'ഇനിയൊരിക്കൽ ജയിൽ കവാടങ്ങൾ തുറക്കപ്പെടുമ്പോൾ എന്റെ ഉമ്മയുടെ അടുത്തേക്ക് ഓടണം, ഉമ്മക്ക് ഇപ്പോൾ നല്ല ക്ഷീണമുണ്ട്, ഒരുപാട് തളർന്നിട്ടുണ്ട്, എനിക്കിനി ആ കാൽക്കൽ ഇരുന്ന് ഉമ്മയെ പരിചരിക്കണം'
text_fieldsസക്കരിയ മാതാവിനൊപ്പം (ഫയൽ), സോളിഡാരിറ്റി നേതാക്കൾ ബംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിന് മുൻപിൽ
ബംഗളൂരു: ബംഗളൂരു സ്ഫോടനക്കേസിൽ പ്രതിചേർക്കപ്പെട്ട്, വിചാരണ തടവുകാരനായി ബംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ 17 വർഷമായി കഴിയുന്ന മലപ്പുറം പരപ്പനങ്ങാടി സ്വദേശി സക്കരിയയെ സോളിഡാരിറ്റി സംസ്ഥാന നേതാക്കൾ സന്ദർശിച്ചു.
'നീണ്ട 17 വർഷത്തെ നിയമ പോരാട്ടം അതിന്റെ അവസാന ഘട്ടത്തിലാണ്. ശുഭകരമായ പര്യവസാനത്തിന് എല്ലാവരുടെയും പ്രാർഥന ആവശ്യപ്പെടുകയാണ്. ഭരണകൂട വേട്ടയ്ക്കിരയാകുന്നവർക്കായി നിലകൊള്ളുക എന്നത് സോളിഡാരിറ്റിയുടെ മൗലികമായ ദൗത്യമാണ്. പ്രാർഥനയോടെ കാത്തിരിക്കുന്ന ഉമ്മമാരുടെ അടുത്തേക്ക് അവർ തിരികെയെത്തുന്ന ആ പുലരിക്കായി നമുക്ക് ഒന്നിച്ച് നിൽക്കാം. നീതിയുടെ വാതിലുകൾ തുറക്കപ്പെടുക തന്നെ ചെയ്യും.'- സോളിഡാരിറ്റി സംസ്ഥാന അധ്യക്ഷൻ തൗഫീഖ് മമ്പാട് ഫേസ്ബുക്കിൽ കുറിച്ചു.
ഞങ്ങളുടെ എട്ടംഗ സംഘം അവിടെ സകരിയയെയും, കണ്ണൂർ ഷമീറിനെയും, ഷറഫുവിനെയും, ഷുഹൈബിനെയും, മുജീബിനെയും, ഇബ്രാഹിം മൗലവിയെയും നേരിൽ കണ്ടു. യു.എ.പി.എ എന്ന കരിനിയമത്തിന്റെ തടവറയിൽ ഇത്രയും കാലം പിന്നിട്ടിട്ടും അവരുടെ മുഖങ്ങളിൽ കണ്ട ആത്മവിശ്വാസവും തെളിച്ചവും ഞങ്ങളെ അമ്പരപ്പിച്ചു. ആ കൂടിക്കാഴ്ചക്കിടെ കണ്ട മറ്റൊരു കാഴ്ച കണ്ണുനിറക്കുന്നതായിരുന്നുവെന്ന് തൗഫീഖ് മമ്പാട് കുറിച്ചു.
തൗഫീഖ് മമ്പാടിന്റെ ഫേസ്ബുക്ക് പോസ്റ്റ്
"ഇനിയൊരിക്കൽ ആ ജയിൽ കവാടങ്ങൾ തുറക്കപ്പെടുമ്പോൾ എനിക്ക് എന്റെ ഉമ്മയുടെ അടുത്തേക്ക് ഓടണം. ഉമ്മയ്ക്ക് ഇപ്പോൾ നല്ല ക്ഷീണമുണ്ട്, ഒരുപാട് തളർന്നിട്ടുണ്ട് ഉമ്മ. എനിക്കിനി ആ കാൽക്കൽ ഇരുന്ന് ഉമ്മയെ പരിചരിക്കണം,“.
അതൊന്നുമാത്രമാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. ബംഗളൂരൂ, പരപ്പന അഗ്രഹാരയുടെ ഇരുമ്പഴികൾക്കിപ്പുറം നിന്ന് പരപ്പനങ്ങാടി സകരിയ ഇത് പറയുമ്പോൾ ആ വാക്കുകളിൽ ഒരായുസ്സിന്റെ വിങ്ങലുണ്ടായിരുന്നു.
2009 ഫെബ്രുവരി 5-ന് തുടങ്ങിയതാണ് ആ കാത്തിരിപ്പ്. യുവത്വം പൂർണ്ണമായും തടവറയിൽ ഹോമിക്കപ്പെട്ട ഒരു മനുഷ്യൻ, തന്റെ വാർദ്ധക്യത്തിലെത്തിയ ഉമ്മയെ ശുശ്രൂഷിക്കാൻ കൊതിക്കുന്ന ആ നിമിഷം കണ്ടുനിന്ന ഞങ്ങളുടെ ഉള്ളുലയ്ക്കുന്നതായിരുന്നു. നീണ്ട 17 വർഷങ്ങൾ ഒരു മനുഷ്യന്റെ ജീവിതത്തിൽ നിന്ന് മായ്ച്ചുകളഞ്ഞത് എത്ര വലിയ സ്വപ്നങ്ങളെയാവാം!
