യുദ്ധക്കെണിയിൽ ഇറാൻ, ദൗർബല്യം അനാവൃതമായി; പഴുതിൽ ആഞ്ഞുവെട്ടി ഇസ്രയേൽ
text_fields‘ഒക്ടോബർ 7’ന് ശേഷമുള്ള സംഘർഷഭരിതമായ അന്തരീക്ഷത്തിൽ ഓരോ അടിക്കും അതിന് ആനുപാതികമായ തിരിച്ചടിക്ക് ഇറാൻ മടിച്ചുനിന്നതോ അമിതമായ കരുതലെടുത്തതോ ആണ് കൂടുതൽ കനത്ത പ്രഹരത്തിന് ഇസ്രയേലിന് പ്രോത്സാഹനമായത്
രണ്ടുപതിറ്റാണ്ടിലേറെ നീണ്ട നിഴൽയുദ്ധത്തിന്റെയും 21 മാസമായി തുടരുന്ന നേരിട്ടുള്ള ഉരസലുകൾക്കുമൊടുവിൽ ഇറാനെ ആക്രമിക്കാൻ ഇസ്രയേൽ തെരഞ്ഞെടുത്ത സമയം ശ്രദ്ധേയമാണ്. ബദ്ധവൈരി അതിന്റെ സൈനിക, നയതന്ത്ര ചരിത്രത്തിലെ ഏറ്റവും പരിക്ഷീണമായ അവസ്ഥയിലാണെന്ന ഉത്തമബോധ്യമാണ് നെതന്യാഹുവിനെ ഈ സാഹസത്തിലേക്ക് നയിച്ചത്. സൈനികപരമായി തങ്ങളുടെ ദൗർബല്യം അനാവൃതമാകുന്നതിലെ അപകടം തിരിച്ചറിയുന്നതിനൊപ്പം ഇങ്ങനെയൊരു ആക്രമണം വരാനിരിക്കുന്നുവെന്ന ബോധ്യവും ഇറാനുണ്ടായിരുന്നുവെങ്കിലും പ്രത്യേകിച്ച് ഒന്നും അവർക്ക് ചെയ്യാനുണ്ടായിരുന്നില്ല.
‘ഒക്ടോബർ 7’ന് ശേഷമുള്ള സംഘർഷഭരിതമായ അന്തരീക്ഷത്തിൽ ഓരോ അടിക്കും അതിന് ആനുപാതികമായ തിരിച്ചടിക്ക് ഇറാൻ മടിച്ചുനിന്നതോ അമിതമായ കരുതലെടുത്തതോ ആണ് കൂടുതൽ കനത്ത പ്രഹരത്തിന് ഇസ്രയേലിന് പ്രോത്സാഹനമായത്. ഹമാസിന് പിന്തുണയുമായി ചെറിയ തോതിൽ ഇസ്രയേലിലേക്ക് ഷെല്ലാക്രമണങ്ങൾ നടത്തിക്കൊണ്ടിരുന്ന ഹിസ്ബുല്ലയെ ഒരു പരിധിക്ക് ശേഷം ആഞ്ഞടിച്ച് തകർത്തതോടെയാണ് ഇറാനെ കൈകാര്യം ചെയ്യാനുള്ള ലൈസൻസ് ഇസ്രയേലിന് കരഗതമായത്.
ഇസ്രായേൽ ആക്രമിച്ച ഇറാൻ കേന്ദ്രങ്ങൾ
ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ല കൊല്ലപ്പെട്ടപ്പോഴോ, തെഹ്റാനിലെ സമുന്നതരുടെ വാസമേഖലയിൽ, റെവല്യുഷണറി ഗാർഡിന്റെ സംരക്ഷണത്തിൽ കഴിയുമ്പോൾ ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യ വധിക്കപ്പെട്ടപ്പോഴോ വലിയ തിരിച്ചടി ഇസ്രയേൽ പ്രതീക്ഷിച്ചിരുന്നതാണ്. പക്ഷേ, പതിഞ്ഞ മട്ടിലായിരുന്നു ഇറാന്റെ പ്രതികരണം.
