രണ്ട് ഗവർണർമാരുടെ കഥ
text_fieldsഒരു തമാശ പറയാം: ആർ.എസ്.എസിൽ മുഴുവൻ സമയ പ്രചാരകരുടെ കടുത്ത ക്ഷാമമുണ്ട്. കാരണം അവരെല്ലാം ഗവർണർമാരായും മന്ത്രിമാരായും സർക്കാർ ഏജൻസികളുടെ തലവന്മാരായും മാറിയിരിക്കുന്നു.
അത്തരം ഉദ്യോഗസ്ഥർ ഇടക്കിടെ അവരുടെ വിചിത്രമായ പ്രവൃത്തികളുടെയും പരസ്യ പ്രസ്താവനകളുടെയും പേരിൽ വാർത്തകളിൽ ഇടം നേടാറുണ്ട്. ഹിമാചൽ പ്രദേശ് ഗവർണർ ശിവ് പ്രസാദ് ശുക്ലയുടെ കാര്യം എടുക്കുക. എല്ലാ ഇന്ത്യൻ ഭാഷകളും ദേവനാഗരി ലിപിയായി ഉപയോഗിക്കണമെന്ന് അദ്ദേഹം ഞെട്ടിപ്പിക്കുന്ന ഒരു പ്രസ്താവന നടത്തി. പൊതുവായ ഒരു ലിപി ഉണ്ടെങ്കിൽ ആളുകൾക്ക് കൂടുതൽ നന്നായി വിനിമയം ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
അദ്ദേഹം പറയാത്തത് കൂടുതൽ രസകരമായിരുന്നു. എല്ലാ ഇന്ത്യൻ ഭാഷകളും ഒരേ ലിപി ഉപയോഗിച്ചാൽ മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ബംഗാളി, ഉർദു തുടങ്ങിയ നിരവധി ഭാഷകളിലെ മനോഹരമായ ലിപികൾ പതുക്കെ നശിപ്പിക്കപ്പെടും.
ഒരു ലിപി എഴുതാനുള്ള ഒരു മാർഗം മാത്രമല്ല. അത് ഒരു പ്രദേശത്തിന്റെ സംസ്കാരം, സ്വത്വം, ചരിത്രം എന്നിവയുമായി അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു. നൂറുകണക്കിന് വർഷങ്ങളായി ഈ ലിപികൾ പരിണമിച്ചു.
പഴയകാലത്ത്, ഉയർന്ന ജാതിക്കാർ സംസ്കൃതം ഉപയോഗിക്കുകയും പ്രാദേശിക ഭാഷകളെ അവജ്ഞയോടെ കാണുകയും ചെയ്തിരുന്നു. കേരളത്തിലും മലയാളം ഒരുകാലത്ത് ഒരു ‘താഴ്ന്ന ക്ലാസ്’ ഭാഷയായി കണക്കാക്കപ്പെട്ടിരുന്നു. ആ ചിന്താഗതി മാറ്റാനും ഭാഷക്ക് ബഹുമാനം നൽകാനും ശക്തരായ പരിഷ്കർത്താക്കൾ ആവശ്യമായിരുന്നു. ഇന്ന് ബി.ജെ.പിയിൽ രണ്ടുതരം നേതാക്കളുണ്ട്. ചിലർ ചെറുപ്പം മുതലേ ആർ.എസ്.എസിൽ പരിശീലനം നേടിയവരാണ്. മറ്റുള്ളവർ കോൺഗ്രസിൽ നിന്നോ മറ്റ് പാർട്ടികളിൽ നിന്നോ ബി.ജെ.പിയിൽ മികച്ച അവസരങ്ങൾ കണ്ട് ചേർന്നവരും. കേരളത്തിലെ ഇപ്പോഴത്തെ ഗവർണർ രാജേന്ദ്ര ആർലേക്കർ ആദ്യ ഗ്രൂപ്പിൽ പെട്ടയാളാണ്. പത്തുവയസ്സ് തികയുന്നതിനു മുമ്പുതന്നെ അദ്ദേഹം ആർ.എസ്.എസ് ശാഖകളിൽ പോകാൻ തുടങ്ങി. ആർ.എസ്.എസ് ചിന്താരീതിയിൽ അദ്ദേഹം പൂർണമായും വിശ്വസിക്കുന്നു.
