കളിക്കളങ്ങൾ തിരിച്ചു കൊടുക്കുക; കുട്ടികളെ ലഹരിച്ചുഴിയിൽ നിന്ന് രക്ഷിക്കുക
text_fieldsനമ്മുടെ മാതാപിതാക്കൾ വല്ലാത്തൊരു ഭീതിയിലാണ് നിലകൊള്ളുന്നത്. മക്കൾ ലഹരിയുടെ ചതിക്കുഴിയിൽ വീഴുമോ എന്ന ഭയവും 80- 90 ശതമാനം കുട്ടികളുടെ ആരോഗ്യനിലവാരം ശരാശരിയിലും താഴെയാണെന്ന പഠനവും നമ്മെ ആശങ്കയിലാക്കുന്നു. ജീവിതശൈലി രോഗങ്ങളുടെ വർധനയാണ് മറ്റൊരു ഭീഷണി. സുപ്രീംകോടതി നിർദേശാനുസരണം കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ച് പഠിച്ച സമിതി വ്യായാമവും കായിക ക്ഷമതയും കുട്ടികളുടെ മൗലിക അവകാശമാണെന്നും നാഷനൽ എജുക്കേഷൻ പോളിസി പ്രകാരം കായിക വിദ്യാഭ്യാസത്തിന് അനുവദിച്ചിട്ടുള്ള സമയം കായിക പരിശീലനത്തിനുവേണ്ടി മാത്രം ഉപയോഗിക്കണമെന്നും കർശനമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. വർഷങ്ങളായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഒരാളെന്ന പരിചയത്തിലൂടെയും പഠന ഗവേഷണത്തിലൂടെയും ഈ ലേഖകന്‍ മനസ്സിലാക്കിയ ചില കാര്യങ്ങൾ അധ്യാപക രക്ഷിതാക്കളുടെയും വിദ്യാഭ്യാസ-ആരോഗ്യ സമൂഹത്തിന്റെയും മുന്നിൽ വെക്കാൻ ആഗ്രഹിക്കുന്നു.
കുട്ടികൾക്ക് അവരുടെ ആഗ്രഹങ്ങൾക്കും വാസനകൾക്കുമനുസരിച്ച് പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം കലാലയങ്ങളിലും വീടുകളിലും ഉറപ്പാക്കണം. കായികരംഗത്തായാലും കലാ മേഖലയിലായാലും സാമൂഹിക പ്രതിബദ്ധതയിലാണെങ്കിലും അവരുടെ പ്രതിഭ (talent) കണ്ടെത്തി പരിപോഷിപ്പിക്കാൻ നമുക്ക് സാധിക്കണം.മക്കളെ റാങ്കിനുവേണ്ടി മത്സരിപ്പിക്കുന്ന മാതാപിതാക്കളും സ്കൂളുകളുമാണ് നമുക്ക് ചുറ്റും. എന്നാൽ, മക്കളുടെ ആരോഗ്യകാര്യത്തിൽ ഇവരിൽ എത്രപേർ ശ്രദ്ധിക്കുന്നുണ്ട്?. കുട്ടി നേടുന്ന മാർക്കല്ല ടാലന്റാണ് പ്രധാനമെന്ന തിരിച്ചറിവ് എത്രപേർക്കുണ്ട്? കുട്ടികൾക്കുമേൽ ചുമത്തുന്ന അധിക സമ്മർദം അവരിൽ സൃഷ്ടിക്കുന്ന ആഘാതം ആരൊക്കെ മനസ്സിലാക്കുന്നുണ്ട്?
ലഹരിവിപത്തിനെതിരെ കേരള മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ ഉയർന്ന വികാരം കുട്ടികളെ കായികമായി വ്യാപൃതരാക്കുക (Engage) എന്നതായിരുന്നു. സ്ഥിരം കായിക വിനോദങ്ങളിൽ/കളികളിൽ ഏർപ്പെടുന്ന കുട്ടിക്ക് അച്ചടക്കം, ഏകാഗ്രത, കൃത്യനിഷ്ഠ, സാമൂഹിക പ്രതിബദ്ധത എന്നിവ ഉയരും. ഉറക്കം താളത്തിലാവും, ദേഷ്യവും വികാരങ്ങളും നിയന്ത്രിക്കാനുള്ള ശേഷി വർധിക്കും. ആശങ്കകളും സമ്മർദങ്ങളും കുറച്ചുകൊണ്ടുവരുവാൻ ഏറ്റവും നല്ല മാർഗമാണിത്. കായിക പരിശീലനത്തിന് നിശ്ചയിക്കപ്പെട്ടിരിക്കുന്ന സമയം മറ്റൊന്നിനുമായും മാറ്റിവെക്കരുത്. പല സ്കൂളുകളും കായിക വിദ്യാഭ്യാസത്തിന്റെ സമയം മറ്റു പഠനവിഷയങ്ങളുടെ പോഷൻ തീർക്കാൻ ഉപയോഗിക്കുന്നുണ്ട്. ഇത് അടിയന്തരമായി അവസാനിപ്പിക്കണം.
