നയതന്ത്രത്തിനെതിരെ ഒരു മുൻകൂർ ആക്രമണം
text_fieldsയു.എസും ഇറാനും തമ്മിൽ ഏതോതരത്തിൽ രൂപപ്പെട്ടു തുടങ്ങിയ ചർച്ച കൂടുതൽ പുരോഗമിക്കുന്നതിനും ഒരു കരാറിലേക്ക് പൂർണമായി വികസിക്കുന്നതിനും മുമ്പുതന്നെ അതിനെ അവതാളത്തിലാക്കുകയായിരുന്നു ഇസ്രായേൽ
ഇസ്രായേലിന്റെ ഏറ്റവും പുതിയ ഇറാൻ ആക്രമണത്തിന് അവരുടെ സിവിലിയൻ ആണവ പരിപാടിയെ പൊളിച്ചുകളയുന്നതുമായി ഒരു ബന്ധവുമില്ല. ‘2024 നവംബറിൽതന്നെ ആക്രമണത്തിന് മുഹൂർത്തം നിശ്ചയിച്ചിരുന്നു’ എന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു തീർത്തു പറയുന്നുണ്ടെങ്കിലും അതിലല്ല കാര്യം. പരിശോധനക്ക് ഇടനൽകുന്ന അന്താരാഷ്ട്ര മേൽനോട്ടത്തിൽ ഇറാന് ആണവപദ്ധതി വികസനത്തിന് നിയമസാധുത നൽകുന്ന നയതന്ത്ര ചട്ടക്കൂട് രൂപപ്പെടുന്നത് തുരങ്കം വെക്കാൻ മാത്രമായിരുന്നു അത്.
ഈ യുദ്ധം ഇറാനെതിരായ ഒരു മുൻകരുതൽ പ്രഹരമല്ല - ഇത് നയതന്ത്രത്തിനുതന്നെ എതിരായ ഒരു മുൻകരുതൽ ആക്രമണമാണ്. രഹസ്യ ചർച്ചകളുടെ ഏറെ സന്നിഗ്ധമായ പുരോഗതിയെക്കുറിച്ച് ഇസ്രായേലി ഉദ്യോഗസ്ഥരെ സൂക്ഷ്മമായി വിവരമറിയിച്ചുകൊണ്ടിരുന്ന ട്രംപ് ഭരണകൂടം ഗുരുതര പിഴവാണ് വരുത്തിയത്. ലഭ്യമായ ഈ സവിശേഷാവകാശം ഒരു നിർണായകഘട്ടത്തിൽ നയതന്ത്ര ശ്രമങ്ങളെ അട്ടിമറിക്കാനായി തന്ത്രപരമായി സൈനിക ആക്രമണത്തിനുള്ള സമയം നിശ്ചയിക്കാൻ ഇസ്രായേലിനെ അനുവദിച്ചു. ഏതോതരത്തിൽ രൂപപ്പെട്ടുതുടങ്ങിയ ചർച്ച കൂടുതൽ പുരോഗമിക്കുന്നതിനും ഒരു കരാറിലേക്ക് പൂർണമായി വികസിക്കുന്നതിനു മുമ്പുതന്നെ അതിനെ അവതാളത്തിലാക്കാനും അവർക്ക് കഴിഞ്ഞു.
ചോർന്ന ചർച്ചകൾ
അമേരിക്കയും ഇറാനും തമ്മിൽ ഒമാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചയുടെ പുരോഗതി സംബന്ധിച്ച് പലതരം വിവരങ്ങൾ ചോർന്ന് പുറത്തുവന്നിരുന്നു. അതിൽ അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐ.എ.ഇ.എ)യുടെ കടന്നുകയറിയുള്ള പരിശോധനകൾ, പരിമിതപ്പെടുത്തിയ ആണവസമ്പുഷ്ടീകരണം, കർശന നിരീക്ഷണത്തിൽ എണ്ണ കയറ്റുമതി പുനരാരംഭിക്കൽ എന്നിവ ഉൾപ്പെടുന്നു. അത്തരമൊരു കരാർ ഇസ്രായേലിന്റെ ദശകങ്ങൾ പഴക്കമുള്ള സിദ്ധാന്തത്തെ അട്ടിമറിക്കുമെന്ന് തെൽ അവിവ് ഭയന്നു. ഒറ്റപ്പെടുത്തിയും സമ്മർദത്തിനിരയാക്കിയും മാത്രമേ ഇറാനെ ‘പെട്ടിയിലടച്ച്’ വരുതിയിലാക്കാൻ കഴിയൂ എന്നാണ് ഇസ്രായേലിന്റെ വാദം. നെതന്യാഹുവിന് നിയന്ത്രിക്കാനോ വീറ്റോ ചെയ്യാനോ കഴിയാത്ത ഒരു നിയമാധിഷ്ഠിത നയതന്ത്ര ചട്ടക്കൂട് അംഗീകരിക്കുന്നതിനുപകരം, എഫ്-35 വിമാനങ്ങളും ക്രൂയിസ് മിസൈലുകളും ഉപയോഗിച്ച് കരാറിനെ തടസ്സപ്പെടുത്താനാണ് നെതന്യാഹു തീരുമാനിച്ചത്.