ഇസ്രയേലിനെ കൂടുതൽ പ്രകോപിപ്പിച്ച് ആണവകേന്ദ്രങ്ങൾ ആക്രമിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കുക മാത്രമായിരുന്നു ഇറാന്റെ ലക്ഷ്യം. കഴിഞ്ഞവർഷം ഒക്ടോബറിൽ നടത്തിയ ആക്രമണങ്ങളിൽ ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഇല്ലാതാക്കാനും തന്ത്രപരമായി ഇസ്രയേൽ ശ്രദ്ധിച്ചിരുന്നു. ഇതിന്റെ പുനഃസ്ഥാപന പ്രവർത്തനങ്ങൾ അതിവേഗം നടക്കുകയാണെങ്കിലും പൂർണതയിലെത്തിയില്ലെന്ന് ഇന്നലെ ഇസ്രയേലി ജെറ്റുകളുടെ അനായാസ സഞ്ചാരത്തിലൂടെ വ്യക്തമായി.
കാലങ്ങളെടുത്ത് തങ്ങൾ വളർത്തിക്കൊണ്ടുവന്ന മേഖലയിലെ നിഴൽസംഘങ്ങൾ പൊടുന്നനെ നിഷ്പ്രഭമായതും ഇറാനെ പ്രതിരോധത്തിലാക്കിയിരുന്നു. ചുരുക്കത്തിൽ കഴിഞ്ഞ ഇരുപതുവർഷത്തിലേറെയായി ഇങ്ങനെയൊരു സാഹചര്യത്തെ നേരിടാൻ ഇറാൻ തയാറാക്കിയിരുന്ന സകല കവചങ്ങളും നഷ്ടപ്പെട്ട നിലയിലാണ്. ഈ സമയം നോക്കി പ്രഹരിച്ചാൽ ഇറാന്റെ ആണവശേഷി നിശേഷം തകർക്കാമെന്ന പ്രതീക്ഷയിലാണ് ഇസ്രയേൽ നീക്കം.
നതൻസിലെ സെൻട്രിഫ്യുജുകൾക്ക് എന്തുപറ്റി?
ഇറാന്റെ സുപ്രധാന ആണവശാലയായ നതൻസ് ഉൾപ്പെടെ കേന്ദ്രങ്ങളാണ് ഇസ്രയേൽ ലക്ഷ്യം വെച്ചിരിക്കുന്നത്. തെഹ്റാനിൽ നിന്ന് 225 കിലോമീറ്റർ അകലെയുള്ള നതൻസ് ഇറാന്റെ തന്ത്രപ്രധാന യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രമാണ്. വലിയ ആഘാതമാണ് ഈ കേന്ദ്രത്തിനുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
ഉയർന്ന നിലയിൽ യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള സംവിധാനങ്ങളും ഭൂഗർഭ അറകളുമുള്ള കേന്ദ്രം അടുത്തിടെ ശക്തിപ്പെടുത്തിയിരുന്നു. യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള 14,000 സെൻട്രിഫ്യൂജുകൾ ഇവിടെ ഉണ്ടെന്നാണ് ഇന്റർനാഷനൽ അറ്റോമിക് എനർജി ഏജൻസിയുടെ (ഐ.എ.ഇ.എ) വിലയിരുത്തൽ. ഇറാൻ ഉൽപാദിപ്പിച്ച ന്യൂക്ലിയർ ഫ്യുവലിന്റെ നല്ലൊരു ഭാഗവും ഇവിടെ നിന്നാണ്.
നേരത്തെയും നതൻസ് കേന്ദ്രത്തെ ഇസ്രയേൽ ലക്ഷ്യം വെച്ചിരുന്നു. ഏതാണ്ട് 15 വർഷം മുമ്പ് സ്റ്റക്സ്നെറ്റ് എന്ന കമ്പ്യൂട്ടർ വൈറസിന്റെ ആക്രമണവും 2021 ന് സ്ഫോടനവുമാണ് നടന്നത്. പക്ഷേ, ഈ അട്ടിമറികൾക്കൊന്നും ഇറാന്റെ ആണവപദ്ധതിയെ അട്ടിമറിക്കാൻ കഴിഞ്ഞിരുന്നില്ല.
