ഹിന്ദുത്വ വാഴ്ചയുടെ പതിനൊന്ന് വർഷങ്ങൾ
text_fieldsഹിന്ദുത്വ ഭരണത്തിന്റെ പതിനൊന്ന് വർഷങ്ങൾ പൂർത്തീകരിച്ച ജൂൺ ഒമ്പതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘എക്സി’ൽ കുറിച്ചത്, ഈ കാലയളവിൽ രാജ്യം ദ്രുതഗതിയിലുള്ള മാറ്റങ്ങൾക്ക് വിവിധ മേഖലകളിൽ സാക്ഷ്യം വഹിച്ചു എന്നാണ്. അതിവേഗം വളരുന്ന സമ്പദ്‍വ്യവസ്ഥയായി മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യ ആഗോളതലത്തിൽ കാലാവസ്ഥ, ഡിജിറ്റൽ നവീകരണം മുതലായ മേഖലകളിലെ തന്ത്രപ്രധാന ശബ്ദമായിത്തീർന്നിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. സാമൂഹികനീതിയെ സംബന്ധിച്ചിടത്തോളം നിലവിലെ തന്റെ മന്ത്രിസഭയിൽ 60 ശതമാനവും പട്ടികജാതി-പട്ടികവർഗ-പിന്നാക്ക വിഭാഗങ്ങളിൽപെട്ടവരാണെന്നും അദ്ദേഹം എടുത്തുപറയുന്നു.
കേന്ദ്രമന്ത്രിസഭയിൽ മുമ്പൊരിക്കലും അധഃസ്ഥിത വിഭാഗങ്ങൾക്ക് ഇത്ര പ്രാതിനിധ്യമുണ്ടായിട്ടില്ലത്രെ. ‘സബ്കെ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്’ എന്ന ദേശീയ ജനാധിപത്യ സഖ്യത്തിന്റെ മുദ്രാവാക്യം പ്രയോഗവത്കരിച്ചതാണ് ദ്രുതമാറ്റങ്ങൾക്ക് വഴിയൊരുക്കിയതെന്നും അവകാശപ്പെടുന്നുണ്ട് മോദി. 80 കോടി ജനങ്ങൾക്ക് ഭക്ഷ്യധാന്യങ്ങളും 15 കോടിക്ക് കുടിവെള്ളവും ഇതിനകം ലഭ്യമാക്കിയതോടൊപ്പം 12 കോടി ശൗച്യാലയങ്ങൾ നിർമിച്ചതായും പ്രധാനമന്ത്രി നിരത്തിയ കണക്കിലുണ്ട്. 2047 ആവുമ്പോഴേക്ക് ഇന്ത്യ ക്ഷേമരാഷ്ട്രമായി മാറുമെന്ന സ്വപ്നമാണ് അദ്ദേഹം 140 കോടി ജനങ്ങളുമായി പങ്കുവെക്കുന്നത്.
ഈയവകാശവാദങ്ങളുടെ സത്യാവസ്ഥ ശക്തിയായി ചോദ്യം ചെയ്യുന്ന പ്രതിപക്ഷത്തിന്റെ വാദഗതികൾ തൽക്കാലം മാറ്റിനിർത്തിയാൽതന്നെ അതീവ ഗൗരവപ്പെട്ട ചില വസ്തുതകൾ മറക്കാനോ അവഗണിക്കാനോ സാധ്യമല്ലാത്തവിധം മുഴച്ചുനിൽക്കുന്നുണ്ട്. അതിലേറ്റവും പ്രധാനം മതേതര ജനാധിപത്യത്തിലധിഷ്ഠിതമായ ഇന്ത്യൻ ഭരണഘടനയുടെ നേരെ നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തിലുള്ള ഹിന്ദുസർക്കാർ സ്വീകരിച്ചുവന്നതും പൂർവാധികം തീവ്രതയോടെ സ്വീകരിക്കാൻ പോവുന്നതുമായ അപകടകരമായ സമാപനമാണ്. തന്റെ മന്ത്രിസഭയിൽ 60 ശതമാനത്തോളം അധഃസ്ഥിത, പിന്നാക്ക വിഭാഗങ്ങളിൽപെട്ടവരാണെന്ന് സാഭിമാനം ഘോഷിക്കുന്ന പ്രധാനമന്ത്രി അക്കൂട്ടത്തിൽ രാജ്യത്തെ ഏറ്റവും വലിയ മതന്യൂനപക്ഷത്തിന്റെ ഒരൊറ്റ പ്രതിനിധിപോലും ഇല്ലാതെ പോയതിനെക്കുറിച്ച് മിണ്ടുന്നേയില്ല. ജനസംഖ്യയിൽ 14 ശതമാനം അഥവാ 20 കോടിയോളം വരുന്ന ഒരു ജനവിഭാഗത്തിന്റെ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയസ്ഥിതി പട്ടികജാതികളെക്കാൾ മോശമാണെന്ന് ജസ്റ്റിസ് രജീന്ദർ സച്ചാർ സമിതി മുൻ പ്രധാനമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടും അവർ മോദിയുടെ ‘സബ്കാ’യിൽ ഉൾപ്പെടാതെ പോയതെന്തേ എന്ന ചോദ്യത്തിനും മറുപടി ലഭിക്കണം.
