’23ലെ ആക്ടിന് തിരുവിതാംകൂറിൽ എന്തുകാര്യം?
text_fields
തന്റെ ആദ്യ ഉദ്യമത്തെ സർക്കാർ അവഗണിച്ചെങ്കിലും ഗുലാംമൈതീൻ പിള്ള 1908ൽ കൂടുതൽ വിശദാംശങ്ങളുമായി നന്നായി ഒരുങ്ങിത്തന്നെ സഭയിലെത്തി പള്ളിവക സ്വത്തിന്റെ കാര്യം കൃത്യമായിത്തന്നെ ചൂണ്ടിക്കാട്ടി. വിശദമായ ആ നിവേദനം ഇങ്ങനെ: ‘‘അഭിപ്രായ ഭിന്നതകളും മറ്റും കാരണം വിവിധ പ്രദേശങ്ങളിലെ പള്ളിവക സ്വത്തുക്കളിൽ ആശയക്കുഴപ്പവും ദുരുപയോഗവും കാണാം. കാര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സർക്കാർ ഇടപെട്ട് യോഗ്യരായവരെ നിയമിക്കുകയും പള്ളി ഭരണം അവരെ ഏൽപിക്കുകയും...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
തന്റെ ആദ്യ ഉദ്യമത്തെ സർക്കാർ അവഗണിച്ചെങ്കിലും ഗുലാംമൈതീൻ പിള്ള 1908ൽ കൂടുതൽ വിശദാംശങ്ങളുമായി നന്നായി ഒരുങ്ങിത്തന്നെ സഭയിലെത്തി പള്ളിവക സ്വത്തിന്റെ കാര്യം കൃത്യമായിത്തന്നെ ചൂണ്ടിക്കാട്ടി. വിശദമായ ആ നിവേദനം ഇങ്ങനെ: ‘‘അഭിപ്രായ ഭിന്നതകളും മറ്റും കാരണം വിവിധ പ്രദേശങ്ങളിലെ പള്ളിവക സ്വത്തുക്കളിൽ ആശയക്കുഴപ്പവും ദുരുപയോഗവും കാണാം. കാര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സർക്കാർ ഇടപെട്ട് യോഗ്യരായവരെ നിയമിക്കുകയും പള്ളി ഭരണം അവരെ ഏൽപിക്കുകയും വേണം.’’ അംഗത്തിന്റെ ആവശ്യത്തിൽ പതിവുപോലെ സംശയം രേഖപ്പെടുത്തിയ സർക്കാർ ഏതുതരത്തിലുള്ള ഇടപെടലാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാൻ ആവശ്യപ്പെട്ടു.
ഗുലാംമൈതീൻ പിള്ള തുടർന്നു: ‘‘മുൻകാലങ്ങളിൽ സർക്കാറിന്റെ അംഗീകാരത്തോടെയാണ് മാനേജർമാരെ നിയമിച്ചിരുന്നത്. പിൽക്കാലത്ത് അതില്ലാതായി. ഇപ്പോൾ അഭിപ്രായ ഐക്യമില്ല. മേൽസാഹചര്യങ്ങളും സമുദായക്ഷേമവും പരിഗണിച്ച് കൃത്യമായി മാനേജർമാരെ സർക്കാർ നിയോഗിക്കണം. പള്ളി പ്രവർത്തനത്തിന്റെ മേൽനോട്ടം, പള്ളിവക സ്വത്തുക്കളുടെ പരിപാലനം, അക്കൗണ്ട് വിവരങ്ങളും വിവാഹ, വിവാഹമോചനങ്ങളുടെ രജിസ്റ്റർ കൃത്യമായി സൂക്ഷിക്കൽ തുടങ്ങിയ ഉത്തരവാദിത്തങ്ങൾ ഈ മാനേജർക്കായിരിക്കണം. തെറ്റായ പ്രവണതകൾ കണ്ടാൽ മാനേജരെ സർക്കാർ പിരിച്ചുവിട്ട് മറ്റൊരാളെ നിയമിക്കണം. മാനേജർമാരുടെ പ്രവർത്തനം പരിശോധിക്കാൻ ഡിവിഷൻ തലത്തിൽ ഓരോ ജനറൽ മാനേജർമാരെയും നിയമിക്കണം.’’ ഈ കാര്യങ്ങൾ സർക്കാർ അനുഭാവപൂർവം പരിഗണിക്കണമെന്നും ഗുലാംമൈതീൻ പിള്ള ആവർത്തിച്ചു.
