മൈസൂർപാക്കും സമൂസയും പാകിസ്താൻമുക്കിൽവെച്ച് കണ്ടുമുട്ടിയപ്പോൾ
text_fieldsകേസരിയും മൈസൂർപാക്കും ഞങ്ങളുടെ വർത്തായക്കയും ഇത്രയുംകാലം കഴിഞ്ഞത് ഒരുമിച്ചാണ്. കോളജിൽ പോയിത്തുടങ്ങിക്കഴിഞ്ഞതിനു ശേഷമാണ്, വർത്തായക്കയെ ഞങ്ങൾ കായവറുത്തത് എന്ന് മാറ്റിവിളിക്കാൻ തുടങ്ങിയത്. ആ പേരുമാറ്റംകൊണ്ട് ഞങ്ങൾക്കോ വർത്തായക്കക്കോ ഒന്നും സംഭവിച്ചിട്ടില്ല.
വെണ്ടക്കയിലും കയ്പക്കയിലും ഉള്ള ഇക്ക, വർത്തായക്ക, കായവറുത്തതായപ്പോൾ സ്വാഭാവികമായും ഇല്ലാതായത് ആർക്കും ഒരു പ്രശ്നമായിരുന്നില്ല. എന്നാലിപ്പോൾ സ്ഥലപേരുകൾക്കൊപ്പം, സ്ഥാപനങ്ങളുടെ പേരുകൾക്കൊപ്പം, വകുപ്പുകളുടെ പേരുകൾക്കൊപ്പം പലഹാരങ്ങളുടെ പേരും മാറുകയാണ്. മാറ്റത്തിൽനിന്ന് ഒന്നിനും മാറിനിൽക്കാൻ ആവില്ലെങ്കിൽ, പിന്നെ ആ സുജായി മൈസൂർപാക്കിനെക്കുറിച്ചോർത്ത് വ്യാകുലമാവുന്നതിൽ വലിയ കാര്യമില്ല.
മൈസൂർപാക്ക് മൂർധാബാദ് വിളികൾ ഉയർന്നുകഴിഞ്ഞു. എന്റെയും നിറവും ചോരയും നിങ്ങളുടേത് പോെലയല്ലേ എന്ന് മൈസൂർപാക്ക് ഇത്രയുംകാലം ഒന്നിച്ചിരുന്ന കേസരിപലഹാരത്തോട് സങ്കടം പറയുന്നത്കൊണ്ടൊരു പ്രയോജനവുമില്ല. എങ്കളെ കൊത്ത്യാലും നാങ്കളെ കൊത്ത്യാലും ചോരല്ലെ ചൊവ്വറെ എന്ന ചോദ്യം ചൊവ്വുള്ളവർക്ക് മാത്രം ബാധകമാവുന്നതാണ്. എന്തിനേറെ പറയുന്നു, മൈസൂർപാക്ക് ഇനിമുതൽ മൈസൂർശ്രീമൻ എന്നോ വിലകൂടിയ ഇനം മൈസൂർപാക്ക്, മൈസൂർകാര്യവാഹക് എന്നോ വിളിക്കപ്പെടും.
ടിപ്പു സുൽത്താൻ മൈസൂർ പ്രയോഗത്തിൽ മങ്ങിയ നിലയിലെങ്കിലും സന്നിഹിതമായിരിക്കാൻ സാധ്യതയുള്ളതുകൊണ്ട്, മഞ്ഞശ്രീമാൻ എന്ന് സമസ്ത മധുരവും അറിഞ്ഞ് സംബോധന ചെയ്യുന്നതാവും ഉചിതം! കശ്മീരിലെ പഹൽഗാമിൽ പാകിസ്താൻ പിന്തുണയോടെ ലശ്കറെ ത്വയ്യിബ നടത്തിയ ഭീകരാക്രമണ പശ്ചാത്തലത്തിലാണ് പാവം, മൈസൂർപാക്കിന്റെ പേരിലെ പാക് തെറിച്ചതെന്ന് ചരിത്രബോധമുള്ളവർക്കാർക്കും പറഞ്ഞൊഴിയാൻ കഴിയില്ല! സംഘ്പരിവാറിന്റെ സൈദ്ധാന്തിക ഗ്രന്ഥമായ ഗുരുജി ഗോൾവൾക്കറുടെ വിചാരധാരയിൽ അസംഖ്യം കുട്ടിപാകിസ്താനുകൾ എന്ന വലിയ തലക്കെട്ട്തന്നെ കാണാൻ കഴിയും! മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളെയാണ്, ഗുരുജി പാക് താവളങ്ങളായി അടയാളപ്പെടുത്തിയത്.
