ജനസംഖ്യാ കണക്കും ആകുലതകളും
text_fieldsയു.എൻ പോപ്പുലേഷൻ ഫണ്ടിന്റെ (യു.എൻ.എഫ്.പി.എ) ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, തുടർച്ചയായ രണ്ടാം വർഷവും ലോകത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം ഇന്ത്യ തന്നെയാണ്. 2023ൽ, ചൈനയെ മറികടന്ന ഇന്ത്യയുടെ ജനസംഖ്യ 2025 പിന്നിടുമ്പോഴേക്കും 146 കോടിയിലധികം വരുമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഈ കണക്കിൽ വലിയ അത്ഭുതമില്ല. കാരണം, പുതിയ സഹസ്രാബ്ദത്തിലേക്ക് കടക്കുമ്പോൾതന്നെ കാൽനൂറ്റാണ്ടിനപ്പുറം ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് യു.എൻ.എഫ്.പി.എ അടക്കമുള്ള സംഘടനകൾ ഇരു രാജ്യങ്ങളുടെയും സെൻസസ് കണക്കുകളും ജനസംഖ്യ നയവും വിലയിരുത്തി പ്രവചിച്ചതാണ്. പ്രതീക്ഷിച്ചതിലും രണ്ടുവർഷം മുമ്പേ പ്രവചനം പുലർന്നുവെന്നു മാത്രം. മാത്രമല്ല, ഇന്ത്യൻ ജനസംഖ്യ 2055ഓടെ 170 കോടി വരെയെത്താം എന്ന പഠനങ്ങൾ വേറെയുമുണ്ട്. എന്നാൽ, ഈ റിപ്പോർട്ടിനെ വ്യത്യസ്തമാക്കുന്നത് അതിലെ മറ്റുചില വിശദാംശങ്ങളാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത്, ഇന്ത്യയടക്കം ലോകരാജ്യങ്ങൾ അപ്രത്യക്ഷമായൊരു ജനസംഖ്യാ ഇടിവിനെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നുവെന്നും 40 വർഷത്തിനുള്ളിൽ അത് അനുഭവവേദ്യമാകുമെന്നുമുള്ള നിരീക്ഷണമാണ്. പ്രത്യക്ഷത്തിൽ ജനസംഖ്യ വർധിക്കുന്നുവെങ്കിലും പ്രത്യുൽപാദന നിരക്കിൽ വൻ ഇടിവ് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഭാവിയിൽ, ഭൂഗോളത്തെ വിവിധങ്ങളായ പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന ആശങ്കയും റിപ്പോർട്ട് പങ്കുവെക്കുന്നു.