പി. രാജഗോപാലാചാരി ആയിരുന്നു അന്ന് ദിവാൻ. നിയമനിർമാണം വഴി അധികാരം ആർജിക്കാതെ ഈ വിഷയത്തിൽ സർക്കാറിന് ഇടപെടാനാകില്ലെന്ന വസ്തുനിഷ്ഠമായ മറുപടിയാണ് അദ്ദേഹം നൽകിയത്. ‘പക്ഷേ, അതിന് മുമ്പ് അത്തരമൊരു നിയമനിർമാണത്തെ സാധൂകരിക്കുന്നതരത്തിൽ കെടുകാര്യസ്ഥത അരങ്ങേറുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഇതിനായി വിവിധ ഡിവിഷനുകളിലെ പ്രമുഖ സമുദായ നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ പേഷ്കാർമാരെ ചുമതലപ്പെടുത്താം. ആ റിപ്പോർട്ടുകൾ വന്നശേഷം എന്തു ചെയ്യണമെന്ന് ആലോചിക്കാം.’’ ദിവാൻ ഇങ്ങനെ പറഞ്ഞെങ്കിലും വിഷയത്തിൽ തുടർനടപടി എന്തെങ്കിലും ഉണ്ടായതായി സൂചനയില്ല. അകാലത്തിൽ ഗുലാം മൈതീൻപിള്ള അന്തരിച്ചതോടെ ശ്രീമൂലം പ്രജാസഭയിലെ ഇത്തരം ചോദ്യങ്ങളും താൽക്കാലികമായി അവസാനിച്ചു. 42ാം വയസ്സിൽ നിര്യാതനായ ഗുലാം മൈതീൻപിള്ളയുടെ ചിത്രംപോലും നിയമസഭ ആർകൈവിൽ ഇല്ല. അദ്ദേഹം ഉന്നയിച്ച വിഷയങ്ങൾ ഇന്നും പ്രസക്തമായി തുടരുന്നു.
15 വർഷത്തിനുശേഷം 1923ൽ ബ്രിട്ടീഷ് ഗവൺമെന്റ് മുസൽമാൻ വഖഫ് ആക്ട് കൊണ്ടുവന്നു. കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ ചർച്ചക്ക് വന്ന അതേ ആക്ട്. പ്രമുഖ നാട്ടുരാജ്യമായ തിരുവിതാംകൂറിൽ ആ ആക്ടിന് പ്രാബല്യമില്ലായിരുന്നുവെന്നതിന് 1924 ഫെബ്രുവരി 27ലെ ശ്രീമൂലം പ്രജാസഭയുടെ 20ാം സെഷനിൽ വന്ന നോമിനേറ്റഡ് അംഗം സയ്യിദ് മുഹമ്മദ് കണ്ണിന്റെ ചോദ്യം തെളിവ്. ശ്രീമൂലം പ്രജാസഭ രേഖകളിൽ വഖഫ് എന്ന വാക്ക് ആദ്യമായി പ്രത്യക്ഷപ്പെടുന്നതും അപ്പോഴാണ്. ‘‘വഖഫ് സ്വത്തുക്കളുടെ പരിപാലനം സംബന്ധിച്ച് മാത്രമാണ് ഈ നിവേദനം. മുഹമ്മദൻ നിയമം (ഏതാനും മാസം മുമ്പ് ബ്രിട്ടീഷ് ഗവൺമെന്റ് പാസാക്കിയ വഖഫ് ആക്ട് ആണോ പരാമർശിക്കുന്നതെന്ന് വ്യക്തമല്ല) പ്രകാരം വഖഫ് മുതലിന്റെ പരിപാലനം സർക്കാർ അംഗീകരിക്കുന്ന ഖാദിയാണ് നിർവഹിക്കേണ്ടത്. അല്ലെങ്കിൽ നിലവിലെ പ്രശ്നങ്ങൾ ഒഴിവാക്കാൻ സർക്കാർതന്നെ ഖാദിയാകണം. രാജ്യത്തെ (തിരുവിതാംകൂർ) മുസ്ലിം പ്രജകളുടെ താൽപര്യസംരക്ഷണത്തിനായി ആവശ്യമായ നിയമനിർമാണം സർക്കാർ നടത്തണ’’മെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാർച്ച് 10ന് ഇതേ വിഷയം മറ്റൊരു അംഗവും ഉന്നയിച്ചു -മൂന്നുപതിറ്റാണ്ടോളം തിരുവിതാംകൂറിലെ വിവിധ നിയമനിർമാണ സഭകളിലെ സജീവ സാന്നിധ്യമായിരുന്ന ആലപ്പുഴ സ്വദേശി പി.എസ്. മുഹമ്മദ്. സമുദായം നേരിടുന്ന ഒട്ടേറെ വിഷയങ്ങൾ പരാമർശിച്ചശേഷം അവസാന ഇനമായി അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: ‘‘തിരുവിതാംകൂറിലെ വഖഫ് മുതലുകളുടെ വിശദമായി കണക്കെടുപ്പിന് സർക്കാർ ഒരു സമിതിയെ നിയോഗിക്കണം. ഒരു നിയമം പിന്നീട് കൊണ്ടുവരുന്നതിന് ഇത് ഉപകരിക്കും’’. -’23 ലെ ബ്രിട്ടീഷ് നിയമം തിരുവിതാംകൂറിൽ പ്രാബല്യത്തിലായിരുന്നില്ലെന്നതിന് മറ്റൊരു തെളിവ്. അംഗങ്ങൾ പലതവണ ആവശ്യപ്പെട്ടിട്ടും തിരുവിതാംകൂറിൽ നിയമമൊന്നും വന്നില്ലെന്നത് മറ്റൊരുവശം.
1927 മാർച്ച് 5ലെ സമ്മേളനത്തിൽ നോമിനേറ്റഡ് അംഗം കെ. മുഹമ്മദ് അലി ശ്രീമൂലം പ്രജാസഭയിൽ അതിവിശദമായി വഖഫ് വിഷയം ഉന്നയിച്ചു. മതാധ്യാപനങ്ങൾക്ക് വിരുദ്ധമായാണ് വഖഫ് മുതലുകളെ കൈകാര്യം ചെയ്യുന്നതെന്നും അന്യാധീനപ്പെടുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ടു. നിയമനിർമാണവും വിഷയം പഠിക്കാൻ മുസ്ലിം ഭൂരിപക്ഷ സമിതിയും വേണം. ബ്രിട്ടീഷ് ഇന്ത്യയിൽ 1923ൽ ഇതിനായൊരു ആക്ട് കൊണ്ടുവന്ന കാര്യവും അദ്ദേഹം സൂചിപ്പിച്ചു. ദീർഘമായ പ്രസംഗം അവസാനിപ്പിച്ച കെ. മുഹമ്മദ് അലിയെ അന്ന് ദിവാനായിരുന്ന ബ്രിട്ടീഷുകാരൻ എം.ഇ. വാട്സ് അഭിനന്ദിച്ചു. ‘‘താങ്കളുടെ പ്രസംഗം അതീവ താൽപര്യത്തോടെയാണ് കേട്ടിരുന്നതെ’’ന്ന് വാട്സ് പറഞ്ഞു. പിന്നാലെ അദ്ദേഹം കാര്യത്തിലേക്ക് കടന്നു. മുസ്ലിം രാജ്യങ്ങളിൽ വഖഫും മറ്റുമതപരമായ സംവിധാനങ്ങളും പ്രത്യേക വകുപ്പിന് കീഴിലാണ്. ദേവസ്വം വകുപ്പ് പോലെ. ബ്രിട്ടീഷ് ഇന്ത്യയിലാകട്ടെ, വഖഫിന്റെ കാര്യത്തിൽ ട്രസ്റ്റുകളുണ്ട്.
കെ. മുഹമ്മദ് അലി: ബ്രിട്ടീഷ് ഇന്ത്യയിൽ അവയെ നിയന്ത്രിക്കുന്നത് സർക്കാറാണ്.
എം.ഇ. വാട്സ്: ‘‘സർക്കാർ നിയന്ത്രിക്കുന്നുവെന്നേയുള്ളൂ. മാനേജ് ചെയ്യുന്നില്ല. സമുദായം മൊത്തമായി ആവശ്യപ്പെട്ടാൽ എന്താണ് ചെയ്യാൻ കഴിയുകയെന്ന് സർക്കാർ പരിശോധിക്കാം. ബ്രിട്ടീഷ് ഇന്ത്യയിലെപോലെ ഒരു നിയമം തിരുവിതാംകൂറിലും വേണമെന്നാണോ ആവശ്യമെന്ന് സമുദായത്തിന് വ്യക്തമാക്കാനാകുമോ. അങ്ങനെയെങ്കിൽ അതിന് വേണ്ടത് ചെയ്യാൻ സർക്കാർ ഒരുക്കമാണ്.’’