വെള്ളിയാഴ്ചത്തെ ആക്രമണത്തിൽ കേടുപാടുകൾ ഉണ്ടായെങ്കിലും റേഡിയേഷൻ ചോർച്ചയൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് ഐ.എ.ഇ.എ മേധാവി റഫേൽ ഗ്രോസി വ്യക്തമാക്കിയത്. ഭൂഗർഭ അറകളുണ്ടെങ്കിൽ ഏറെ ആഴത്തിലല്ല എന്നാണ് സൂചന. സെൻട്രിഫ്യൂജുകളുടെ മുറി 50 വാര മാത്രം താഴെയാണ്. പക്ഷേ, കനത്ത കോൺക്രീറ്റ് കവചം അവയെ ആവരണം ചെയ്യുന്നുണ്ട്. ഈ കോൺക്രീറ്റ് ഭേദിക്കപ്പെട്ട് സെൻട്രിഫ്യൂജുകൾ തകർന്നോ എന്നാണ് അറിയാനുള്ളത്.
ഫോർദോ തകരാതെ വിജയമില്ല
ഏറ്റവും കരുത്തുറ്റ പ്രതിരോധ സംവിധാനമുള്ള ഫോർദോ കേന്ദ്രം ആക്രമിക്കപ്പെട്ടതായി ഇതുവരെ വിവരമില്ലെങ്കിലും അവിടെ ആക്രമണം നടത്താതെ ദൗത്യം വിജയിച്ചുവെന്ന് അവകാശപ്പെടാൻ ഇസ്രയേലിന് കഴിയില്ല. ദീർഘകാലം പുറംലോകത്തിൽ നിന്ന് ഇറാൻ പൊതിഞ്ഞുപിടിച്ചിരുന്ന ഈ കേന്ദ്രത്തിന്റെ വിശദാംശങ്ങൾ 2009 ലാണ് പുറത്തുവരുന്നത്. ബോംബ് ഗ്രേഡിലുള്ള 60 ശതമാനം യുറേനിയം സമ്പുഷ്ടീകരണത്തിലേക്ക് എത്താനുള്ള അത്യാധുനിക സെൻട്രിഫ്യൂജുകൾ ഇവിടെയുണ്ടെന്നാണ് ഐ.എ.ഇ.എ വിലയിരുത്തുന്നത്.
ഇറാനിലെ ആത്മീയ നഗരമായ ഖുമിന് സമീപത്തെ ഫോർദോ പ്ലാന്റ് ബലിഷ്ഠമായ മലനിരകൾക്ക് കീഴിലാണ്. ഏതു കനത്ത ബോംബിങിനെയും അതിജീവിക്കാൻ പാകത്തിൽ ഭൂനിരപ്പിൽ നിന്ന് ഒരു കിലോമീറ്ററോളം താഴെയാണ് പ്ലാന്റ്. ഇവിടം വിജയകരമായി ആക്രമിക്കണമെങ്കിൽ കഠിന ശേഷിയുള്ള ബങ്കർ ബസ്റ്റർ ബോംബുകളുടെ നിരന്തര പ്രയോഗം വേണ്ടിവരും. യു.എസ് സഹായമില്ലാതെ ഇസ്രയേലിന് മാത്രമായി ഈ ദൗത്യം പൂർത്തിയാക്കാനാകില്ലെന്നാണ് വിദഗ്ധരുടെ അനുമാനം.
