ഈ നീക്കവും ലക്ഷദ്വീപിനെ തകർക്കാൻ
text_fieldsലക്ഷദ്വീപിലെ സ്കൂളുകളിൽ അറബി, മഹൽ ഭാഷകളെ ഒഴിവാക്കാനും കേന്ദ്ര സർക്കാറിന്റെ ത്രിഭാഷാ പദ്ധതി നടപ്പാക്കാനും ലക്ഷദ്വീപ് ഭരണകൂടം തീരുമാനിച്ചിരിക്കുന്നു. ജൂൺ ഒമ്പതിന് തുടങ്ങുന്ന അധ്യയനവർഷത്തിൽ സി.ബി.എസ്.ഇ സിലബസിലും കേരള സിലബസിലും മാതൃഭാഷയായി മലയാളവും മറ്റു ഭാഷകളായി ഇംഗ്ലീഷും ഹിന്ദിയും പഠിപ്പിക്കാനാണ് ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടർ പത്മാകർ റാം ത്രിപാഠിയുടെ ഉത്തരവ്. ബഹുഭാഷാ മികവിനായി ദേശീയ വിദ്യാഭ്യാസനയം നിർദേശിക്കുന്നതു പ്രകാരമാണ് നടപടിയെന്ന് ഉത്തരവിൽ പറയുന്നു.
ഒന്നാം ക്ലാസ് മുതൽ കേരള സിലബസിലുള്ള മലയാളം മീഡിയത്തിൽ ഒന്നാം ഭാഷയായി മലയാളവും രണ്ടും മൂന്നും ഭാഷകളായി ഇംഗ്ലീഷും ഹിന്ദിയും സി.ബി.എസ്.ഇ സ്കൂളുകളിൽ ഒന്നാം ഭാഷയായി ഇംഗ്ലീഷും രണ്ടും മൂന്നും ഭാഷകളായി മലയാളവും ഹിന്ദിയും പഠിപ്പിക്കാനാണ് ഉത്തരവ്. കഴിഞ്ഞ വർഷം വരെ ദ്വീപിൽ കേരള, സി.ബി.എസ്.ഇ സിലബസുകളിൽ അറബിയും ലക്ഷദ്വീപിന്റെ സ്വന്തം ഭാഷയായ മഹലും പഠിച്ച നാലായിരത്തോളം വിദ്യാർഥികളെ പ്രതിസന്ധിയിലാക്കുന്നതാണ് ഉത്തരവ്.
സ്കൂൾതലം മുതൽ ബഹുഭാഷാ പഠനം എന്നതാണ് ത്രിഭാഷാ പഠനം പദ്ധതിയിലൂടെ ദേശീയ വിദ്യാഭ്യാസനയം വ്യക്തമാക്കുന്നത്. എന്നാൽ, ജനങ്ങളുടെയും പ്രദേശങ്ങളുടെയും ആവശ്യങ്ങൾ, ഭരണഘടനാ വ്യവസ്ഥകൾ, ദേശീയ ഐക്യം എന്നിവ കൂടി പരിഗണിച്ചേ നടപ്പാക്കാനാവൂ എന്നതിനൊപ്പം ഒരു ഭാഷയും എവിടെയും അടിച്ചേൽപിക്കില്ല എന്നും നയം വ്യക്തമാക്കുന്നുണ്ട്.
മൂന്നു ഭാഷകളിൽ രണ്ടെണ്ണം പ്രാദേശികഭാഷകളായിരിക്കണം എന്നതാണ് വ്യവസ്ഥ. നയത്തിന്റെ അടിസ്ഥാനതത്ത്വമാണ് ലക്ഷദ്വീപ് ഭരണകൂടം ലംഘിക്കുന്നത് എന്ന് വിമർശനമുയർന്നു കഴിഞ്ഞു. രാജ്യത്ത് മഹൽ ഭാഷ ഉപയോഗിക്കുന്ന ഏക ജനവിഭാഗമാണ് ലക്ഷദ്വീപുകാർ. മിനിക്കോയ് ദ്വീപിലെ പ്രധാന സംസാരഭാഷയായ മഹൽ വിദ്യാർഥികൾ കാലങ്ങളായി പഠിച്ചുവരുന്നുമുണ്ട്. മിനിക്കോയിയിലെ 12,000 മുതൽ 15,000 വരെ ആളുകൾ ഈ ഭാഷ സംസാരിക്കുന്നു എന്നാണ് വിവരം. ഇന്ത്യക്ക് പുറത്ത് മാലദ്വീപാണ് ഈ ഭാഷ സംസാരിക്കുന്ന മറ്റൊരു പ്രദേശം.
ലക്ഷദ്വീപ് ജനതയുടെ സംസ്കാരവുമായി ബന്ധപ്പെട്ടുകിടക്കുന്നതുമാണ് മഹൽ ഭാഷ. മഹലിനൊപ്പം അവർ പ്രധാനമായി കാണുന്നതാണ് അറബിഭാഷയും. ലക്ഷദ്വീപിലെ ജനത മഹലിനേക്കാൾ പഠനതാൽപര്യം കാണിക്കുന്നത് അറബിഭാഷയിലുമാണ്. ഇതു രണ്ടുമാണ് പുതിയ ഉത്തരവിലൂടെ പുറന്തള്ളപ്പെടുന്നത്.
