കിഡംബി ശ്രീകാന്ത് മലേഷ്യൻ ഓപൺ ഫൈനലിൽ; 2021നു ശേഷമുള്ള ആദ്യ ഫൈനൽ
text_fieldsകിഡംബി ശ്രീകാന്ത്
ക്വലാലംപൂർ: കലാശപ്പോര് കളിച്ചത് മറന്ന നീണ്ട ഇടവേളക്കൊടുവിൽ മുൻലോക ഒന്നാം നമ്പർ താരം കിഡംബി ശ്രീകാന്ത് മലേഷ്യൻ മാസ്റ്റേഴ്സ് ഫൈനലിൽ. പ്രായം 32ലെത്തുകയും റാങ്കിങ് 65ലേക്ക് വീഴുകയും ചെയ്ത പോയ നാളുകൾ ഇനി മറക്കാമെന്ന് ഓർമപ്പെടുത്തിയാണ് സൂപ്പർ 500 ടൂർണമെന്റിൽ കിരീടത്തിലേക്ക് താരം ഒരു ചുവട് അരികെയെത്തിയത്.
വാശിയേറിയ പോരാട്ടത്തിൽ ജപ്പാൻ താരം യുഷി തനാകക്കെതിരെ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ജയം. സ്കോർ 21-18, 24-22. കോവിഡ് കായിക ലോകത്തെ മുനയിൽനിർത്തിയ 2021ലാണ് ശ്രീകാന്ത് ഇതിനുമുമ്പ് ഫൈനൽ കളിച്ചത്. ലോക ചാമ്പ്യൻഷിപ്പിലായിരുന്നു അത്. മുൻനിരക്കാർ പിൻവാങ്ങുകയോ നേരത്തെ മടങ്ങുകയോ ചെയ്ത ടൂർണമെന്റിൽ പക്ഷേ, ലോഹ് കീൻ യൂവിനോട് ശ്രീകാന്ത് ഫൈനലിൽ തോൽവി സമ്മതിച്ചു. അതിനുമുമ്പ് 2019ൽ വിക്ടർ അക്സൽസണിനെതിരെ ഇന്ത്യ ഓപൺ ഫൈനൽ കളിച്ചതായിരുന്നു മികച്ച നേട്ടം.
ശ്രീകാന്ത് തന്റെ സുവർണ കാലഘട്ടത്തിൽ ഇതിഹാസ താരങ്ങളായ ലിൻ ഡാൻ, അക്സൽസെൻ തുടങ്ങിയവരെയെല്ലാം വീഴ്ത്തിയിട്ടുണ്ട്. അതേ ഊർജവും ആവേശവും റാക്കറ്റിലേന്തിയാണ് ക്വലാലംപൂരിൽ തനാകക്കെതിരെ ശനിയാഴ്ച സെമി കളിച്ചത്. എതിരാളിയെ കണ്ടറിഞ്ഞ് കളിച്ച ഇന്ത്യൻ താരത്തെ പലവട്ടം പ്രതിസന്ധിയിലാക്കാൻ തനാകക്കായെങ്കിലും ഒടുവിൽ ഒരു സെറ്റ് പോലും കൈവിടാതെ താരം കളി പിടിക്കുകയായിരുന്നു.
ക്വാർട്ടറിൽ ടോമ പൊപ്പോവിനെതിരെ 74 മിനിറ്റെടുത്താണ് ജയിച്ചിരുന്നത്. ഫൈനലിൽ ചൈനയുടെ ലി ഷി ഫെങ് ആണ് എതിരാളി. കഴിഞ്ഞ നാലു കളികളിൽ ഒരു തവണ മാത്രമാണ് ശ്രീകാന്ത് ലി ഷി ഫെങ്ങിനെതിരെ ജയം കണ്ടത്.