Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസച്ചിന്റെ റെക്കോർഡ്...

സച്ചിന്റെ റെക്കോർഡ് പഴങ്കഥ; ഏകദിനത്തിൽ ഏറ്റവും കൂടുതൽ കാലം കളിച്ച താരമായി ബ്രെൻഡൻ ടെയ്‌ലർ

text_fields
bookmark_border
സച്ചിന്റെ റെക്കോർഡ് പഴങ്കഥ; ഏകദിനത്തിൽ ഏറ്റവും കൂടുതൽ കാലം കളിച്ച താരമായി ബ്രെൻഡൻ ടെയ്‌ലർ
cancel

ഹരാരെയിൽ ആസ്ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തിൽ ക്രീസിലിറങ്ങിയതോടെ, പുരുഷ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ കാലം കളിച്ച താരമെന്ന സച്ചിൻ ടെൻഡുൽക്കറുടെ ലോക റെക്കോർഡ് സിംബാബ്‌വെ വിക്കറ്റ് കീപ്പർ ബാറ്റർ ബ്രെൻഡൻ ടെയ്‌ലർ സ്വന്തമാക്കി. 22 വർഷവും 148 ദിവസവും പിന്നിട്ട കരിയറോടെയാണ് ടെയ്‌ലർ, സച്ചിന്റെ 22 വർഷവും 91 ദിവസവും നീണ്ട റെക്കോർഡ് മറികടന്നത്.

2004-ൽ ഏകദിന അരങ്ങേറ്റം കുറിച്ച 40-കാരനായ ടെയ്‌ലർ സിംബാബ്‌വെക്കായി 208 മത്സരങ്ങളിൽ നിന്ന് ദേശീയ റെക്കോർഡായ 11 സെഞ്ചുറികൾ നേടിയിട്ടുണ്ട്. 2021-ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ടെയ്‌ലർക്ക്, ഐ.സി.സിയുടെ അഴിമതി വിരുദ്ധ-ഉത്തേജക വിരുദ്ധ ചട്ടങ്ങൾ ലംഘിച്ചതിന് 2022-ൽ മൂന്നര വർഷത്തെ വിലക്ക് ലഭിച്ചിരുന്നു. വിലക്ക് കാലാവധി പൂർത്തിയായ ശേഷം, സിംബാബ്‌വെയും ദക്ഷിണാഫ്രിക്കയും നമീബിയയും ചേർന്ന് നടത്തുന്ന 2027 ഏകദിന ലോകകപ്പിന് മുന്നോടിയായി 2025-ലാണ് താരം വിരമിക്കൽ പിൻവലിച്ച് വീണ്ടും ടീമിലെത്തിയത്.

ദൈർഘ്യത്തിൽ ടെയ്‌ലർ മുന്നിലെത്തിയെങ്കിലും, ഏകദിനത്തിലെ ഏറ്റവും കൂടുതൽ റൺസ് (18,426), കൂടുതൽ മത്സരങ്ങൾ (463) എന്നീ പ്രധാന റെക്കോർഡുകൾ ഇപ്പോഴും സച്ചിന്റെ പേരിലാണ് ഭദ്രം. അതേസമയം, ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ അർധസെഞ്ചുറികൾ നേടുന്ന താരമെന്ന സച്ചിന്റെ റെക്കോർഡ് ഇംഗ്ലണ്ട് താരം ജോ റൂട്ട് അടുത്തിടെ മറികടന്നിരുന്നു. സച്ചിന്റെ ടെസ്റ്റിലെ 15,921 റൺസെന്ന സർവകാല റെക്കോർഡിന് 1,600-ഓളം റൺസ് മാത്രം അകലെയാണ് നിലവിൽ ജോ റൂട്ട്.

ഏകദിന കരിയറിലെ ദൈർഘ്യം - മുൻനിര താരങ്ങൾ

ബ്രെൻഡൻ ടെയ്‌ലർ (സിംബാബ്‌വെ): 22 വർഷം, 148 ദിവസം

സച്ചിൻ ടെൻഡുൽക്കർ (ഇന്ത്യ): 22 വർഷം, 91 ദിവസം

സനത് ജയസൂര്യ (ശ്രീലങ്ക): 21 വർഷം, 184 ദിവസം

ജാവേദ് മിയാൻദാദ് (പാകിസ്താൻ): 20 വർഷം, 272 ദിവസം

ഷോൺ വില്യംസ് (സിംബാബ്‌വെ): 20 വർഷം, 187 ദിവസം

Show Full Article
TAGS:Sachin Tendulkar ODI Records zimbave India News cricket record 
News Summary - Brendan Taylor Breaks Sachin Tendulkar's Record
Next Story