സംഘസ്ഥാപകനായ ഹെഡ്ഗെവാർ ഗുരുജി ഗോൾവർക്കർക്ക്മുമ്പ്തന്നെ, ദേശീയൻ ആര് എന്ന ചോദ്യമുയർത്തി, ഇന്ത്യയുടെ അഭിമാനമായ, അല്ലാമാ മുഹമ്മദ് ഇഖ്ബാലിനെ വരെ മുമ്പേ രാജ്യശത്രുവായി ചാപ്പകുത്തികഴിഞ്ഞിരുന്നു! എന്നാൽ വിവാദപദവിയിലേക്ക് പെട്ടെന്ന് വളർന്ന മൈസൂർപാക്കിനെക്കുറിച്ച് അദ്ദേഹം പ്രത്യേകമായി ഒന്നും പറഞ്ഞതായി അറിയാൻ കഴിഞ്ഞിട്ടില്ല!
1904ൽ സാമ്രാജ്യത്വ വിരുദ്ധ സമരകാലത്ത് ഇന്ത്യൻ ദേശീയബോധത്തെ ത്രസിപ്പിച്ച, സാരെ ജഹാം സെ അച്ഛാ, ഹിന്ദുസ്ഥാൻ ഹമാരാ ഹമാരാ എന്ന ദേശഭക്തിപ്രചോദിതമായ ആ മധുരഗാനത്തെയാണ്, അതിന്റെ പൊരുൾ പരിഗണിക്കാതെ അദ്ദേഹം വെട്ടിയത്. ഇക്ബാൽ ഗാനത്തിലെ ഞങ്ങൾ രാപ്പാടികളാണ്, ഈ ഭൂമി നമുക്ക് വിഹരിക്കാനുള്ള പൂന്തോട്ടമാണ് എന്ന വരികളാണ് അദ്ദേഹത്തെ പ്രകോപിതനാക്കിയത്. ഭാരതമാതാവിനെ, ഭാരതമാതാവ് എന്ന് വിളിക്കാതെ, പൂന്തോപ്പ് എന്ന് വിളിച്ചതും, ഭാരതീയരെ രാപ്പാടികൾ എന്ന് വിളിച്ചതും ഒരേ ദേശേദ്രാഹ വകുപ്പിലാണ് അദ്ദേഹം ഉൾപ്പെടുത്തിയിരിക്കുന്നത്!
ഈ ദേശത്തെ ഭാരതമാതാവ് എന്ന് കണക്കാക്കുന്ന യഥാർഥ ദേശഭക്തന്റെ മുഖത്തുനിന്ന് ഇത്തരം ഭാഷ വരുന്നതല്ല. കുറച്ചുനിമിഷങ്ങൾക്കുശേഷം ഡോക്ടർജി തുടർന്നു. അതിന്ന് അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഭോഗവാദികളായ രാഷ്ട്രീയക്കാർ ദേശത്തിന്റെ നന്മയെക്കുറിച്ച് ചിന്തിക്കുകയില്ല. വീടിന്റെ പൊട്ടിെപ്പാളിഞ്ഞ ചുമർ നന്നാക്കേണ്ട ചുമതല അതിഥിക്കില്ല. അത് ചെയ്തില്ലെന്ന് പറഞ്ഞ് അയാളെ കുറ്റപ്പെടുത്തിയിട്ടും കാര്യമില്ല. കാരണം, അറിഞ്ഞുകൊണ്ട് അവർ ഭോഗമാഗ്രഹിച്ച് വന്നിരിക്കുകയാണ്. വീടിന്റെ കാര്യം നോക്കാനുള്ള ബാധ്യത വീട്ടുടമക്കാണ്. അതിനാൽ സംഘം പറയുന്നത് ഹിന്ദുക്കൾ സംഘടിച്ച് നമ്മുടെ കർത്തവ്യം ചെയ്യാൻ തയാറാകണമെന്നാണ്.