ഒരു സി.ബി.എസ്.ഇ സ്കൂൾ മാനേജർ പറഞ്ഞ വാക്കുകൾ ഓർമ വരുന്നു: ‘എല്ലാ സ്പോര്‍ട്സ് പിരിയഡുകളും കളികൾക്കായി ഉപയോഗിച്ചാല്‍ ഞങ്ങള്‍ക്ക് മറ്റ് സബ്ജക്ടുകള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ സാധിക്കില്ല; ഞങ്ങളുടെ സിസ്റ്റം മുഴുവനും തെറ്റും’. സ്കൂളിന്റെ സിസ്റ്റം കൃത്യമാക്കാൻ എന്ന പേരിൽ അവർ തെറ്റിക്കുന്നത് സമൂഹത്തിന്റെ സിസ്റ്റമാണ്. കുട്ടികളുടെ ആരോഗ്യമാണ് അവർ നശിപ്പിക്കുന്നത്. ലോകത്തെ പല രാജ്യങ്ങളും പാഠ്യപദ്ധതിയിൽ വലിയ പ്രാധാന്യമാണ് കായിക പഠനത്തിന് നൽകുന്നത്. ക്ലാസ് പ്രമോഷനുപോലും കായികപഠനം നിർബന്ധമാണ്. എന്നാൽ നമ്മളോ? ഓരോ സ്കൂളിലും കായിക അധ്യാപകരെ നിയമിക്കുന്നില്ലെന്ന് മാത്രമല്ല, കുട്ടികളുടെ കായിക പരിശീലന പിരിയഡ് പോലും കവർന്നെടുക്കുന്നു. ഒരു വിദ്യാർഥിയുടെ ശാരീരിക മാനസിക വളർച്ചയുടെ പ്രധാന ഘട്ടമായ ഹയർ സെക്കൻഡറി കാലത്ത് ഒരു കായിക അധ്യാപകൻ പോലുമില്ല.
തുടങ്ങണം കായിക സാക്ഷരത യജ്ഞം
നടക്കുന്നതും ഇരിക്കുന്നതും ഓടുന്നതും എറിയുന്നുമെല്ലാം അടിസ്ഥാന ചലനങ്ങളാണ് (fundamental movement). ചെറുപ്പകാലത്ത് നമ്മൾ നടക്കാൻ പഠിച്ചിട്ടുണ്ടോ? അങ്ങനെയൊരു പഠനവിഷയം നമ്മുടെ പാഠ്യവിഷയത്തിൽ ഉണ്ടോ? ഇല്ല. കുട്ടികളെ ചലിക്കാനും (move), സ്വയം പ്രചോദിതരാവാനും (motivation), വിശ്വാസം വളർത്തിക്കൊണ്ടുവരിക എന്നതാണ് കായിക സാക്ഷരതയുടെ ലക്ഷ്യം. കുട്ടികളുടെ പഠനനിലവാരം, ഓർമശക്തി, കായിക ക്ഷമത എന്നിവ കായിക സാക്ഷരതയിലൂടെ നേടാൻ സാധിക്കും. നടക്കുമ്പോള്‍ കുട്ടിയുടെ കൈകൾ എങ്ങനെയായിരിക്കണം, അവരുടെ കാൽപാദങ്ങൾ എങ്ങനെയായിരിക്കണം തുടങ്ങി ഒരു ഫുട്ബാൾ കളിക്കുമ്പോൾ അവന്റെ നിൽപ്, അടിക്കുമ്പോൾ കാലിന്റെ പൊസിഷൻ സപ്പോർട്ട് തുടങ്ങി എല്ലാം വിശദമായി പഠിപ്പിക്കുന്നു കായിക സാക്ഷരത പദ്ധതിയിൽ. എല്ലാ കായിക ഇനങ്ങളെക്കുറിച്ചും വ്യക്തമായ അറിവും താൽപര്യവും കുട്ടികളിൽ സൃഷ്ടിക്കുന്നു.
