ചരിത്രം ഓർമിപ്പിക്കുന്നത് പാഠം ഉൾക്കൊള്ളാനാണ്
text_fields1971ലെ യുദ്ധവേളയിൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ലേയിൽ ഇന്ത്യൻ സൈനികരെ അഭിസംബോധന ചെയ്യുന്നു
ഏതെങ്കിലും ചരിത്രത്തെ തിരുത്തി സ്വന്തം ചരിത്രമാക്കി മാറ്റുമ്പോൾ യഥാർഥ ചരിത്രം വിസ്മൃതമാവുന്നില്ല. അത് തിരിച്ചറിവുകളിൽകൂടി സ്മരണകളിലേക്ക് എത്തുന്നുവെന്നത് ചരിത്രത്തിന്റെ ശാശ്വത സ്വഭാവമാണ്; യുദ്ധചരിത്രത്തിൽ പ്രത്യേകിച്ചും. പഹൽഗാം ഭീകരാക്രമണത്തിനെതിരായ സൈനിക നടപടിയുടെ പശ്ചാത്തലത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ സ്മരിക്കുന്നത് കേവലമായ രാഷ്ട്രീയ സമീപനമല്ല, മറിച്ച് യാഥാർഥ്യങ്ങളിലേക്കുള്ള തിരിച്ചുപോക്കാണ്.
ലോക ചരിത്രത്തിലുടനീളം നേതൃത്വത്തെയും ഭരണത്തെയും മനസ്സിലാക്കുന്നതിൽ താരതമ്യങ്ങൾ നിർണായകമായിട്ടുണ്ട്. ഉദാഹരണത്തിന്, രണ്ടാം ലോകമഹായുദ്ധകാലത്ത് ഫ്രാങ്ക്ലിൻ ഡി. റൂസ്വെൽറ്റിന്റെ രാഷ്ട്രീയ തന്ത്രങ്ങളെ പലപ്പോഴും അമേരിക്കൻ ആഭ്യന്തരയുദ്ധകാലത്തെ എബ്രഹാം ലിങ്കന്റെ രാഷ്ട്രീയ തന്ത്രങ്ങളുമായി താരതമ്യം ചെയ്യാറുണ്ട്. ഇരുനേതാക്കളുടെയും കാലഘട്ടത്തിൽ അമേരിക്ക അസ്തിത്വപരമായ ഭീഷണിയിലൂടെ കടന്നുപോയിട്ടുണ്ട്.
റൂസ് വെൽറ്റിന്റെ കാലത്ത് രണ്ടാം ലോക യുദ്ധക്കെടുതിയിൽനിന്നും ലിങ്കൻ ആഭ്യന്തരമായ യുദ്ധത്തിൽനിന്നും. വളരെ വ്യത്യസ്തമായ കാലഘട്ടങ്ങളിലായിട്ടും അവരുടെ നേതൃത്വത്തിന്റെ ശക്തി, തകർന്ന സമൂഹങ്ങളെ ഒന്നിപ്പിക്കാനുള്ള അവരുടെ കഴിവ്, രാഷ്ട്ര പുനർനിർമാണത്തിനായി അവർ കൈക്കൊണ്ട നടപടികൾ എന്നിവ പതിറ്റാണ്ടുകളായി പഠനവിഷയങ്ങളാണ്.
വർത്തമാനകാല ഇന്ത്യൻ സാഹചര്യത്തിൽ, പ്രത്യേകിച്ച് പഹൽഗാം വിഷയത്തിൽ ശക്തമായ രാഷ്ട്രീയ ഉൾക്കാഴ്ച ആവശ്യമുണ്ട്. ഉറച്ചതും ധീരവും സ്വതന്ത്രവുമായ നിലപാട് അനിവാര്യമാണ്. ഇതിന് 1971ലെ സംഭവവികാസങ്ങൾ ഒരു പാഠമാണ്. 1971ലെ ബംഗ്ലാദേശ് വിമോചനയുദ്ധത്തിൽ തന്ത്രപരമായ വ്യക്തതയോടെ ഇന്ദിര ഗാന്ധി കൈക്കൊണ്ട നിർണായകമായ തീരുമാനങ്ങൾ ശ്രദ്ധേയമാണ്. ബംഗ്ലാദേശിൽനിന്നുള്ള അഭയാർഥി പ്രവാഹംമൂലമുള്ള പ്രതിസന്ധിയും അന്താരാഷ്ട്ര സമ്മർദവും നേരിട്ട ഇന്ദിര ഗാന്ധി, അവയെ മാനുഷികപരമായും ധീരതയോടെയും കൈകാര്യം ചെയ്യുക മാത്രമല്ല, ദക്ഷിണേഷ്യയുടെ ഭൗമരാഷ്ട്രീയത്തെ പുനർനിർമിച്ച് നിർണായക സൈനിക വിജയത്തിലേക്ക് ഇന്ത്യയെ നയിക്കുകയും ചെയ്തു.
