എന്തുകൊണ്ട് മലയോര സമരയാത്ര ?
text_fieldsവന്യജീവി ശല്യത്തിനെതിരെ വർഷങ്ങൾക്കുമുമ്പ് ജനകീയ സമിതി വയനാട്ടിൽ നടത്തിയ റോഡ് ഉപരോധം
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് വയനാട് ചാലിഗദ്ധ പനച്ചിയില്‍ അജീഷിനെ ആന ചവിട്ടിക്കൊലപ്പെടുത്തിയത്. ‘‘വയനാട്ടിലെ ഒരു മനുഷ്യർക്കും ഇനി ഇത്തരമൊരു ദുരന്തം നേരിടേണ്ടി വരരുത്, ഞാൻ കരഞ്ഞതുപോലെ ഒരു കുട്ടിയും കരയേണ്ടി വരരുത്’’ എന്നാണ് ആ വീട്ടില്‍ പോയപ്പോള്‍ അജീഷിന്റെ മകൾ എന്നോട് പറഞ്ഞത്. എന്നാല്‍, അജീഷുമാര് കേരളത്തില്‍ ആവര്‍ത്തിക്കപ്പെടുകയാണ്.
ഇന്നലെപോലും വയനാട്ടിൽ ഒരു ആദിവാസി വനിതാ തൊഴിലാളി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരിക്കുന്നു. പാതി ഭക്ഷിച്ച രീതിയിലാണ് അവരുടെ ഉയിരറ്റ ശരീരം കണ്ടെടുത്തത്. 2016 മുതല്‍ നാളിതുവരെ ആയിരത്തോളം പേര് വന്യജീവികളുടെ ആക്രമണത്തില്‍ മരിച്ചെന്നതാണ് സര്‍ക്കാറിന്റെ ഔദ്യോഗിക കണക്ക്. എണ്ണായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും അയ്യായിരത്തോളം കന്നുകാലികള്‍ കൊല്ലപ്പെടുകയും കോടിക്കണക്കിന് രൂപയുടെ കൃഷിനാശമുണ്ടാകുകയും ചെയ്തു.
കാര്‍ഷിക മേഖലയിലെ തകര്‍ച്ച, വിലയിടിവ്, ക്ഷീരമേഖലയിലെ പ്രശ്നങ്ങള്‍ എന്നിവയ്ക്ക് പുറമെയാണ് വന്യജീവികളുടെ ഭീഷണി. ജനങ്ങളുടെ ഭീതിയും സങ്കടവും നിസ്സഹായാവസ്ഥയും നിയമസഭയിലും പുറത്തും നിരവധി തവണ യു.ഡി.എഫ് ഉന്നയിച്ചിട്ടും സര്‍ക്കാർ ഒരു നടപടിയും സ്വീകരിക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
സര്‍ക്കാറിന്റെ കണക്കുകള്‍ പ്രകാരം 2016 മുതല്‍ 2023 അവസാനം വരെ 69 കോടി രൂപയുടെ കൃഷിനാശമാണ് ഈ മേഖലയിലുണ്ടായത്. കേരളത്തിന്റെ ഭൂവിസ്തൃതിയുടെ 29.1 ശതമാനവും വനമാണ്. ഇതാകട്ടെ ദേശീയ ശരാശരിയേക്കാള്‍ കൂടുതലും. ഈ സാഹചര്യത്തിലും കൃഷിയിടങ്ങള്‍ ബലമായി പിടിച്ചെടുത്ത് വനമാക്കുന്ന നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. 30 ലക്ഷത്തോളം ജനങ്ങളാണ് വനാതിര്‍ത്തി ഗ്രാമങ്ങളിലെ മനുഷ്യ-വന്യജീവി സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ ജീവിക്കുന്നത്. അവരുടെ ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുകയാണ്. വന്യജീവികളെ സംരക്ഷിക്കുക മാത്രമാണ് വനംവകുപ്പിന്റെ കടമയെന്നതാണ് സര്‍ക്കാറിന്റെ നിലപാട്.