രാജ്യത്ത് അടുത്ത വർഷം സെൻസസ് നടക്കാനിരിക്കെയാണ് ഈ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ഏറ്റവും അവസാനം സെൻസസ് നടത്തിയ 2011ലെ കണക്കുപ്രകാരം ലോകജനസംഖ്യയിൽ ചൈനക്കുപിന്നിൽ രണ്ടാമതായിരുന്നു ഇന്ത്യ. ഏതാണ്ട് ഒന്നര വർഷം മുമ്പ് രാജ്യം ഒന്നാമതെത്തിയപ്പോൾ അക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാറിനാവാഞ്ഞത് നമുക്കു മുന്നിൽ കൃത്യമായ കണക്കുകളില്ലാത്തതുകൊണ്ടു മാത്രമാണ്. ഇനിയും നമുക്ക് കൃത്യമായ കണക്കുകൾ ലഭ്യമാകാൻ ചുരുങ്ങിയത് രണ്ട് വർഷമെങ്കിലും കാത്തിരിക്കണം. അതുവരെയും, ജനക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ടും അല്ലാതെയും സർക്കാറിന്റെ പദ്ധതികളെല്ലാം ആസൂത്രണം ചെയ്യുന്നത് പഴയതും കാലഹരണപ്പെട്ടതുമായ സെൻസസ് കണക്കുകളെ അവലംബിച്ചായിരിക്കും. പദ്ധതികളുടെ ഫലപ്രാപ്തിയെ ഇത് ഗുരുതരമായി ബാധിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ആ അർഥത്തിൽ, യു.എൻ.എഫ്.പി.എ റിപ്പോർട്ട് നമ്മുടെ ഭരണനിർവഹണത്തിന്റെ മെല്ലെപ്പോക്കിനെയും അടയാളപ്പെടുത്തുന്നുണ്ട്. അതോടൊപ്പം, ജനനനിരക്ക് കുറയുന്നതു സംബന്ധിച്ച റിപ്പോർട്ടിലെ ആശങ്കാജനകമായ വിശദാംശങ്ങൾ പുതിയ സെൻസസ് നടപടികളിൽ നാം ഊന്നേണ്ട പുതിയ മേഖലകളിലേക്ക് വിരൽചൂണ്ടുന്നുമുണ്ട്. സ്വാതന്ത്ര്യം കിട്ടുമ്പോൾ ഇന്ത്യൻ ജനസംഖ്യ ഏതാണ്ട് 34 കോടിയായിരുന്നു; ആ സമയം മൊത്തം പ്രത്യുൽപാദന നിരക്ക് (ടി.എഫ്.ആർ) ഏതാണ്ട് ആറിനടുത്ത്. അഥവാ, ഓരോ ദമ്പതികൾക്കും അക്കാലങ്ങളിൽ ശരാശരി ആറ് കുഞ്ഞുങ്ങൾ ജനിച്ചിരുന്നു. 1960ൽ ജനസംഖ്യ 43.6 കോടിയിലെത്തി; ടി.എഫ്.ആർ ആറിന് മുകളിലും. 65 വർഷങ്ങൾക്കിപ്പുറം ജനസംഖ്യ പിന്നെയും 100 കോടി വർധിച്ചുവെന്നത് ശരിതന്നെ; എന്നാൽ, ടി.എഫ്.ആർ 1.9 ലെത്തിയിരിക്കുന്നു. ഇത് 2.1 ലെത്തിയാലേ ജനസംഖ്യ അതുപോലെ നിലനിൽക്കു; അഥവാ, ഇപ്പോഴത്തെ പ്രവണത തുടരുകയാണെങ്കിൽ കുറച്ചുവർഷം കൂടി കഴിഞ്ഞാൽ ജനസംഖ്യ കുറയുകയായിരിക്കും ചെയ്യുക. ഇത് ഇന്ത്യയുടെ മാത്രം കാര്യമല്ല, ആഗോള തലത്തിൽ തന്നെ ദൃശ്യമായ പ്രവണതയാണിത്. ജനസംഖ്യാ വിസ്ഫോടന ഭീതിയുടെ കാലം കഴിഞ്ഞിരിക്കുന്നു; ഭൂമിയിൽ മനുഷ്യർ കുറഞ്ഞുകൊണ്ടിരിക്കുന്നതിന്റെ ആകുലതകളെയും അതിന്റെ കാരണങ്ങളെയും കുറിച്ച് ചർച്ചചെയ്യേണ്ട കാലം വന്നെത്തിയിരിക്കുന്നു.
