ഏക കിടപ്പാട സംരക്ഷണവും സേവനാവകാശവും
text_fieldsനിയമസഭ പാസാക്കിയ ഏക കിടപ്പാട സംരക്ഷണ ബില്ലും സേവനാവകാശ ബില്ലും ഗവർണർ ഒപ്പുവെച്ചതോടെ രണ്ടു ചരിത്രനിയമങ്ങളാണ് കേരളത്തിൽ പ്രാബല്യത്തിൽ വന്നത്. ഈ സർക്കാറിന്റെ ആദ്യ മന്ത്രിസഭ യോഗത്തിലെ പ്രധാന രണ്ടു തീരുമാനങ്ങളായിരുന്നു അതിദാരിദ്ര്യ വിമുക്തമാക്കലും ഏക കിടപ്പാട സംരക്ഷണ നിയമനിർമാണവും.
അത്യാവശ്യ കാര്യങ്ങൾക്കായി വായ്പയെടുത്ത് തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ തിരിച്ചടവ് മുടങ്ങി ഏക കിടപ്പാടം ജപ്തി ചെയ്യപ്പെടുമ്പോൾ നിസ്സഹായതയോടെ തെരുവിലേക്കിറങ്ങേണ്ടി വരുന്നവരുടെ കാഴ്ച ഏതൊരാളെയും വേദനിപ്പിക്കുന്നതായിരുന്നു. കേന്ദ്ര സർഫാസി നിയമത്തിന് ഒരു ലക്ഷത്തിന് മുകളിൽ വായ്പയെടുത്തവരെയെല്ലാം ഒരേ പോലെയാണ് കാണുന്നത്. ഒരുലക്ഷം കോടി രൂപ വായ്പയെടുത്തവർക്ക് ബാങ്കുകൾ ബാധ്യത എഴുതിത്തള്ളി സഹായിക്കുമെങ്കിലും സാധാരണക്കാർക്ക് പെരുവഴി മാത്രമാണ് ശരണം. ഒന്നാം പിണറായി സർക്കാറിന്റെ സമയത്ത് സർഫാസി നിയമം ഭേദഗതി ചെയ്യണമെന്നും സഹകരണബാങ്കുകളെ ഈ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കണമെന്നും പ്രമേയത്തിലൂടെ നിയമസഭ യൂനിയൻ ഗവൺമെന്റിനോട് ആവശ്യപ്പെട്ടിരുന്നു. സർഫാസി നിയമത്തിന്റെ പ്രശ്നങ്ങൾ പഠിച്ച് ശിപാർശ ചെയ്യുന്നതിന് നിയമസഭ സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു. ഈ കമ്മിറ്റിയുടെ ശിപാർശകളുടെ അടിസ്ഥാനത്തിലും സംസ്ഥാനം കേന്ദ്രത്തിന് നിവേദനം നൽകിയിരുന്നു. പക്ഷേ, അനുകൂലമായ നടപടികളൊന്നും യൂനിയൻ ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല.
ഈ പശ്ചാത്തലത്തിലാണ് 2021ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഏക കിടപ്പാട സംരക്ഷണ നിയമം കൊണ്ടുവരുമെന്ന് പ്രകടനപത്രികയിൽ പ്രഖ്യാപിച്ചത്. നേരത്തേ സൂചിപ്പിച്ചതുപോലെ ആദ്യ മന്ത്രിസഭ യോഗം ഇക്കാര്യം പഠിക്കുന്നതിന് ഒരു സീനിയർ അഭിഭാഷകൻകൂടി ഉൾപ്പെടുന്ന കമ്മിറ്റിയെ നിയോഗിച്ചു. ഭരണഘടനയിലെ യൂനിയൻ ലിസ്റ്റിലാണ് ബാങ്കിങ് ഉൾപ്പെടുന്നത്. അതുകൊണ്ട് ഇതു സംബന്ധിച്ച നിയമനിർമാണത്തിന് പാർലമെന്റിനാണ് അധികാരമുള്ളത്. സർഫാസി നിയമം ഭേദഗതി ചെയ്യുന്നതിന് സംസ്ഥാന നിയമസഭക്ക് അധികാരമില്ലെന്ന് ആവർത്തിച്ച കമ്മിറ്റി യൂനിയൻ ഗവൺമെന്റിനോട് ആവശ്യപ്പെടാൻ മാത്രമേ കഴിയൂയെന്ന് വ്യക്തമാക്കി. സുപ്രീംകോടതി മുൻ ജസ്റ്റിസ് മദൻ ലൂക്കൂറിൽനിന്ന് നിയമോപദേശം തേടിയിരുന്നു. വീടിനുള്ള അവകാശം പൗരന്റെ അടിസ്ഥാന അവകാശമാണെന്ന് സർക്കാറിന്റെ നയപ്രഖ്യാപനത്തിൽ ഗവർണർ വ്യക്തമാക്കി. മറ്റൊരു കിടപ്പാടവുമില്ലാത്ത പാവപ്പെട്ടവരെ വീട്ടിൽനിന്ന് ഇറക്കിവിടുന്നത് അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കുകയും ചെയ്തു.