ഈ സവിശേഷ സാഹചര്യങ്ങളാൽ തന്നെ, തന്ത്രപ്രധാന വ്യക്തിത്വങ്ങളെ ഇല്ലാതാക്കാനായെങ്കിലും ഇറാന്റെ ആണവ ശക്തി നശിപ്പിക്കുകയെന്ന ഇസ്രയേലിന്റെ പരമമായ ലക്ഷ്യം വിജയിച്ചോ എന്നറിയാൻ ആഴ്ചകൾ വേണ്ടിവരും. ഇറാന്റെ ആണവ പദ്ധതിയെ ഒന്നോ രണ്ടോ വർഷത്തേക്ക് പിന്നോട്ടടിപ്പിക്കാൻ മാത്രമേ കഴിഞ്ഞിട്ടുള്ളുവെങ്കിൽ ഈ ചെറിയ നേട്ടത്തിന് വേണ്ടി ഇസ്രയേൽ കാട്ടിയത വലിയ സാഹസമാണെന്ന് വിലയിരുത്തേണ്ടിവരും. ഈ സാഹസത്തിന്റെ ഫലം ഒരുപക്ഷേ, നീണ്ടുനിൽക്കുന്നൊരു യുദ്ധമായേക്കാം. ഇത് മറയാക്കി ആണവ നിരായുധീകരണ ഉടമ്പടിയിൽ നിന്ന് ഇറാൻ പിൻമാറിയേക്കാം. ഒപ്പം കൂടുതൽ ആണവായുധം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തിനായി രഹസ്യാത്മക പദ്ധതിയിലേക്ക് അവർ നീങ്ങുകയും ചെയ്യാം. യഥാർഥത്തിൽ അത്തരമൊരു സാഹചര്യം തടയാനാണ് ഇസ്രയേൽ ശ്രമിച്ചത്.
ഫലം അപ്രവചനീയം
ചരിത്രം പരിശോധിച്ചാൽ ഇറാൻ ആണവ പദ്ധതിക്കെതിരായ നീക്കങ്ങൾ അപ്രവചനീയമായ ഫലങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് കാണാം. 15 വർഷം മുമ്പുള്ള സ്റ്റക്സ്നെറ്റ് എന്ന കമ്പ്യൂട്ടർ വൈറസ് ഉപയോഗിച്ച് സെൻട്രിഫ്യുജുകൾ തകർത്ത് നടത്തിയ ആക്രമണത്തിന് ആണവപദ്ധതിയെ ഒരുവർഷം വൈകിപ്പിക്കാനേ കഴിഞ്ഞുള്ളു. പദ്ധതി തിരിച്ചെത്തിയപ്പോഴാകട്ടെ പഴയതിലും വിപുലമായി.
കഴിഞ്ഞ 20 വർഷത്തിനിടെ ഇസ്രയേലും യു.എസും നതൻസ് പ്ലാന്റിലെ ആയിരക്കണക്കിന് സെൻട്രിഫ്യൂജുകളെ വൈറസ് ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചിരുന്നു. അതിനായി ഇരുരാജ്യങ്ങളും ചേർന്ന് സൃഷ്ടിച്ചെടുത്ത വിനാശകരമായ വൈറസായിരുന്നു സ്റ്റക്സ്നെറ്റ്. ജോർജ് ബുഷിന്റെയും പിന്നീട് ബറാക് ഒബാമയുടെയും കാലത്ത് നടന്ന ‘ഒളിമ്പിക് ഗെയിംസ്’ എന്ന് പേരിട്ട ആ ഓപറേഷൻ പിൽക്കാലത്ത് പാളുകയായിരുന്നു.
സെൻട്രിഫ്യൂജുകളുടെ നിർണായക ഭാഗങ്ങൾ നിർമിക്കുന്ന കെട്ടിടങ്ങളിൽ പലതവണ സ്ഫോടനങ്ങൾ നടന്നു. പിന്നീടാണ് ആണവശാസ്ത്രജ്ഞൻമാരെ ഒന്നൊന്നൊയി വധിക്കാനുള്ള ഇസ്രയേലിന്റെ നീക്കം. അതൊക്കെ താൽകാലിക തിരിച്ചടികൾ മാത്രമായിരുന്നു ഇറാന്.
വെള്ളിയാഴ്ചയിലെ ആക്രമണവും ഇറാൻ അതുപോലെ അതിജീവിക്കുമോ, അതോ ഇറാഖിന്റെയും സിറിയയുടെയും ആണവപദ്ധതികൾ തകർന്നതുപോലെ ഇവിടെയും സംഭവിക്കുമോ എന്നത് അറിയാനിരിക്കുന്നതേയുള്ളു.
