സ്വാഗതം,നിക്ഷേപകരുടെ സ്വന്തം നാട്ടിലേക്ക്...
text_fieldsഅസാധ്യമായി ഒന്നുമില്ലെന്ന് തെളിയിച്ച് ഇന്ത്യയിലെ ഏറ്റവും മികച്ച ഇന്‍ഡസ്ട്രിയല്‍ റെവല്യൂഷന് 4.0 ഹബ്ബായി മാറാനുള്ള കുതിപ്പിലാണിന്ന് കേരളം. ഈസ് ഓഫ് ഡൂയിങ് ബിസിനസ് റിഫോംസിലെ ഒന്നാം സ്ഥാനം നേടി നമ്മൾ ആദ്യ യോഗ്യത തെളിയിച്ചിരിക്കുന്നു. അമേരിക്കന്‍ സൊസൈറ്റി ഫോര്‍ പബ്ലിക് അഡ്മിനിസ്ട്രേഷന്റെ 87 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ഇന്ത്യയില്‍നിന്നുള്ള ഒരു പദ്ധതി ‘നോവല്‍ ഇന്നവേഷന്‍ ഇന്‍ പബ്ലിക് അഡ്മിനിസ്ട്രേഷന്’ അംഗീകാരം നേടി.
അത് കേരളത്തിന്റെ ‘സംരംഭകവര്‍ഷം’ പദ്ധതിയാണ്. ഇതേ പദ്ധതി ഇന്ത്യയിലെ എം.എസ്.എം.ഇ രംഗത്തെ ഏറ്റവും മികച്ച പദ്ധതിയായി പ്രധാനമന്ത്രി പങ്കെടുത്ത യോഗത്തിലും അംഗീകരിക്കപ്പെട്ടു. സംസ്ഥാനത്ത് വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിനായി 2016ല്‍ അധികാരമേറ്റ ഒന്നാം പിണറായി വിജയന് സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനങ്ങളും നടപടികളും കൂടുതല്‍ അർഥപൂര്‍ണമായും ദൂരക്കാഴ്ചയോടെയും വികസിക്കുകയാണ്.
സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് പല ഓഫിസുകള്‍ കയറേണ്ട സാഹചര്യം ഒഴിവാക്കി ഏകജാലക സംവിധാനം ഒരുക്കി കെ-സ്വിഫ്റ്റിന് തുടക്കം കുറിച്ചതുമുതല്‍ നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റങ്ങള്‍ വരുത്തി വ്യവസായ സൗഹൃദാന്തരീക്ഷത്തിന് ശക്തമായ അടിത്തറയിടാന്‍ സാധിച്ചു. ഇതിന്റെ തുടര്‍ച്ചയില്‍, വിവിധ വകുപ്പുകളുടെ പിന്തുണയോടെയും ഉദ്യോഗസ്ഥരുടെ പൂർണ പങ്കാളിത്തത്തോടെയുമാണ് ഒന്നാമത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന ബഹുമതിയിലേക്ക് നാം നടന്നുകയറിയത്. ഇതിനുശേഷം ദാവോസിലെ വേള്‍ഡ് എക്കണോമിക് ഫോറത്തിലുള്‍പ്പെടെ കേരളത്തിന് പ്രശംസ ലഭിച്ചു. നൂതന സാങ്കേതികവിദ്യ കൈകാര്യം ചെയ്യുന്ന ലോകത്തിലെ ഏറ്റവും മികച്ച ചില കമ്പനികള്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇങ്ങനെ കേരളം ലോക ശ്രദ്ധയാകര്‍ഷിക്കുന്ന ഘട്ടത്തില്‍ ആഗോള നിക്ഷേപക സംഗമമായ ‘ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് 2025’ ഇന്നും നാളെയും കൊച്ചിയില്‍ നടക്കുകയാണ്.
