ആക്സിയം-4 വിക്ഷേപണം മാറ്റി; ശുഭാംശുവിന്റെ ബഹിരാകാശ യാത്ര ബുധനാഴ്ച
text_fieldsവിക്ഷേപണ ദിവസത്തെ പ്രവര്‍ത്തനങ്ങളുടെ ഫുള്‍ ഡ്രസ് റിഹേഴ്സലിൽ പങ്കെടുക്കുന്ന ഇന്ത്യയുടെ ശുഭാൻഷു ശുക്ല (ഇടത്തു നിന്ന് രണ്ടാമത്). ഒപ്പം ഹംഗറിയിലെ ടിബോര്‍ കാപു, അമേരിക്കയുടെ പെഗ്ഗി വിറ്റ്സണ്‍, പോളണ്ടിലെ സ്ലോഷ് ഉസ്നാന്‍സ്കി-വിസ്നിയേവ്സ്കി എന്നിവരും
ന്യൂഡൽഹി: ചൊവ്വാഴ്ച നടത്താനിരുന്ന ആക്സിയം-4 വിക്ഷേപണം മാറ്റിവച്ചു. ബുധനാഴ്ച വൈകിട്ട് 5.30 ന് ആയിരിക്കും ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര. കാലാവസ്ഥ സാഹചര്യം കണക്കിലെടുത്താണു ബഹിരാകാശ യാത്ര മാറ്റിവച്ചത്. ചൊവാഴ്ച വൈകിട്ട് 5.22നായിരുന്നു നേരത്തെ വിക്ഷേപണം നടത്താൻ നിശ്ചയിച്ചിരുന്നത്. ഇത് മൂന്നാം തവണയാണ് വിക്ഷേപണം മാറ്റിവയ്ക്കുന്നത്.
ഇന്ത്യൻ ബഹിരാകാശസഞ്ചാരി ശുഭാൻഷു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള തന്റെ കന്നിയാത്രക്കുള്ള തയാറെടുപ്പുകളെല്ലാം പൂർത്തിയാക്കി. വിക്ഷേപണ ദിവസത്തെ പ്രവര്‍ത്തനങ്ങളുടെ ‘ഫുള്‍ ഡ്രസ് റിഹേഴ്സല്‍’ കഴിഞ്ഞു. ഇവര്‍ സഞ്ചരിക്കുന്ന ഡ്രാഗണ്‍ പേടകം വഹിക്കുന്ന ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ നിര്‍ണായകമായ സ്റ്റാറ്റിക് ഫയര്‍ ടെസ്റ്റ് ഉള്‍പ്പെടെ പൂര്‍ത്തിയാക്കി.
മുതിർന്ന ബഹിരാകാശയാത്രിക പെഗ്ഗി വിറ്റ്സണിന്റെ നേതൃത്വത്തിലുള്ള ആക്സ്-നാല് സംഘം ഫ്ലൈറ്റ് സ്യൂട്ട് ധരിച്ച് അസംബ്ലി കെട്ടിടത്തിൽ നിന്ന് പുറപ്പെടുന്നത് മുതൽ ബഹിരാകാശ പേടകത്തിൽ പ്രവേശിക്കുന്നത് വരെയുള്ള മുഴുവൻ നടപടിക്രമങ്ങളും അനുകരിച്ച് പരിശീലിച്ചു. വിക്ഷേപണ ദിവസത്തെ മുഴുവൻ കാര്യങ്ങളും അനുകരിച്ചായിരുന്നു ഡ്രസ് റിഹേഴ്സൽ.
ഫ്ളോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് 2025 ജൂൺ 10 ചൊവ്വാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം 5.54ന് ബഹിരാകാശ പേടകമായ ഡ്രാഗൺ കുതിച്ചുയരുമെന്നാണ് പറഞ്ഞിരുന്നത്. കാലാവസ്ഥ മോശമായതിനെ തുടർന്ന് യാത്ര ബുധനാഴ്ച വൈകീട്ട് 5.30നാകും പുറപ്പെടുകയെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു.