മുഹമ്മദ് ബഗേരി: പരിചയസമ്പന്നൻ, രഹസ്യാന്വേഷണ വിദഗ്ധൻ
ഇറാന്റെ ആഭ്യന്തര സുരക്ഷ, സൈനിക ഓപറേഷനുകൾ, രഹസ്യാന്വേഷണം, ആസൂത്രണം എന്നിവ നിയന്ത്രിക്കുന്ന ഉന്നതസംഘത്തിലെ നിർണായക വ്യക്തിത്വമായിരുന്നു ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ജനറൽ മുഹമ്മദ് ബഗേരി. രഹസ്യാന്വേഷണത്തിലെ വൈദഗ്ധ്യവും ഇറാൻ -ഇറാഖ് യുദ്ധകാലം മുതലുള്ള സൈനിക പരിചയവുമാണ് രാജ്യം നിയന്ത്രിക്കുന്ന ഉന്നതസംഘത്തിലെ എതിരില്ലാത്ത ശബ്ദമായി ബഗേരിയെ പ്രതിഷ്ഠിച്ചത്.
ഹസൻ ഫിറോസാബാദിക്ക് പകരമായി 2016 ജൂൺ 28നാണ് അദ്ദേഹം ഇറാൻ സൈനിക മേധാവിയാകുന്നത്. 1980ൽ ഇറാൻ -ഇറാഖ് യുദ്ധകാലത്ത് ഇസ്ലാമിക് റെവലൂഷനറി ഗാർഡിൽ ചേർന്നാണ് സൈനികരംഗത്തേക്ക് വരുന്നത്. പിന്നീട് പടിപടിയായി ഉയർന്ന് സായുധസേന മേധാവി പദത്തിലെത്തി. ഇറാനിലെ സുപ്രീം നാഷനൽ ഡിഫൻസ് യൂനിവേഴ്സിറ്റിയിൽ അധ്യാപകനായിരുന്നു.
യുക്രെയ്ൻ യുദ്ധത്തിൽ ഉപയോഗിക്കാൻ റഷ്യക്ക് ഇറാൻ ഡ്രോണുകൾ നൽകിയ ഇടപാടിൽ മുന്നിൽനിന്ന് പ്രവർത്തിച്ചുവെന്ന് ആരോപിച്ച് 2022ൽ ബ്രിട്ടനും യൂറോപ്യൻ യൂനിയനും ബഗേരിയുടെ സ്വത്ത് മരവിപ്പിക്കുകയും യാത്രാവിലക്ക് ഉൾപ്പെടെ ഉപരോധം ഏർപ്പെടുത്തുകയുംചെയ്തു. മഹ്സ അമീനിയുടെ മരണത്തിൽ പ്രതിഷേധിച്ചവരെ അടിച്ചമർത്തുന്നുവെന്ന് ആരോപിച്ച് യു.എസും കാനഡയും അതേ വർഷം ഉപരോധമേർപ്പെടുത്തി.
പരിഹാസത്തോടെയാണ് ബഗേരി ഇതിനോട് പ്രതികരിച്ചത്. ‘ലോകത്തിലെ എല്ലാ ബാങ്കുകളിലുമുള്ള മുഹമ്മദ് ബഗേരിയുടെ മുഴുവൻ സ്വത്തും കണ്ടുകെട്ടാൻ ഞാൻ അവർക്ക് അനുവാദം നൽകിയിരിക്കുന്നു. തണുപ്പുകാലമല്ലേ, ക്ഷാമം ഉണ്ടാകും’ -ബഗേരി പറഞ്ഞു.
ഹുസൈൻ സലാമി: കരുത്തൻ, ഖാംനഈയുടെ വിശ്വസ്തൻ
തീക്ഷ്ണ വാക്കുകളിൽ പ്രതികരിച്ചിരുന്ന കരുത്തനായ മേധാവിയെയാണ് ഹുസൈൻ സലാമി കൊല്ലപ്പെട്ടതിലൂടെ ഇറാന്റെ സമാന്തര സൈന്യമായ ഇസ്ലാമിക് റെവലൂഷനറി ഗാർഡിന് നഷ്ടമായത്. 2019 ഏപ്രിൽ 21നാണ് ജനറൽ മുഹമ്മദ് അലി ജാഫരിക്ക് പകരക്കാരനായി അദ്ദേഹം റെവലൂഷനറി ഗാർഡ് മേധാവിയാകുന്നത്. 1960ൽ ഇസ്ഫഹാൻ പ്രവിശ്യയിലാണ് അദ്ദേഹത്തിന്റെ ജനനം.