കായിക സാക്ഷരതയുടെ പ്രായം 12 വയസ്സ് വരെയാണ്. ഏഴാം ക്ലാസിലെത്തുമ്പോഴേക്ക് ഒരു കുട്ടി എല്ലാ ഫണ്ടമെന്റൽ മൂവ്മെന്റുകളും പഠിച്ചിരിക്കും. 12 വയസ്സ് കഴിഞ്ഞാല്‍ അവർ ഇഷ്ടപ്പെട്ട കളികൾ തെരഞ്ഞെടുക്കുന്നു. കുട്ടികൾക്ക് സ്വയം വിലയിരുത്തുവാനും ടീച്ചർമാർക്കും മാതാപിതാക്കൾക്കും ആ കുട്ടിയുടെ കായിക താൽപര്യം വിലയിരുത്താനും ഈ പദ്ധതികൊണ്ട് സാധിക്കും. അമേരിക്കയില്‍ NIKE session to move, യു.കെയില്‍ Starting 2 Move, കാനഡയില്‍ Community Sport for All Initiative (CSAI), അയര്‍ലന്‍ഡില്‍ Sport 4 Empowerment (S4E) എന്നീ പേരുകളിലാണ് ഈ പദ്ധതി അറിയപ്പെടുന്നത്. കഴിഞ്ഞ ഒളിമ്പിക്സിൽ വലിയ നേട്ടങ്ങൾ കൊയ്ത ആസ്ട്രേലിയ അവിടത്തെ സ്പോർട്സ് കമീഷനും ആസ്ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സും മുഖേനെ Physical Literacy Framework എന്ന പേരിൽ അതിവിപുലമായാണ് കായിക സാക്ഷരതാ പദ്ധതി നടത്തിവരുന്നത്.
ലോകത്ത് ഏറ്റവും ജനവാസമുള്ള, ഇളംതലമുറയുള്ള രാജ്യം എന്തുകൊണ്ട് കായികരംഗത്ത് പിന്നില്‍ പോകുന്നു എന്നതിന് ഒറ്റ ഉത്തരമേ ഉള്ളൂ - കായിക സാക്ഷരതയുടെ അഭാവം. കായിക സാക്ഷരത പദ്ധതി നമ്മുടെ രാജ്യം നടപ്പാക്കിയാല്‍ അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഒളിമ്പിക്സിലുൾപ്പെടെ അന്താരാഷ്ട്ര കായികമേളകളിൽ മികച്ച നേട്ടമുണ്ടാക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുമുണ്ടാവും.
മെഡൽ നേട്ടത്തിനപ്പുറം നമ്മുടെ നാടിന്റെ സാർവത്രിക ആരോഗ്യത്തിൽ വളർച്ചയുണ്ടാവും, സമ്പദ് വ്യവസ്ഥയില്‍ കുതിച്ചുചാട്ടമുണ്ടാകും. ആരോഗ്യമുള്ള സമൂഹത്തില്‍ മെഡിക്കല്‍ ചെലവുകളും ഗണ്യമായി കുറയും. ക്രിയാത്മകമായ ആശയങ്ങളും കണ്ടുപിടിത്തങ്ങളും പിറവിയെടുക്കും. യുവതലമുറയാണ് നമ്മുടെ പ്രതീക്ഷ. ചരിത്രവും ശാസ്ത്രവും പഠിക്കുന്ന പ്രാധാന്യത്തോടെ കായിക സാക്ഷരത നടപ്പിലാക്കുക, പാഠ്യപദ്ധതിയുടെ നിര്‍ബന്ധിത വിഷയമാക്കുക. അതിന് അനുയോജ്യമായ കായിക അധ്യാപകരെ നിയമിക്കുക.
ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്. പ്രതീക്ഷയോടെ കാത്തിരിക്കാം. നമ്മുടെ കുട്ടികള്‍ ഒളിമ്പിക്സിലെ വിക്ടറി സ്റ്റാൻഡിലേക്ക് നടന്നുകയറുന്നത് കാണാൻ, പശ്ചാത്തലത്തിൽ ‘ജനഗണമന’യെന്ന ഈണം മുഴങ്ങുന്നത് കേൾക്കാൻ.
(കാലിക്കറ്റ് സര്‍വകലാശാല കായിക വിദ്യാഭ്യാസ വകുപ്പ് മേധാവിയാണ് ലേഖകൻ)