സംരംഭകര്‍ സര്‍ക്കാറിനൊപ്പം
352 പരിഷ്കാര പരിപാടികള്‍ പറഞ്ഞതില്‍ 340 എണ്ണവും നടപ്പിലാക്കി കേരളം ഈസ് ഓഫ് ഡൂയിങ് ബിസിനസ് റിഫോംസില്‍ ഒന്നാമതെത്തി. ഒമ്പത് മേഖലകളില്‍ കേരളം ആദ്യസ്ഥാനം കരസ്ഥമാക്കി. പൂര്‍ണമായും സംരംഭകരുടെ വോട്ടിങ്ങിന്റെ അടിസ്ഥാനത്തിലാണ് ഈ നേട്ടമെന്നുള്ളത് സര്‍ക്കാറില്‍ സംരംഭകര്‍ അര്‍പ്പിച്ചിട്ടുള്ള വിശ്വാസത്തിന്റെകൂടി തെളിവാണ്. 28ാം റാങ്കില്‍നിന്ന് ഒന്നാം റാങ്കിലേക്ക് കേരളത്തെ, സംരംഭകരെയാകെ ചേര്‍ത്തുപിടിച്ചുകൊണ്ട് നാം മുന്നോട്ടുപോകുകയാണ്. ഈ വര്‍ഷവും നിക്ഷേപ സൗഹൃദ സൂചികയില്‍ യൂനിയന്‍ ഗവണ്മെന്റ് ആവശ്യപ്പെട്ട പരിഷ്കാരങ്ങളില്‍ 99 ശതമാനവും കേരളം പൂര്‍ത്തിയാക്കി.
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കൊണ്ടുവന്ന ആദ്യ പദ്ധതികളിലൊന്ന് 1410 കോടി രൂപയുടെ എം.എസ്.എം.ഇ പാക്കേജാണ്. ഇതിന് പിന്നാലെ ഫിക്കി, സി.ഐ.ഐ, കെ.എസ്.എസ്.ഐ.എ, ട്രേഡ് യൂനിയനുകള്‍ എന്നിവരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് ഇവരുടെ ആവശ്യങ്ങളില്‍ നടപടികള്‍ കൈക്കൊണ്ടു. 50 കോടി രൂപവരെയുള്ള റെഡ് കാറ്റഗറിയിലല്ലാത്ത നിക്ഷേപങ്ങള്‍ക്ക് കെ-സ്വിഫ്റ്റ് വഴി ലഭിക്കുന്ന തത്ത്വത്തിലുള്ള ധാരണപത്രം വഴി 3.5 വര്‍ഷം പ്രവര്‍ത്തിക്കാനുള്ള നിയമം കൊണ്ടുവന്നു. 50 കോടിയിലധികം മൂലധന നിക്ഷേപമുള്ള വ്യവസായങ്ങള്‍ക്ക് മതിയായ രേഖകള്‍ സഹിതം അപേക്ഷിച്ചാല്‍ ഏഴ് ദിവസത്തിനകം കോംപോസിറ്റ് ലൈസന്‍സ് നല്‍കാനുള്ള നിയമവും ഞങ്ങള്‍ പാസാക്കി. സംരംഭകരുടെ പരാതികള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിന് ജില്ലാ-സംസ്ഥാനതലങ്ങളില്‍ സിവില്‍ കോടതി അധികാരത്തോടെ സ്റ്റാറ്റ്യൂട്ടറി സമിതികള്‍ രൂപവത്കരിച്ചു. സംരംഭകന് മതിയായ കാരണമില്ലാതെ സേവനം നല്കുന്നതില് ചുമതലപ്പെട്ട ഉദ്യോഗസ്ഥന് വീഴ്ചവരുത്തിയാല്‍ പിഴയീടാക്കാനും നടപടിക്ക് ശിപാര്‍ശ ചെയ്യാനും ഈ സമിതിക്ക് അധികാരം നല്കി. ഇന്‍വെസ്റ്റ് കേരള ഹെൽപ് ഡെസ്കും എം.എസ്.എം.ഇ ക്ലിനിക്കുമൊക്കെ വഴി വലിയൊരു അളവില്‍ പരാതികള്‍ പരിഹരിക്കാന്‍ സാധിച്ചതും സംരംഭകരുടെ ഫീഡ്ബാക്കില് പ്രതിഫലിച്ചിട്ടുണ്ട്.
