കണ്ണീരിലമരേണ്ടതല്ല, കളിയാരവങ്ങൾ
text_fieldsറോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്‍റെ (ആർ.സി.ബി) ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) കിരീടാഘോഷം കണ്ണീരിൽ പൊലിഞ്ഞുപോയിരിക്കുന്നു. ഇന്ത്യൻ കായികചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിനാണ് ചിന്നസ്വാമി സ്റ്റേഡിയം സാക്ഷിയാകേണ്ടിവന്നത്. ക്രിക്കറ്റിനെ ജീവനായി കണ്ട, ക്ലബിന്‍റെ വിജയം നെഞ്ചിലലിഞ്ഞുചേർന്ന് കളിക്കാർക്കൊപ്പം ആഘോഷിക്കാൻ ബംഗളൂരു നഗരത്തിലെത്തിയ 11 പേരുടെ ജീവൻ നഷ്ടമായിരിക്കുന്നു. നൂറിലധികം ആളുകൾ പരിക്കുകളോടെ വിവിധ ആശുപത്രികളിലാണ്. അതിൽ പലരും ഗുരുതരമായ അവസ്ഥയിലുമാണ്. ആർ.സി.ബിയുടെ 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ സാക്ഷാത്കരിക്കപ്പെട്ട കിരീടാരോഹണം ഇനി ഓർമിക്കപ്പെടുക 11 ജീവനുകളുടെ നഷ്ടത്തിന്‍റെ കദനഭാരത്തോടൊപ്പമായിരിക്കും. വിരാട് കോഹ്‍ലിയെന്ന വർത്തമാനകാലത്തെ ഏറ്റവും മികച്ച ക്രിക്കറ്റർ ഇതിഹാസമായി വാഴ്ത്തപ്പെടുന്ന ആഹ്ലാദരാവ് ഇന്ത്യൻ കായികചരിത്രത്തിലെ ഏറ്റവും വലിയ ദുഃഖാനുഭവങ്ങളിലൊന്നായി വഴിമാറിപ്പോയി. ഇത്രയും വലിയ അപകടം സംഭവിച്ചതിന്‍റെ വസ്തുതകൾ കണ്ടെത്താൻ ജുഡീഷ്യൽ അന്വേഷണത്തിന് കർണാടകസർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. നല്ലതുതന്നെ, പക്ഷേ, അത് ജനങ്ങളുടെ വൈകാരികതയെ അഭിമുഖീകരിക്കാനുള്ള ഭരണകൂടങ്ങളുടെ പതിവുതന്ത്രമായി മാറാൻ അനുവദിക്കരുത്. കാരണം, നമ്മുടെ രാജ്യെത്ത ഏറ്റവും വലിയ കായികാപകടം ആവർത്തിക്കപ്പെടാതിരിക്കാൻ സമഗ്രമായ അന്വേഷണം അനിവാര്യമാണ്.
ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ പൊലീസിനുണ്ടായ പാളിച്ചകൾ മാത്രമല്ല, വിജയാഘോഷ പരേഡിന്‍റെ സംഘാടനത്തിലും ആശയവിനിമയത്തിലും ക്ലബ് അധികൃതരും ഉദ്യോഗസ്ഥരും ക്രിക്കറ്റ് അസോസിയേഷനും തമ്മിലുണ്ടാകേണ്ട പരസ്പരധാരണകളിലുമെല്ലാം ഗുരുതരമായ വീഴ്ചകൾ സംഭവിച്ചുവെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഏറ്റവും കൂടുതൽ ഫാൻസ് ഉള്ള ക്ലബുകളിലൊന്നാണ് റോയൽ ചലഞ്ചേഴ്സ്. അവരുടെ വിജയമാഘോഷിക്കാൻ സ്വാഭാവികമായും ചൊവ്വാഴ്ച രാത്രി മുതൽ നഗരത്തിലേക്ക് ലക്ഷത്തിലധികം വരുന്ന ആരാധകസംഘങ്ങൾ എത്തിക്കൊണ്ടിരുന്നു. അവരുണ്ടാക്കാൻ പോകുന്ന തിരക്കുകളും പ്രശ്നങ്ങളും ക്ലബ് അധികാരികളും ഭരണകൂടവും തിരിച്ചറിഞ്ഞില്ല എന്നിടത്തുനിന്ന് തുടങ്ങുന്നു അപകടത്തിന്‍റെ തീപ്പൊരി. വിക്ടറി പരേഡിന്‍റെ വിവരങ്ങൾ ക്ലബ് സമൂഹ മാധ്യമങ്ങളിലൂടെ പ്രഖ്യാപിക്കുമ്പോൾ ആൾക്കൂട്ടത്തിന്‍റെ നിയന്ത്രണത്തെക്കുറിച്ചും റോഡ് ഷോയുടെ സ്വഭാവത്തെക്കുറിച്ചും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരടക്കം അജ്ഞരായിരുന്നുവത്രെ. വിധാൻ സൗധയിലെ ആഘോഷത്തിനുശേഷം ആരംഭിക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ട റോഡ് ഷോ പെട്ടെന്ന് പിൻവലിച്ചതോടെ സൃഷ്ടിക്കപ്പെട്ട അനിശ്ചിതത്വം ആരാധകക്കൂട്ടത്തെ 40,000ത്തിലധികം ആളുകളെ ഉൾക്കൊള്ളാൻ ശേഷിയില്ലാത്ത സ്റ്റേഡിയത്തിലേക്ക് ഒഴുക്കി. ഇടുങ്ങിയ ഗേറ്റുകളിൽ അവർ തടിച്ചുകൂടുകയും അകത്തേക്ക് പ്രവേശിക്കാൻ തിരക്കുകൂട്ടുകയും ചെയ്തതോടെ നിലതെറ്റി വീണ ആളുകൾക്ക് ജീവൻ നഷ്ടമാകുകയായിരുന്നു. ആഘോഷത്തിലമരാനുള്ള ആൾക്കൂട്ടപ്പാച്ചിൽ നിയന്ത്രിക്കാനോ ക്രമപ്പെടുത്താനോ 5000ത്തിൽ താഴെ വരുന്ന പൊലീസ് സന്നാഹം നിസ്സഹായരായിരുന്നു. ഒരുങ്ങാനുള്ള സമയമവർക്ക് വേണ്ടത്ര ലഭിച്ചതുമില്ല. ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനാവശ്യമായ സജ്ജീകരണങ്ങളും സമയക്രമീകരണങ്ങളും നിശ്ചയിക്കുന്നതിൽ അധികാരികൾക്കും ക്ലബിനും സംഭവിച്ച പരാജയമാണ് 11 പേരുടെ ജീവനെടുത്ത ഈ ദുരന്തം.
