ബസിന്റെ ടയറിനടിയിൽപ്പെട്ട് വസ്ത്രം കീറിപ്പോയ സ്ത്രീക്ക് ഉടുമുണ്ടഴിച്ചു നൽകി ഷാജിയേട്ടൻ; സമൂഹ മാധ്യമങ്ങളിൽ കയ്യടിനേടി ദൃശ്യങ്ങൾ -വിഡിയോ
text_fieldsതൃപ്പൂണിത്തുറ: ബസിന്റെ ടയറിനടിയിൽപ്പെട്ട് വസ്ത്രം കീറിയ സ്ത്രീക്ക് ഉടുമുണ്ടഴിച്ചു നൽകി യുവാവ്. കിഴക്കേക്കോട്ട മരട്ടിപ്പറമ്പിൽ എം.ആർ ഷാജിയാണ് മുണ്ട് നൽകിയത്. കടകളിൽ ചായ നൽകാനായി സൈക്കിളിൽ എത്തിയപ്പോഴാണ് അപകടം ശ്രദ്ധയിൽപ്പെട്ടത്. ഇന്നലെ ഉച്ചയോടെ സ്റ്റാച്യു ജങ്ഷനിലായിരുന്നു സംഭവം.
ബസിനടിയിലേക്ക് വീണ സ്ത്രീയെ റോഡിലൂടെ മീറ്ററുകളോളം വലിച്ചിഴച്ചതിനെ തുടർന്ന് വസ്ത്രങ്ങൾ പൂർണമായും കീറിപ്പോയിരുന്നു. പിന്നീട്, നാട്ടുകാർ ബഹളം വെച്ചതിനെത്തുടർന്ന് ബസ് നിർത്തി. ശേഷം ടയറിന്റെ മുമ്പിൽ നിന്നും എഴുന്നേൽപ്പിച്ച ഉടനെ ഷാജി ഉടുത്തിരുന്ന മുണ്ട് അഴിച്ചുനൽകുകയായിരുന്നു. ശേഷം സമീപത്തെ കടയിൽ നിന്ന് ഷാജി മറ്റൊരു മുണ്ട് വാങ്ങിയുടുത്തു. പരിക്കേറ്റ സ്ത്രീയ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സമൂഹ മാധ്യമങ്ങളിൽ കയ്യടിനേടുന്ന സി.സി.ടി.വി വീഡിയോ പങ്കുവെച്ച് നിരവധി പേരാണ് ഷാജിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. 'ഹൃദയം തൊടുന്ന കാഴ്ചയാണ്, മനുഷ്യൻ മനുഷ്യനെ ചേർത്തുപിടിക്കുന്ന കാഴ്ച' എന്ന തലക്കെട്ടോടെ ആലപ്പുഴ എം.പിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ കെ.സി. വേണുഗോപാൽ ദൃശ്യം ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.