വലിയ നിക്ഷേപങ്ങള്‍
സംരംഭകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനൊപ്പം വലിയ നിക്ഷേപകരെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിനായി നടപ്പിലാക്കിയ മീറ്റ് ദി ഇന്‍വെസ്റ്റര്‍ പരിപാടിയിലൂടെ മാത്രം പതിനായിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപം കേരളത്തിലെത്തിക്കാന്‍ നമുക്ക് സാധിച്ചു. ഐ.ബി.എം, എച്ച്.സി.എല്‍ ടെക്, നോവ് ഐ.എൻ.സി, സ്ട്രാഡ ഗ്ലോബല്‍, ഡി-സ്പേസ്, സാഫ്രാന്‍, ആക്സിയ ടെക്നോളജീസ്, സിന്തൈറ്റ്, അറ്റാച്ചി തുടങ്ങി 30ലധികം കമ്പനികള്‍ നിക്ഷേപം നടത്തി. ദാവോസിലെ വേള്‍ഡ് എക്കണോമിക് ഫോറം അംഗീകരിച്ച പ്രധാന പദ്ധതികളില്‍ ആദ്യത്തേത് 18000 കോടി രൂപ പ്രതീക്ഷിക്കുന്ന കേരളത്തിന്റെ ഹൈഡ്രജന്‍ വാലിയാണ്.
ഐ.ബി.എമ്മിന്റെ ചരിത്രത്തിലാദ്യമായി ഒരേ നഗരത്തില്‍ രണ്ട് വര്‍ഷത്തിനിടെ രണ്ട് പദ്ധതികള്‍ ആരംഭിച്ചത് നമ്മുടെ കേരളത്തിലാണ്. എച്ച്.സി.എല്‍ ടെക് കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ച് ഒരു മാസത്തിനുള്ളില്‍ പുതിയ യൂനിറ്റ് ആരംഭിക്കാനുള്ള സന്നദ്ധത അറിയിച്ചു. ഐ.ബി.എം, എച്ച്.സി.എല്‍ ടെക്, മേഴ്സഡസ് ബെന്‍സ്, സ്ട്രാഡ ഗ്ലോബല്‍, ഇന്‍ഫോസിസ്, ഐ.ബി.എസ്, അദാനി ഗ്രൂപ്, ഏണ്‍സ്റ്റ് ആൻഡ് യങ്, ടാറ്റ എല്‍ക്സി, യു.എസ്.ടി ഗ്ലോബല്‍, അഡെസ്സോ ഗ്ലോബല്‍, അഗാപ്പെ, നോവ്.ഐ.എന്‍.സി, കോങ്സ്ബെര്‍ഗ്, ഡി-സ്പേസ്, ആക്സിയ ടെക്നോളജീസ്, സിസ്ട്രോം, സാഫ്രാന്‍, സിന്തൈറ്റ്, മുരുഗപ്പ ഗ്രൂപ്, ലുലു, ചോയിസ്, വി.കെ.സി, വിത്തല്‍ കാഷ്യൂസ്, പ്രസ്റ്റീജ് ഗ്രൂപ്, അറ്റാച്ചി, ക്രേസ് ബിസ്കറ്റ്സ്, ബേക്കര്‍ടില്ലി-പിയേറിയന്‍, ട്രാസ്ന തുടങ്ങിയ കമ്പനികളും വ്യവസായ ഗ്രൂപ്പുകളും കേരളത്തിന്റെ വ്യവസായ സൗഹൃദ അന്തരീക്ഷത്തെ പ്രകീര്‍ത്തിച്ച് രംഗത്തുവന്നു. കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിക്ക് അംഗീകാരം നേടിയെടുക്കാനും ഈ സര്‍ക്കാറിന് സാധിച്ചതിനാല്‍ ഈ സര്‍ക്കാറിന്റെ കാലയളവില്‍തന്നെ പരമാവധി പണി പൂര്‍ത്തിയാക്കാന്‍ ഞങ്ങള്‍ ശ്രമിക്കും.
