മൺസൂൺകാല ദുരന്തങ്ങളെ കരുതിയിരിക്കുക
text_fields
ഇത്തവണ കാലവർഷം നേരെത്തേയാണ്. 2018ലെ മഹാപ്രളയം മുതൽ ഏതാണ്ട് എല്ലാ മൺസൂൺ മഴക്കാലത്തും ഒന്നല്ലെങ്കിൽ മറ്റൊന്ന് എന്ന രീതിയിൽ നാം ഓരോരോ പ്രകൃതിദുരന്തങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട് എന്നതിനാൽ മുൻകാല അനുഭവങ്ങളുടെ വെളിച്ചത്തിൽ പ്രകൃതിദുരന്തങ്ങളെ നേരിടുന്നതിൽ നാം ഇപ്പോൾതന്നെ ഒരുങ്ങണം. അത്യാഹിതങ്ങളും പ്രകൃതിദുരന്തങ്ങളും പൂർണമായും ഒഴിവാക്കാനാകില്ല. എന്നാൽ, അവയുടെ തീവ്രതയും അനന്തരഫലങ്ങളും ലഘൂകരിക്കാൻ മുൻ ദുരന്തങ്ങളുടെ വിശകലനത്തിലൂടെയും വ്യക്തമായ ആസൂത്രണത്തിലൂടെയും തീർച്ചയായും സാധിക്കും. ഇപ്പോൾ പെയ്യുന്ന മഴ ശ്രദ്ധിച്ചിട്ടില്ലേ? കാലാവസ്ഥ മുന്നറിയിപ്പുകാർക്കുപോലും കൃത്യമായി...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
ഇത്തവണ കാലവർഷം നേരെത്തേയാണ്. 2018ലെ മഹാപ്രളയം മുതൽ ഏതാണ്ട് എല്ലാ മൺസൂൺ മഴക്കാലത്തും ഒന്നല്ലെങ്കിൽ മറ്റൊന്ന് എന്ന രീതിയിൽ നാം ഓരോരോ പ്രകൃതിദുരന്തങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട് എന്നതിനാൽ മുൻകാല അനുഭവങ്ങളുടെ വെളിച്ചത്തിൽ പ്രകൃതിദുരന്തങ്ങളെ നേരിടുന്നതിൽ നാം ഇപ്പോൾതന്നെ ഒരുങ്ങണം. അത്യാഹിതങ്ങളും പ്രകൃതിദുരന്തങ്ങളും പൂർണമായും ഒഴിവാക്കാനാകില്ല. എന്നാൽ, അവയുടെ തീവ്രതയും അനന്തരഫലങ്ങളും ലഘൂകരിക്കാൻ മുൻ ദുരന്തങ്ങളുടെ വിശകലനത്തിലൂടെയും വ്യക്തമായ ആസൂത്രണത്തിലൂടെയും തീർച്ചയായും സാധിക്കും.
ഇപ്പോൾ പെയ്യുന്ന മഴ ശ്രദ്ധിച്ചിട്ടില്ലേ? കാലാവസ്ഥ മുന്നറിയിപ്പുകാർക്കുപോലും കൃത്യമായി പ്രവചിക്കാൻ കഴിയാത്തവിധം, പെട്ടെന്ന് ആരംഭിച്ച് പെട്ടെന്ന് അവസാനിക്കുന്ന, വളരെ കുറച്ച് പ്രദേശത്ത് മാത്രം ഉണ്ടാകുന്ന, വളരെയധികം ശക്തമായ മഴ (മണിക്കൂറിൽ 50 മില്ലിമീറ്റർ മുതൽ 80 മില്ലിമീറ്റർ വരെ) കാലാവസ്ഥാവ്യതിയാനംമൂലം സംജാതമായ പ്രതിഭാസമാണ്. പൊടുന്നനെയുണ്ടാകുന്ന ഗറില ആക്രമണംപോലുള്ള ഈ മഴ ജപ്പാനിൽ ഗറില ഗോഉ എന്നറിയപ്പെടുന്നു. (നമുക്കിതിനെ ഗറില മാരി അഥവാ ഗറില പേമാരി എന്ന് വിളിക്കാം).