വന്യജീവി ആക്രമണം തടയാന്‍ സര്‍ക്കാര്‍ ചെലവഴിക്കുന്ന തുക പരിശോധിച്ചാല്‍ ഈ വിഷയത്തിലെ അലംഭാവം വ്യക്തമാകും. 2018-19 ല്‍ 6.28 കോടി രൂപ ചെലവിട്ടപ്പോള്‍ 2023-24 ല്‍ 3.1 കോടി രൂപയായി കുറഞ്ഞു. കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയ 48.85 കോടിയില്‍ 48 ശതമാനം പോലും ചെലവഴിച്ചില്ല. എന്തു ചോദിച്ചാലും സോളാര്‍ വേലി, ആന പ്രതിരോധ കിടങ്ങുകള്‍, ആന പ്രതിരോധ മതിലുകള്‍, ക്രാഷ് ഗാര്‍ഡ് ഫെന്‍സിങ് എന്നിവ നിർമിച്ചെന്നാണ് വനം മന്ത്രി പറയുന്നത്. എന്നാല്‍, കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷമായി ക്രാഷ് ഗാര്‍ഡ് വേലിക്കും കല്മതിലിലും റെയില്‍ വേലിക്കും ചുറ്റുമതിലിനും ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. ചാലക്കുടി, വാഴച്ചാല്‍, മലയാറ്റൂര്‍ വനം ഡിവിഷനുകളില്‍ ഫെന്‍സിങ് സ്ഥാപിക്കാന്‍ 13.5 കോടി രൂപ നബാര്‍ഡ് 2023ല്‍ അനുവദിച്ചു. എന്നാല്‍, ടെന്‍ഡര്‍ നടപടികള്‍ സ്വീകരിച്ച് നിർമാണം ഇതുവരെ ആരംഭിച്ചിട്ടില്ല.
മലയോര മേഖലയില്‍ സംഘര്‍ഷവും ഭീതിയും നിലനില്‍ക്കുന്നതിനിടയിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരങ്ങള്‍ നല്കി വനംനിയമ ഭേദഗതി നടപ്പാക്കാൻ ഈ സര്‍ക്കാര്‍ ശ്രമം നടത്തിയത്. വനാവകാശ നിയമത്തിന്റെതന്നെ അന്തഃസത്തക്ക് എതിരായ നിയമഭേദഗതിയെ യു.ഡി.എഫ് ശക്തമായി എതിര്‍ത്തു. പ്രതിപക്ഷ പ്രതിഷേധവും ജനരോഷവും ഭയന്ന് പിന്‍വലിക്കപ്പെട്ട നിയമ ഭേദഗതിയിലെ ഓരോ വ്യവസ്ഥയെയും കഴിഞ്ഞ ദിവസവും വനംമന്ത്രി നിയമസഭയില്‍ ന്യായീകരിച്ചു. അവസരം കിട്ടിയാല്‍ ഭേദഗതി കൊണ്ടുവരുമെന്ന നിലപാടാണ് വനംമന്ത്രിക്ക് ഇപ്പോഴുമുള്ളത്.
വന്യജീവി ആക്രമണങ്ങളില്‍ മരണമടയുന്നവരുടെയും പരിക്കേല്‍ക്കുന്നവരുടെയും കുടുംബങ്ങള്‍ക്ക് നല്കുന്ന നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ നടപടിയെടുക്കേണ്ടതുണ്ട്. ജീവന് നഷ്ടമാകുന്നവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനും കുട്ടികളുടെ വിദ്യാഭ്യാസം പൂര്‍ണമായും ഏറ്റെടുക്കാനും സര്‍ക്കാര്‍ തയാറാകണം. പരിക്കേറ്റവരുടെ സ്വകാര്യ ആശുപത്രിയിലേത് അടക്കമുള്ള ചികിത്സ ചെലവുകളും ഏറ്റെടുക്കണം. 2016 മുതല്‍ വിവിധ വന്യജീവി ആക്രമണത്തില്‍ മനുഷ്യജീവനും കൃഷിയും വളര്‍ത്തു മൃഗങ്ങളും നഷ്ടപ്പെട്ട 3611 പേരുടെ നഷ്ടപരിഹാരം സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ല.