ഇതെല്ലാം പരിഗണിച്ചാണ് ഈ നിയമസഭ സമ്മേളനത്തിൽ ബിൽ അവതരിപ്പിച്ചത്. ഇത്രയും പ്രാധാന്യമുള്ള നിയമനിർമാണ പ്രക്രിയയിൽ യു.ഡി.എഫ് എം.എൽ.എമാർ ആരും തന്നെ പങ്കെടുക്കുകയുണ്ടായില്ല. ഈ നിയമം സർഫാസി നിയമത്തിനുള്ള ഭേദഗതിയല്ല, മറിച്ച് ഈ നിയമത്തിന്റെ ഇരകളെ സംരക്ഷിക്കുന്നതിനുള്ള സംസ്ഥാനനിയമമാണ്. ഇരയുടെ സാമ്പത്തിക ബാധ്യത സർക്കാർ ഏറ്റെടുത്ത് ഏക കിടപ്പാടം സംരക്ഷിക്കുകയാണ് ചെയ്യുന്നത്.
നഗരത്തിൽ അഞ്ചുസെന്റും ഗ്രാമത്തിൽ പത്തു സെന്റും മാത്രം സ്ഥലമുള്ള, അഞ്ചുലക്ഷം രൂപവരെ വായ്പയെടുക്കുകയും തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ തിരിച്ചടവ് മുടങ്ങി പത്തുലക്ഷം രൂപവരെ കുടിശ്ശികയായി ജപ്തി നേരിടുന്ന കുടുംബത്തിന് ഈ നിയമപ്രകാരം രൂപവത്കരിക്കുന്ന ജില്ലതല കമ്മിറ്റിക്ക് അപേക്ഷ നൽകാം. ജില്ലതല ഉദ്യോഗസ്ഥരും ജില്ല ലീഡ് ബാങ്ക് പ്രതിനിധിയും ഉൾക്കൊള്ളുന്ന കമ്മിറ്റി അപേക്ഷ പരിശോധിക്കും. കുടുംബത്തിന് മറ്റ് സ്വത്തുക്കൾ ഉണ്ടാകാൻ പാടില്ല. മാതാവ്, പിതാവ്, മകൻ, മകൾ, ഭാര്യ, ഭർത്താവ് എന്നിവരാണ് കുടുംബത്തിന്റെ നിർവചനത്തിൽ ഉൾപ്പെടുന്നത്. ബോധപൂർവം തിരിച്ചടവിൽ വീഴ്ചവരുത്തിയവർക്ക് (will full defaulter) ഈ ആനുകൂല്യം ലഭിക്കില്ല. തിരിച്ചടവിന് മറ്റു സാധ്യതകൾ ഇല്ലെന്ന് കമ്മിറ്റിക്ക് ബോധ്യപ്പെട്ടാൽ അവർ സംസ്ഥാനതല കമ്മിറ്റിക്ക് ശിപാർശചെയ്യും. അവർ ശിപാർശ അംഗീകരിച്ചാൽ കുടിശ്ശിക ജില്ല കലക്ടർ ബാങ്കിന് കൈമാറി രേഖകൾ തിരിച്ചുവാങ്ങും. ഈ നിയമത്തിന്റെ ചട്ടത്തിന്റെ അടിസ്ഥാനത്തിലുള്ള വ്യവസ്ഥകളോടെ ഉടമക്ക് രേഖകൾ നൽകി കിടപ്പാടം തിരിച്ചുനൽകും. ജീവിതത്തിൽ ഒരുതവണ മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ. സഹകരണബാങ്കുകൾ ഉൾപ്പെടെയുള്ള എല്ലാ ബാങ്കുകളുടെയും വിജ്ഞാപനത്തിൽ ഉൾപ്പെടുത്തുന്ന ധനകാര്യ സ്ഥാപനങ്ങളുടെയും വായ്പകൾ ഈ നിയമം ബാധകമാകും. സമാനമായ കേസുകളിൽ ജപ്തി നേരിടുന്ന ജാമ്യക്കാരനും ഇതേ ആനുകൂല്യം ലഭിക്കും. മരണമോ മാരകരോഗമോ വന്ന് തിരിച്ചടവ് മുടങ്ങി ഏക കിടപ്പാടം ജപ്തി ചെയ്യപ്പെട്ട് തെരുവിലേക്കിറങ്ങേണ്ടിവരുന്ന പാവപ്പെട്ടവരുടെ കാഴ്ചയില്ലാത്ത ഇന്ത്യയിലെ ഏക സംസ്ഥാനമായി കേരളം നിയമത്തിന്റെ പിൻബലത്തിൽ മാറുന്നു.
അതുപോലെതന്നെ സവിശേഷ പ്രാധാന്യമുള്ളതാണ് സേവനാവകാശ നിയമം. ഒരു ദശകത്തിലധികമായി സേവനാവകാശ നിയമം പ്രാബല്യത്തിലുണ്ടെങ്കിലും വലിയ മാറ്റം ഉണ്ടാക്കിയിട്ടില്ലെന്നതായിരുന്നു യാഥാർഥ്യം. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഇതു സംബന്ധിച്ച് പഠിക്കുന്നതിന് ഐ.എം.ജി ഡയറക്ടറുടെ നേതൃത്വത്തിൽ കമ്മിറ്റിയെ നിയോഗിച്ചു. കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരം 83ൽ 65 ഡിപ്പാർട്ട്മെന്റുകൾ മാത്രമേ സേവനങ്ങൾ വിജ്ഞാപനം ചെയ്തിട്ടുള്ളൂ. അതിൽ 32 ഡിപ്പാർട്ട്മെന്റുകളും ഒന്നിനും പതിനൊന്നിനുമിടയിലുള്ള സേവനങ്ങൾ മാത്രമാണ് വിജ്ഞാപനം ചെയ്തിട്ടുള്ളത്. സേവനങ്ങൾ വിജ്ഞാപനം ചെയ്യാത്തത് കുറ്റകരമാക്കുന്ന വ്യവസ്ഥ നിയമത്തിലില്ലായിരുന്നത് കുറവായിരുന്നു. സേവനം സമയബന്ധിതമായി നൽകുന്നതിൽ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്ക് 500 മുതൽ 5000 രൂപവരെ പിഴ ചുമത്താൻ നിയമത്തിൽ വകുപ്പുണ്ടായിരുന്നെങ്കിലും ആർക്കും ഇതുവരെ പിഴ ചുമത്തിയിട്ടില്ല. ജനങ്ങളിൽ ഈ നിയമത്തെക്കുറിച്ച് അവബോധമുണ്ടാക്കാൻ കഴിഞ്ഞില്ലെന്നതും ഉദ്യോഗസ്ഥർതന്നെയാണ് അപ്പീലിൽ തീരുമാനമെടുക്കുന്നതെന്നതും ഇതിന് കാരണമാണ്. ഈ റിപ്പോർട്ടിന്റെ ശിപാർശകളുടെയും നിയമപരിഷ്കരണ കമീഷന്റെ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് പുതിയ നിയമം കൊണ്ടുവന്നത്.
