നഗ്നനേത്രങ്ങൾ കൊണ്ട് കാണാം; ചൈനയുടെ ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ
text_fieldsതിരുവനന്തപുരം: ചൈനയുടെ ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് വൈകിട്ട് 7.26 ന് കേരളത്തിന് മുകളിലെത്തും. കൺമുന്നിലെത്തുന്ന ചൈനീസ് നിലയം 7.30 വരെ കാണാൻ സാധികും. മൂന്ന് വർഷം ഭൂമി ചുറ്റി കറങ്ങിവരുന്ന ടിയാങ്ഗോങ് കേരളത്തിലും ദൃശ്യമായിട്ടുണ്ടെങ്കിലും കേരളത്തിലുടനീളം വ്യക്തമായി കാണാൻ സാധികുന്നത് വിരളമാണ്. ഭൂമിയിൽനിന്നു ഏകദേശം 400 കി.മീ ഉയരത്തിലാണ് നിലയത്തിന്റെ യാത്രാപഥം. മൂന്ന് ചൈനക്കാരാണ് പരീക്ഷണ നിരീക്ഷണങ്ങളുമായി ടിയാങ്ഗോങ് നിലയത്തിലുള്ളത്.
കേരളത്തിലുള്ളവർക്ക് ഇന്നു വൈകിട്ട് 7.26 മുതൽ നാലു മിനിറ്റോളമാണു നഗ്ന നേത്രങ്ങൾ കൊണ്ടു ടിയാങ്ഗോങ് ബഹിരാകാശ നിലയം കാണാനാവും. രാത്രി 7.26ന് കേരളത്തിന്റെ വടക്കു-പടിഞ്ഞാറ് അറബിക്കടലിനു മുകളിലെ ഭാഗത്താണ് ടിയാങ്ഗോങ് പ്രത്യക്ഷപ്പെടുക. അതിനു മുമ്പായി കൊങ്കൺതീരത്തും ദൃശ്യമാകും. നക്ഷത്രം പോലെ തിളങ്ങുന്ന ബഹിരാകാശ നിലയം 7.26 ന് വടക്കൻ മലബാർ തൊട്ടു കേരളത്തിനു മുകളിലായി തെക്കോട്ടു നീങ്ങിക്കൊണ്ടിരിക്കും. ഈ സമയമായിരിക്കും കേരളത്തിലുടനീളമുള്ളവർക്ക് ടിയാങ്ഗോങ് വ്യക്‌തമായി ദൃശ്യമാവുക. 7.30ന് തെക്കൻ തമിഴ്‌നാടും കടന്ന് 7.31ന് ടിയാങ്ഗോങ് ശ്രീലങ്കക്ക് മുകളിലേക്ക് നീങ്ങും. ഇതോടെ കേരളീയരുടെ നഗ്ന നേത്രങ്ങളിൽ നിന്ന് അപ്രത്യക്ഷമാകും.
ഇംഗ്ലിഷ് അക്ഷരമായ ടി (T) ആകൃതിയിൽ നിർമിച്ച ചൈനീസ് നിലയം കാഴ്‌ചയിൽ ഒരു തുമ്പിയെപ്പോലെ തോന്നിക്കും. തിളക്കം നോക്കി ബഹിരാകാശ നിലയത്തെ തിരിച്ചറിയാം. ആകാശത്ത് ഇപ്പോൾ സൂര്യനും ചന്ദ്രനും ഐ.എസ്.എസും കഴിഞ്ഞാൽ ഏറ്റവും തിളക്കമുള്ളത് ടിയാങ്ഗോങ് ബഹിരാകാശ നിലയത്തിനാണ്. ശുക്രനോളം വലുപ്പവും അതിനേക്കാൾ കുറഞ്ഞ തിളക്കവുമായാണ് സഞ്ചാരം. പ്രയാണവേഗത്തിൽ ഐ.എസ്.എസും ടിയാങ്ഗോങും ഒപ്പത്തിനൊപ്പമാണ്.
രണ്ടു നിലയങ്ങളാണ് ഇപ്പോൾ ബഹിരാകാശത്തുള്ളത്. രാജ്യാന്തര ബഹിരാകാശ നിലയവും (ഐ.എസ്.എസ്) ചൈനയുടെ ടിയാങ്ഗോങും (Tiangong). നാസ നേതൃത്വം കൊടുക്കുന്നതിൽ (ഐ.എസ്.എസ്) ചൈനക്കാരെ സഹകരിപ്പിക്കാത്തതിനാണ് ചൈന സ്വന്തമായി ഒരു നിലയം നിർമിക്കാൻ കാരണം. ബഹിരാകാശ കൊട്ടാരമെന്നാണു ടിയൻഗോങ്ങ് എന്ന പദത്തിന് അർഥം.


