രാജ്ഭവനിലെ കാവി പതാക
text_fieldsഗവർണർമാർ വഴി പ്രതിപക്ഷസംസ്ഥാനങ്ങളിൽ കേന്ദ്രസർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന ‘സമാന്തര ഭരണം’ സുവിദിതമാണ്. 2019 സെപ്റ്റംബർ ആറിന്, ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിന്റെ ഗവർണറായി സത്യപ്രതിജ്ഞ ചെയ്ത നിമിഷം മുതലുള്ള മലയാളി അനുഭവമാണ് ഗവർണർരാജ് എന്ന പ്രതിഭാസം. കേരളത്തിൽ മാത്രമല്ല, തങ്ങളുടെ ഇംഗിതങ്ങൾക്ക് വഴങ്ങാത്ത മുഴുവൻ സംസ്ഥാനങ്ങളിലും മോദിസർക്കാറിന്റെ ഒന്നാം നാൾതൊട്ടേ ഈ പ്രതിഭാസം പ്രകടമാണ്. ഒരുവശത്ത്, പ്രതിപക്ഷ സംസ്ഥാനങ്ങൾക്കെതിരെ സാമ്പത്തിക ഉപരോധമടക്കമുള്ള നടപടികൾ സ്വീകരിക്കുക; അതോടൊപ്പം, വിലപേശൽ സ്വഭാവത്തിൽ രാജ്ഭവൻ കേന്ദ്രീകരിച്ച് ഇടപെടൽ നടത്തുക. ഇതാണ് പൊതുവിൽ കേന്ദ്ര സർക്കാർ സ്വീകരിച്ചുവരുന്ന ലൈൻ. സർക്കാറിന്റെ നയപ്രഖ്യാപനങ്ങളിൽ അനാവശ്യമായി ഇടപെടുക, മന്ത്രിസഭ പാസാക്കുന്ന ബില്ലുകൾ തടഞ്ഞുവെക്കുക തുടങ്ങി സംസ്ഥാനഭരണത്തിന്റെ ‘അധ്യക്ഷൻ’ എന്ന നിലയിൽ ഗവർണർ നടത്തുന്ന അധികാരപ്രയോഗങ്ങളിൽ കേരളത്തെപ്പോലെത്തന്നെ തമിഴ്നാടും പഞ്ചാബും പശ്ചിമബംഗാളുമെല്ലാം പലകുറി വലഞ്ഞുപോയിട്ടുണ്ട്.
ഭരണനിർവഹണത്തെ അത് സ്തംഭിപ്പിച്ച സാഹചര്യവും ഉണ്ടായിട്ടുണ്ട്. ഈ പ്രവണത ചോദ്യം ചെയ്ത് പ്രതിപക്ഷ സംസ്ഥാനങ്ങൾ സുപ്രീംകോടതിയെ വരെ സമീപിച്ചു. അതിൽ തമിഴ്നാട് സർക്കാറിന്റെ ഹരജിയിൽ ഇക്കഴിഞ്ഞ ഏപ്രിൽ എട്ടിന് പരമോന്നത നീതിപീഠം ഗവർണർരാജിനെതിരെ ശക്തമായ ഭാഷയിൽ ആഞ്ഞടിച്ചു. സംസ്ഥാന സർക്കാറുകൾ പാസാക്കുന്ന ബില്ലുകൾ ഗവർണർമാർ അനാവശ്യമായി വെച്ചുതാമസിപ്പിക്കരുതെന്നും അവയിൽ സമയബന്ധിതമായി തീരുമാനമെടുക്കണമെന്നും ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മാധവൻ എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് താക്കീത് നൽകിയത് കേന്ദ്രസർക്കാറിനുതന്നെ വലിയ തിരിച്ചടിയായി. ഈ വിഷയത്തിൽ ഒടുവിൽ രാഷ്ട്രപതിതന്നെ നേരിട്ട് കേന്ദ്രത്തിന്റെ രക്ഷക്കെത്തിയത് മറ്റൊരു വിഷയം. ഇതിനിടയിലാണിപ്പോൾ, ചെറിയ ഇടവേളക്കുശേഷം കേരള രാജ്ഭവൻ കേന്ദ്രീകരിച്ച് പുതിയ വിവാദങ്ങൾ ഉയരുന്നത്. കഴിഞ്ഞദിവസം, ലോകപരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് രാജ്ഭവനിൽ നടന്ന ചടങ്ങ് ആർ.എസ്.എസ് പരിപാടിയാക്കി എന്നാരോപിച്ച് കൃഷി മന്ത്രി പി. പ്രസാദിന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ സെക്രട്ടേറിയറ്റിൽ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചതോടെ ഗവർണർ രാജ് സംബന്ധിച്ച ചർച്ച മറ്റൊരു തലത്തിലേക്ക് കടന്നിരിക്കുകയാണ്.
രാജേന്ദ്ര ആർലേക്കർ കേരള ഗവർണറായി ചുമതലയേറ്റ ശേഷം രാജ്ഭവനിൽ സ്ഥാപിച്ച കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തെച്ചൊല്ലിയാണ് പുതിയ വിവാദമെന്ന് പറയാം. രാജ്ഭവനിലെ പരിസ്ഥിതി ദിനാചരണത്തിന്റെ തുടക്കം ഈ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിക്കൊണ്ടാവണമെന്ന ഗവർണറുടെ നിർദേശം കൃഷി മന്ത്രിക്ക് സ്വീകാര്യമായില്ല. കാവിക്കൊടിയേന്തിയ ഭാരതാംബ ആർ.എസ്.എസ് ഉപയോഗിക്കുന്നതാണ്. അതിനാൽ, സർക്കാറിന്റെ ഔദ്യോഗിക ചടങ്ങിനെ ആർ.എസ്.എസ് പരിപാടിയാക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാർ പ്രതിനിധികൾ രാജ്ഭവൻ വിട്ട് സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ എത്തിയത്. മുഖ്യമന്ത്രിയുമായി ആലോചിച്ചാണ് കൃഷിമന്ത്രി രാജ്ഭവൻ ചടങ്ങ് ബഹിഷ്കരിച്ചതെന്ന് വാർത്തകളുണ്ട്.