മാർച്ച് ഏഴിന് സംസാരിച്ച പീർ മുഹമ്മദ് മുനവരി മുഹമ്മദ് ഇസ്മാഈലും സമാനമായ ആവശ്യം ഉന്നയിച്ചു. സമുദായാംഗങ്ങളുടെ പിന്തുണയോടെ വഖഫ് വിഷയത്തിൽ ഒരു കരട് ബിൽ കൊണ്ടുവരാൻ അംഗങ്ങൾക്ക് കഴിഞ്ഞാൽ അക്കാര്യം പരിഗണിക്കാമെന്നായിരുന്നു ദിവാന്റെ മറുപടി.
തൊട്ടടുത്ത വർഷം (1928) ട്രാവൻകൂർ ലെജിസ്ലേറ്റീവ് കൗൺസിലിൽ (ടി.എൽ.സി) പി.എസ്. മുഹമ്മദ് വഖഫ് വിഷയം ഉയർത്തി. വഖഫ് സ്വത്തുക്കൾക്കായി നിയമസംവിധാനം കൊണ്ടുവരണമെന്ന് തിരുവിതാംകൂറിലെ മുസ്ലിം ജനതക്ക് താൽപര്യമുണ്ടെന്ന കാര്യം സർക്കാറിന് ബോധ്യമുണ്ടോ എന്നായിരുന്നു ചോദ്യം. അഡീഷനൽ ഹെഡ് സർക്കാർ വക്കീൽ ആയിരുന്ന കായലം പരമേശ്വരൻ പിള്ളയുടെ മറുപടി ‘അതേ’ എന്നായിരുന്നു. അവ സംബന്ധിച്ച് ഗവൺമെന്റ് വല്ലതും ചെയ്യാനുദ്ദേശിക്കുന്നുണ്ടോ എന്ന പി.എസ്. മുഹമ്മദിന്റെ ഉപചോദ്യത്തിന് ‘തൽക്കാലം ഇല്ല’ എന്ന് പറഞ്ഞ് സർക്കാർ വിഷയം അവസാനിപ്പിച്ചു. 1929ലും 30ലും ആലപ്പുഴ മുനിസിപ്പൽ കൗൺസിൽ അംഗമായ കെ.എ. പിച്ചബാവ സാഹിബ് ശ്രീമൂലം പ്രജാസഭയിൽ സമാനമായ ചോദ്യം ചോദിച്ചെങ്കിലും മുൻകാലങ്ങളിൽ ഇതുസംബന്ധിച്ച ചോദ്യങ്ങൾക്കുള്ള മറുപടി അതേപടി നിലനിൽക്കുന്നു എന്നായിരുന്നു ദിവാന്റെ പ്രതികരണം.
’30ൽ എൻ. അബ്ദുറഹ്മാൻ സാഹിബ് ഈ വിഷയത്തിന്റെ മർമത്തിലേക്ക് കടന്നു. ‘‘നിയമനിർമാണം വഴി ബ്രിട്ടീഷ് ഇന്ത്യയിൽ വഖഫ് സ്വത്തുക്കളുടെ ദുരുപയോഗം നിയന്ത്രിക്കാനായിട്ടുണ്ട്. സമാനമായ നിയമനിർമാണത്തിന് നേരത്തേ ആവശ്യപ്പെട്ട മുസ്ലിം അംഗങ്ങൾക്ക് അതിനുള്ള സഹായം സർക്കാർ ചെയ്തുകൊടുക്കണം. അതിന് അനുമതി തേടിയിട്ടുണ്ട്’’. ദിവാൻ വി.എസ്. സുബ്രഹ്മണ്യ അയ്യരുടെ മറുപടി ഇങ്ങനെ: ‘‘നിയമനിർമാണം ആവശ്യമാണെന്ന് സമുദായം കരുതുന്നുണ്ടെങ്കിൽ കൗൺസിലിൽ ബിൽ അവതരിപ്പിക്കട്ടെ. സമുദായത്തിന്റെ ഭൂരിപക്ഷാഭിപ്രായം നോക്കി സർക്കാർ തീരുമാനിക്കും. ഒരു ബില്ലിന് അനുമതി തേടിയിട്ടുണ്ടെന്ന് അങ്ങ് തന്നെ പറഞ്ഞല്ലോ’’. എന്നാൽ സമുദായത്തിലെ ഭൂരിപക്ഷത്തിന്റെ അഭിപ്രായം എങ്ങനെയാണ് തേടുകയെന്നതിൽ ദിവാന്റെ മറുപടിയിൽ വ്യക്തതയുണ്ടായിരുന്നില്ല. തുടർച്ചയായ സമാന മറുപടികൾ വഴി നിയമനിർമാണ സഭകളിലെ മുസ്ലിം അംഗങ്ങൾ ഉന്നയിക്കുന്നത് സമുദായത്തിലെ ഭൂരിപക്ഷത്തിന്റെ ആവശ്യമാണോ എന്ന സംശയം ഉയർത്തുകയായിരുന്നു ഈ കാലങ്ങളിലൊക്കെ തിരുവിതാംകൂർ ഭരണകൂടം.
