കപ്പൽ മുങ്ങൽ: കടലോര നിവാസികളുടെ ദുരിതമകറ്റണം
text_fields
ഏതൊക്കെ ദുരന്തങ്ങൾ-അത് യു.എസ് പ്രസിഡന്റ് ട്രംപിന്റെ നയങ്ങളായാലും, കാലാവസ്ഥാ വ്യതിയാനമായാലും, യൂറോപ്യൻ യൂനിയൻ വാണിജ്യ നയമായാലും, സർക്കാറിന്റെ ‘വികസന പദ്ധതി’കളായാലും, അതിന്റെയെല്ലാം ദുരന്തം നേരിട്ടനുഭവിക്കേണ്ടിവരുന്നവരാണ് കേരളത്തിലെ മത്സ്യത്തൊഴിലാളികൾ. സർക്കാർ പദ്ധതികൾമൂലം മറ്റ് സമൂഹങ്ങൾക്കുണ്ടാകുന്ന ദുരിതങ്ങളും ദുരന്തങ്ങളും താൽക്കാലികമാണെങ്കിൽ, ഇവ മത്സ്യമേഖലയിൽ സൃഷ്ടിക്കുന്ന ആഘാതം വളരെ വലുതും സ്ഥിരവുമാണ്. കാരണം, അവയെല്ലാം...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
ഏതൊക്കെ ദുരന്തങ്ങൾ-അത് യു.എസ് പ്രസിഡന്റ് ട്രംപിന്റെ നയങ്ങളായാലും, കാലാവസ്ഥാ വ്യതിയാനമായാലും, യൂറോപ്യൻ യൂനിയൻ വാണിജ്യ നയമായാലും, സർക്കാറിന്റെ ‘വികസന പദ്ധതി’കളായാലും, അതിന്റെയെല്ലാം ദുരന്തം നേരിട്ടനുഭവിക്കേണ്ടിവരുന്നവരാണ് കേരളത്തിലെ മത്സ്യത്തൊഴിലാളികൾ. സർക്കാർ പദ്ധതികൾമൂലം മറ്റ് സമൂഹങ്ങൾക്കുണ്ടാകുന്ന ദുരിതങ്ങളും ദുരന്തങ്ങളും താൽക്കാലികമാണെങ്കിൽ, ഇവ മത്സ്യമേഖലയിൽ സൃഷ്ടിക്കുന്ന ആഘാതം വളരെ വലുതും സ്ഥിരവുമാണ്. കാരണം, അവയെല്ലാം തന്നെ കടലിനെയും കടൽ പരിസ്ഥിതിയെയും കടലിന്റെ ആവാസവ്യവസ്ഥയെയും നശിപ്പിക്കുന്നതും മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗത്തെ നേരിട്ട് പ്രതികൂലമായി ബാധിക്കുന്നവയുമാണ്. കഴിഞ്ഞ ദിവസം ആലപ്പുഴ തോട്ടപ്പള്ളിക്ക് പടിഞ്ഞാറ് കടലിലുണ്ടായ കപ്പലപകടം സൃഷ്ടിക്കുന്ന ദുരന്തവും സമാനമാണ്.
കപ്പലിന്റെ എൻജിൻ പ്രവർത്തിപ്പിച്ചതിന്റെ ഉപോൽപന്നമായ ഗ്യാസോലിനും ഡീസലും വളരെ വേഗം വെള്ളത്തിൽ പടരുന്നവയാണ്. മുങ്ങിയ കപ്പലിൽ 84.44 ടൺ ഹൈസ്പീഡ് ഡീസലും 367.1 ടൺ ഫർണസ് ഓയിലുമുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. വിഴിഞ്ഞം അദാനി തുറമുഖത്തുനിന്ന് കൊച്ചിയിലേക്ക് വന്ന കപ്പലിൽ 643 കണ്ടെയ്നറുകൾ ഉണ്ടായിരുന്നെന്നും, ഇതിൽ 12 എണ്ണത്തിൽ ഹാനികരമായ രാസവസ്തുവായ കാൽസ്യം കാർബണേറ്റ് ഉണ്ടായിരുന്നുവെന്നും അധികൃതരുടെ അറിയിപ്പ് പുറത്തുവന്നിട്ടുണ്ട്. എന്നാൽ, മറ്റ് കണ്ടെയ്നറുകളിൽ എന്തായിരുന്നുവെന്ന് അധികൃതരോ, കപ്പൽ കമ്പനിയോ, കാർഗോ ഏജൻസിയോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇത് ജനങ്ങളിലെ ഭീതി കുറേക്കൂടി വർധിപ്പിക്കുന്നതിനു കാരണമാകുന്നു.