സംഘസ്ഥാപകൻ ഡോ. ഹെഡ്ഗെവാർ ജീവചരിത്രത്തിൽനിന്ന്) പൂന്തോട്ടം, രാപ്പാടി തുടങ്ങിയ വാക്കുകൾപോലും പൊറുക്കാനാവാത്ത ഒരു മാനസികാവസ്ഥയിൽനിന്നാണ് വിചിത്രമായ പേരുവിവാദങ്ങൾ ഉണ്ടാവുന്നത്! ‘All things Jewish were suspect’ എന്നത് ക്ലാസിക്കൽ ഫാഷിസ്റ്റ് കാലത്തെ പൊതു അവസ്ഥയായി മാറിയതിനെ അനുസ്മരിപ്പിക്കും വിധമാണ്, ഇന്ത്യയിലും കാര്യങ്ങൾ അട്ടിമറിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.
ചരിത്രരേഖകളേക്കാൾ ഒരു കാലഘട്ടത്തെ ശബ്ദായമാനമായി സാക്ഷ്യപ്പെടുത്തുന്നത് വാക്കുകളാണെന്ന് എറിക്ഹോബ്സ്ബോം പറഞ്ഞത്, അതിന്റെ പരിമിതവൃത്തത്തിലും വിശാല അർഥത്തിലും, നമുക്കിടയിൽ നടപ്പിലാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. തമാശയായി ചിരിച്ചുരസിക്കാൻ തോന്നുന്ന പലതിലും ഫാഷിസ്റ്റ് ആയുധങ്ങൾ പതുങ്ങിയിരിക്കുന്നത് സൂക്ഷിച്ചുനോക്കാനായാൽ തെളിഞ്ഞു കാണാനാവും.
മൈസൂർപാക്കും പാകിസ്താൻമുക്കും എല്ലാം സ്വന്തം ക്രൂരതകൾ മറച്ചുവെക്കാനുള്ള ഫാഷിസ്റ്റ് പുകപടർത്തലാണ്. അതിന്നിടയിൽ തുടരുന്നത് ആൾക്കൂട്ട കൊലകളും നീതിനിഷേധവുമാണ്. സാമ്രാജ്യത്വവിരുദ്ധ ദേശീയ മൂല്യങ്ങളെയാണ് ജാതിമേൽക്കോയ്മ സമർഥമായി മറിച്ചിടുന്നത്. സംഘ്പരിവാറിനെ അടയാളപ്പെടുത്താൻ ഹിന്ദുമതം എന്നതിന്നു പകരം ജാതിമേൽക്കോയ്മ എന്നുതന്നെ പറയണം. മതമവർക്കൊരു മൂടുപടം മാത്രം.
രാഷ്ട്രീയ പൗരത്വത്തിന്നു പകരം മതപൗരത്വം സ്ഥാപിക്കാനുള്ള ശ്രമമാണ് രാജ്യത്തുള്ളത്. പാഠപുസ്തകനിർമിതി, യോഗപരിശീലനം, റോഡുകളുടെ പുനർനാമകരണം, ഭഗവദ്ഗീതയെ ദേശീയഗ്രന്ഥമാക്കൽ തുടങ്ങി സ്റ്റേറ്റ് നടപ്പാക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും ഇത് പ്രകടമാണ്. അതുവഴി ദേശീയതക്ക് നമുക്ക് പരിചയമില്ലാത്ത പുതിയ വർണം നൽകുകയാണ് (കെ.എൻ. പണിക്കർ). ഇതിനൊക്കെവേണ്ടി, ഹിന്ദുക്കൾ യുദ്ധം തുടരണമെന്നാണ് അതോടൊപ്പം, യുദ്ധത്തിൽ ആക്രമണങ്ങൾ സ്വാഭാവികമാണെന്നാണ് രണ്ടായിരത്തി ഇരുപത്തിമൂന്ന് ജനുവരി പന്ത്രണ്ടിന് മോഹൻ ഭാഗവത് പ്രസ്താവിച്ചത്.