ജനസംഖ്യാ ഇടിവ് ഭൂമിയുടെ പലയിടങ്ങളിലും ഇപ്പോൾത്തന്നെ പ്രകടമാണ്. ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ ജനനമാണ് 2024ൽ ജപ്പാനിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സ്കാൻഡിനേവിയൻ രാജ്യങ്ങളിലും ടി.എഫ്.ആർ നന്നേ കുറഞ്ഞു. ആരോഗ്യ മോഡലിൽ സ്കാൻഡിനേവിയയുമായി കിടപിടിക്കുന്ന കേരളത്തിന്റെ കാര്യവും ഇതുതന്നെ. 2011ൽ, കേരളത്തിൽ അഞ്ച് ലക്ഷത്തിൽ കൂടുതൽ കുഞ്ഞുങ്ങൾ ജനിച്ചപ്പോൾ 2024ൽ അത് നാലുലക്ഷത്തിനും താഴെയാണ്. 2011ൽ തന്നെ കേരളത്തിന്റെ ജനസംഖ്യാ വളർച്ച അഞ്ചുശതമാനം കുറവായിരുന്നു. ഇപ്പോൾ അത് എട്ട് ശതമാനത്തിലും കൂടുതലായിരിക്കും. ജനനം കുറയുന്നുവെന്നതിനർഥം, വളർന്നുവരുന്ന യുവതലമുറയുടെ തലയെണ്ണവും കുറയുന്നുവെന്നാണ്. മറുവശത്താകട്ടെ, ആരോഗ്യ മേഖലയിലുണ്ടായ മുന്നേറ്റം കാരണം ആയുർദൈർഘ്യം കൂടുകയും ചെയ്തിരിക്കുന്നു. ഫലത്തിൽ കേരളമടക്കമുള്ള ദേശങ്ങൾ വയോജനങ്ങളുടെ ഇടമായി മാറുന്നു. യുവാക്കൾക്കിടയിലെ വർധിച്ച കുടിയേറ്റ പ്രവണത കൂടി കണക്കിലെടുത്താൽ ഈ നാട് വയോജനങ്ങളുടേതു മാത്രമായി മാറും. കേരളത്തിൽ ഇപ്പോൾതന്നെ, വയോജന സംഖ്യ 17 ശതമാനമാണ്; പത്തുവർഷം കഴിയുമ്പോൾ അത് 20 ശതമാനമാകും. 2045ഓടെ യുവതയെ വയോധികർ മറികടക്കുമെന്നും കണക്കുകൾ വ്യക്തമാക്കുന്നു. സാമ്പത്തികവും സാമൂഹികവുമായ ഒട്ടേറെ സങ്കീർണതകൾക്ക് ഇത് വഴിവെക്കുമെന്നുറപ്പാണ്. ആസന്ന ഭാവിയിൽ നാം അഭിമുഖീകരിക്കേണ്ട ഈ പ്രശ്നത്തെ പ്രതിരോധിക്കാനുള്ള പലവിധ സംവിധാനങ്ങൾ നമുക്കാവശ്യമുണ്ട്. അതിന്റെ തുടക്കമെന്ന നിലയിൽകൂടിയായിരിക്കാം, അടുത്തിടെ കേരള സർക്കാർ വയോജന കമീഷന് രൂപം നൽകിയത്. ലോകത്തിനു മുന്നിൽ സമർപ്പിക്കാൻ പ്രാപ്തമായ നല്ലൊരു മാതൃകയാണിത്. ജനസംഖ്യ പ്രതിസന്ധിയെ മറികടക്കാൻ കൂടുതൽ വിപുലവും വ്യവസ്ഥാപിതവുമായ പദ്ധതികൾ ആഗോളതലത്തിൽത്തന്നെ വികസിപ്പിക്കേണ്ടതുണ്ടെന്ന ഓർമപ്പെടുത്തൽ കൂടിയാണ് ‘പ്രത്യുൽപാദന പ്രതിസന്ധി’ എന്ന് നാമകരണം ചെയ്തിരിക്കുന്ന യു.എൻ.എഫ്.പി.എ റിപ്പോർട്ട്. ചുരുക്കത്തിൽ, മാൽത്തൂസിന്റെയും മറ്റും സിദ്ധാന്തങ്ങളുടെ വെളിച്ചത്തിൽ മൂന്ന് പതിറ്റാണ്ടുമുമ്പ് ലോകം ചർച്ച ചെയ്ത ജനസംഖ്യ നിയന്ത്രണ വാദങ്ങൾ കാലഹരണപ്പെട്ടിരിക്കുന്നു; അത്തരം നിയന്ത്രണ നയങ്ങളുടെ കൂടി ഫലമായി രൂപപ്പെട്ട പുതിയ പ്രതിസന്ധിയെ എങ്ങനെ അതിജീവിക്കുമെന്നാണ് അടിയന്തര ആലോചനക്ക് വിധേയമാക്കേണ്ടത്.