ശൈഖ് ഹസീനയുടെ ഭാവി, ബംഗ്ലാദേശിന്റെയും
text_fieldsവൻവിദ്യാർഥി-ജനകീയ പ്രക്ഷോഭം അടിച്ചമർത്താൻ നടത്തിയ സർവശ്രമങ്ങളും പരാജയപ്പെടുകയും പ്രക്ഷോഭകാരികൾതന്നെ പിടികൂടുമെന്നുറപ്പാവുകയും ചെയ്തതിനെ തുടർന്ന് 2024 ആഗസ്റ്റ് അഞ്ചിന് ഇന്ത്യയിൽ അഭയം തേടിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന വാജിദിന്റെ പേരിൽ ബംഗ്ലാദേശ് ഇന്റർനാഷനൽ ക്രൈംസ് ട്രൈബ്യൂണൽ ചുമത്തിയ ‘മനുഷ്യത്വ’ത്തിനെതിരായ കുറ്റകൃത്യങ്ങളുടെ പേരിൽ അവരെ ബംഗ്ലാദേശിന് കൈമാറാൻ ഇന്ത്യാ ഗവൺമെന്റിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ആ രാജ്യത്തെ ഇടക്കാല ഭരണകൂടം. നരേന്ദ്ര മോദി സർക്കാർ തങ്ങളുടെ ഉറ്റസുഹൃത്ത് കൂടിയായ ഹസീനയെ കുറ്റവിചാരണക്ക് വിട്ടുകൊടുക്കാൻ ഇതേവരെ തീരുമാനിച്ചിട്ടില്ലെങ്കിലും തദ്വിഷയകമായി സുദൃഢമായ ഒരു തീരുമാനമെടുക്കാൻ ഇന്ത്യ നിർബന്ധിതമാവുമെന്ന് ഏറക്കുറെ ഉറപ്പാണ്. പാകിസ്താനിൽനിന്ന് കിഴക്കൻ ഘടകത്തെ വേർപെടുത്തി സ്വതന്ത്ര ബംഗ്ലാദേശ് രാഷ്ട്രം സ്ഥാപിക്കാൻ ശൈഖ് മുജീബുർറഹ്മാന്റെ നേതൃത്വത്തിൽ അവാമിലീഗ് നടത്തിയ പോരാട്ടത്തെ നിർണായകഘട്ടത്തിൽ സൈനികമായി സഹായിച്ച ഇന്ത്യക്ക് ഇക്കാര്യത്തിൽ അസന്ദിഗ്ധമായ ഒരു തീരുമാനത്തിലെത്താൻ പ്രശ്നത്തിന്റെ നാനാവശങ്ങൾ അവധാനപൂർവം പഠിക്കേണ്ടിവരുമെന്ന് തീർച്ച.
വിശിഷ്യാ ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവായി പ്രഖ്യാപിക്കപ്പെട്ട ശൈഖ് മുജീബുർറഹ്മാനും അദ്ദേഹത്തിന്റെ പുത്രി ഹസീനയും ഇന്ത്യയോട് പുലർത്തി വന്ന അഗാധമായ സൗഹൃദവും സഹകരണവും രാജ്യത്തിന് അവഗണിക്കാനോ മറക്കാനോ കഴിയുന്നതല്ല. ബംഗ്ലാദേശിൽ അവാമിലീഗ് ഭരണനേതൃത്വത്തിൽനിന്ന് പുറത്തായ കാലങ്ങളിലൊക്കെയും അവിടെ അധികാരത്തിലേറിയ സർക്കാറുകളുടെ ഇന്ത്യയുമായുള്ള ബന്ധം സുദൃഢമോ ഊഷ്മളമോ ആയിരുന്നില്ലെന്ന വസ്തുത കൂടിയുണ്ട്. അതേസമയം, ബംഗ്ലാദേശിലെ ഇടക്കാല സർക്കാറിനോടും അടുത്ത വർഷത്തോടെ പ്രതീക്ഷിക്കപ്പെടുന്ന തെരഞ്ഞെടുപ്പിൽ അധികാരത്തിലേറുന്ന സർക്കാറിനോടും സമാധാനത്തിലും സൗഹൃദത്തിലും വർത്തിക്കാൻ രാജ്യത്തിന് സാധിക്കാതെ പോയാലുണ്ടാവുന്ന ഭവിഷ്യത്തുകളും കാലേകൂട്ടി കാണേണ്ടതുണ്ട്. മോദി സർക്കാറിന്റെ രാജ്യതന്ത്രജ്ഞത പരീക്ഷിക്കപ്പെടുന്ന സന്ദിഗ്ധഘട്ടമാണിതെന്ന് വ്യക്തം.