രാഷ്ട്രീയനേതൃത്വവും ക്ലബ് അധികാരികളും കർണാടക ക്രിക്കറ്റ് അസോസിയേഷനും വളരെ ലാഘവത്തോടെയാണ് ഇത്രയും വലിയ ആൾക്കൂട്ടത്തെ കൈകാര്യം ചെയ്തതെന്നത് അക്ഷന്തവ്യമായ കുറ്റമാണ്. ഇത്രയും വലിയ ജനക്കൂട്ടം എത്തിച്ചേരുമെന്ന് ആരും പ്രതീക്ഷിച്ചില്ല എന്ന കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വാക്കുകളിൽ തെളിയുന്നുണ്ട് ആസൂത്രണത്തിലെ പാളിച്ചകൾ. സ്റ്റേഡിയത്തിന് പുറത്ത് തിരക്കിൽ ആളുകൾ കൊല്ലപ്പെടുന്ന വിവരം പുറത്തുവരുമ്പോഴും കൃത്യമായ വിവരങ്ങളറിയാതെ അകത്ത് ആഘോഷത്തിമിർപ്പിലായിരുന്നു ക്ലബ് അധികൃതരെന്നതും ഞെട്ടിപ്പിക്കുന്നതാണ്. അതുകൊണ്ട്, വിവിധ ഏജൻസികളുടെ ഏകോപനത്തിൽ സംഭവിച്ച പാളിച്ചകൾ അന്വേഷണത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. അപകടകരമായ വീഴ്ചകൾക്ക് ഉത്തരവാദികളായവർ മതിയായ ശിക്ഷ അനുഭവിക്കുകയും വേണം. കാരണം, ഇനിയും ഇത്തരം വലിയ ആൾക്കൂട്ടങ്ങളും ജയാഘോഷങ്ങളും നമ്മുടെ രാജ്യത്ത് ആവർത്തിക്കപ്പെടേണ്ടതാണ്. അവ ദുരന്തരഹിതമായ ആഹ്ലാദപ്രകടനങ്ങളായി, നല്ല ഓർമകളായി അവസാനിപ്പിക്കാൻ അശ്രദ്ധകൾകൊണ്ട് വലിയ അപകടങ്ങൾ സൃഷ്ടിക്കപ്പെടുന്നവർ ശിക്ഷിക്കപ്പെടേണ്ടത് നിർബന്ധമാണ്. എന്നാലേ ജാഗ്രത എന്ന പദം അർഥവത്താകൂ.
ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശരിയായ വഴി മുൻകരുതലുകളും കുറ്റമറ്റ ആസൂത്രണങ്ങളും നടപ്പാക്കുക എന്നതാണ്. ആൾക്കൂട്ട മാനേജ്മെന്‍റുകൾ നിർവഹിക്കുമ്പോൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ ഒരുകാരണവശാലും ലംഘിക്കപ്പെടരുത്. വലിയ ആൾക്കൂട്ടങ്ങൾ ഒരുമിച്ചുകൂടുന്ന സന്ദർഭങ്ങളിൽ പരിപാടികളുടെ സ്വഭാവവും രീതികളും മുൻകൂട്ടി പൊതുജനങ്ങൾക്കായി പ്രഖ്യാപിച്ചുകൊണ്ടുമാത്രമേ സംഘടിപ്പിക്കാവൂ. ആവശ്യമായ സുരക്ഷ സംവിധാനങ്ങൾ ഉറപ്പുവരുത്തി മാത്രമേ അവ അനുവദിക്കാവൂ. ഇത്തരം വിജയാഘോഷങ്ങളിലെ തിരക്കുകൾ കുറക്കാൻ വലിയ സ്ക്രീനുകളിൽ തത്സമയ സംപ്രേഷണ സംവിധാനങ്ങൾ ഒരുക്കുന്നതുപോലെ, വലിയ ആരാധകരുള്ള ക്ലബുകളും രാജ്യങ്ങളും സ്വീകരിക്കുന്ന വ്യത്യസ്തമായ രീതികൾ ഇവിടെയും അനുകരിക്കാവുന്നതുമാണ്.