ഫെഡറൽ സഹകരണം: കടമ യൂനിയൻ സർക്കാറിന്
text_fieldsരാജ്യമെങ്ങും വികസനം ത്വരിതപ്പെടുത്താൻ ‘‘കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവർത്തിക്കണ’’മെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നു. നിതി ആയോഗിന്റെ പത്താമത് ഗവേണിങ് കൗൺസിൽ യോഗത്തിൽ, മുഖ്യമന്ത്രിമാരും യൂനിയൻ ഭരണപ്രദേശങ്ങളിലെ ലഫ്റ്റനന്റ് ഗവർണർമാരും യൂനിയൻ മന്ത്രിമാരുമടങ്ങുന്ന ഉന്നതരോടാണ് പ്രധാനമന്ത്രി ഈ ആഹ്വാനം നടത്തിയത്. ‘വിക്സിത് ഭാരത്’ പദ്ധതിയുടെ ഭാഗമായി, വികസിത ഇന്ത്യക്ക് വികസിത സംസ്ഥാനങ്ങൾ എന്ന പ്രമേയത്തിന്മേലായിരുന്നു യോഗം. യൂനിയനും സംസ്ഥാനങ്ങളും യോജിച്ചുകൊണ്ടുവേണം സമഗ്രവികസനം സാധ്യമാക്കാൻ എന്ന കാഴ്ചപ്പാടിന്റെ യുക്തിയും പ്രായോഗികതയും അനിഷേധ്യമാണ്. അതുകൊണ്ടുതന്നെ സമ്മേളനത്തിന്റെ പ്രമേയവും അതിനെ സാധൂകരിച്ചുകൊണ്ട് പ്രധാനമന്ത്രി ചെയ്ത പ്രസംഗവും രാജ്യപുരോഗതിയുടെ ദിശ ശരിയായിട്ടുതന്നെയാണ് നിർണയിക്കുന്നത്. 17 സംസ്ഥാനങ്ങൾ ഇതിനകം സ്വന്തം വികസനരേഖകൾ തയാറാക്കിയതായും അതിൽ അഞ്ച് സംസ്ഥാനങ്ങൾ രേഖകൾ പുറത്തിറക്കിയതായും കൗൺസിൽ യോഗത്തിൽ നിതി ആയോഗ് സി.ഇ.ഒ ബി.വി.ആർ. സുബ്രഹ്മണ്യം അറിയിച്ചു. രാജ്യവികസനത്തിന് ഓരോ സംസ്ഥാനത്തും ഓരോ അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രം, സാധാരണ ജനങ്ങളുടെ ജീവിതത്തിൽ മാറ്റമുണ്ടാക്കുന്ന രീതിയിലുള്ള മാറ്റങ്ങൾ, തൊഴിൽ മേഖലയിൽ സ്ത്രീകൾക്ക് കൂടുതൽ അവസരം, ഇവക്കനുസരിച്ചുള്ള നയങ്ങളും നിയമങ്ങളും തുടങ്ങിയ നിർദേശങ്ങളും പ്രധാനമന്ത്രി മുന്നോട്ടുവെച്ചു.
യൂനിയനും സംസ്ഥാനങ്ങളും ചേർന്നാണ് വികസനം സാധ്യമാവുക എന്നത് ഫെഡറൽ ഭരണഘടനയുടെ കാതലായ തത്ത്വങ്ങളിലൊന്നാണ്. നിതി ആയോഗിനെ നയിക്കുന്ന ആശയങ്ങളിലൊന്നുമാണ് അത്. ആ തത്ത്വം പത്താമത് ഗവേണിങ് ബോഡി യോഗത്തിൽ പ്രധാനമന്ത്രി ഊന്നിപ്പറയുമ്പോൾ പ്രധാനപ്പെട്ട ചില സംസ്ഥാനങ്ങളുടെ ഭരണത്തലവന്മാർ അത് കേൾക്കാനുണ്ടായിരുന്നില്ല. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, തന്റെ ഭരണത്തിന്റെ നാലാം വാർഷികാഘോഷ തിരക്കിലാണെന്നാണ് അനൗദ്യോഗിക വിശദീകരണം; കഴിഞ്ഞ തവണയും പങ്കെടുത്തിരുന്നില്ല. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കഴിഞ്ഞ നിതി ആയോഗ് യോഗത്തിൽനിന്ന് മടങ്ങിയത് അപമാനിക്കപ്പെട്ടു എന്ന തോന്നലോടെയാണ്. അവർ ഇക്കുറി വന്നില്ല. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഇത്തവണത്തെ യോഗത്തിൽനിന്ന് വിട്ടുനിന്നു. യൂനിയൻ-സംസ്ഥാന ബന്ധങ്ങളിൽ അടുത്തകാലത്തുണ്ടായ വിള്ളൽ ആര്, എങ്ങനെ ഉണ്ടാക്കി എന്ന് പരിശോധിച്ചാലറിയാം മോദി ഇപ്പോൾ ആവർത്തിക്കുന്ന സഹകരണാത്മക ഫെഡറലിസത്തെ ശക്തിപ്പെടുത്താൻ എന്താണ് ചെയ്യേണ്ടതെന്ന്. ഇത്തവണത്തെ ഗവേണിങ് ബോഡി യോഗത്തിന് മുമ്പ് ആ വിള്ളൽ ഇല്ലാതാക്കാൻ പ്രധാനമന്ത്രിക്ക് ശ്രമം നടത്താമായിരുന്നു. ബി.ജെ.പി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ വിശ്വാസത്തിലെടുക്കാൻ അദ്ദേഹം എന്ത് ചെയ്തു? ഒന്നും ചെയ്തിട്ടില്ലെങ്കിൽ വിട്ടുനിന്ന മുഖ്യമന്ത്രിമാരുടെ പരിഭവം അസ്ഥാനത്തല്ല എന്നാണർഥം. പരസ്പര വിശ്വാസം വീണ്ടെടുക്കാതെ ഫെഡറൽ സഹകരണത്തെപ്പറ്റി പറയുന്നതിൽ എന്ത് യുക്തിയാണുള്ളത്? കഴിഞ്ഞ യോഗത്തിൽ പങ്കെടുക്കാതിരുന്ന തമിഴ്നാട്, പഞ്ചാബ്, തെലങ്കാന മുഖ്യമന്ത്രിമാർ ഇത്തവണ പങ്കെടുത്തതുതന്നെയും, തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ ആവർത്തിക്കാൻ വേണ്ടിക്കൂടിയാണ്.
ചുരുക്കത്തിൽ, രാജ്യവികസനത്തിന് അത്യാവശ്യമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയ ഫെഡറൽ സഹകരണത്തിനുവേണ്ടി ഏറെ ചെയ്യാനുള്ളത് അദ്ദേഹത്തിനും യൂനിയൻ സർക്കാറിനും തന്നെയാണ്. സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വയം ഭരണം ഇല്ലാതാക്കിയ ജി.എസ്.ടി സമ്പ്രദായം, നികുതി വിഹിതത്തിലെ അസന്തുലനങ്ങൾ, സംസ്ഥാനങ്ങളെ യൂനിയൻ സർക്കാറിന് വിധേയരാക്കാൻ പോന്ന അധികാര കേന്ദ്രീകരണങ്ങൾ, ആർട്ടിക്ൾ 282 പ്രകാരമുള്ള ധനവിതരണാധികാരം പ്രയോഗിക്കുന്നതിലെ വ്യക്തമായ രാഷ്ട്രീയ താൽപര്യങ്ങൾ, വിവിധ പദ്ധതികൾ തീരുമാനിക്കുന്നതിലും ബജറ്റ് നീക്കിയിരിപ്പിലും, എന്തിന്, അവയുടെ പേര് നിശ്ചയിക്കുന്നതിൽപോലും ദക്ഷിണ സംസ്ഥാനങ്ങളോട് പുലർത്തുന്ന അവഗണന, ധനകാര്യ കമീഷനിലും നിതി അയോഗിലും ജി.എസ്.ടി കൗൺസിലിലും യൂനിയൻ സർക്കാറിന്റെ അമിതാധിപത്യം, കൺകറന്റ് ലിസ്റ്റ് വിഷയങ്ങളിൽവരെ യൂനിയൻ സർക്കാർ നടത്തുന്ന അന്യായവും ഏകപക്ഷീയവുമായ കൈകടത്തൽ, ആർട്ടിക്ൾ 356 ഉം ഗവർണർ പദവിയുമെല്ലാം ഉപയോഗിച്ചുകൊണ്ട് സംസ്ഥാന സർക്കാറുകളെ വേട്ടയാടുന്നത് എന്നിങ്ങനെ വലിയൊരു പട്ടിക തന്നെയുണ്ട് മോദി സർക്കാർ ഫെഡറലിസത്തിന്റെ കടക്ക് കത്തിവെച്ച ഉദാഹരണങ്ങളുടേതായിട്ട്. പ്രധാനമന്ത്രി നിതി ആയോഗ് യോഗത്തിൽ ആഹ്വാനം ചെയ്ത ഫെഡറൽ സഹകരണം വേണം. അതിന് ഇപ്പറഞ്ഞ പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയാണ് ആദ്യം വേണ്ടത്. അത് ചെയ്യേണ്ട ഉത്തരവാദിത്തം സംസ്ഥാനങ്ങൾക്കല്ല.