നമ്മുടെ രാജ്യത്ത് പ്രചരിപ്പിക്കപ്പെടുന്ന ഏകപക്ഷീയമായ വാർത്തകൾക്ക് ശക്തമായ ഒരു മറുവശമുണ്ടെന്ന് ചൂണ്ടിക്കാട്ടേണ്ട സന്ദർഭം കൂടിയാണിത്. ബംഗ്ലാദേശിലെ ഇടക്കാല ഗവൺമെന്റോ അവാമിലീഗ് വിരുദ്ധരോ തട്ടിക്കൂട്ടിയ ഒരു കങ്കാരു കോടതിയുടേതല്ല മുൻ ബംഗ്ലാ പ്രധാനമന്ത്രി ഹസീനയുടെ പേരിൽ ആരോപിക്കപ്പെട്ട കുറ്റങ്ങൾ എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. തന്നെ തലപ്പത്തിരുത്തി പത്തുവർഷക്കാലം ഭരണകക്ഷിയായ അവാമി ലീഗ് നടത്തിവന്ന തേർവാഴ്ച എല്ലാ പരിധിയും ലംഘിച്ചപ്പോൾ വിദ്യാർഥികളുടെ മുഖ്യപങ്കാളിത്തത്തോടെ നടന്ന പ്രക്ഷോഭത്തെ എന്തുവിലകൊടുത്തും തകർക്കാനും നശിപ്പിക്കാനും ഹസീന സുരക്ഷാസേനയെയും പൊലീസിനേയും കയറൂരി വിട്ടപ്പോൾ നടമാടിയ കൊലയെയും മറ്റു ഭീകരകൃത്യങ്ങളെയുംകുറിച്ച് ബംഗ്ലാദേശിലെത്തി ഐക്യരാഷ്ട്ര മനുഷ്യാവകാശ കമീഷൻ സമഗ്രപഠനം നടത്തുകയുണ്ടായി. അതിൽ കണ്ടെത്തിയ വസ്തുതകളാണ് 1971ലെ യുദ്ധക്കുറ്റവാളികളെ വിചാരണ ചെയ്യാൻ ഹസീനതന്നെ സ്ഥാപിച്ച ഇന്റർനാഷനൽ ക്രൈംസ് ട്രൈബ്യൂണലിന്റെ മാതൃകയിൽ നിലവിൽവന്ന ട്രൈബ്യൂണൽ സ്ഥിരീകരിച്ച തന്റെ ഭരണകൂടത്തിനെതിരായ കുറ്റപത്രം. ‘കൊലപാതകം, പീഡനം, തടവിലിടൽ എന്നീ പാതകങ്ങളും മറ്റു മനുഷ്യത്വവിരുദ്ധമായ കുറ്റകൃത്യങ്ങളും നടന്നിട്ടുണ്ടെന്ന് വിശ്വസിക്കാൻ മതിയായ കാരണങ്ങളുണ്ട്’ എന്നാണ് യു.എൻ കമീഷന്റെ സ്ഥിരീകരണം.