മാത്രമല്ല സംഘ്പരിവാർ ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളിൽ മുസ്‍ലിം വിദ്യാഭ്യാസസ്ഥാപനങ്ങളും ആരാധനാലയങ്ങളും തൊഴിൽ ശാഖകളും-വീടുകൾപോലും- ബുൾഡോസർ ഉപയോഗിച്ച് തകർക്കപ്പെടുന്ന സംഭവങ്ങൾ അനുസ്യൂതം തുടരുമ്പോൾ തീർത്തും കണ്ണടക്കുകയാണ് പ്രധാനമന്ത്രി. ഏറ്റവും പുതുതായി അസമിലെ ഹിമന്ത ശർമ സർക്കാർ ബംഗാളി സംസാരിക്കുന്ന മുസ്‍ലിംകളെ ഉന്നമാക്കി വേണ്ടപ്പെട്ടവർക്ക് തോക്ക് ലൈസൻസ് നൽകാനുള്ള നടപടികൾപോലും ആരംഭിച്ചിരിക്കുന്നു. ബലിപെരുന്നാളിന് പൊതുസ്ഥലങ്ങളിൽ മൃഗബലി പാടില്ലെന്ന നിരോധനാജ്ഞയും ഇതാദ്യമായി കാവിസംസ്ഥാനങ്ങളിൽ നടപ്പിലാക്കി. ലോകമാധ്യമങ്ങളും യു.എസ് ഗവൺമെന്റും പുറത്തുകൊണ്ടുവരുന്ന ന്യൂനപക്ഷ പീഡന സംഭവങ്ങൾ കണ്ണടച്ച് നിഷേധിച്ചതുകൊണ്ട് മാത്രം രാജ്യത്തിന്റെ പ്രതിച്ഛായ തെല്ലും മെച്ചപ്പെടുന്നില്ലെന്നതിന്റെ തെളിവാണ് ഏറ്റവുമൊടുവിൽ പഹൽഗാം ഭീകരാക്രമണത്തിന് പ്രതികാരമായി ഇന്ത്യ നടത്തിയ പ്രത്യാക്രമണങ്ങൾക്ക് ആഗോളതലത്തിൽ പിന്തുണ ലഭിക്കാതെ പോയതെന്ന് ന്യായമായും സംശയിക്കണം.
ആംനസ്റ്റി ഇന്റർനാഷനൽപോലുള്ള മനുഷ്യാവകാശ കമീഷനുകളെ വിലക്കിയും ബി.ബി.സിപോലുള്ള ലോകവാർത്താ മാധ്യമങ്ങളെ തടസ്സപ്പെടുത്തിയും പ്രതിച്ഛായ രക്ഷിച്ചെടുക്കാൻ ശ്രമിച്ചാൽ തിരിച്ചടിയാണ് നേരിടേണ്ടിവരികയെന്നതിന് അനുഭവങ്ങൾ സാക്ഷി. 32 രാജ്യങ്ങളിലേക്ക് 59 പാർലമെന്റംഗങ്ങളെ സത്യാവസ്ഥ ബോധ്യപ്പെടുത്താനും പിന്തുണ നേടിയെടുക്കാനുമയച്ചിട്ടും താലിബാൻ ഉപരോധ നടപടികൾക്കുള്ള യു.എൻ കമ്മിറ്റിയിലേക്കും ഭീകരതാവിരുദ്ധ സമിതിയുടെ ഉപാധ്യക്ഷ സ്ഥാനത്തേക്കും പാകിസ്താൻ തെരഞ്ഞെടുക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ ഇന്ത്യക്കായില്ല. മോദി സർക്കാറിന്റെ 11 വർഷങ്ങൾ നയതന്ത്രരംഗത്ത് പൂർണ പരാജയമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്ന പശ്ചാത്തലം ഇതാണ്. സാർക് രാജ്യങ്ങൾ ഉൾപ്പെടെ ലോകരാഷ്ട്രങ്ങളൊന്നും സിന്ദൂർ ഓപറേഷനിൽ നമ്മോടൊപ്പം നിന്നില്ലെന്നും മറന്നുകൂടാ.
വികസനത്തെക്കുറിച്ച മേനിപറച്ചിലിന്റെ സത്യാവസ്ഥയും ചോദ്യം ചെയ്യുന്നതാണ് ആഗോളതല പട്ടികകൾ. ആളോഹരി വരുമാനക്കാര്യത്തിൽ 114ാമത് സ്ഥാനമാണ് ഇന്ത്യയുടേതെങ്കിൽ സമ്പദ്‍വ്യവസ്ഥയിൽ ജപ്പാനെ തോൽപിച്ചുവെന്ന് ജയഭേരി മുഴക്കിയിട്ടെന്ത് വിശേഷം? ജനസംഖ്യയിൽ 44 ശതമാനം ഇപ്പോഴും ദാരിദ്ര്യരേഖക്ക് താഴെയാണ് അംഗീകൃത പട്ടികയിൽ. സന്തോഷ പട്ടികയിലാകട്ടെ, നമ്മുടെ സ്ഥാനം 118ാമതാണ്. അദാനിക്കും അംബാനിക്കും ടാറ്റക്കും മോദി സർക്കാർ നിർബാധം നൽകുന്ന ഇളവുകളും സാമ്പത്തിക സൗകര്യങ്ങളും മഹാഭൂരിപക്ഷം വരുന്ന ദരിദ്രജനതയുടെ വികസനമാവുന്നതെങ്ങനെ എന്ന് ബോധ്യപ്പെടുത്തിക്കൊണ്ട് വേണമായിരുന്നു ഹിന്ദുത്വവാഴ്ചയുടെ പതിനൊന്നാം വാർഷികമാഘോഷിക്കാൻ