ഇന്ത്യൻ നഗരങ്ങളിലെ സ്ത്രീ സുരക്ഷ, റേറ്റിങ് നൽകി റഷ്യൻ വനിത; ഡൽഹിയുടെ സ്കോറിൽ സമൂഹമാധ്യമങ്ങളിൽ ചർച്ച
text_fieldsന്യൂഡൽഹി: ഇന്ത്യൻ നഗരങ്ങളിലെ വനിത യാത്രികരുടെ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ട് റഷ്യൻ വ്ലോഗറുടെ സുരക്ഷാ സ്കോർകാർഡ്. ഇന്ത്യൻ നഗരങ്ങൾ എത്രത്തോളം സുരക്ഷിതമാണെന്ന വിശാലമായ ചർച്ചക്കാണ് റഷ്യൻ സഞ്ചാരിയായ അലിസയുടെ വിഡിയോയിലൂടെ തുടക്കമായത്. ഇന്ത്യയിലെ വിവിധ നഗരങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ തനിക്ക് എത്രത്തോളം സുരക്ഷിതത്വം തോന്നിയെന്നതിനെ അടിസ്ഥാനമാക്കിയാണ് അലിസയുടെ റേറ്റിങ്.
വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായ ഗോവ മുതൽ ആത്മീയ കേന്ദ്രമായ ഋഷികേശ് വരെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. പത്തിലാണ് അലിസയുടെ റേറ്റിങ്. ജയ്പൂരിന് എട്ടും മണാലിക്ക് ഒമ്പതും ജോധ്പൂരിന് ഏഴും ഗോവക്ക് എട്ടുമെല്ലാം നൽകിയപ്പോൾ തലസ്ഥാന നഗരമായ ഡൽഹിയുടെ റേറ്റിങ്ങിനെ കുറിച്ചായിരുന്നു പ്രധാന ചർച്ച. 10ൽ രണ്ടാണ് യുവതി ഡൽഹിക്ക് നൽകിയ റേറ്റിങ്.
വിഡിയോക്ക് താഴെ ഇന്ത്യൻ ഉപയോക്താക്കളിൽ പലരും ആശങ്ക രേഖപ്പെടുത്തി. ഡൽഹിയിൽ സ്ത്രീകളുടെ സുരക്ഷ ഇപ്പോഴും ഗുരുതരമായ പ്രശ്നമായി തുടരുന്നുവെന്നും അത് ഒരു പുറംനാട്ടുകാരന്റെ കാഴ്ചപ്പാടായി തള്ളിക്കളയാൻ കഴിയില്ലെന്നും ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾ ചൂണ്ടിക്കാട്ടി. വീഡിയോ ഇതിനകം നാലുദശലക്ഷത്തിലധികം പേരാണ് കണ്ടത്.