തങ്ങളുടെ ഭരണത്തുടർച്ച ഉറപ്പാക്കാൻവേണ്ടി പ്രതിഷേധക്കാർക്കും സിവിലിയന്മാർക്കുമെതിരെ സുരക്ഷാവിഭാഗത്തെയും ഇന്റലിജൻസിനെയും അവാമി ലീഗിനെയും ഉപയോഗിച്ച് സർക്കാർ നടത്തിയ വ്യാപകവും വ്യവസ്ഥാപിതവുമായ അക്രമങ്ങളാണ് അരങ്ങേറിയതെന്ന് യു.എൻ കമീഷൻ വെളിപ്പെടുത്തുന്നു. 45 ദിവസങ്ങൾക്കകം 12 മുതൽ 13 ശതമാനം വരെ കുട്ടികൾ ഉൾപ്പെടെ 1400 പേരെങ്കിലും കൊല്ലപ്പെട്ടിരിക്കണം എന്നാണ് റിപ്പോർട്ടിൽ കണ്ടെത്തിയിരിക്കുന്നത്. ബംഗ്ലാദേശിലെ അമുസ്ലിം ന്യൂനപക്ഷങ്ങൾ സാമാന്യമായി അവാമി ലീഗിലാണ് പ്രവർത്തിക്കുന്നത് എന്നതുകൊണ്ട് അവരും സർക്കാറിന്റെയും ഭരണകക്ഷിയുടെയും കൃത്യങ്ങളിൽ പങ്കാളികളാവുക സ്വാഭാവികം. ഹസീനയുടെ പലായനത്തിനുശേഷം രാജ്യത്ത് നടന്ന പ്രതികാര ചെയ്തികൾക്കിരയായവരിൽ മതന്യൂനപക്ഷങ്ങളും ഉൾപ്പെട്ടതിന് ഈയൊരു പശ്ചാത്തലവും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. നമ്മുടെ രാജ്യത്ത് തീവ്രവലതുപക്ഷം ചിത്രത്തിന്റെ ഒരുവശം മാത്രം അങ്ങേയറ്റം അതിശയോക്തിപരമായി പ്രതികരിക്കുകയും പ്രചരിപ്പിക്കുകയുമായിരുന്നു.
മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുകയോ മാറാതിരിക്കുകയോ ചെയ്യാം. എന്നാൽ, ആ രാജ്യത്തിന് സ്വാസ്ഥ്യവും സമാധാനവും സുസ്ഥിരതയും കൈവരാൻ ഒരു ജനാധിപത്യ സർക്കാർ നിലവിൽ വരുമോ എന്നതാണ് പ്രസക്തമായ ചോദ്യം. കാവൽ ഗവൺമെന്റിന്റെ നായകൻ മുഹമ്മദ് യൂനുസ്, അനുപേക്ഷ്യമായ ഭരണഘടനാ ഭേദഗതികളടക്കമുള്ള നടപടികളിലൂടെ സമാധാനാന്തരീക്ഷം സ്ഥാപിതമായശേഷം അടുത്ത വർഷം മധ്യത്തോടെ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ആഗ്രഹിക്കുന്നത്. ഇതിനെതിരെ പട്ടാളത്തിൽനിന്നുതന്നെ എതിർപ്പുയർന്നപ്പോൾ അദ്ദേഹം രാജിക്കൊരുങ്ങി. ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടിയും പട്ടാളവും ഇക്കൊല്ലം ഡിസംബറിൽ തന്നെ ഇലക്ഷൻ നടക്കണമെന്ന് ശഠിക്കുന്നു. ഒരു ഇടക്കാല സർക്കാറല്ല, മൗലികമാറ്റത്തിന് മുൻകൈ എടുക്കേണ്ടതെന്നും തെരഞ്ഞെടുക്കപ്പെട്ട ജനകീയ സർക്കാറിനേ മാറ്റം സാധ്യമാവൂ എന്നും അവർ വാദിക്കുന്നു. ഇതിനകം അവാമിലീഗ് നിരോധിക്കപ്പെട്ടിരിക്കെ, നിരോധം നീക്കി ഇലക്ഷനിൽ മത്സരിക്കാൻ സുപ്രീംകോടതി അനുമതി നൽകിയ ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി സജീവരംഗത്തുണ്ട്. എന്തായാലും സ്വസ്ഥവും സൗഹൃദപൂർണവുമായ ഒരയൽരാജ്യമാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഭികാമ്യമെന്ന കാര്യത്തിൽ സംശയമില്ല.