മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്... കുതിച്ചുയർന്ന് ആർട്ടെമിസ് II
text_fieldsവാഷിങ്ടൺ: അരനൂറ്റാണ്ടിന്റെ കാത്തിരിപ്പിനു ശേഷം മനുഷ്യന്റെ ചന്ദ്രനിലേക്കുള്ള ദൗത്യയാത്രക്ക് തുടക്കം. നാലുപേരടങ്ങുന്ന സംഘവുമായി ആർട്ടെമിസ് II ചന്ദ്രനിലേക്ക് കുതിച്ചു. റീഡ് വൈസ്മാൻ ആണ് ദൗത്യത്തിന്റെ കമാൻഡർ. വിക്ടർ ഗ്ലോവർ (പൈലറ്റ്), ക്രിസ്റ്റീന കോച്ച് (മിഷൻ സ്പെഷ്യലിസ്റ്റ്), ജെറമി ഹാൻസെൻ (കനേഡിയൻ ബഹിരാകാശ ഏജൻസി) എന്നിവരാണ് ദൗത്യത്തിലെ മറ്റംഗങ്ങൾ. ചന്ദ്രനിലേക്കുള്ള യാത്രയിൽ പങ്കാളിയാകുന്ന ആദ്യ വനിതയെന്ന റെക്കോഡ് ഈ ദൗത്യത്തിലൂടെ ക്രിസ്റ്റീന കോച്ച് സ്വന്തമാക്കും.
മനുഷ്യരെ വഹിച്ചുകൊണ്ടുള്ള പേടകം 54 വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് ചന്ദ്രനിലേക്ക് പോകുന്നത്. 10 ദിവസത്തെ ദൗത്യത്തിനിടെ സംഘാംഗങ്ങൾ ചന്ദ്രനിൽ ഇറങ്ങില്ല. നാല് ബഹിരാകാശയാത്രികർ ചന്ദ്രനെ ചുറ്റി സഞ്ചരിച്ച് ഭൂമിയിലേക്ക് മടങ്ങുന്നതാണ് പദ്ധതി.
ബഹിരാകാശ യാത്രയിലെ പുതിയ നാഴികക്കല്ലാണ് ഈ യാത്ര. വർഷങ്ങളുടെ പരീക്ഷണങ്ങൾക്കു ശേഷമാണ് യു.എസ് ബഹിരാകാശ ഏജൻസിയായ നാസ മനുഷ്യരാശിയുടെ ഭാവിതന്നെ നിർണയിക്കുന്ന വിക്ഷേപണം നടത്തിയത്. ബഹിരാകാശ യാത്രയിലേക്കും ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള യാത്രക്കുമുള്ള ഒരുക്കംകൂടിയാകും ഈ ദൗത്യമെന്ന് നാസ പറയുന്നു.
1972ലെ അപ്പോളോ 17 ദൗത്യത്തിനുശേഷം ചന്ദ്രനിലേക്കുള്ള ആദ്യ സംഘമാണ് ഇത്. ദീർഘകാലത്തേക്ക് മനുഷ്യ ബഹിരാകാശ യാത്രക്ക് ആവശ്യമായ സംവിധാനങ്ങൾ വിലയിരുത്തുക എന്താണ് ഈ ദൗത്യത്തിന്റെ മുഖ്യ ലക്ഷ്യം.
ഡീപ് സ്‌പേസ് സാഹചര്യങ്ങളിൽ പേടകത്തിന്റെ നിയന്ത്രണം, ആശയവിനിമയം, ജീവൻരക്ഷാ സംവിധാനങ്ങൾ എന്നിവ വിലയിരുത്തുക തുടങ്ങിയവയും പഠനത്തിന് വിധേയമാക്കും.
കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്‌സ് 39ബിയിലായിരുന്നു വിക്ഷേപണം. നാസയുടെ ഇതുവരെയുള്ള ഏറ്റവും ശക്തമായ റോക്കറ്റ് കൂടിയായ സ്‌പേസ് ലോഞ്ച് സിസ്റ്റം (SLS) വിക്ഷേപിക്കുന്നത് ഇവിടെനിന്നാണ്. എസ്.എൽ.എസ് റോക്കറ്റ് വഹിക്കുന്ന ഓറിയോൺ ബഹിരാകാശ പേടകത്തിലാണ് ഇവർ ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്നത്.