കാറ്റ്, തിരമാല, സമുദ്ര ജലപ്രവാഹം, നീരൊഴുക്കുകൾ, നദികളിൽനിന്നും പുഴകളിൽ നിന്നും അഴിമുഖങ്ങളിലൂടെ കടലിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ തള്ളിച്ച എന്നിവയും മൺസൂണുമെല്ലാം ഈ എണ്ണയും മാലിന്യങ്ങളും വളരെവേഗം മറ്റിടങ്ങളിലേക്ക് പടരാൻ കാരണമാവും. ഇതെഴുതുന്ന സമയത്ത് കൊല്ലം ജില്ലയിലെ ചെറിയഴീക്കൽ, ആലപ്പുഴ ജില്ലയിലെ തറയിൽകടപ്പുറം, വലിയഴീക്കൽ എന്നീ പ്രദേശങ്ങളിൽ കണ്ടെയ്നറുകൾ അടിഞ്ഞിട്ടുണ്ട്. കണ്ടെയ്നറുകൾ കടലിൽ ഒഴുകിനടക്കുന്നതായി മത്സ്യബന്ധനംകഴിഞ്ഞ് തിരികെവരുന്ന മത്സ്യത്തൊഴിലാളികൾ പറയുന്നു.

കടലിൽ ഓയിൽപടരുന്നതും കണ്ടെയ് നറുകൾ ഒഴുകിനടക്കുന്നതും വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കും. കോടിക്കണക്കിന് സൂക്ഷ്മജീവികൾ, സസ്യപ്ലവകങ്ങൾ, ജന്തുപ്ലവകങ്ങൾ, മത്സ്യങ്ങൾ ഉൾപ്പെടുന്ന നീന്തൽ ജീവിവർഗങ്ങൾ, വലിയ ജന്തുവർഗങ്ങളായ തിമിംഗലങ്ങൾ എന്നിവ ഉൾപ്പെട്ടതാണ് കടലിലെ ആവാസവ്യവസ്ഥ. വർഷങ്ങളായി ബാഹ്യ ഇടപെടലുകളില്ലാതെ തുടരുന്ന ഈ ആവാസ വ്യവസ്ഥയിലേക്കുള്ള അന്യവസ്തുക്കളുടെ ഏതൊരു കടന്നുകയറ്റവും സൂക്ഷ്മജീവികളെയും സസ്യങ്ങളെയും മത്സ്യങ്ങളെയും മാത്രമല്ല തിമിംഗലം പോലുള്ള വലിയ ജീവികളുടെയും നിലനിൽപിനെ പ്രതികൂലമായി ബാധിക്കും.
മുങ്ങിയ കപ്പലിൽനിന്ന് പരന്നൊഴുകുന്ന ഓയിലും ഡീസലും, ഉപരിതലത്തിൽ ഒരു കട്ടിയുള്ള പാടപോലെ കിടക്കും. ഈ എണ്ണപ്പാടകളിൽ എത്തപ്പെടുന്ന മത്സ്യങ്ങൾ അവിടത്തെ ജലവും ആഹാരവും ഭക്ഷിക്കുന്നതുമൂലം, മാലിന്യങ്ങൾ മത്സ്യങ്ങളുടെ ചെകിളകളിലും, തൊലിയിലും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും, അവയുടെ പ്രത്യുൽപാദനശേഷിയെ നശിപ്പിക്കുകയും ചെയ്യും.