അഡ്വക്കറ്റ് അരവിന്ദ് ഹിമത്ലാൽ പാണ്ഡ്യ അതിനുംമുമ്പ് രണ്ടായിരത്തിരണ്ട് ഫെബ്രുവരി ഇരുപത്തിയെട്ട് മുതൽ നടന്ന ഗുജറാത്ത് വംശഹത്യ, വിജയദിനമായി രാജ്യമൊട്ടുക്കും ആഘോഷിക്കാനാണ് നിർദേശിച്ചത്. മുസ്ലിംകളെ കഴിയുന്നത്ര കൈയും കാലും വെട്ടിക്കൂട്ടി ഫാഷിസത്തിന്റെ ജീവിക്കുന്ന പരസ്യമാക്കുകയാണ് വേണ്ടതെന്ന ക്രൂരസമീപനമാണ്, ചെകുത്താൻ വക്കീൽ എന്ന പേരിൽ കുപ്രസിദ്ധനായ പാണ്ഡ്യ ഉദ്ഘോഷിച്ചത്! ഗുജറാത്ത് വംശഹത്യ ഇന്ത്യയാകെ വ്യാപിപ്പിക്കണമെന്ന് ആഹ്വാനംചെയ്തത് അശോക് സിംഗാളാണ്. മൈസൂർപാക്കിലടക്കം പറ്റിപ്പിടിച്ചിരിക്കുന്നത്, വേണ്ടത്ര അടയാളപ്പെടുത്തുകപോലും ചെയ്യാതെ ആവർത്തിക്കപ്പെടുന്ന ആൾക്കൂട്ട കൊലകളിൽ പ്രവർത്തിക്കുന്നതും ആ കുപ്രസിദ്ധ ഗു വൈറസാണ്.
കണ്ടാമൃഗങ്ങൾ ദേവതകളായി മാറാൻ പോകുന്നതിനെക്കുറിച്ചും, അതിനോട് എതിരിടേണ്ട മനുഷ്യരിൽ ചിലർപോലും അതിനെ വരവേൽക്കാൻ ക്യൂ നിൽക്കുന്നതിനെക്കുറിച്ചും പ്രശസ്ത നാടകപ്രതിഭ അയനസ്കോ, അശാന്തമായൊരു പ്രവചനംപോലെ മുമ്പ് ആവിഷ്കരിച്ചതിനെ, അടിക്കടി ശരിവെക്കുംവിധത്തിലാണ്, ഇന്ത്യൻ അന്തരീക്ഷം പതുക്കെയാണെങ്കിലും പേടിപ്പിക്കുംവിധം മാറിക്കൊണ്ടിരിക്കുന്നത്.
അവരുമായി നാം ഇണങ്ങണം. അവരെപ്പോലെയായിത്തീരാൻ ശ്രമിക്കണം. കണ്ടാമൃഗങ്ങളിൽ ഇപ്പോളവർ സൗന്ദര്യംകണ്ടെത്തിയിരിക്കുന്നു. അവയുടെ ശബ്ദത്തിൽ സംഗീതവും! തീർന്നില്ല, അവയുടെ ചലനത്തിൽ നൃത്തത്തിന്റെ താളാത്മക ഭംഗിയാണുള്ളത്. അവ ദേവതകളാണ് (കണ്ടാമൃഗങ്ങളിൽ അയനസ്കോ. അധികാരത്തിന്റെ അലർച്ചകൾക്കിടയിൽ കേൾക്കാതെ പോവുന്ന നിലവിളികളെ കേട്ടെടുക്കാൻ കഴിയുന്നില്ലെങ്കിൽ; വിദ്വേഷത്തിനും വിഭജനത്തിനും തീവ്രത പകരുംവിധം ആ അലർച്ചകൾ ആഘോഷിക്കപ്പെടുമ്പോൾ, നിരുപദ്രവകരവും നിഷ്കളങ്കവുമായി ആദ്യം തോന്നാവുന്ന തമാശകളിലെ തേറ്റകൾ കാണാതെ പോവുമ്പോൾ, തളർന്ന് വീഴുന്നത് സൗഹൃദവും സംവാദങ്ങളുമാണെന്ന് തിരിച്ചറിയാതിരിക്കുമ്പോൾ, അനീതികൾക്കു മുമ്പിൽ ജ്വലിക്കേണ്ട ജീവിതം ജീർണിക്കും. അരുന്ധതി റോയി എഴുതി: സാമ്രാജ്യത്വത്തിന്റെയും സർവ അധിനിവേശ ശക്തികളുടെയും വായ അവരുടെ ശബ്ദംമാത്രം മുഴക്കി കേൾപ്പിക്കും വിധമുള്ള ഒരു വലിയ സ്റ്റീരിയോ സെറ്റാണ്. പുറംലോകം എത്ര അലറിയാൽപോലും ആരും അറിയില്ല.
