‘ഈ ഫോട്ടോ എ.ഐ ആണോ എന്ന് സംശയിച്ചുപോയി... ജന്മസഹജ തൃഷ്ണകളെല്ലാം മറന്ന് ഒരമ്മ പെറ്റ മക്കളെപ്പോൽ ഒരേ കെണിക്കുള്ളിൽ!’
text_fieldsകൊച്ചി: കൈയെത്തും അകലെയുള്ള ഇരയെ കൊല്ലാതെ കടുവയും തൊട്ടടുത്ത് ശത്രുവിനെ കണ്ടിട്ടും അനക്കമില്ലാതെ നായും കിടക്കുന്ന ചിത്രം കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. കുമളി അണക്കര ചെല്ലാർ കോവിൽമെട്ടിൽ വയലിൽ കരോട്ട് സണ്ണിയുടെ ഏലത്തോട്ടത്തിലായിരുന്നു സംഭവം. 15 അടിയിലധികം ആഴമുള്ള കുഴിയിലാണ് നായും കടുവയും കുടുങ്ങിയത്. ഈ ഫോട്ടോ ആദ്യം കണ്ടപ്പോൾ വിശ്വാസിക്കാനായില്ലെന്ന് പറയുകയാണ് പ്രമുഖ പിന്നണി ഗായകൻ ജി വേണുഗോപാൽ. ‘കഥകൾ പറയും ചിത്രം എന്ന് കേട്ടിട്ടുണ്ട്. ചില ചിത്രങ്ങൾക്ക് ഒരായിരം വാക്കുകളേക്കാൾ ശക്തിയാണ്.ഈ ഫോട്ടോ സോഷ്യൽ മീഡിയയിൽ കണ്ടപ്പോൾ ഇത് AI ആണോ എന്നായി ആദ്യ സംശയം. സത്യാവസ്ഥയറിയാൻ ഒന്ന് പരതേണ്ടി വന്നു. ഇംഗ്ലീഷ് പത്രത്തിൽ വാർത്തയും പടവും സത്യമാണെന്ന് മനസിലായി’ -അദ്ദേഹം പറയുന്നു.
‘ക്രൗര്യം സ്ഫുരിക്കുന്ന കടുവയുടെ കണ്ണുകളിലെ യാചനാഭാവം, നായയുടെ മുഖത്ത് കാണുന്ന ഒരു താൽക്കാലിക ശാന്തത, കടുവ കൊന്നു തിന്നുന്നതിന് മുൻപ് ഒരു പക്ഷേ തൻറെ മനുഷ്യ സുഹൃത്തുക്കൾ രക്ഷിച്ചേക്കാം എന്ന വിശ്വാസത്തിൽ നിന്നുടലെടുത്തത്, ഇതെല്ലാം പറയാതെ പറയുന്നൊരു ചിത്രം. തങ്ങൾ കുഴിക്കാത്ത കുഴിയിൽ തങ്ങൾ തന്നെ വീണുപോയാൽ ജന്മവാസന പോലും മറക്കുന്ന മൃഗരാശിയുടെ ഒരു ദുർബല നിമിഷം! വനപാലകരുടെ അഭിപ്രായത്തിൽ മൃഗങ്ങൾക്ക് ഏറ്റവും വിലപ്പെട്ടത് അവരുടെ സ്വാതന്ത്ര്യമത്രെ. അത് ഹനിക്കപ്പെട്ടാൽ അവർ അഗാധമായ ദു:ഖക്കയത്തിലാകും. ജന്മ സഹജമായ തൃഷ്ണകളെല്ലാം താൽക്കാലികമായ് മറന്ന് ഒരമ്മ പെറ്റ മക്കളെപ്പോൽ ഒരേ കെണിക്കുള്ളിൽ!’ -ചിത്രം പങ്കുവെച്ച് ജി. വേണുഗോപാൽ എഴുതി.