അതെന്തായാലും, മന്ത്രി പ്രസാദിന്റെ നടപടിക്ക് മതേതരസമൂഹത്തിന്റെ പിന്തുണ ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പാർട്ടിയായ സി.പി.ഐ അതിശക്തമായ ഭാഷയിൽ ഗവർണറെ വിമർശിച്ചു. അദ്ദേഹത്തെ തിരിച്ചുവിളിക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു. സംഘ്പരിവാർ ഒഴികെയുള്ള, കേരളത്തിലെ ജനാധിപത്യസമൂഹം പൊതുവിൽ ഇക്കാര്യത്തിൽ സർക്കാറിനൊപ്പമാണെന്ന് കരുതേണ്ടിയിരിക്കുന്നു. അതേസമയം, ഗവർണർ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. ഈ സംഭവം സംസ്ഥാന രാഷ്ട്രീയത്തിലും ഭരണനിർവഹണത്തിലും പ്രതിഫലിക്കുമെന്നുറപ്പ്. ആരിഫ് മുഹമ്മദ് ഖാൻ പടിയിറങ്ങിയശേഷം, ആർ.എസ്.എസുകാരനായ ആർലേക്കർ രാജ്ഭവനിലെത്തുമ്പോൾ പ്രതീക്ഷിക്കപ്പെട്ടത് കൂടുതൽ സംഘർഷഭരിതമായൊരു ഗവർണർ രാജായിരുന്നു. എന്നാൽ, എല്ലാവരെയും അത്ഭുതപ്പെടുത്തി തുടക്കത്തിൽ സമവായത്തിന്റെ പാതയിലാണ് ഗവർണറും സംസ്ഥാന സർക്കാറും മുന്നോട്ടുപോയത്. ആഴ്ചകൾക്കുമുമ്പ്, കേരളശ്രീ പുരസ്കാര ചടങ്ങിൽപോലും ആ സൗഹൃദം ദൃശ്യമായിരുന്നു. ഇപ്പോഴുണ്ടായിട്ടുള്ള സംഭവത്തിന്റെ പശ്ചാത്തലത്തിൽ അതിനി തുടരുമോ എന്ന് കണ്ടറിയണം.
പുതിയ സംഭവം ഗവർണർ രാജിന്റെ മുഖംമാറ്റവും പ്രകടമാക്കുന്നുണ്ട്. കേരളത്തിൽ ആരിഫ് മുഹമ്മദ് ഖാനും തമിഴ്നാട്ടിൽ ആർ.എൻ. രവിയുമെല്ലാം പൊതുവിൽ സർക്കാറിന്റെ ഭരണനിർവഹണത്തിൽ കൈകടത്തുകയായിരുന്നു. ഭരണപരമായും രാഷ്ട്രീയമായും കേന്ദ്രത്തിന്റെ അജണ്ടകൾ സംസ്ഥാന സർക്കാറുകളുടെ മേൽ അടിച്ചേൽപിക്കാനുള്ള സമ്മർദശ്രമങ്ങളായിട്ടാണ് അവരുടെ നടപടികൾ വിലയിരുത്തപ്പെട്ടത്. എന്നാൽ, ആർലേക്കറുടെ സമീപനം മറ്റൊന്നാണ്. ആരിഫ് ഖാന്റെ പ്രവർത്തനങ്ങളുടെ തുടർച്ച അൽപം വൈകിയാണെങ്കിലും അദ്ദേഹത്തിൽനിന്നുണ്ടാകുമെന്ന് ഉറപ്പാണ്. അതിനൊപ്പം, പ്രത്യക്ഷ ആർ.എസ്.എസ് അജണ്ടയിലേക്കും അദ്ദേഹം കടന്നിരിക്കുന്നു. ദിവസങ്ങൾക്കുമുമ്പ്, ആർ.എസ്.എസ് സൈദ്ധാന്തികൻ ഗുരുമൂർത്തി രാജ്ഭവനിൽ നടത്തിയ പ്രഭാഷണം ഓർക്കുക. ഓപറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട പരിപാടി എന്ന നിലയിലായിരുന്നു ആ പ്രഭാഷണം. അന്നത് വ്യാപകമായി വിമർശിക്കപ്പെട്ടു; അതിന്റെ ചൂടാറൂംമുമ്പേയാണ് പരിസ്ഥിതി ദിനത്തിൽ പുതിയ വിവാദം. ചുരുക്കത്തിൽ, രാജ്ഭവനിൽ കാവിക്കൊടി പാറിക്കുക എന്നതുതന്നെയാണ് ഇങ്ങനെയൊരു നിലപാടിലൂടെ ആർലേക്കർ ലക്ഷ്യമിട്ടതെന്ന് വ്യക്തം. ജനാധിപത്യ സമൂഹം കൂടുതൽ ജാഗ്രതയോടെ നോക്കിക്കാണേണ്ടതാണ് ഈ മാറ്റം.