ആനയും പുലിയും കടുവയും ഇറങ്ങിയാല്‍ ഞങ്ങള്‍ എന്തുചെയ്യാനാണെന്ന സര്‍ക്കാറിന്റെ നിസ്സംഗത അംഗീകരിക്കാനാകില്ല. വന്യമൃഗങ്ങള്‍ ജനവാസമേഖലകളിലേക്ക് കടക്കാതിരിക്കാന്‍ തമിഴ്നാട് ഉള്‍പ്പെടെ സംസ്ഥാനങ്ങള്‍ ആധുനിക മാര്‍ഗങ്ങള്‍ നടപ്പാക്കുന്നുണ്ട്. കേരളത്തോട് ചേര്‍ന്നുകിടക്കുന്ന വാല്‍പ്പാറയില്‍ ഇത്തരത്തില്‍ പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്.
വന്യമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങുന്നതിന്റെ കാരണങ്ങള്‍
അധിനിവേശസസ്യങ്ങളുടെ തള്ളിക്കയറ്റംമൂലം കാട്ടില്‍ ആഹാര ദൗര്‍ലഭ്യവും, ജലദൗര്‍ലഭ്യവും വഴിവെച്ചത് ആന അടക്കമുള്ള വന്യമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങുന്നതിന് ഒരു പരിധിവരെ കാരണമായിട്ടുണ്ട്. അക്കേഷ്യ, യൂക്കാലിപ്റ്റസ് തുടങ്ങിയ സസ്യങ്ങളും ഏകവിള തോട്ടങ്ങളും മൃഗങ്ങളുടെ ആവാസവ്യവസ്ഥ ചുരുങ്ങിപ്പോകുന്നതിന് കാരണമായിട്ടുണ്ട്. വെള്ളം കൂടുതലായി ഉപയോഗിക്കുന്ന ഇത്തരം സസ്യങ്ങള്‍ ആനകള്‍ക്ക് ജല ദൗര്‍ലഭ്യം അടക്കം ഉണ്ടാക്കുന്നു. ഇതു പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണം.
എന്തുകൊണ്ടാണ് വയനാട്ടില്‍ കടുവ ഇറങ്ങുന്നത്? നാഷനല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ മാനദണ്ഡം അനുസരിച്ച് ഒരു കടുവയ്ക്ക് 20 സ്ക്വയര്‍ കിലോമീറ്റര്‍ സ്ഥലം വേണം. എന്നാല്‍, വയനാട് വന്യജീവിസങ്കേതത്തിന്റെ വിസ്തീര്‍ണം 344 സ്ക്വയര്‍ കിലോമീറ്ററാണ്. ഇത്രയും വിസ്തീര്‍ണമുള്ള വന്യജീവി സങ്കേതത്തിന് 20 കടുവകളെ മാത്രമേ ഉള്‍ക്കൊള്ളാന്‍ സാധിക്കൂ. എന്നാല്‍, 154 കടുവകളാണ് വയനാട്ടിലുള്ളത്. ഒരു കടുവയുടെ ആധിപത്യ പ്രദേശത്തേക്ക് പുതിയ കടുവ എത്തിയാല്‍ പരസ്പരം ആക്രമിക്കുകയും കരുത്തന് അതിജീവിക്കുകയും ദുര്ബലന് നാട്ടിലേക്ക് ഇറങ്ങുകയും ചെയ്യും. ഇതൊക്കെ മനസ്സിലാക്കി ശാസ്ത്രീയമായ പരിഹാരങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കേണ്ടത്.
മലയോര മേഖലയിലെ ജനങ്ങള്‍ ഭീതിയില്‍ കഴിയുകയാണ്. കാര്‍ഷിക മേഖലയിലെ തകര്‍ച്ച, വിലയിടിവ്, ക്ഷീരമേഖലയിലെ പ്രശ്നങ്ങള്‍ എന്നിവക്കൊപ്പമാണ് ജീവിക്കാന്‍ നിവൃത്തിയില്ലാത്ത സാഹചര്യവും. ഈ സാഹചര്യത്തിലാണ് ഈ മാസം 25 മുതല്‍ ഫെബ്രുവരി അഞ്ചുവരെ മലയോര സമര യാത്ര സംഘടിപ്പിക്കാന്‍ യു.ഡി.എഫ് തീരുമാനിച്ചത്. നേടിയെടുക്കേണ്ട കാര്യങ്ങളുണ്ടെങ്കില്‍ അതു നേടിയെടുത്ത് മലയോര ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന സമരമാണിത്.