ലോക പരിസ്ഥിതി ദിനത്തിൽ ആർലേക്കർ വാർത്തകളിൽ ഇടം നേടി. രാജ്ഭവനിൽ സംസ്ഥാനതലത്തിൽ ഒരു വലിയ പരിപാടി സംഘടിപ്പിച്ചു. വേദിയിൽ വെച്ചിരിക്കുന്ന ഭാരതമാതാവിന്റെ മാല ചാർത്തിയ ഫോട്ടോയാണ് പലരെയും അത്ഭുതപ്പെടുത്തിയത്. ചിത്രത്തിൽ, മറാത്ത രാജാവ് ശിവാജി ഉപയോഗിച്ചതിന് സമാനമായ ഒരു കാവി പതാകയുമായി സാരി ധരിച്ച ഒരു സ്ത്രീയായി ഇന്ത്യയെ ചിത്രീകരിച്ചിരിക്കുന്നു.
പ്രശ്നം ഇതാണ്: കാവി പതാക ഇന്ത്യയുടെ ദേശീയ പതാകയല്ല. വാസ്തവത്തിൽ, ആർ.എസ്.എസ് പതിറ്റാണ്ടുകളായി ഇന്ത്യൻ ത്രിവർണ പതാക സ്വീകരിച്ചിരുന്നില്ല. പാർലമെന്റിൽ ബി.ജെ.പിക്ക് പൂർണ ഭൂരിപക്ഷം ലഭിക്കുന്നതുവരെ അവർ അത് ഒരിക്കലും അവരുടെ ഓഫിസുകളിൽ ഉയർത്തിയില്ല. സി.പി.ഐക്കാരനായ കേരള കൃഷി മന്ത്രി പി. പ്രസാദ് രാജ്ഭവൻ പരിപാടിയിൽ പങ്കെടുക്കാൻ വിസമ്മതിച്ചു. പിന്നീട്, നാണക്കേട് ഒഴിവാക്കാൻ തിരുവനന്തപുരത്ത് ഒരു പ്രത്യേക സംസ്ഥാന തല പരിപാടി സംഘടിപ്പിക്കേണ്ടിവന്നു. ഒരു മന്ത്രി എന്ന നിലയിൽ, അത്തരമൊരു വിവാദ ആഘോഷത്തിൽ നിന്ന് വിട്ടുനിൽക്കാൻ പ്രസാദിന് എല്ലാ അവകാശവുമുണ്ടായിരുന്നു.
ഭാരതമാതാവിന്റെ ചിത്രത്തിനുപിന്നിൽ ഒരു വലിയ ഭൂപടവും കാണാം. അതിൽ ബംഗ്ലാദേശ്, ഭൂട്ടാൻ, മ്യാന്മർ, നേപ്പാൾ, ടിബറ്റ്, ശ്രീലങ്ക, മാലദ്വീപ്, അഫ്ഗാനിസ്താൻ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടുന്നു. ചിത്രത്തിൽ അടങ്ങിയിരിക്കുന്ന ആശയം അഖണ്ഡ ഭാരതം അഥവാ അവിഭക്ത ഇന്ത്യയാണ്.
ഈ ആശയം ആദ്യം മുന്നോട്ടുവെച്ചത് വി.ഡി. സവർക്കറാണ്. വിരോധാഭാസമെന്നു പറയട്ടെ, ഹിന്ദുക്കളും മുസ്‍ലിംകളും രണ്ട് വ്യത്യസ്ത രാഷ്ട്രങ്ങളാണെന്നും സവർക്കർ പറഞ്ഞു -വിഭജനം ആവശ്യപ്പെടാൻ മുഹമ്മദ് അലി ജിന്ന പിന്നീട് ഉപയോഗിച്ച ആശയം.
ഇത്തരമൊരു ഭൂപടം പ്രശ്‌നമുണ്ടാക്കുന്നത് ഇതാദ്യമല്ല. രണ്ടുവർഷം മുമ്പ്, പുതിയ പാർലമെന്റ് മന്ദിരം തുറന്നപ്പോൾ, പുരാതന മൗര്യ സാമ്രാജ്യം കാണിക്കുന്ന ഒരു ചുവർചിത്രം ഉണ്ടായിരുന്നു. ഇന്ത്യ തങ്ങളുടെ ഭൂമി അവകാശപ്പെടാൻ ശ്രമിക്കുന്നുവെന്നുപറഞ്ഞ് നേപ്പാൾ, ബംഗ്ലാദേശ്, പാകിസ്താൻ എന്നിവ പ്രതിഷേധിച്ചു.
സത്യം എന്തെന്നാൽ, ഒരു രാജ്യം എന്ന നിലയിൽ ഇന്ത്യ അതിന്റെ ഏറ്റവും വലിയ വലുപ്പത്തിലെത്തിയത് ചക്രവർത്തി ഔറംഗസീബിന്റെ കീഴിലായിരുന്നു. വാസ്തവത്തിൽ, പ്രധാനമന്ത്രി മോദി പലപ്പോഴും പറയാറുള്ളതുപോലെ, 1700ൽ ഇന്ത്യക്ക് ലോകത്തിലെ ഏറ്റവും ഉയർന്ന ജി.ഡി.പി വിഹിതം ഉണ്ടായിരുന്നു -ഏകദേശം 25 ശതമാനം.