പ്രകൃതിദുരന്തം എന്നാണ് പേരെങ്കിലും അതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിൽ മനുഷ്യർ വഹിക്കുന്ന പങ്ക് വലുതാണ്. കാട്, നദി, കായൽ, കടൽ എന്നുവേണ്ട സകല പ്രകൃതി വിഭവങ്ങളിലേക്കും മനുഷ്യൻ നടത്തുന്ന തള്ളിക്കയറ്റം അത്രകണ്ട് ഏറിവരുന്നുണ്ട്. അതിനപ്പുറമാണ് നിർമാണപ്രവർത്തനങ്ങൾക്കു വേണ്ടി നടത്തുന്ന വനനശീകരണവും നദി-വയൽ കൈയേറ്റങ്ങളും. വനങ്ങൾ നശിപ്പിക്കപ്പെട്ടതോടെ വൃഷ്ടിപ്രദേശങ്ങളുടെ ജലം പിടിച്ചുവെക്കാനുള്ള ശേഷി തുലോം കുറയുന്നു, മഴ ഉടനടി നദികളിലേക്കു വന്നുചേരുന്നു. നദികളിലെ നിർമാണപ്രവർത്തനങ്ങൾ വഴി കുത്തൊഴുക്ക് കുറയുകയും തന്നിമിത്തം പുഴയുടെ ജലം വഹിക്കാനുള്ള ശേഷി കുറയുകയും ചെയ്തു. വയലുകളും തണ്ണീർത്തടങ്ങളും കൂടി നശിപ്പിക്കപ്പെട്ടതോടെ ജലം പിടിച്ചുനിർത്താനുള്ള കരയുടെ ശേഷിയും കുറഞ്ഞു. മഴയുടെ തോത് വർധിക്കുന്നതോടെ നദികളിലെ വെള്ളപ്പൊക്ക സാധ്യതയും ഏറുന്നു.
കേരളംപോലെ ചെങ്കുത്തായ ഭൂപ്രകൃതിയുള്ള പ്രദേശങ്ങൾ കാലാവസ്ഥാവ്യതിയാനംമൂലമുള്ള അതിതീവ്രമഴയിൽ മലമ്പ്രദേശങ്ങളിൽ ഉരുൾപൊട്ടലിനുള്ള സാധ്യത ഏറെയാണ്. മലവെള്ളപ്പാച്ചിലായി പുഴകൾ നിറഞ്ഞൊഴുകുകയും ഇരു കരകളിലും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്യാം.
മുൻകാല അനുഭവപരിചയത്തിന്റെയും ആധുനിക ശാസ്ത്ര സാങ്കേതികവിദ്യകളുടെ സഹായത്തോടെയും പ്രകൃതിദുരന്തങ്ങളെ നേരെത്തേയുള്ള മുന്നറിയിപ്പു വഴിയും ദുരന്തമേഖലകളിൽനിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചും ദുരന്തങ്ങളുടെ ആഘാതം ലഘൂകരിക്കുകയാണ് കരണീയം.
കൃത്യതയാർന്ന കാലാവസ്ഥ പ്രവചനം വഴി ഓരോ പ്രദേശത്തെയും മഴസാധ്യത മുൻകൂട്ടി മനസ്സിലാക്കി അതുകാരണമായി സംഭവിക്കാവുന്ന ഉരുൾപൊട്ടലും പ്രളയവുംമൂലമുള്ള ആളപായവും മറ്റു നാശനഷ്ടങ്ങളും ലഘൂകരിക്കുന്നതിന്റെ ഭാഗമായി ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടതുണ്ട്.
മുൻകൂട്ടി നിശ്ചയിച്ച സുരക്ഷിതമായ കേന്ദ്രങ്ങളിലേക്ക് എല്ലാവരും മാറിയെന്ന് ഉറപ്പുവരുത്തൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലെ വാർഡ്തല ജാഗ്രത സമിതികളുടെ ചുമതലയാണ്. ദുരന്തലഘൂകരണത്തെപ്പറ്റിയുള്ള തുടർച്ചയായ ബോധവത്കരണത്തിലൂടെയും നിശ്ചിത സമയപരിധിയിൽ ഇടവിട്ട് ഇടവിട്ട് മോക്ഡ്രില്ലുകൾ നടത്തിയും പ്രകൃതിദുരന്തങ്ങൾ നേരിടുന്നതിനും അതിന്റെ ആഘാതം ലഘൂകരിക്കുന്നതിനും ജനങ്ങളെ സന്നദ്ധരാക്കേണ്ടതുണ്ട്.
