഭവത്തിലും ‘സർക്കാർ മുറ’ പതിവുതെറ്റാതെ പ്രവർത്തിച്ചു എന്നുതന്നെ ബന്ധുക്കൾ ആരോപിക്കുന്നു. വൈദ്യുതിക്കെണിയൊരുക്കിയ വിവരം കെ.എസ്.ഇ.ബിയെ അറിയിച്ചിരുന്നുവത്രേ.

ആൾ സഞ്ചാരമുള്ള വഴിയായതിനാൽ അതിലടങ്ങിയ അപകടവും അവർ ചൂണ്ടിക്കാണിച്ചു. എന്നിട്ടും വൈദ്യുതിവകുപ്പ് ഉദ്യോഗസ്ഥർ നടപടിയൊന്നുമെടുത്തില്ല. അതിനാൽ ഇത് വിളിച്ചുവരുത്തിയ ദുരന്തമാണെന്നാണ് അവരുടെ ആക്ഷേപം. കെ.എസ്.ഇ.ബിയുടെ സിംഗിൾ ഫേസ് ലൈനിൽനിന്ന് തോട്ടി ഉപയോഗിച്ച് നേരിട്ട് വൈദ്യുതി മോഷ്ടിച്ചെടുത്ത് വയർ ഉപയോഗിച്ചും ഇൻസുലേഷനില്ലാത്ത കമ്പികൾ ഉപയോഗിച്ചും ലൈൻ വലിച്ചാണ് പന്നിക്കെണിയൊരുക്കിയത്. ഇത്ര നഗ്നമായ നിയമലംഘനം ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടി സ്വീകരിക്കാൻ അറച്ചുനിന്നശേഷം സ്വകാര്യവ്യക്തികളുടെ നിയമലംഘനത്തിന് തങ്ങളെ പഴിപറയരുതെന്ന വാദവുമായി രംഗത്തുവന്നിരിക്കുകയാണ് വൈദ്യുതി വകുപ്പ്.

സ്വകാര്യവ്യക്തികളുടെ നിയമലംഘനം പിടികൂടി ശിക്ഷിക്കുകയോ, അതോ, അവരെ പാട്ടിനുവിട്ട് പാവപ്പെട്ടവരെ മരണത്തിലേക്ക് തള്ളിക്കൊടുക്കുകയോ ഏതാണ് വകുപ്പിന്‍റെ ധർമമെന്ന് വിശദീകരിക്കേണ്ടത് വകുപ്പു മന്ത്രിയും സർക്കാറുമാണ്. ഇത്തരത്തിൽ വൈദ്യുതി മോഷ്ടിച്ച് കെണികളൊരുക്കുന്നത് 2003ലെ വൈദ്യുതി നിയമമനുസരിച്ച് നിയമവിരുദ്ധവും മൂന്നുവർഷം വരെ തടവും പിഴയും രണ്ടും ഒന്നിച്ചുമൊക്കെ ശിക്ഷ ചുമത്താവുന്ന കുറ്റവുമാണ്. ഇത്ര വലിയൊരു അപരാധത്തിന് ഇതുവരെയായി എത്ര പേരെ പിടികൂടി ശിക്ഷിച്ചിട്ടുണ്ട് എന്നു സർക്കാർ വ്യക്തമാക്കണം. സമാനദുരന്തങ്ങൾ ആവർത്തിക്കുന്നത് സർക്കാറിന്‍റെ ഈ രംഗത്തെ പിടിപ്പുകേടാണല്ലോ വിളിച്ചുപറയുന്നത്.

ദുരന്തങ്ങളുണ്ടാകുമ്പോൾ ഭരണകൂടത്തിൽ നിന്നും അധികാരികളിൽ നിന്നും സർക്കാറിനെ നയിക്കുന്ന പാർട്ടി നേതൃത്വത്തിൽ നിന്നും വിവേകവും ഉത്തരവാദിത്തബോധവും നിറഞ്ഞ സമീപനമാണ് ജനം പ്രതീക്ഷിക്കുന്നത്. ഇവിടെ തന്നെ ബന്ധപ്പെട്ട വൈദ്യുതി, വനം വകുപ്പുകൾ അവധാനതയോടെ വിഷയം പഠിച്ച് പ്രതികരിക്കുകയായിരുന്നു വേണ്ടിയിരുന്നത്. എന്നാൽ, സംഭവത്തിന്‍റെ ഗൗരവം ഉൾക്കൊണ്ട് ഇനിയുമൊരു ആവർത്തനം ഇല്ലാതിരിക്കാനുള്ള പഴുതടച്ച നടപടികൾക്ക് തുടക്കമിടുന്നതിനു പകരം വിഷയം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനു മുതൽക്കൂട്ടാനുള്ള തിരക്കിലായി വനം, വൈദ്യുതി മന്ത്രിമാരും ഭരണകക്ഷിയെ നയിക്കുന്ന പാർട്ടി സെക്രട്ടറിയടക്കമുള്ളവരും എന്നത് അതിദയനീയമായ മറ്റൊരു ദുരന്തമായി. ഒരു ദാരുണമരണത്തെ, അതിന്‍റെ ഞെട്ടലിൽ തരിച്ചുനിൽക്കുന്ന വീട്ടുകാർക്കും നാട്ടുകാർക്കും മുന്നിൽ ഗൂഢാലോചനയായി അവതരിപ്പിക്കാൻ മാത്രം ഭരണനേതൃത്വത്തിലുള്ളവർ സ്വയം വിലകെടുത്തരുതായിരുന്നു. പിന്നീട് വിവാദമായി അമർഷം ഏറ്റുവാങ്ങേണ്ടി വന്നപ്പോൾ അതിൽ നിന്നു തലയൂരിയതു കൊണ്ടുമാത്രം ഭരണകൂടത്തിന്‍റെ കൈകൾ ശുദ്ധമാവില്ല. പ്രഥമമായി കുറ്റമേൽക്കേണ്ട വൈദ്യുതിവകുപ്പ് ജനത്തിനുനേരെ ആരോപണം തിരിച്ചെറിയുന്നതും ഭരിക്കുന്നവർക്കു ചേർന്നതല്ല, ജനാധിപത്യ മര്യാദയുമല്ല.

ജനത്തിനു കാര്യം ആരുടെയോ തെരഞ്ഞെടുപ്പു വിജയമല്ല. അവർക്കു വേണ്ടത് സ്വന്തം ജീവസുരക്ഷയാണ്. വനപ്രദേശത്ത് താമസിക്കുന്നവർക്ക് അതുറപ്പിക്കാവുന്ന വിധത്തിലുള്ള അന്വേഷണത്തിനും ഇനിയൊരു ദുരന്തമില്ലാതിരിക്കാൻ ഉത്തരവാദിത്ത നിർവഹണത്തിൽ ഉദ്യോഗസ്ഥരുടെ ബദ്ധശ്രദ്ധ ഉറപ്പുവരുത്തുന്നതിനും മുൻകൈയെടുത്തുവേണം സർക്കാർ ജനപക്ഷത്താണെന്നു തെളിയിക്കാൻ.

Show Full Article
TAGS:Electrocution death editorial 
News Summary - Electrocution deaths
Next Story