ആകാശദുരന്തങ്ങൾക്ക് എന്നാണ് അറുതിയാവുക?
text_fieldsരാജ്യം ഒരു ആകാശദുരന്തത്തിനുകൂടി സാക്ഷിയായിരിക്കുന്നു. അഹ്മദാബാദിൽനിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം തകർന്നുവീണ് യാത്രക്കാരും ജോലിക്കാരുമടക്കം 241 പേർ മരണമടഞ്ഞു. തകർന്ന വിമാനം വന്നുപതിച്ച ബി.ജെ മെഡിക്കൽ കോളജിന്റെ ഭക്ഷണശാലയിലിരുന്ന് ഭക്ഷണം കഴിച്ചിരുന്ന അഞ്ചു വിദ്യാർഥികളും കൊല്ലപ്പെട്ടു. വിമാന യാത്രക്കാരിൽ ഒരാൾ മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു. അവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ ‘മാധ്യമം’ പങ്കുചേരുന്നു.
എയർ ഇന്ത്യയുടെ ബോയിങ് ഡ്രീംലൈനർ 787 അഹ്മദാബാദിലെ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ടേക് ഓഫ് ചെയ്ത വിമാനം താഴ്ന്നു പറന്ന് കെട്ടിടങ്ങൾക്കുമേൽ ഇടിച്ചിറങ്ങി എന്നാണ് വിവരം. വിമാനം തകർന്നുവീണത് ജനവാസമേഖലയായതും ദീർഘദൂര സർവിസ് ആയതിനാൽ ഇന്ധനം നിറച്ചിരുന്നതും അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചതായി പറയുന്നു.
ദുരന്തത്തിൽ കേന്ദ്രസർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രത്യക്ഷത്തിൽ കാരണമൊന്നും വ്യക്തമായിട്ടില്ലെന്ന് ഉടമകളായ ടാറ്റ ഗ്രൂപ് വെളിപ്പെടുത്തുന്നു. പറന്നുയർന്ന ഉടൻ വിമാനത്തിൽനിന്ന് അപായസൂചനകൾ ലഭിച്ചതായും തകരുന്നതിന് തൊട്ടുമുമ്പ് അടിയന്തര സന്ദേശം ലഭിച്ചതായും എയർ ട്രാഫിക് കൺട്രോൾ സ്ഥിരീകരിച്ചിട്ടുണ്ട്. 11 വർഷത്തിലേറെ പഴക്കമുള്ളതാണ് അപകടത്തിൽപെട്ട വിമാനം.
പുതിയ വിമാനങ്ങളുടെ ലഭ്യതക്കുറവ് മൂലം നിലവിൽ ലോകത്ത് സർവിസ് നടത്തുന്ന വിമാനങ്ങൾ ഭൂരിഭാഗവും ശരാശരി 10 വർഷത്തിലേറെ പഴക്കമുള്ളതാണ്. 17000 പുതിയ വിമാനങ്ങളുടെ ഓർഡർ കെട്ടിക്കിടക്കുന്നതായും അത് സർവിസുകളെ ബാധിക്കുന്നതായും ഈ മാസമാദ്യം ഡൽഹിയിൽ നടന്ന ഇന്റർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ - അയാട്ട സമ്മേളനം ചൂണ്ടിക്കാട്ടിയിരുന്നു. വിമാനം ബുക്ക് ചെയ്ത് കാത്തിരിക്കുന്നവരിൽ എയർ ഇന്ത്യയും രാജ്യത്തെ മറ്റൊരു പ്രധാന വ്യോമയാന കമ്പനിയായ ഇൻഡിഗോയുമൊക്കെയുണ്ട്. ലഭ്യത കുറഞ്ഞതോടെ നിലവില്‍ സര്‍വിസ് നടത്തുന്ന വിമാനങ്ങളുടെ പ്രായം 13ല്‍നിന്ന് 15 ആയി വര്‍ധിപ്പിച്ചിരിക്കുകയാണ്. വിമാനങ്ങൾക്ക് പ്രായമേറുന്നത് ഇന്ധന, അറ്റകുറ്റപ്പണി ചെലവുകളും ഉയർത്തുന്നുണ്ട്. അതു സർവിസിനെയും ബാധിക്കുന്നുണ്ട്. ഇന്നലെ ഡൽഹിയിൽനിന്ന് അഹ്മദാബാദിലെത്തിയ സർവിസാണ് ഉച്ചയോടെ രാജ്യാന്തര സർവിസായി പറന്നുയർന്നത്.
ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയുടെ ദീർഘദൂര സർവിസുകളിലൊന്നാണ് അഹ്മദാബാദ് ലണ്ടൻ സർവിസ്. ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനിയായിരുന്ന എയർ ഇന്ത്യ കേന്ദ്ര സർക്കാറിന്റെ വിറ്റഴിക്കൽ നയത്തിന്റെ മറവിൽ 2022 ലാണ് ടാറ്റ ലേലത്തിലൂടെ ഏറ്റെടുത്തത്. അതോടെ ഇന്ത്യൻ വ്യോമയാനമേഖല കൂടുതൽ മത്സരക്ഷമമാകുമെന്നും മെച്ചപ്പെടുമെന്നുമായിരുന്നു വാനോളമുള്ള പ്രതീക്ഷകൾ. എന്നാൽ, പ്രതീക്ഷിച്ച മാറ്റങ്ങൾ ഉണ്ടായില്ലെന്ന് മാത്രമല്ല വിമാനം വൈകലും റദ്ദാക്കലും മോശം സർവിസും കഴുത്തറുപ്പൻ യാത്രാകൂലിയുമെല്ലാം വർധിച്ചു. പ്രത്യേകിച്ച് ഗൾഫ് സെക്ടറിലേക്കുള്ള സർവിസിൽ. സേവനം മെച്ചപ്പെടുത്താൻ 470 വിമാനങ്ങൾക്ക് ടാറ്റ ഓർഡർ നൽകിയെങ്കിലും എവിടെയുമെത്തിയിട്ടില്ല.
പഴുതടച്ച മുൻകരുതൽ ഉള്ളതിനാൽ വിമാന, കപ്പൽ യാത്രകൾ താരതമ്യേനെ സുരക്ഷിതമാണെന്നാണ് പൊതുബോധം. എന്നാൽ, അടുത്തടുത്ത് രണ്ട് കപ്പൽ ദുരന്തങ്ങൾക്കാണ് നമ്മുടെ തീരം സാക്ഷിയായത്. അതിന്റെ നടുക്കം നിലനിൽക്കെ ഇത്രയേറെ ജീവാപായം സംഭവിച്ച വിമാനദുരന്ത വാർത്തയെത്തിയിരിക്കുന്നു.
അപകടങ്ങളും ദുരന്തങ്ങളും ആകസ്മികമാണ്. അവ മുൻകൂട്ടി പ്രവചിക്കുന്നതിനും മുൻകരുതലുകൾക്കും പരിമിതിയുണ്ട്. എന്നാൽ, പഴക്കം, കാര്യക്ഷമതക്കുറവ് തുടങ്ങിയ പരിഹാരം സാധ്യമാവുന്ന കാരണങ്ങളാലാണ് ഇതുപോലെയുള്ള അപകടങ്ങൾ സംഭവിക്കുന്നതെങ്കിൽ ആ കെടുകാര്യസ്ഥത മാപ്പർഹിക്കുന്നില്ല. അപകടത്തെപറ്റി കൃത്യവും വ്യക്തവുമായ അന്വേഷണം നടക്കേണ്ടതുണ്ട്. പരിഹാര നടപടികളും സ്വീകരിക്കേണ്ടതുണ്ട്. വ്യോമയാനമേഖല അതിവേഗം വളരുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. ആശങ്കയില്ലാതെ യാത്ര ചെയ്യാനാവുക മനുഷ്യരുടെ അവകാശമാണ്. അത് ഉറപ്പാക്കേണ്ടത് വിമാനകമ്പനികളും സർക്കാറുമാണ്. അതിനാൽതന്നെ വീഴ്ചകൾ കണ്ടെത്തുകയും അടിയന്തരമായി പരിഹാരനടപടികൾ സ്വീകരിക്കുകയും വേണം.