മുന്നിലുണ്ട് നവകേരളം
കേരളത്തില്‍ വ്യവസായ നടത്തിപ്പിനായി ഓഫിസുകള്‍ കയറിയിറങ്ങേണ്ടിവരുന്ന അവസ്ഥ പഴങ്കഥയായി മാറിക്കഴിഞ്ഞു. ഏറ്റവും എളുപ്പത്തില്‍ സംരംഭകര്‍ക്ക് വ്യവസായം ആരംഭിക്കുന്നതിന് നിയമപരവും സാങ്കേതികവുമായ പിന്‍ബലമൊരുക്കാന്‍ ഈ സര്‍ക്കാറിന് കഴിഞ്ഞു. ഉത്തരവാദിത്ത നിക്ഷേപം ഉത്തരവാദിത്ത വ്യവസായം എന്ന നയം രാജ്യത്ത് ആദ്യമായി സ്വീകരിച്ചു. ഈ സര്‍ക്കാറിന്റെ കാലത്ത് കൊണ്ടുവന്ന ഉത്തരവാദിത്ത നിക്ഷേപനയം പരിസ്ഥിതിക്ക് അനുയോജ്യമായതും താരതമ്യേന മലിനീകരണം കുറഞ്ഞതുമായ വ്യവസായങ്ങളുടെ കേന്ദ്രമാക്കി കേരളത്തെ മാറ്റിത്തീര്‍ക്കുകയാണ്. ഇതിനായി പുതിയ വ്യവസായനയം കൊണ്ടുവന്നു. ലാന്റ് ലീസ് പോളിസിയില്‍ മാറ്റംവരുത്തി. ലോജിസ്റ്റിക്സ് പാര്‍ക്ക് പോളിസി കൊണ്ടുവന്നു. എക്സ്പോര്ട് പോളിസി രൂപവത്കരിച്ചു. നിരവധി ഇന്‍സന്റീവുകളും സബ്സിഡികളും ഉള്‍പ്പെടുത്തി രൂപവത്കരിച്ചിട്ടുള്ള വ്യവസായനയം വ്യവസായലോകമാകെ മികച്ച പ്രതികരണത്തോടെ സ്വീകരിച്ചതും നമുക്ക് പ്രതീക്ഷ പകരുന്നു.
എട്ടുമാസം നീണ്ട മുന്നൊരുക്ക പരിപാടികള്‍ക്ക് ശേഷമാണ് ഇന്ന് ആഗോള നിക്ഷേപ സംഗമത്തിന് തുടക്കമാവുന്നത്. ഈസ് ഓഫ് ഡൂയിങ് ബിസിനസില്‍ ഒന്നാമതെത്തിയ കേരളത്തിലേക്ക്, ഏറ്റവും മികച്ച ടാലന്റ് പൂളുള്ള, ഏറ്റവും മികച്ച കാലാവസ്ഥയുള്ള, ഏറ്റവും മികച്ച കണക്റ്റിവിറ്റി സൗകര്യങ്ങളുള്ള കേരളം ലോകത്തിന് മുന്നില്‍ വാതില്‍ തുറക്കുകയാണ്. ഈ രണ്ട് ദിവസങ്ങളിലായി കേരളം ലോകത്തെ അതിശയിപ്പിക്കും. കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്നതിനൊപ്പം നിക്ഷേപകരുടെയും സ്വന്തം നാടായി മാറും.