ഈ നിയമപ്രകാരം ആറുമാസത്തിനുള്ളിൽ ഓരോ വകുപ്പും സേവനങ്ങളും അവ നൽകേണ്ട സമയവും വിജ്ഞാപനം ചെയ്യണം. ഇതിൽ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥനിൽനിന്ന് തൃപ്തികരമല്ലാത്ത വിശദീകരണമാണെങ്കിൽ പതിനായിരംവരെ പിഴയീടാക്കും. ഈ വിജ്ഞാപനം പരസ്യപ്പെടുത്താത്ത ഓഫിസ് ചുമതലക്കാർക്കും സമാനമായ ശിക്ഷയുണ്ടായിരിക്കും. പ്രത്യേക സേവനങ്ങൾ വിജ്ഞാപനം ചെയ്യണമെന്നതാണ് പുതിയ നിയമത്തിലെ ശ്രദ്ധേയമായ വകുപ്പ്. പ്രത്യേക സേവനങ്ങൾ വിജ്ഞാപനത്തിൽ പറയുന്ന ദിവസത്തിനുള്ളിൽ ലഭിക്കുന്നില്ലെങ്കിൽ നിശ്ചിത സമയപരിധി അവസാനിച്ച് അഞ്ചു ദിവസത്തിനുള്ളിൽ പ്രസ്തുത സേവനം ലഭ്യമാക്കിയതായി കരുതുമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. ലഭിക്കേണ്ട സേവനം സംബന്ധിച്ച രേഖകൾ അപേക്ഷകന് നൽകണം.
പ്രത്യേക സേവനങ്ങൾ അല്ലാത്തവ സമയപരിധിക്കുള്ളിൽ നൽകുന്നില്ലെങ്കിൽ മുപ്പതു ദിവസത്തിനകം അപ്പീൽ നൽകാം. വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥന് ആയിരം മുതൽ പതിനായിരം രൂപവരെ പിഴ ചുമത്താം. ഒന്നാം അപ്പീൽ അധികാരി നിശ്ചിതസമയത്തിനുള്ളിൽ തീരുമാനമെടുത്തില്ലെങ്കിൽ രണ്ടാം അപ്പീൽ നൽകാം. വീഴ്ചവരുത്തിയ ഒന്നാം അപ്പീൽ അധികാരിക്ക് രണ്ടായിരം മുതൽ പന്ത്രണ്ടായിരം രൂപവരെ പിഴ ചുമത്താം.
എന്നാൽ, ഈ അപ്പീൽ അധികാരികളെല്ലാം സർക്കാർ ഉദ്യോഗസ്ഥരായതുകൊണ്ട് ചില പരിമിതികൾ ഉണ്ടായെന്നുവരാം. അതുകൊണ്ടാണ് സേവനാവകാശ കമീഷൻ രൂപവത്കരിക്കാൻ നിയമം വ്യവസ്ഥ ചെയ്യുന്നത്. സംസ്ഥാന സർക്കാറിൽ സെക്രട്ടറിതലത്തിലോ ഉയർന്നതോ ആയ ചുമതല വഹിച്ച വ്യക്തിയായിരിക്കണം സേവനാവകാശ കമീഷൻ. സേവനം സമയത്തിന് ലഭിക്കാത്ത പ്രശ്നങ്ങളിൽ സ്വമേധയാ പരിശോധിക്കാനും വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി ശിപാർശ ചെയ്യാനും കമീഷന് അധികാരമുണ്ട്. രണ്ടാം അപ്പീൽ അധികാരി വീഴ്ചവരുത്തുന്ന കേസുകളിൽ മൂവായിരം മുതൽ പതിനഞ്ചായിരം രൂപവരെ പിഴ ചുമത്താനും അധികാരമുണ്ട്. ഓഫിസുകൾ പരിശോധിക്കുന്നതിനും വിജ്ഞാപനങ്ങളിൽ മാറ്റങ്ങൾ നിർദേശിക്കുന്നതും ഉൾപ്പെടെ വിപുലമായ അധികാരങ്ങളാണ് കമീഷനുള്ളത്. അധികാരമുള്ള വ്യക്തികളെക്കാൾ ശക്തി ജനങ്ങൾക്കുള്ള അധികാരമെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതാണ് പുതിയ സേവനാവകാശ നിയമം.
(നിയമ-വ്യവസായ-കയർ വകുപ്പ് മന്ത്രിയാണ് ലേഖകൻ)