എന്നാൽ, ആർ.എസ്.എസ് ചരിത്രത്തിൽ കാണിച്ചിരിക്കുന്ന അഖണ്ഡ ഭാരതത്തെപ്പോലെ ഭൂമിശാസ്ത്രപരമായി ഇന്ത്യ ഒരിക്കലും വലുതായിരുന്നില്ല.
മലയാളിയും സർദാർ പട്ടേലിന്റെ വലംകൈയുമായ വി.പി. മേനോൻ തന്റെ പുസ്തകത്തിൽ 500ലധികം നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂനിയനിൽ സംയോജിപ്പിച്ചതിനെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. അങ്ങനെയാണ് ഇന്ത്യ അതായത് ഭാരതം രൂപപ്പെട്ടത്.
അടുത്തിടെ, ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്താനിലേക്ക് പോയി. പാകിസ്താനുമായുള്ള നാലുദിവസത്തെ യുദ്ധത്തിൽ ഇന്ത്യയെ പിന്തുണച്ചതിന് നന്ദി പറഞ്ഞു. ഒരു ‘കലാസൃഷ്ടി’യിൽ തങ്ങളുടെ രാജ്യത്തെ ഇന്ത്യയുടെ ഭാഗമായി കാണിച്ചാൽ താലിബാൻ എങ്ങനെ പ്രതികരിക്കും? ബ്രിട്ടീഷുകാർക്കും സോവിയറ്റുകൾക്കും അമേരിക്കക്കാർക്കുമെതിരെ അഫ്ഗാനിസ്താൻ വിജയകരമായി പോരാടിയിട്ടുണ്ട്. മറ്റാരുടെയെങ്കിലും ഭൂപടത്തിന്റെ ഭാഗമായി അഫ്ഗാനിസ്താനെ അവർ അംഗീകരിക്കില്ല.
അരുണാചൽ പ്രദേശിനെ ചൈന തങ്ങളുടെ പ്രദേശത്തിന്റെ ഭാഗമായി കാണിക്കുമ്പോൾ ഇന്ത്യ ശക്തമായി പ്രതിഷേധിക്കുന്നു. എന്നാൽ, ടിബറ്റിനെ ഇന്ത്യയുടെ ഭാഗമായി കാണിക്കുന്നുവെങ്കിൽ ഇന്ത്യ ചൈനയിൽനിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
ഇന്ത്യ അയൽക്കാരുമായി സമാധാനവും സൗഹൃദവും ആഗ്രഹിക്കുന്നുവെങ്കിൽ, വലിയ ഭൂപടമുള്ള ഭാരത് മാതാ പോലുള്ള ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് വഴിയല്ല. അത് ഭയത്തിനും സംശയത്തിനും കാരണമാകുന്നു. അത്തരം ചിത്രങ്ങൾ സ്വകാര്യമായി സൂക്ഷിക്കുന്നത് ആർലേക്കറിന് ഒരു കാര്യമാണ്. എന്നാൽ, ഗവർണറായി സേവനമനുഷ്ഠിക്കുമ്പോൾ ഔദ്യോഗിക പരിപാടികളിൽ അവ ഉപയോഗിക്കുന്നത് പൂർണമായും അസ്വീകാര്യമാണ്. ഇത് രാജ്യത്തിനകത്തും പുറത്തും ഒരു മോശം സന്ദേശം നൽകുന്നു.
ഇന്ത്യ വൈവിധ്യം കൊണ്ടാണ് ശക്തമാകുന്നത് -എല്ലാവരെയും ഹിന്ദി സംസാരിക്കാൻ നിർബന്ധിക്കുക, സസ്യാഹാരം കഴിക്കുക, ഒരേ വസ്ത്രം ധരിക്കുക, ഒരേ മതം പിന്തുടരുക എന്നിവയിലല്ല. ഗവർണർമാർ രാഷ്ട്രീയത്തിന് അതീതമായി നിൽക്കണം. ഭരണഘടന സംരക്ഷിക്കുക എന്നതാണ് അവരുടെ ലക്ഷ്യം, ആർ.എസ്.എസ് പോലുള്ള ഒരു ഗ്രൂപ്പിന്റെ പ്രത്യയശാസ്ത്രം പ്രോത്സാഹിപ്പിക്കുകയല്ല.