രഞ്ജി ട്രോഫി: അരങ്ങേറ്റം കലക്കി ഹർനൂർ സിങ്ങ്; കൂറ്റൻ സ്കോറുമായി പഞ്ചാബ് (436); കേരളം 15/1
text_fieldsസെഞ്ച്വറി നേടിയ ഹർനൂർസിങ്
ചണ്ഡിഗഢ്: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ പഞ്ചാബ് ആദ്യ ഇന്നിങ്സിൽ 436 റൺസിന് പുറത്ത്. ഓപണർ ഹർനൂർ സിങ്ങിന്റെ ഉജ്ജ്വല സെഞ്ച്വറിയും വാലറ്റക്കാരുടെ ചെറുത്തുനിൽപുമാണ് പഞ്ചാബിന് മികച്ച സ്കോർ സമ്മാനിച്ചത്.
170 റൺസെടുത്ത ഹർനൂർ സിങ്ങും 72 റൺസെടുത്ത പ്രേരിത് ദത്തയുമാണ് പഞ്ചാബ് ബാറ്റിങ് നിരയിൽ തിളങ്ങിയത്. കേരളത്തിന് വേണ്ടി അങ്കിത് ശർമ നാല് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം രണ്ടാം ദിവസം കളി നിർത്തുമ്പോൾ ഒരു വിക്കറ്റിന് 15 റൺസെന്ന നിലയിലാണ്.
ആറ് വിക്കറ്റിന് 240 റൺസെന്ന നിലയിലായിരുന്നു പഞ്ചാബ് രണ്ടാം ദിവസം ബാറ്റിങ് തുടങ്ങിയത്. ശേഷിക്കുന്ന വിക്കറ്റുകൾ ഉടൻ വീഴ്ത്തി പഞ്ചാബിനെ ചെറിയ സ്കോറിൽ ഒതുക്കാമെന്ന കേരളത്തിന്റെ പ്രതീക്ഷകൾ പഞ്ചാബിന്റെ വാലറ്റക്കാർ തല്ലിക്കെടുത്തി. ഹർനൂർ സിങ്ങും കൃഷ് ഭഗതും ചേർന്ന ഏഴാം വിക്കറ്റ് കൂട്ടുകെട്ടിൽ 66 റൺസ് പിറന്നു. 28 റൺസെടുത്ത കൃഷ് ഭഗതിനെ ക്ലീൻ ബൗൾഡാക്കി അങ്കിത് ശർമയാണ് കൂട്ടുകെട്ടിന് അവസാനമിട്ടത്. ഉച്ചഭക്ഷണത്തിന് ശേഷമുള്ള ആദ്യ ഓവറിൽതന്നെ ഹർനൂർ സിങ്ങിനെ നിധീഷ് എം.ഡി ക്ലീൻ ബൗൾഡാക്കി. 170 റൺസെടുത്ത് ഹർനൂർ മടങ്ങുമ്പോൾ എട്ട് വിക്കറ്റിന് 312 റൺസെന്ന നിലയിലായിരുന്നു പഞ്ചാബ്.
എന്നാൽ, ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടിൽ പ്രേരിത് ദത്തയും മായങ്ക് മാർക്കണ്ഡെയും ചേർന്ന് നേടിയ 111 റൺസ് സെഞ്ച്വറി കൂട്ടുകെട്ടാണ് മത്സരത്തിൽ പഞ്ചാബിന് മേൽക്കൈ നൽകിയത്. കേരള ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീൻ ബൗളർമാരെ മാറിമാറി പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ സ്കോർ 423ൽ നിൽക്കെ അഹ്മദ് ഇംറാനാണ് പ്രേരിത് ദത്തയെ പുറത്താക്കി കൂട്ടുകെട്ടിന് അവസാനമിട്ടത്. 72 റൺസെടുത്ത പ്രേരിത് ക്ലീൻ ബൗൾഡാവുകയായിരുന്നു. നാല് റൺസെടുത്ത ആയുഷ് ഗോയലിനെ അങ്കിത് ശർമയും മടക്കിയതോടെ പഞ്ചാബിന്റെ ഇന്നിങ്സിന് 436ൽ അവസാനമായി.
മായങ്ക് മാർക്കണ്ഡെ 48 റൺസുമായി പുറത്താകാതെനിന്നു. കേരളത്തിന് വേണ്ടി അങ്കിത് ശർമയുടെ നാല് വിക്കറ്റ് പ്രകടനത്തിന് പുറമെ ബേസിൽ എൻ.പിയും ബാബ അപരാജിതും രണ്ട് വിക്കറ്റുകൾ വീതവും വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് വേണ്ടി വത്സൽ ഗോവിന്ദും ബേസിൽ എൻ.പിയും ചേർന്നാണ് ഇന്നിങ്സ് തുറന്നത്. നാല് റൺസെടുത്ത ബേസിൽ തുടക്കത്തിൽതന്നെ മടങ്ങിയെങ്കിലും തുടർന്നെത്തിയ അങ്കിത് ശർമയും വത്സൽ ഗോവിന്ദും ചേർന്ന് കൂടുതൽ നഷ്ടങ്ങളില്ലാതെ രണ്ടാം ദിവസത്തിന് അവസാനമിട്ടു. കളി നിർത്തുമ്പോൾ വത്സൻ ഏഴും അങ്കിത് ശർമ രണ്ടും റൺസുമായി ക്രീസിലുണ്ട്.