ഇന്ത്യക്ക് പുറമെ, പോളണ്ട്, ഹംഗറി, യു.എസ് എന്നിവിടങ്ങളിൽ നിന്നുള്ള ബഹിരാകാശയാത്രികരാണ് ഒപ്പം. ദൗത്യത്തിന്റെ പൈലറ്റാണ് ശുക്ല. അമേരിക്കയുടെ മിഷന് കമാന്‍ഡര്‍ പെഗ്ഗി വിറ്റ്സണ്‍, ഹംഗറിയിലെ ടിബോര്‍ കാപു, പോളണ്ടിലെ സ്ലോഷ് ഉസ്നാന്‍സ്കി-വിസ്നിയേവ്സ്കി എന്നിവരാണ് സഹയാത്രികര്‍. 1984ല്‍ റഷ്യന്‍ സോയൂസ് ടി-11ല്‍ ബഹിരാകാശത്തേക്ക് യാത്ര ചെയ്ത ആദ്യ ഇന്ത്യക്കാരനായ വിങ് കമാന്‍ഡര്‍ രാകേഷ് ശർമക്കുശേഷം 41 വര്‍ഷം കഴിഞ്ഞാണ് ഇന്നത്തെ ദൗത്യം.
ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് പുതുതായി വികസിപ്പിച്ചെടുത്ത ഡ്രാഗണ്‍ ബഹിരാകാശ പേടകം ഫാൽക്കൺ-9 റോക്കറ്റിലാണ് ഘടിപ്പിച്ചിരിക്കുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ മനുഷ്യന്റെ ആരോഗ്യം, ഭൗമനിരീക്ഷണം, ഭൗതികശാസ്ത്രം തുടങ്ങിയ മേഖലകളിലായി ഏകദേശം 60 ശാസ്ത്രീയ ഗവേഷണങ്ങള്‍ നടത്തും. ഈ ഗവേഷണങ്ങളില്‍ 31 രാജ്യങ്ങള്‍ സഹകരിക്കും. നടന്നതില്‍ ഏറ്റവും പ്രാധാന്യമുള്ള വാണിജ്യ ബഹിരാകാശ ദൗത്യങ്ങളി ലൊന്നാണ് ഇത്.അതുകൊണ്ടുതന്നെ ലോകരാജ്യങ്ങളെല്ലാം ഈ ദൗത്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.
ഏറ്റവും കൃത്യമായ വിക്ഷേപണം ഉറപ്പാക്കാന്‍, റോക്കറ്റിന്റെ പാതയിലെ കാലാവസ്ഥാ സാഹചര്യങ്ങൾ നിരീക്ഷിച്ച് വിവരങ്ങള്‍ വിലയിരുത്തുന്ന പ്രവര്‍ത്തനങ്ങൾ ഇന്നും തുടരും. മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ആക്സിയോമിന്റെ നാലാമത്തെ ബഹിരാകാശ യാത്രാ ദൗത്യമാണിത്.
ജൂണ്‍ എട്ടിന് നിശ്ചയിച്ച വിക്ഷേപണം മികച്ച തയാറെടുപ്പിനുവേണ്ടി രണ്ട് ദിവസം വൈകിച്ചിരുന്നു. അവസാനം ഒരു ദിവസംകൂടി നീട്ടിവെച്ചിരിക്കുകയാണ്. 28 മണിക്കൂര്‍ യാത്രക്കുശേഷം ജൂണ്‍ 13 രാത്രി പത്തോടെ (ഇന്ത്യന്‍ സമയം) ഡ്രാഗണ്‍ കാപ്സ്യൂള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്യുമെന്നാണ് പ്രതീക്ഷ. ലഖ്നോവിൽ ജനിച്ച ശുക്ല ആക്സിയം സ്പേസ് പുറത്തിറക്കിയ വിഡിയോയിൽ ‘അത്ഭുതകരമായ യാത്ര’യെന്നും ഇതിന്റെ ഭാഗമാകാൻ കഴിഞ്ഞ താൻ വളരെ ഭാഗ്യവാനാണെന്നുമാണ് പ്രതികരിച്ചത്.