അഗ്രഹാര ജയിലിലേക്കുള്ള ഓരോ യാത്രയും നീതിക്കായി ദാഹിക്കുന്ന മനസ്സുകളുടെ നേർക്കാഴ്ചയാണ്. നീണ്ട ക്യൂവിന് ശേഷം കഠിനമായ സുരക്ഷാ പരിശോധനകളും, ദേഹപരിശോധനയും, കൈകളിൽ പതിക്കുന്ന സീലുകളും കടന്ന് ആ ഇരുണ്ട ലോകത്തേക്ക് പ്രവേശിക്കുമ്പോൾ മനസ്സിൽ ഒരുപാട് ചോദ്യങ്ങളുണ്ടായിരുന്നു.
സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഇസ്മാഈൽ, സെക്രട്ടറി ഷബീർ കൊടുവള്ളി, നിയമപോരാട്ടങ്ങൾക്ക് മുന്നിൽ നിന്ന് നയിക്കുന്ന അഡ്വ. റഹ്മാൻ ഇരിക്കൂർ, എ.പി.സി.ആർ സെക്രട്ടറി നൗഷാദ് സി.എ, മഖ്തൂബ് മീഡിയ ഡെപ്യൂട്ടി എഡിറ്റർ ഷഹീൻ അബ്ദുല്ല, തടവറയിലെ വേദനകൾക്ക് എന്നും ആശ്വാസമായി ഓടിയെത്തുന്ന ആക്റ്റിവിസ്റ്റ് സാദിഖ് ഉളിയിൽ, ഷമീറിന്റെ സഹോദരൻ ഷാഹിർക്ക എന്നിവരടങ്ങുന്ന ഞങ്ങളുടെ എട്ടംഗ സംഘം അവിടെ സകരിയയെയും, കണ്ണൂർ ഷമീറിനെയും, ഷറഫുവിനെയും, ഷുഹൈബിനെയും, മുജീബിനെയും, ഇബ്രാഹിം മൗലവിയെയും നേരിൽ കണ്ടു.
യു.എ.പി.എ എന്ന കരിനിയമത്തിന്റെ തടവറയിൽ ഇത്രയും കാലം പിന്നിട്ടിട്ടും അവരുടെ മുഖങ്ങളിൽ കണ്ട ആത്മവിശ്വാസവും തെളിച്ചവും ഞങ്ങളെ അമ്പരപ്പിച്ചു.
ആ കൂടിക്കാഴ്ചയ്ക്കിടെ കണ്ട മറ്റൊരു കാഴ്ച കണ്ണുനിറയ്ക്കുന്നതായിരുന്നു. ഷമീറിന്റെ ഉമ്മ കൊടുത്തുവിട്ട ഫ്രൂട്ട്‌സുകൾക്കിടയിൽ, തന്റെ മകനായി ആ ഉമ്മ പ്രത്യേകം കരുതിവെച്ച ഏതാനും ഈത്തപ്പഴങ്ങൾ ഉണ്ടായിരുന്നു. ഷാഹിർക്ക ആ ഈത്തപ്പഴങ്ങൾ ഷമീറിന് കൈമാറുമ്പോൾ, അതിൽ ഒരു ഉമ്മയുടെ സ്നേഹവും പ്രാർത്ഥനയും പ്രതീക്ഷയുമെല്ലാം അലിഞ്ഞുചേർന്നിരുന്നു. തടവറയുടെ മതിലുകൾക്കും തകർക്കാൻ കഴിയാത്ത ആ സ്നേഹബന്ധങ്ങൾ നീതിക്കായുള്ള അവരുടെ പോരാട്ടത്തിന് കരുത്തേകുന്നു.
നീണ്ട പതിനേഴു വർഷങ്ങൾ... ഒരു ആയുസ്സിന്റെ വലിയൊരു ഭാഗം അഴികൾക്കുള്ളിൽ തീർന്നിട്ടും അവർ തോറ്റുപോയിട്ടില്ല. സോളിഡാരിറ്റിയുടെ ഈ ഇടപെടൽ വെറുതയാകില്ലെന്നും, ഈ പോരാട്ടം ഉറപ്പായും വിജയം കാണുമെന്നുമുള്ള ശുഭപ്രതീക്ഷയിലാണ് ഞങ്ങളോരോരുത്തരും.
നീണ്ട 17 വർഷത്തെ നിയമ പോരാട്ടം അതിൻ്റെ അവസാന ഘട്ടത്തിലാണ്. ശുഭകരമായ പര്യവസാനത്തിന് എല്ലാവരുടെയും പ്രാർഥന ആവശ്യപ്പെടുകയാണ്. ഭരണകൂട വേട്ടയ്ക്കിരയാകുന്നവർക്കായി നിലകൊള്ളുക എന്നത് സോളിഡാരിറ്റിയുടെ മൗലികമായ ദൗത്യമാണ്. പ്രാർത്ഥനയോടെ കാത്തിരിക്കുന്ന ഉമ്മമാരുടെ അടുത്തേക്ക് അവർ തിരികെയെത്തുന്ന ആ പുലരിക്കായി നമുക്ക് ഒന്നിച്ച് നിൽക്കാം. നീതിയുടെ വാതിലുകൾ തുറക്കപ്പെടുക തന്നെ ചെയ്യും."