ഇസ്രായേലിന്റെ ആണവ ആസക്തി
പശ്ചിമേഷ്യയിൽ ആണവ സാങ്കേതികവിദ്യയിലുള്ള കുത്തക നിലനിർത്താനുള്ള ഇസ്രായേലിന്റെ ദീർഘകാല ആസക്തിയുടെ ഭാഗം കൂടിയാണ് ഈ യുദ്ധം. വെറുമൊരു പ്രതിരോധാത്മക നടപടിയെന്നതിൽ കവിഞ്ഞ്, മേഖലയിലെ ഏതെങ്കിലും രാജ്യം ആണവ കഴിവുകൾ വികസിപ്പിക്കുന്നത്- ആണവശേഷിക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ മാത്രമല്ല, അത്തരം അറിവ് ആർജിക്കുന്ന ശാസ്ത്രീയ വൈദഗ്ധ്യവും മാനുഷിക മൂലധനവും പോലും- തടയാനുള്ള ഇസ്രായേലിന്റെ സുസ്ഥിരമായ വിശാലതന്ത്രത്തിന്റെ ഭാഗമാണ് ഈ ആക്രമണം.
അമേരിക്കൻ അടവ്
ആദ്യ സ്ഫോടനങ്ങൾക്ക് മണിക്കൂറുകൾക്ക് ശേഷം, അമേരിക്കൻ ഉദ്യോഗസ്ഥർ ഉറക്കെ പ്രഖ്യാപിച്ചു, ‘അമേരിക്ക പങ്കെടുത്തില്ല’ എന്ന്. എന്നാൽ, ആ നിഷേധം വെറും അടവായിരുന്നു. തത്ത്വദീക്ഷയുള്ള പ്രസ്താവനയായിരുന്നില്ല. ഔദ്യോഗികമായി അകന്ന് നിന്നുകൊണ്ട്, ഇനിയൊരു ചർച്ചക്ക് ഇടകിട്ടിയാൽ ഇസ്രായേലി ആക്രമണം ഒരു തുറുപ്പുശീട്ടായി ഉപയോഗിക്കാം എന്നതായിരുന്നു ട്രംപിന്റെ വൈറ്റ് ഹൗസ് കണ്ട തന്ത്രം. ഡോണൾഡ് ട്രംപിന്റെ സ്വന്തം വിഭജിത വാചാടോപം ആക്രമണത്തെ ‘മികച്ചത്’ എന്നു വിളിച്ച ട്രംപിന്റെ വായ്ത്താരി, ‘കൂടുതൽ വരാനിരിക്കുന്നു’ എന്ന ഭീഷണി, അതിനിടയിലും കരാറിലെത്താൻ ആവശ്യപ്പെട്ട് ഇറാന്റെ തോളത്തുതട്ടൽ-ഇതെല്ലാം കൗശലതന്ത്രത്തിന്റെ ഭാഗമായിരുന്നു.: ഇസ്രായേലിനെ വടിയായി ഉപയോഗിക്കുക, അമേരിക്ക വേണ്ട ഒത്താശകൾ ചെയ്യും.
മറുവശത്ത്, അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ ‘ഇറാനെതിരായ ആക്രമണങ്ങളിൽ അമേരിക്ക ഇടപെട്ടില്ല’ എന്ന അവകാശവാദത്തിനുള്ള മറുപടിയായി, ഇസ്രായേൽ ആക്രമണത്തിന്റെ എല്ലാ ഘട്ടങ്ങളും പെന്റഗണുമായി ‘സൂക്ഷ്മതലത്തിൽതന്നെ ഏകോപിപ്പിച്ചു’ എന്നും ഇറാനെ ആക്രമിക്കാൻ അമേരിക്ക ‘അതിസമർഥമായ ബുദ്ധി’ ഉപദേശിച്ചുവെന്നും പ്രഖ്യാപിച്ചു.
