ഇനി ശരിക്കും ‘പൂച്ച സർ’; മുംബൈ മെട്രോയിലെ അരുമ മൃഗത്തിന് 'സി.എഫ്.ഒ' പദവി നൽകി അധികൃതർ
text_fieldsമുംബൈ: യാത്രക്കാരെ നിരീക്ഷിച്ചും ചുറ്റിത്തിരിഞ്ഞും സ്ഥിരസാന്നിധ്യമായി മാറിയ പൂച്ച സാറിന് ഔദ്യോഗിക പദവി നൽകി മുംബൈയിലെ ഒരു മെട്രോ സ്റ്റേഷൻ. ഗുന്ദാവലി മെട്രോ സ്റ്റേഷനിലാണ് ഈ രസകരവും തമാശയേറിയതുമായ സംഭവം. സ്റ്റേഷനിൽ ചുറ്റിത്തിരിയുന്ന ചുവപ്പും വെള്ളയും കലർന്ന പൂച്ചയ്ക്ക് 'ചീഫ് ഫെലൈൻ ഓഫിസർ' (സി.എഫ്.ഒ) എന്ന വിളിപ്പേരാണ് മഹാ മുംബൈ മെട്രോ ഓപറേഷൻ കോർപറേഷൻ ലിമിറ്റഡ് അധികൃതർ പദവി നൽകിയത്.
സ്റ്റേഷൻ പരിശോധിക്കുക, യാത്രക്കാരെ നിരീക്ഷിക്കുക, എല്ലാവർക്കും കണ്ട് ആസ്വദിക്കാൻ പാകത്തിന് കൃത്യമായ സ്ഥലങ്ങളിൽ ഇരിക്കുക എന്നിവയാണ് പൂച്ചയുടെ പ്രധാന ചുമതലകളെന്നും ഇതുവരെയുള്ള പ്രവർത്തനം 'പെർഫെക്റ്റ്' ആണെന്നും മെട്രോ അധികൃതർ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
ഒരു യാത്രക്കാരൻ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച തമാശരൂപേണയുള്ള നിർദേശത്തോട് പ്രതികരിച്ചാണ് കമ്പനി ഈ രസകരമായ തീരുമാനമെടുത്തത്. ഗുന്ദാവ്ലി സ്റ്റേഷന്റെ പ്രവേശന കവാടത്തിന് സമീപം പൂച്ച ഇരിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് സന്ദേശ് സാമന്ത് എന്ന യാത്രക്കാരനാണ് എക്സിൽ കുറിപ്പിട്ടത്. "നിലവിൽ വേതനമൊന്നുമില്ലാതെ ജോലി ചെയ്യുന്ന ഈ പാവം ജീവിക്ക് മെട്രോ അധികൃതർ എന്തെങ്കിലും ഔദ്യോഗിക പദവി നൽകണം" എന്നായിരുന്നു സന്ദേശിന്റെ അഭ്യർഥന. ഇതിന് തൊട്ടുപിന്നാലെയാണ് മെട്രോ കോർപറേഷൻ രസകരമായ മറുപടിയുമായി രംഗത്തെത്തിയത്.
സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തയ്ക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ദിവസവും രാവിലെ ഗുന്ദാവലി സ്റ്റേഷനിലെത്തുമ്പോൾ ഈ പൂച്ചയെ തിരയാറുണ്ടെന്ന് നിരവധി യാത്രക്കാർ കമന്റ് ചെയ്തു. ചീഫ് മൗസ് ക്യാച്ചർ (പ്രധാന എലിപിടുത്തക്കാരൻ) എന്ന പദവി കൂടി നൽകണമെന്നാണ് മറ്റു ചിലരുടെ അഭിപ്രായം.