ലക്ഷദ്വീപ് ജനത കുറച്ചു കാലങ്ങളായി കടുത്ത സമ്മർദത്തിലാണ്. അസ്തിത്വത്തെ ചോദ്യംചെയ്യുന്ന നടപടികളാണ് കേന്ദ്രസർക്കാർ നിയമിക്കുന്ന അഡ്മിനിസ്ട്രേറ്റർമാർ നടപ്പാക്കുന്നതെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായി അടുത്ത ബന്ധമുള്ള ഗുജറാത്തിൽനിന്നുള്ള മുൻ ബി.ജെ.പി എം.എൽ.എ യായിരുന്ന പ്രഫുൽ ഖോഡ പട്ടേൽ ചുമതലയേറ്റ ശേഷം എടുത്ത നടപടികൾ പലതും ഉദാഹരണമായുണ്ട്.
ടൂറിസത്തിന്റെ പേരിൽ മദ്യം വ്യാപകമാക്കാനുള്ള ശ്രമം, കാലങ്ങളായി കൃഷിക്കും മറ്റാവശ്യങ്ങൾക്കും ഉപയോഗിച്ചുവരുന്ന പണ്ടാരം ഭൂമി പിടിച്ചെടുക്കാനുള്ള നടപടി, സ്കൂൾ വിദ്യാർഥികൾക്കുള്ള ഭക്ഷണത്തിൽനിന്നു മാംസാഹാരം ഒഴിവാക്കൽ, രണ്ടായിരത്തോളം കരാർ ജീവനക്കാരെ പിരിച്ചുവിടൽ, കപ്പൽ സർവിസുകളുടെ എണ്ണം കുറക്കൽ, ചാർജ് വർധന, അനിയന്ത്രിതമായ ടൂറിസം വികസനം, ഓലയും തേങ്ങയും പറമ്പിലിടരുത്, ഖരമാലിന്യം നീക്കാൻ വാഹനം ഉപയോഗിക്കണം തുടങ്ങിയ പരിഷ്കാരങ്ങൾ സോദ്ദേശ്യപരമല്ലെന്നാണ് ദ്വീപ് വാസികൾ പറയുന്നത്. അതിൽ ഒടുവിലത്തേതാണ് സംസ്കാരത്തിന് കത്തിവെക്കുന്ന ഭാഷാപഠന വിലക്കെന്നും അവർ പറയുന്നു.
കാലാവധി കഴിഞ്ഞതിനാലും പുതിയ തെരഞ്ഞെടുപ്പ് നടക്കാത്തതിനാലും തദ്ദേശസ്ഥാപന ഭരണസമിതികൾ ഇല്ലാത്തതിനാൽ എല്ലാ കാര്യങ്ങളിലും സ്തംഭനാവസ്ഥയാണ്. ഭരണകൂടത്തിന്റെ പുതിയ വാർഡ് വിഭജനത്തിനെതിരെ ദ്വീപുകാർ കോടതിയെ സമീപിച്ചതോടെയാണ് ഇത്തരമൊരു സാഹചര്യം ഉണ്ടായത്. നിലവിൽ ലക്ഷദ്വീപിലെ ഏക ജനപ്രതിനിധി പാർലമെൻറംഗം ഹംദുല്ല സഈദ് മാത്രമാണ്.
ഭാഷ ഒരു സമൂഹത്തിന്റെ സ്വത്വവും സംസ്കാരവുമാണ്. ഭാഷയുടെ മേലുള്ള കടന്നുകയറ്റം ആ സമൂഹത്തിനു മേലുള്ള കടന്നുകയറ്റം കൂടിയാണ്. ഭാഷ ഇല്ലാതാകുന്ന സമൂഹം അതിന്റെ ഭവിഷ്യത്ത് നേരിടേണ്ടി വരും എന്നു പറയേണ്ടതില്ല. യുനസ്കോയുടെ കണക്ക് പ്രകാരം ഇന്ത്യയിൽ 200 ഓളം ഭാഷകൾ ഭീഷണി നേരിടുന്നു എന്നാണ് പറയുന്നത്. പല ഭാഷകളും ഭൂമുഖത്തുതന്നെ ഭീഷണി നേരിടുന്ന കാലഘട്ടത്തിൽ സർക്കാർതന്നെ നടത്തുന്ന പരിഷ്കരണത്തിലൂടെ ഭാഷയെയും ഭാഷാ വൈവിധ്യത്തെയും ഇല്ലാതാക്കുന്നത് അംഗീകരിക്കാനാവില്ല.
ഏതു ഭാഷയാണോ ഒരു സമൂഹത്തിന് താൽപര്യം, ആവശ്യം എന്നത് കണ്ടറിയുകയും അതിന് ആവശ്യമായ സഹായം നൽകുകയുമാണ് സർക്കാർ ചെയ്യേണ്ടത്. മറിച്ചുള്ള നടപടികൾ സമൂഹത്തിലെ ആശങ്കകൾക്കും അസ്ഥിരതക്കുമേ സഹായകമാവൂ.