‘മിത്രങ്ങളോടാണ്, വെറുതെ ചൊറിയരുത്; മദ്യപിച്ച് അപകടത്തിൽപെട്ടപ്പോൾ ഓടിച്ചെന്ന് സഹായിച്ചിട്ടുണ്ട്, പുറത്തു പറയാതിരുന്നത് ചെറുപ്പക്കാരൻ അല്ലേ എന്ന പരിഗണനയിൽ’ -ശങ്കു ടി ദാസിന്റെ വിമർശനത്തിന് മറുപടിയുമായി സന്ദീപ് വാര്യർ
text_fieldsപാലക്കാട്: തനിക്കെതിരെ വ്യക്തിപരമായ വിമർശനങ്ങൾ ഉന്നയിച്ച ആർ.എസ്.എസ് നേതാവ് ശങ്കു ടി. ദാസിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ആർ.എസ്.എസിനും നേതാക്കൾക്കുമെതിരെ ശങ്കു ടി ദാസ് മുമ്പ് നടത്തിയ വിമർശനങ്ങളും വിവാദ പ്രസ്താവനകളും ചൂണ്ടിക്കാട്ടിയാണ് പേരെടുത്ത് പറയാതെ സന്ദീപ് വാര്യരുടെ വിമർശനം.
‘ആർ. ഹരിയെ എളമക്കരയിലെ കടൽക്കിഴവൻ എന്ന് വിളിക്കുക, ബിഷപ്പ് യോഹന്നാന്റെ ഏജൻറ് എന്ന് വിളിക്കുക, ഗൗഡ സാരസ്വത ബ്രാഹ്മണൻ എന്ന് വിളിക്കുക, ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവളം ആക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ശബരിമല 365 ദിവസവും തുറന്ന് പ്രവർത്തിപ്പിക്കണമെന്ന് ആർ.എസ്.എസ് നിലപാട് എടുക്കുന്നത് എന്നുപറയുക, യോഹന്നാൻ പക്ഷം എന്ന് ആക്ഷേപിക്കുക. ഇങ്ങനെയൊക്കെ ചെയ്ത ശേഷം ക്ഷമ പറയുക പോലും ചെയ്യാത്ത വ്യക്തിയോട് വിശാലഹൃദയരായ ആശാന്മാർ ക്ഷമിച്ചെങ്കിൽ എനിക്കൊന്നും പറയാനില്ല’ എന്ന് സന്ദീപ് വാര്യർ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
‘ഇതൊക്കെയാണ് ആർഎസ്എസിന് അകത്തെ സൈദ്ധാന്തിക പ്രശ്നം എന്ന് ബൗദ്ധിക വിഭാഗം മേധാവി വിശദീകരിച്ചത്. അകത്തെ സൈദ്ധാന്തിക പ്രശ്നം ആവണമെങ്കിൽ ഈ ബൗദ്ധിക വിഭാഗം മേധാവി അന്ന് അകത്തുണ്ടായിരിക്കണ്ടേ ? 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നൽകിയപ്പോൾ മാത്രമാണ് ആദ്യമായി സംഘടനയ്ക്ക് അകത്ത് വന്നത്. പുറത്തുനിന്ന് 95 വയസ്സ് ഉണ്ടായിരുന്ന ആർ ഹരിയെ വ്യക്തിപരമായി പുലഭ്യം പറയലായിരുന്നു അതിന് മുമ്പ് പ്രധാന പണി. ഇതൊന്നും പറയരുത് എന്ന് കരുതിയതാണ്. കഴിഞ്ഞദിവസം ആവശ്യമില്ലാതെ ചർച്ചയ്ക്കിടെ വ്യക്തിപരമായി അവഹേളിക്കാൻ ശ്രമിച്ചുകൊണ്ട് മാത്രം തിരിച്ചു പറയേണ്ടി വന്നതാണ്. മദ്യപിച്ചു ലക്ക് കെട്ട് വാഹനാപകടത്തിൽ പെട്ടപ്പോൾ ഓടിച്ചെന്ന് കഴിയുന്ന സഹായങ്ങൾ ചെയ്തു കൊടുത്തിട്ടുണ്ട്. എന്താണ് സംഭവിച്ചത് എന്ന് പുറത്തു പറയാതെ വളർന്നുവരുന്ന ചെറുപ്പക്കാരൻ അല്ലേ എന്ന പരിഗണന നൽകിയിട്ടുണ്ട്. കടുത്ത മദ്യപാന ശീലത്തിന് ഇരയായിരുന്ന ആൾക്ക് അത് തിരുത്താനുള്ള ഒരവസരം ആയിരിക്കട്ടെ എന്ന് കരുതി. അത്ര മാത്രം. മിത്രങ്ങളോടാണ്.. വെറുതെ ചൊറിയാൻ വരരുത്. നിങ്ങളെക്കൊണ്ട് കൂട്ടിയാൽ കൂടില്ല’ -സന്ദീപ് വാര്യർ വ്യക്തമാക്കി.