Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right'ഇത് ന്യായമല്ല': ടി20...

'ഇത് ന്യായമല്ല': ടി20 ലോകകപ്പ് ഫൈനലിൽ പിച്ചിനെതിരെ മൈക്കൽ വോണിന്റെ വിമർശനം

text_fields
bookmark_border
ഇത് ന്യായമല്ല: ടി20 ലോകകപ്പ് ഫൈനലിൽ പിച്ചിനെതിരെ മൈക്കൽ വോണിന്റെ വിമർശനം
cancel

അഹ്മദാബാദ്: ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യ നടത്തിയ ബാറ്റിങ് പ്രകടനം ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചിരിക്കുകയാണ്. നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 255 റൺസെന്ന കൂറ്റൻ വിജയലക്ഷ്യമാണ് ഇന്ത്യ ഉയർത്തിയത്. ബാറ്റിങ്ങിന് മാത്രം അനുകൂലമായ പിച്ചിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ രംഗത്തെത്തി. തന്റെ സാമൂഹിക മാധ്യമമായ എക്സിലൂടെയാണ് വോൺ വിമർശിച്ചത്.

"ബാറ്റിങ് അവിശ്വസനീയമായിരുന്നു... പക്ഷേ സത്യം പറയണമല്ലോ, ബാറ്റും പന്തും തമ്മിലുള്ള സന്തുലിതാവസ്ഥ ഇവിടെ കാണാനില്ല, ഇതൊരു ന്യായമായ മത്സരമല്ല," മൈക്കൽ വോൺ എക്സിൽ കുറിച്ചു. ബൗളർമാർക്ക് ഒട്ടും ആനുകൂല്യം നൽകാത്ത, സ്വിംഗോ സ്പിന്നോ ലഭിക്കാത്ത പിച്ചാണ് ഫൈനലിനായി ഒരുക്കിയതെന്നാണ് വോണിന്റെ പരാതി. മിച്ചൽ സാന്റ്നർ ഒഴികെയുള്ള മിക്ക ബൗളർമാരും ഓവറൊന്നിന് 11.50 റൺസിന് മുകളിലാണ് വിട്ടുകൊടുത്തത്.

ഓപണർമാരായ സഞ്ജു സാംസണും അഭിഷേക് ശർമയും നൽകിയ തുടക്കം ഇന്ത്യക്ക് വൻ കരുത്തായി. വെറും 43 പന്തിൽ 98 റൺസാണ് ഇരുവരും ചേർത്തത്. അഭിഷേക് ശർമ 18 പന്തിൽ അർധസെഞ്ചുറി പൂർത്തിയാക്കി അവിശ്വസനീയമായ ഫോം പുറത്തെടുത്തു. പവർപ്ലേയിൽ തന്നെ ഇന്ത്യ 92 റൺസ് അടിച്ചുകൂട്ടി, ലോകകപ്പ് മത്സര ചരിത്രത്തിലെ ഏറ്റവും മികച്ച പവർപ്ലേ സ്കോറാണിത്.

തുടർന്ന് സഞ്ജു സാംസൺ ആക്രമണം ഏറ്റെടുത്തു. എട്ട് സിക്സറുകളും അഞ്ച് ഫോറുകളും ഉൾപ്പെടെ 89 റൺസാണ് താരം അടിച്ചുകൂട്ടിയത്. സഞ്ജുവിന് മികച്ച പിന്തുണ നൽകിയ ഇഷാൻ കിഷൻ 25 പന്തിൽ 54 റൺസ് നേടി. അവസാന ഓവറുകളിൽ ശിവം ദുബെ (8 പന്തിൽ 26*) കൂടി തകർത്തടിച്ചതോടെയാണ് ഇന്ത്യ 255 റൺസ് നേടിയത്. 16-ാം ഓവറിൽ ജിമ്മി നീഷാം മൂന്ന് വിക്കറ്റുകൾ വീഴ്ത്തി കിവീസിന് നേരിയ ആശ്വാസം നൽകിയെങ്കിലും, ഇന്ത്യയുടെ വമ്പൻ സ്കോർ തടയാൻ അവർക്കായില്ല.

Show Full Article
TAGS:michael vaughan T20 World Cup cricketmatch Latest News 
News Summary - 'It's not fair': Michael Paul Vaughan criticises pitch in T20 World Cup final
Next Story