രണ്ട് വിവരണങ്ങളും തമ്മിലുള്ള വ്യക്തമായ വൈരുധ്യം രണ്ട് രാജ്യങ്ങൾക്കും ഗുണം ചെയ്തു. വാഷിങ്ടണിൽ, അമേരിക്ക പശ്ചിമേഷ്യയിൽ മറ്റൊരു യുദ്ധത്തിനുകൂടി കോപ്പുകൂട്ടുന്നില്ല എന്ന് ഉത്കണ്ഠാകുലരായ സഖ്യകക്ഷികൾക്ക് ഉറപ്പുകൊടുക്കാൻ ഉദ്യോഗസ്ഥർക്ക് സഹായകമായി. തെൽ അവിവിൽ, അമേരിക്കൻ സേനക്കെതിരെ പ്രതികാരം ചെയ്യാൻ ഇറാനെ പ്രകോപിപ്പിക്കാൻ നെതന്യാഹു ഈ അവ്യക്തത ചൂഷണം ചെയ്തു വാഷിങ്ടണിനെ ഇസ്രായേലിന്റെ യുദ്ധത്തിലേക്ക് കൂടുതൽ പിടിച്ചുവലിക്കാൻ ഇത് ഉപയോഗപ്പെടുത്തും. അതേസമയം, അദ്ദേഹം രാജ്യത്തിനകത്തെ യുദ്ധഭ്രാന്തർക്കും രാഷ്ട്രീയ പ്രതിയോഗികൾക്കും കൃത്യമായ ഒരു സന്ദേശവും നൽകി. ഇസ്രായേലിന് ഇപ്പോഴും അടിയുറച്ച അമേരിക്കൻ പിന്തുണ ലഭിക്കുന്നുണ്ട്.
അമേരിക്കയെ അനന്തമായ യുദ്ധങ്ങളിലേക്ക് വലിച്ചിഴക്കാനുള്ള ഇസ്രായേലിന്റെ താൽപര്യം നെതന്യാഹുവിന്റെ ദുരുപദിഷ്ടമായ കണക്കുകൂട്ടലിൽനിന്ന് വ്യക്തമാണ്. നയതന്ത്ര ചാനൽ വഴിതെറ്റിക്കുക, എന്നിട്ട് വാഷിങ്ടണെ അതിൽനിന്നുള്ള തുണ്ടുലാഭങ്ങളെടുക്കാൻ പ്രേരിപ്പിക്കുക. അപ്പോൾ ഇസ്രായേലിന് മറ്റൊരു റൗണ്ട് തന്ത്രപരമായ ശിക്ഷാഭീതിയില്ലാതെ കഴിക്കുകയും ചെയ്യാം.
ചുവന്ന വരകൾ മായ്ച്ചു, ഇനി?
ഗസ്സയിൽ ഇസ്രായേൽ പട്ടിണിയെ യുദ്ധത്തിനും വംശഹത്യക്കുമുള്ള ആയുധമായും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഒരു മേഖലയിൽ മുതിർന്ന ഉദ്യോഗസ്ഥർ, സിവിലിയൻ നേതാക്കൾ, ആണവ ശാസ്ത്രജ്ഞർ എന്നിവരെ ലക്ഷ്യമിട്ടു ജനവാസകേന്ദ്രങ്ങളിൽ ആക്രമണം നടത്താനുള്ള ഇസ്രായേലിന്റെ തീരുമാനം എല്ലാ അതിർവരമ്പുകളും ഭേദിക്കുന്നു. സായുധ സംഘർഷ നിയമങ്ങൾ പോരാളികളും സിവിലിയന്മാരും തമ്മിൽ വേർതിരിക്കുന്ന വ്യക്തമായ ഒരു ചുവന്ന വര വരയ്ക്കുന്നുണ്ട്. അത് മായ്ച്ചുകൊണ്ട്, ഇസ്രായേൽ ഇറാന് സമാനമായ പ്രതികാരം ചെയ്യാനുള്ള ധാർമികവും നിയമപരവുമായ അവസരം നൽകി. തെഹ്റാൻ ഇസ്രായേലി നേതാക്കളുടെയും കമാൻഡർമാരുടെയും സ്വകാര്യ വീടുകളെ ലക്ഷ്യമിടുകയാണെങ്കിൽ, അത്തരമൊരു കീഴ്വഴക്കം സൃഷ്ടിച്ച തെൽ അവിവിന് ഇരയെന്നും പറഞ്ഞ് ഇനി കരയാനാവില്ല.
തെൽ അവിവിലെ ഇസ്രായേലി പ്രതിരോധ മന്ത്രാലയത്തിന്റെ ആസ്ഥാനം ലക്ഷ്യമിട്ടുള്ളതുൾപ്പെടെയുള്ള ഇറാനിയൻ പ്രതികാരത്തിന്റെ ആദ്യ തരംഗം മുൻ സംഘട്ടനങ്ങളിൽ ഇസ്രായേലികൾ നേരിട്ടിട്ടില്ലാത്ത ഒരു പുതിയ യുദ്ധമുഖമാണ് തുറന്നിരിക്കുന്നത്. ആദ്യമായി, നൂതന മിസൈൽ ശേഷിയുള്ള ഒരു രാജ്യം പ്രാരംഭ ആക്രമണം ഉൾക്കൊണ്ടയുടൻ ഇസ്രായേലിനുള്ളിൽ കടന്നുചെന്ന് തിരിച്ചടിക്കാനുള്ള ശേഷി കാണിച്ചിരിക്കുന്നു ഇസ്രായേലിന്റെ 77 വർഷത്തെ ചരിത്രത്തിൽ ഇത് അഭൂതപൂർവമായ അനുഭവമാണ്.