കയ്ച്ച് തുടങ്ങിയ മൈസൂർപാക്കിലും ഒരു വിഭാഗത്തെ ആക്ഷേപിക്കാൻവേണ്ടി വിളിച്ച പാകിസ്താൻമുക്ക് എന്നുപേരിലുമുൾപ്പെടെ മറ്റു പലതിനുമൊപ്പം, അലറുന്ന ഭീകരതകൾക്കിടയിൽ സ്വന്തം ശബ്ദം കേൾപ്പിക്കാനുള്ള വഴികളാണ് ജനായത്തവാദികൾ വികസിപ്പിക്കേണ്ടത്. പാക്കട്ടിന് ഞങ്ങളുടെ രാജ്യമായ പെരുമണ്ണയിൽ കുട്ടിക്കാലത്ത്, പണമിടുന്ന പേഴ്സ് എന്നായിരുന്നു അർഥം! ശബ്ദതാരാവലിയിൽ ആവിധമൊരു അർഥമില്ലെങ്കിലും! സഞ്ചി എന്നൊരർഥം കണ്ടു. പാക്ക് എന്നതിന്ന് കെട്ടിടത്തിന്റെ മുകൾനില, അതുമായി അത്ര ബന്ധമൊന്നുമില്ലാത്ത അടയ്ക്ക, കളിയടയ്ക്ക എന്നും അർഥമുണ്ട്.
പാക്കുനിലം ഞാറ്റടിയും പാക്കുവെട്ടി അടയ്ക്കാകത്തിയുമാണ്. മൈസൂർപാക്കിലെ, പാക്ക് മാത്രം എങ്ങനെയാണ്, പാകിസ്താന്റെ ചുരുക്കെഴുത്തായതെന്ന് മനസ്സിലാവുന്നില്ല. പാക് വിവാദത്തിന്നിടയിൽ ഫാഷിസ്റ്റുകൾ ആഘോഷിച്ച മറ്റൊരു വാർത്ത കൊല്ലം ജില്ലയിലെ കുന്നത്തൂർ പഞ്ചായത്തിലെ മൂന്നാം വാർഡിന്റെ പാകിസ്താൻമുക്ക് എന്ന പേര്, എല്ലാവരും ഒന്നിച്ച്നിന്ന് മാറ്റി എന്നുള്ളതാണ്! ആദ്യം ഒരു പ്രദേശത്തെ ആക്ഷേപിക്കാൻ ഒരു പേര് വിളിക്കുക, പിന്നീട് അതിനെ ഔദ്യോഗിക രേഖകളിൽപോലും ഉൾപ്പെടുത്തുക, ഒടുവിൽ ആ പേരിതാ എടുത്തുകളഞ്ഞിരിക്കുന്നു എന്ന് അറിയിക്കുക! കുറ്റവാളികളല്ലാത്തവരെ ആദ്യം കുറ്റവാളിയാക്കുക, പിന്നെ അവരെ കുറ്റവിമുക്തരാക്കുക! കൊള്ളാം!
ഇന്ത്യൻ ഫാഷിസ്റ്റുകളുടെ കാഴ്ചപ്പാടിൽ പാകിസ്താൻ ഉണ്ടാക്കിയത് കോൺഗ്രസാണ്. സ്വാതന്ത്ര്യസമരം മാറ്റിവെച്ചും ഹിന്ദു മുസ്ലിം ഐക്യം സൃഷ്ടിക്കുകയാണ് വേണ്ടതെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചു. പാകിസ്താനിലേക്ക് പോകാതെ ഭാരതത്തിൽ തുടർന്ന മുസ്ലിംകൾക്കു മുഴുവൻ കാവലിനായി നെഹ്റു തന്റെ അധികാരം വിനിയോഗിച്ചു. നവഭാരതം സൃഷ്ടിക്കുന്നതിന്നു പകരം നവഭീകരതയായിരുന്നു കോൺഗ്രസ് ഉണ്ടാക്കിയത്. സംഘധൈഷണികനായ കാഭസുരേന്ദ്രന്റെ, എന്തുകൊണ്ട് പഹൽഗാം എന്ന പ്രബന്ധത്തിലുള്ള ആശയങ്ങളാണ് ഇവിടെ എടുത്ത് ചേർത്തിരിക്കുന്നത്! അതിൽ ഒരിടത്തും ആദ്യം ദ്വിരാഷ്ട്രവാദം ഉന്നയിച്ച സവർക്കറുടെ പേരില്ല! ഒരു ജനതയെയാകെ ആഭ്യന്തര ശത്രുക്കളായി പ്രഖ്യാപിച്ചതിനെക്കുറിച്ചും ഇടിവെട്ട് മൗനം!