1980ൽ കോളജ് വിദ്യാർഥിയായിരിക്കെ ഇറാൻ-ഇറാഖ് യുദ്ധകാലത്ത് ഐ.ആർ.ജി.സിയിൽ ചേർന്നു. യുദ്ധം അവസാനിച്ചപ്പോൾ കോളജ് പഠനത്തിലേക്ക് മടങ്ങുകയും പ്രതിരോധ മാനേജ്മെന്റിൽ പി.ജി നേടുകയും ചെയ്തു. 2024 മാർച്ച് പത്തിന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയിൽനിന്ന് ഓർഡർ ഓഫ് ഫതഹ് പുരസ്കാരം സ്വീകരിച്ചു. ഖാംനഈയുടെ വിശ്വസ്തനായിരുന്നു അദ്ദേഹം.
ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതിയുടെ പേരിൽ യു.എൻ രക്ഷാസമിതി ഉപരോധം ഏർപ്പെടുത്തിയവരുടെ പട്ടികയിൽ ഹുസൈൻ സലാമിയും ഉണ്ടായിരുന്നു. യു.എസും യൂറോപ്യൻ യൂനിയനും കാനഡയും ഉൾപ്പെടെ ഉപരോധം പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം ഇസ്രായേലുമായി കൊമ്പുകോർത്ത ഘട്ടങ്ങളിലെല്ലാം ഇറാന്റെ പ്രതികരണങ്ങൾ നടത്തിയത് സലാമിയാണ്. ഇസ്രായേലിന്റെ ആക്രമണങ്ങൾക്ക് കനത്ത തിരിച്ചടി നൽകുമെന്ന് കൊല്ലപ്പെടുന്നതിന്റെ തലേദിവസവും അദ്ദേഹം പറഞ്ഞു.
ഫരീദൂൻ അബ്ബാസി: ഇറാൻ ആണവ നയത്തിന്റെ ബുദ്ധികേന്ദ്രം
ഇറാൻ ആണവ നയത്തിന്റെ ബുദ്ധികേന്ദ്രമായാണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫരീദൂൻ അബ്ബാസി അറിയപ്പെടുന്നത്. 2011-2013 കാലയളവിൽ ഇറാൻ അറ്റോമിക് എനർജി ഓർഗനൈസേഷൻ തലവനായിരുന്ന അബ്ബാസി ഇറാന്റെ ആണവ സ്വപ്നങ്ങളുടെ കരുത്തായിരുന്നു.
അക്കാദമിക രംഗത്തെ പ്രമുഖർ, ആണവ മേഖലയിൽ ഗവേഷണം നടത്തുന്നവർ എന്നിവരെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്താൻ ഇസ്രായേൽ തീരുമാനിച്ചപ്പോൾ ആദ്യ ലക്ഷ്യങ്ങളിലൊന്ന് അബ്ബാസിയായത് ഇതുകൊണ്ടുതന്നെയാണ്. 2010ൽ കൊലപാതക ശ്രമത്തിൽനിന്ന് തലനാരിഴക്കാണ് അബ്ബാസി രക്ഷപ്പെട്ടത്. 1958 ജൂലൈ 11ന് ഇറാനിലെ അബാദാനിലാണ് ജനനം.
ന്യൂക്ലിയർ ഫിസിക്സിൽ ഗവേഷണ ബിരുദമുണ്ട്. ശഹീദ് ബിഹെഷ്തി സർവകലാശാലയിൽ ന്യൂക്ലിയർ ഫിസിക്സിൽ പ്രഫസറായിരുന്നു. 1979ലെ ഇസ്ലാമിക വിപ്ലവ സമയത്തുതന്നെ റെവലൂഷനറി ഗാർഡിൽ ചേർന്നതായാണ് റിപ്പോർട്ട്. റെവലൂഷനറി ഗാർഡിൽ ബ്രിഗേഡിയർ ജനറൽ പദവിയിലെത്തിയിരുന്നു.