കടലിലെ ഉപരിതലത്തിൽ ഒഴുകിനടക്കുന്ന എണ്ണപ്പാടകൾ വളരെ വേഗം തീപിടിക്കാൻ സാധ്യതയുള്ളവയാണ്. ഇതും മത്സ്യങ്ങളുടെയും സൂക്ഷ്മജീവികളുടെയും വംശനാശത്തിന് കാരണമാകും. കൊച്ചി കടലിൽ മുമ്പ് ഇത്തരത്തിൽ തീപിടിത്തമുണ്ടായിട്ടുണ്ട്. കടലിന്റെ ഉപരിതലത്തിൽ എണ്ണപ്പാടകൾ ഒഴുകിനടക്കുന്നത് സൂര്യപ്രകാശം താഴേക്ക് കടക്കുന്നത് തടയും. എണ്ണപ്പാടയിൽ പതിക്കുന്ന പ്രകാശരശ്മികളിൽ വലിയൊരു പങ്കിനെയും റിഫ്ലക്ട് ചെയ്യിക്കുന്നതുമൂലം, അവക്ക് താഴേക്ക് സഞ്ചരിക്കാൻ സാധിക്കാതെവരും. ഇതുമൂലം കടലിന്റെ അടിത്തട്ടിലുള്ള സസ്യപ്ലവകങ്ങൾക്ക് പ്രകാശ സംശ്ലേഷണം നടത്താനും കാർബൺ ആഗിരണം ചെയ്യാനും കഴിയാതാവും. അന്തരീക്ഷത്തിലെ കാർബണുകൾ ആഗിരണം ചെയ്യുന്നതിൽ കടലും കടൽ ആവാസ വ്യവസ്ഥയും വഹിക്കുന്ന വലിയ പങ്ക് ഇതോടെ ഇല്ലാതാകും. പ്രകാശ സംശ്ലേഷണം നടക്കാത്തതിനാൽ സസ്യപ്ലവകങ്ങൾക്ക് പോഷണം ഉൽപാദിക്കാൻ കഴിയാതെവരുകയും അവ നശിച്ചുപോവുകയും ചെയ്യും.

കടലിലെ ജന്തുപ്ലവകങ്ങളുടെ ആഹാരമാണ് സസ്യപ്ലവകങ്ങളും അവ ഉൽപാദിപ്പിക്കുന്ന പോഷണങ്ങളും. സസ്യപ്ലവകങ്ങൾ നശിക്കുന്നതോടെ, മത്സ്യങ്ങളുൾപ്പെടെയുള്ള നീന്തൽ ജീവികളുടെ ആഹാരമായ ജന്തുപ്ലവകങ്ങൾക്കും നാശം സംഭവിക്കുന്നു. ഇങ്ങനെ മത്സ്യങ്ങൾക്ക് അവയുടെ ആഹാര ശ്രേണി നഷ്ടമാവുകയും, മത്സ്യസമ്പത്തിനു ശോഷണം സംഭവിക്കുകയും ചെയ്യും.
ഇനി എണ്ണയും ഡീസലും ഏതെങ്കിലും കാരണവശാൽ കടലിന്റെ അടിത്തട്ടിൽ എത്തപ്പെട്ടാൽ അവ അവിടെയുള്ള സൂക്ഷ്മ ജീവികളെ നശിപ്പിക്കുകയും മണ്ണുമായി ചേർന്നു ടാർബാളുകളായി രൂപപ്പെടുകയും ചെയ്യും. ഈ ടാർബാളുകൾ രൂപപ്പെടുന്നിടത്ത് സസ്യ-ജന്തു ജീവികൾക്കോ മത്സ്യങ്ങൾക്കോ ജീവനം സാധ്യമല്ല. മാത്രമല്ല, കടലൊഴുക്കിന്റെയും കാറ്റിന്റെയും തിരമാലകളുടെയും ഫലമായി ടാർബാളുകൾ കാലക്രമേണ തീരങ്ങളിൽ അടിയുകയും അവിടം ടാർബാളുകളാൽ നിറയുകയും ചെയ്യും. ഗോവ തീരത്തെ ബീച്ചുകളിൽ ഇത്തരത്തിൽ ടാർ ബാളുകൾ അടിയുന്നത് കാണാൻ കഴിയും.
മത്സ്യങ്ങളുടെ കുറവുമൂലം പട്ടിണിയും ദാരിദ്ര്യവും ദുരിതവുമായി കഴിയുന്ന കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ കൂടുതൽ ദുഷ്കരമാക്കുന്നതാണ് കപ്പൽ ദുരന്തം. കപ്പൽ ദുരന്തംമൂലം തൊഴിലും വരുമാനവും നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്ക് ജീവിക്കാൻ ആവശ്യമായ സാമ്പത്തിക സഹായം നൽകാൻ ഷിപ്പിങ് കമ്പനിയും കാർഗോ കമ്പനിയും തുറമുഖ അധികൃതരും തയാറാകണം. അത് അവരിൽനിന്ന് മത്സ്യത്തൊഴിലാളികൾക്ക് വാങ്ങിക്കൊടുക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ മുന്നിട്ടിറങ്ങണം.