മുമ്പൊരു പാചകവിദഗ്ധൻ പലവിധ ചേരുവകൾ കൂട്ടിക്കുഴച്ച് ഒരു കിടിലൻ പലഹാരമുണ്ടാക്കി. പേരെന്ത് കൊടുക്കുമെന്നറിയാതെ പരിഭ്രമിച്ചു. ഒടുവിലയാൾ എന്താ പേര് എന്ന് ആവർത്തിച്ചു ചോദിച്ചവരോട് കൃത്യം ഒന്നും പറയാനാവാത്തതിനാൽ, അല്ലാഹു അഅ്ലം അഥവാ ദൈവത്തിന്നറിയാം എന്ന് പറഞ്ഞുവേത്ര. ആ പലഹാരത്തെ ഇപ്പോൾ എവിടെയും കാണാനില്ല. ദേവേന്ദ്രൻ പർവതങ്ങളുടെ ചിറകുകൾ വെട്ടുന്ന വിവരം ചാരന്മാരിൽനിന്നും ചോർത്തി കിട്ടിയ, മൈനാകപർവതം സ്വന്തം സ്വാതന്ത്ര്യം സംരക്ഷിക്കാൻ സമുദ്രത്തിന്നടിയിൽ പോയൊളിച്ചേത്ര. ഏതുസമയവും ഒരു ഗറില സമരത്തിന് അവസരം പാർത്ത് കഴിയുന്ന, സ്വന്തം ചിറകുകൾ കാത്തുരക്ഷിച്ച ആ മൈനാകം ചെറുത്തുനിൽപ്പിന്റെ സമ്മോഹനമായൊരു രൂപകമാണ്! പറക്കുന്നത് രോഗമായി കാണുന്ന, കൂട്ടിൽ പിറന്ന പക്ഷികളുമായി താരതമ്യപ്പെടുത്തുമ്പോൾ മൈനാകം എത്ര മഹോന്നത പദവിയിലാണ് വിരാജിക്കുന്നത്.
പാകിസ്താൻ എന്ന വാക്കിന്റെ അർഥം പുണ്യ വിശുദ്ധഭൂമി എന്നാണ്. മൗലാനാ അബുൽകലാം ആസാദ് മതപക്ഷത്തുനിന്നും, മതരഹിതപക്ഷത്തുനിന്നും നീതീകരിക്കാനാവാത്തതാണ് ആ പേരെന്ന് പണ്ടേ വിമർശിച്ചിരുന്നു. അപ്പോൾ സവർക്കർ മുഹമ്മദാലി ജിന്നക്ക് പഠിക്കുകയായിരുന്നു. ഭാരതം മാത്രം പുണ്യഭൂമി എന്ന് ജപിക്കുകയായിരുന്നു. എവിടെ ജനിച്ചു എന്നുള്ളതല്ല മനുഷ്യർ എങ്ങനെ ജീവിക്കുന്നു എന്നത് മറന്നുകൊണ്ടാണ് സവർക്കർ സ്വന്തം ആശയലോകം ദൃഢപ്പെടുത്തിയത്!
വളരെ വേഗത്തിൽ ഏതോ വിരുന്നിലേക്കുള്ള സമർപ്പണത്തിന് തിരക്കിട്ട് പോവുകയായിരുന്ന സമൂസയും മൈസൂർപാക്കും, ട്രാഫിക്ബ്ലോക്കിൽവെച്ച് പരസ്പരം കണ്ടപ്പോൾ ഉള്ളിലുള്ള വേദന ഒതുക്കി മൈസൂർ ശ്രീമനായി പുതുതായി സ്ഥാനക്കയറ്റം കിട്ടിയ പഴയ മൈസൂർപാക്ക്, സ്വന്തം സുഹൃത്തിനെ സമൂസേ എന്ന് വിളിച്ചിരുന്നതിന്നു പകരം സ എന്ന വിളിയിൽ സംബോധന ഒതുക്കി! സ്നേഹംകൊണ്ടായിരിക്കുമെന്ന് പാവം ആ മൂസ കരുതി!