ലബനാനിലെയും അധിനിവിഷ്ട ഗസ്സയിലെയും ചെറുത്തുനിൽപ് സംഘങ്ങൾപോലെയുള്ള രാജ്യരഹിത കക്ഷികളുമായി ഇടക്കിടെ നടത്തുന്ന സംഘട്ടനങ്ങളിൽനിന്ന് വ്യത്യസ്തമായി, ഇപ്പോഴത്തെ ഈ ഏറ്റുമുട്ടൽ ഇസ്രായേലിന്റെ ദീർഘകാല സൈനിക മേധാവിത്തത്തെയും തിരിച്ചടിക്കൽശേഷിയെയും വെല്ലുവിളിക്കുന്ന രാഷ്ട്രങ്ങൾ തമ്മിലുള്ള യുദ്ധത്തിന്റെ പ്രാരംഭമാണ്. ഇറാന്റെ കഴിഞ്ഞ ദിവസത്തെ തിരിച്ചടിയിൽ വെളിപ്പെടുന്നത് ഇസ്രായേലുമായി കൂടുതൽ കിടപിടിച്ചു നിലക്കുന്നതും കാലദൈർഘ്യമുള്ളതുമായ ഒരു ഏറ്റുമുട്ടലിന്റെ മുന്നറിയിപ്പാണ്. അത് ഇസ്രായേലിന്റെ ശക്തിയുടെ കേന്ദ്രങ്ങളുടെ പരിധിക്കുള്ളിൽ കടന്നാവാം. ഗസ്സ, വെസ്റ്റ് ബാങ്ക്, അല്ലെങ്കിൽ തെക്കൻ ലബനാൻ എന്നിവിടങ്ങളിൽ ഒതുങ്ങാതെ അത് തെൽ അവിവിന്റെ ഹൃദയഭാഗങ്ങളിൽ കേന്ദ്രീകരിക്കപ്പെടാം.
വാഷിങ്ടൺ വരും ദിവസങ്ങളിൽ
വരും ദിവസങ്ങളിൽ, പുക മാറിയശേഷം വാഷിങ്ടണിന്റെ യഥാർഥ കണക്കെടുപ്പ് നടക്കും. ഗൾഫിലെ അമേരിക്കൻ ആഭിമുഖ്യത്തിലുള്ള നശീകരണികളോ മേഖലയിലെ മിസൈൽ വേധ സംവിധാനങ്ങളോ ഇറാനിയൻ മിസൈലുകളും ഡ്രോണുകളും വെടിവെക്കാൻ സജീവമാകുകയാണെങ്കിൽ, അമേരിക്ക ഒരു നിരീക്ഷകനായിരിക്കുന്നത് അവസാനിപ്പിച്ച് ഒരു യുദ്ധപങ്കാളിയായി മാറും.
അത്തരം ‘പ്രതിരോധാത്മക’ നടപടികൾ വേഗത്തിൽ പഴയ കഥതന്നെ ആവർത്തിക്കാനിടയാക്കും: ഒരു പ്രതിരോധം മറ്റൊരു ആക്രമണത്തിന് വഴിതെളിക്കും. അത്തരത്തിലുള്ള ഓരോ ആക്രമണവിനിമയവും ഒരു വിദേശരാജ്യം സൃഷ്ടിച്ച സംഘട്ടനത്തിലേക്ക് അമേരിക്കയെ കൂടുതൽ ആഴത്തിലേക്ക് വലിച്ചുകൊണ്ടുപോകും.
ചരിത്രം ചില ഇരുണ്ട ചിത്രങ്ങൾ നൽകുന്നുണ്ട്. അമേരിക്കൻ സൈനികർ ഇടപെട്ടാൽ, പിന്നെ വിജയത്തിടുക്കം തന്ത്രങ്ങളെ മറികടക്കും. യുദ്ധത്തിന്റെ ചടുലത ആസൂത്രണത്തെ അവതാളത്തിലാക്കും. വേഗം ‘പണി തീർക്കാൻ’ രാഷ്ട്രീയക്കാർക്കുമേൽ സമ്മർദം മുറുകും. അമേരിക്കൻ താൽപര്യങ്ങൾ ഒന്നും നേടാനാവാതെ, പ്രതിസന്ധിക്ക് വെടിപൊട്ടിച്ച ഇസ്രായേലിന്റെ സുരക്ഷാസംവിധാനം അതിന്റെ മുഖ്യ ഗുണഭോക്താവായി മാറും.