’31 ൽ കെ.എ. പിച്ചബാവ സാഹിബ് മറ്റു പല കാര്യങ്ങളും പറയുന്നതിനിടയിൽ ഒരിക്കൽകൂടി വഖഫ് ഉയർത്തി. ദിവാന്റെ മറുപടി: ‘‘വഖഫിനെ സംബന്ധിച്ച് ഒരു നിയമം ഉണ്ടാക്കിത്തരണമെന്ന് കഴിഞ്ഞ പ്രജാസഭയിലും ഒരു നിവേദനം ഉണ്ടായിരുന്നു. കഴിഞ്ഞയാണ്ടിൽ അതിന് മറുപടി പറഞ്ഞത് നിങ്ങളുടെ സമുദായത്തിൽനിന്ന നിയമസഭയിൽ പ്രതിനിധികളുണ്ട്; അവർ ആരെങ്കിലും ഇതിലേക്ക് ഒരു ബിൽ ഹാജരാക്കാൻ അനുവാദം ചോദിക്കുന്ന പക്ഷം അനുവാദം കൊടുക്കാം എന്നാണ്. അതനുസരിച്ച് ആരും അനുവാദം ചോദിച്ചിട്ടില്ല. നിങ്ങളുടെ സമുദായത്തിലെ പൊതുവായ അഭിപ്രായം എന്താണെന്ന് അറിഞ്ഞാലല്ലാതെ ഗവൺമെന്റിന് ഒരു ചട്ടം ഉണ്ടാക്കാൻ നിവൃത്തിയില്ല’’.
പിച്ചബാവ സാഹിബ്: ഞങ്ങളുടെ സമുദായത്തിൽ അധികംപേരും ഇതിലേക്ക് ഒരു നിയമം ഉണ്ടാക്കണമെന്ന് ഗവൺമെന്റിനെ അറിയിച്ചു കൊണ്ടിരിക്കുകയാണ്.
ദിവാൻ: നിയമസഭയിൽതന്നെ നിങ്ങളുടെ സമുദായത്തിൽപെട്ട മെംബർമാരുണ്ട്. അവർക്ക് ഒരു ബിൽ ഹാജരാക്കാനുള്ള അനുവാദം ചോദിക്കാൻ അവസരവുമുണ്ട്. അവർ അനുവാദം ചോദിച്ചാൽ കൊടുക്കാം. അതിന് സൗകര്യമില്ലാത്തപക്ഷം ഗവൺമെന്റിൽനിന്ന് അതിനെപറ്റി ആലോചിക്കാം.’’.
ഇതേവർഷം തന്നെ തിരുവിതാംകൂറിലെ മുസ്ലിംകളുടെ പിന്തുടർച്ചാവകാശ നിയമത്തിലെ ഭേദഗതി സംബന്ധിച്ച ബില്ലും ’32ൽ കച്ചിമേമൻസ് ബില്ലും അവതരിപ്പിക്കപ്പെട്ടു. ’41ൽ തിരുവിതാംകൂറിലെ സകല സമുദായങ്ങളെയും ബാധിക്കുന്ന സ്പെഷൽ മാര്യേജ് ആൻഡ് സക്സഷൻ ബില്ലും കൊണ്ടുവരപ്പെട്ടു. പി.എസ്. മുഹമ്മദിനെപോലെ അപൂർവം അംഗങ്ങളുടെ വിയോജിപ്പോടെ ’42 ആഗസ്റ്റ് എട്ടിന് ബിൽ പാസായി. പക്ഷേ,’43 ജനുവരി 26ന് ദിവാൻ സർ.സി.പി. രാമസ്വാമി അയ്യർ പുനഃപരിശോധനക്കായി ബിൽ സഭയിലേക്ക് മടക്കി അയച്ചു. പുനഃപരിശോധന ചർച്ചയിലും കാര്യമായ ഇടപെട്ട പി.എസ്. മുഹമ്മദ് വഖഫ് വിഷയത്തിലും ഈ കാലങ്ങളിൽ സംസാരിച്ചുകൊണ്ടേയിരുന്നു. പക്ഷേ, വഖഫിന് നിയമനിർമാണം എന്ന ആവശ്യം മാത്രം നടപ്പായില്ല.
(അവസാനിച്ചു)