മണിക്കൂറുകളോളമാണ് കടുവയും നായും കുഴിയിൽ അടുത്തടുത്ത് കിടന്നത്. കഴിഞ്ഞ ദിവസം രാവിലെ 7.30ഓടെ കുര കേട്ട് സണ്ണിയാണ് കുഴിയിൽ വീണ കടുവയെയും നായെയും ആദ്യം കണ്ടത്. തുടർന്ന് വനപാലകരെ വിവരം അറിയിച്ചു. കുഴിക്കുള്ളിൽ നിന്ന് പുറത്തുകടക്കാൻ കടുവ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. വിവരമറിഞ്ഞ് ഇടുക്കിയിൽ നിന്ന് വനം വകുപ്പ് ഫ്ലയിങ് സ്ക്വാഡ് ഡി.എഫ്.ഒ എം.ജി. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ വനപാലകരും ദ്രുതകർമ സേനയും സ്ഥലത്തെത്തി. പെരിയാർ കടുവ സങ്കേതത്തിലെ ഡോ. അനുരാജ് മയക്കുവെടിവെച്ച് ഉച്ചക്ക് 1.45ഓടെ കടുവയെയും പിന്നീട് നായെയും പുറത്തെത്തിക്കുകയായിരുന്നു. പ്രതിരോധ കുത്തിവെപ്പുകൾ നൽകിയ ശേഷം കടുവയെ പ്രത്യേക കൂട്ടിലാക്കി പെരിയാർ കടുവ സങ്കേതത്തിനുള്ളിലെ ഗവി ഭാഗത്തെ ഉൾവനത്തിൽ തുറന്നുവിട്ടു.
കുറിപ്പിന്റെ പൂർണരൂപം:
കഥകൾ പറയും ചിത്രം എന്ന് കേട്ടിട്ടുണ്ട്. ചില ചിത്രങ്ങൾക്ക് ഒരായിരം വാക്കുകളേക്കാൾ ശക്തിയാണ്. ഈ ഫോട്ടോ സോഷ്യൽ മീഡിയയിൽ കണ്ടപ്പോൾ ഇത് AI ആണോ എന്നായി ആദ്യ സംശയം. സത്യാവസ്ഥയറിയാൻ ഒന്ന് പരതേണ്ടി വന്നു. ഇംഗ്ലീഷ് പത്രത്തിൽ വാർത്തയും പടവും സത്യമാണെന്ന് മനസിലായി. മലയാളം മീഡിയ കഴിഞ്ഞ ദിവസങ്ങളിൽ ഇത് ചർച്ച ചെയ്ത് കണ്ടില്ല.
ജീവഭയത്താൽ ഓടുന്നതിനിടെ ഒരു നായയെ പിൻതുടർന്ന കടുവയും ഒരു പൊട്ടക്കിണറ്റിൽ അകപ്പെട്ടിരിക്കുന്നു.
ക്രൗര്യം സ്ഫുരിക്കുന്ന കടുവയുടെ കണ്ണുകളിലെ യാചനാഭാവം, നായയുടെ മുഖത്ത് കാണുന്ന ഒരു താൽക്കാലിക ശാന്തത, കടുവ കൊന്നു തിന്നുന്നതിന് മുൻപ് ഒരു പക്ഷേ തൻ്റെ മനുഷ്യ സുഹൃത്തുക്കൾ രക്ഷിച്ചേക്കാം എന്ന വിശ്വാസത്തിൽ നിന്നുടലെടുത്തത്, ഇതെല്ലാം പറയാതെ പറയുന്നൊരു ചിത്രം. തങ്ങൾ കുഴിക്കാത്ത കുഴിയിൽ തങ്ങൾ തന്നെ വീണുപോയാൽ ജന്മവാസന പോലും മറക്കുന്ന മൃഗരാശിയുടെ ഒരു ദുർബ്ബല നിമിഷം! വനപാലകരുടെ അഭിപ്രായത്തിൽ മൃഗങ്ങൾക്ക് ഏറ്റവും വിലപ്പെട്ടത് അവരുടെ സ്വാതന്ത്ര്യമത്രെ. അത് ഹനിക്കപ്പെട്ടാൽ അവർ അഗാധമായ ദു:ഖക്കയത്തിലാകും. ജന്മ സഹജമായ തൃഷ്ണകളെല്ലാം താൽക്കാലികമായ് മറന്ന് ഒരമ്മ പെറ്റ മക്കളെപ്പോൽ ഒരേ കെണിക്കുള്ളിൽ! ആദ്യം മയക്കുവെടി വച്ച് കടുവയെ രക്ഷിച്ച ശേഷം, നായയെയും രക്ഷാപ്രവർത്തകർ പുറത്തെടുത്തു. VG