പാകിസ്താനോടുള്ള കുപ്രസിദ്ധമായ നിക്സൺ-കിസിഞ്ചർ ചായ്വ് പ്രത്യക്ഷമായും പ്രകടിപ്പിച്ച അമേരിക്കൻ സമ്മർദത്തിനെതിരെ ഇന്ദിര ഗാന്ധി ധീരമായ തീരുമാനമെടുക്കുകയുണ്ടായി. പാകിസ്താന് അനുകൂലമായി ഏഴാം കപ്പൽപ്പടയെ അയക്കാൻ തീരുമാനിച്ച അമേരിക്കക്ക്, ഇന്ത്യൻ സമുദ്രാതിർത്തി കടന്നാൽ ആരെ ആയാലും വെറുതെവിടില്ലെന്ന ശക്തമായ മറുപടിയാണ് ഇന്ദിര ഗാന്ധി നൽകിയത്.
ഓപറേഷൻ സിന്ദൂർ നടക്കവെ ഇന്ത്യയും പാകിസ്താനും തമ്മിലെ വെടിനിർത്തൽ തീരുമാനം യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതോടെയാണ് ലോകം അറിയുന്നത്. കേന്ദ്ര സർക്കാർ അമേരിക്കയുടെ സമ്മർദത്തിന് കീഴടങ്ങിയതായ സംശയം ഇതോടെ ബലപ്പെട്ടു. ഈ സന്ദർഭത്തിൽ ഇന്ദിര ഗാന്ധി 1971ൽ സ്വീകരിച്ച നിലപാട് സ്വാഭാവികമായും ഓർമയിലെത്തുകയും അത് സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചാ വിഷയമായി മാറുകയും ചെയ്തു.
നയതന്ത്രപരമായ കുതന്ത്രങ്ങളും തന്ത്രപരമായ സഖ്യങ്ങളും ആഗോള ദുരന്തത്തെ എങ്ങനെ തടഞ്ഞുവെന്ന് മനസ്സിലാക്കാൻ ശീതയുദ്ധകാലത്തെ യു.എസ്- സോവിയറ്റ് നേതൃത്വത്തെ പലപ്പോഴും രാഷ്ട്രീയ നിരീക്ഷകർ സൂക്ഷ്മമായി പരിശോധിക്കാറുണ്ട്. ക്യൂബൻ മിസൈൽ പ്രതിസന്ധി, ബെർലിൻ മതിൽ വീഴുന്നതിലേക്ക് നയിച്ച സംഭവങ്ങൾ തുടങ്ങിയ സംഘർഷാവസ്ഥകളിലെ പ്രതിസന്ധികളെക്കുറിച്ച് പഠിക്കാൻ ജോൺ എഫ്. കെന്നഡി, നികിത ക്രൂഷ്ചേവ്, റൊണാൾഡ് റീഗൻ തുടങ്ങിയ നേതാക്കളുടെ കാലഘട്ടങ്ങളെ താരതമ്യം ചെയ്യാറുണ്ട്. സംഘർഷങ്ങൾ തടയുന്നതിലും ലോകത്തെ സമാധാനത്തിലേക്ക് നയിക്കുന്നതിലും ശക്തവും ദീർഘവീക്ഷണമുള്ളതുമായ നേതൃത്വത്തിന്റെ പ്രാധാന്യം പതിറ്റാണ്ടുകളായി നടത്തിയ ഈ താരതമ്യങ്ങൾ വെളിപ്പെടുത്തുന്നു.
നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യത്തിൽ, മുൻകാല നേതൃത്വവുമായുള്ള താരതമ്യത്തെ തള്ളിക്കളയുന്നത് ഒട്ടും ശരിയല്ല. ഉദാഹരണത്തിന്, പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്താനെ ഒരു പാഠം പഠിപ്പിക്കുമ്പോൾ ശക്തമായ രാഷ്ട്രീയ ദൃഢനിശ്ചയം, വ്യക്തമായതും തന്ത്രപരവുമായി ഇടപെടൽ, ദേശീയ പരമാധികാരത്തെക്കുറിച്ചുള്ള വിട്ടുവീഴ്ചയില്ലാത്തതും സ്വതന്ത്രവുമായ നിലപാട് എന്നിവ അനിവാര്യമാണ്. 1971ൽ ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിൽ ഇവ പ്രകടമായിരുന്നു. ചരിത്രത്തിൽനിന്നുള്ള പൂർവകാല നേതാക്കളുമായി ഇന്നത്തെ നേതാക്കളെ വിലയിരുത്തുമ്പോൾ, അത് വിമർശനം മാത്രമല്ല, പ്രചോദനം പകരൽകൂടിയാണ് എന്ന് മനസ്സിലാക്കപ്പെടേണ്ടതുണ്ട്.
(ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ മിഡിൽ ഈസ്റ്റ് കൺവീനറാണ് ലേഖകൻ)