ഉരുൾപൊട്ടൽ/വെള്ളപ്പൊക്ക സാധ്യതമേഖലകളായി രേഖപ്പെടുത്തപ്പെട്ട പ്രദേശങ്ങളിൽ കൂടുതൽ ജാഗ്രത വേണം. ഈ പ്രദേശങ്ങളിൽ മൂന്നോ നാലോ ദിവസം തുടർച്ചയായി അതിശക്തമായ മഴ ഉണ്ടായാൽ അവിടത്തെ മണ്ണിന്റെ ഘടനയും ഭൂമിയുടെ ചരിവും അനുസരിച്ച് ഉരുൾപൊട്ടലിനുള്ള സാധ്യത കണക്കാക്കി ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടതുണ്ട്. മലമ്പ്രദേശങ്ങളിൽ മഴമാപിനികളുടെ എണ്ണം വർധിപ്പിച്ച് മഴയുടെ തോത് നിരന്തരം നിരീക്ഷിക്കേണ്ടതുണ്ട്. ഉരുൾപൊട്ടൽ- വെള്ളപ്പൊക്ക സാധ്യത പ്രവചനങ്ങൾക്ക് ഉപഗ്രഹ മേഘച്ചിത്രങ്ങളോടൊപ്പം അതതു പ്രദേശങ്ങളിലെ യഥാസമയ മഴയുടെ അളവും വലിയതോതിൽ സഹായകമാണ്.
മൺസൂൺ കാലത്ത് ക്യാച്ച്മെന്റ് ഏരിയയിൽനിന്ന് അധികമായി വന്നെത്തുന്ന ജലം ഉൾക്കൊള്ളാൻ നമ്മുടെ ജലസംഭരണികളിൽ ആവശ്യമായ ഫ്ലഡ് കുഷ്യൻ എപ്പോഴും നിലനിർത്തേണ്ടതുണ്ട്. പെട്ടെന്നുണ്ടാകുന്ന ന്യൂനമർദത്താൽ സംഭവിക്കുന്ന തുടർച്ചയായ അതിതീവ്ര മഴമൂലം വന്നുചേരാവുന്ന ജലം ഉൾക്കൊള്ളാനുള്ള സൗകര്യംകൂടി കണക്കിലെടുത്തു വേണം ഇത് ചെയ്യാൻ. ഇടുക്കി ഉൾപ്പെടെ നമ്മുടെ പല റിസർവോയറുകളിലും നദികളുടെ ടോട്ടൽ ക്യാച്ച്മെന്റ് ഏരിയയുടെ നാലിലൊന്നിന് താഴെയാണ് ഡാമുകളിലേക്കുള്ള ക്യാച്ച്മെന്റ് ഏരിയ. അതുകൊണ്ടുതന്നെ പെട്ടെന്നുണ്ടാകുന്ന ന്യൂനമർദങ്ങൾ കാരണമായി തുടർച്ചയായ ദിവസങ്ങളിലുണ്ടാകുന്ന മഴകാരണം ഡാമുകൾക്കു താഴെയുള്ള നദീതടത്തിലും വമ്പിച്ച തോതിലുള്ള ജലം വന്നെത്തുന്നതിനാൽ വെള്ളപ്പൊക്ക സാധ്യതയുണ്ടാവും. ആ സമയത്തുതന്നെ അണക്കെട്ടുകൾ തുറന്നുവിടുന്നത് വമ്പിച്ച നാശനഷ്ടങ്ങൾക്ക് കാരണമായേക്കും.
ആയത് മുൻകൂട്ടിക്കണ്ട്, അതിതീവ്ര മഴയുടെ സമയത്ത് അണക്കെട്ടുകൾ തുറന്നുവിട്ട് വെള്ളപ്പൊക്ക ദുരന്തത്തിന് ആക്കംകൂട്ടാതിരിക്കാൻ മൺസൂൺ തുടക്കം മുതൽ ചെറിയതോതിൽ ജലം ക്രമത്തിൽ തുറന്നുവിട്ട് നിയന്ത്രണ വിധേയമാക്കേണ്ടതാണ്.
(ജപ്പാനിലെ അഡ്വാൻസ്‌ഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ മുതിർന്ന ശാസ്ത്രജ്ഞനും യുനെസ്കോയുടെ ഇന്റർനാഷനൽ സെന്റർ ഫോർ വാട്ടർ ഹസാർഡ് ആൻഡ് റിസ്ക് മാനേജ്‌മെന്റിൽ വിസിറ്റിങ് സയന്റിസ്റ്റുമാണ് ലേഖകൻ)