ഹർനൂറിന്‍റെ (170) പോരാട്ടം അവസാനിപ്പിച്ച് നിധീഷ്; കേരളത്തിനെതിരെ പഞ്ചാബ് ഭേദപ്പെട്ട സ്കോറിലേക്ക്
text_fieldsചണ്ഡിഗഢ്: രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ കേരളത്തിനെതിരെ പഞ്ചാബ് ഭേദപ്പെട്ട സ്കോറിലേക്ക്. ഞായറാഴ്ച നിലവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ ആതിഥേയരായ പഞ്ചാബ് 128 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 326 റൺസെടുത്തു. ഇരട്ട സെഞ്ച്വറിയിലേക്ക് കുതിച്ച ഹർനൂർ സിങ്ങിനെ ബൗൾഡാക്കി എം.ഡി. നിധീഷാണ് രണ്ടാംദിനം കേരളത്തിന് ബ്രേക്ക് ത്രൂ നൽകിയത്. 343 പന്തിൽ 13 ഫോറടക്കം 170 റൺസെടുത്താണ് താരം പുറത്തായത്.
83 പന്തിൽ 28 റൺസെടുത്ത കൃഷ് ഭഗത്തിന്‍റെ വിക്കറ്റും പഞ്ചാബിന് നഷ്ടമായി. 46 പന്തിൽ എട്ടു റൺസുമായി പ്രേറിറ്റ് ദത്തയും 37 പന്തിൽ ഏഴു റൺസുമായി മായങ്ക മർകണ്ടെയയുമാണ് ക്രീസിൽ. ഹർനൂർ സിങ്ങിന്‍റെ ഒറ്റയാൾ പോരാട്ടമാണ് പഞ്ചാബിന്‍റെ സ്കോർ 300 കടത്തിയത്. ആറ് വിക്കറ്റിന് 240 റൺസെന്ന നിലയിലാണ് പഞ്ചാബ് ബാറ്റിങ് പുനരാരംഭിച്ചത്. ഏഴാം വിക്കറ്റിൽ ഹർനൂരും ഭഗതും ശ്രദ്ധയോടെ ബാറ്റുവീശി ടീം സ്കോർ 300 കടത്തി. തൊട്ടു പിന്നാലെ ഭഗത്തിനെ അങ്കിത് ശർമ ബൗൾഡാക്കി. 66 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്. തൊട്ടു പിന്നാലെ ഹർനൂറും മടങ്ങി.
നേരത്തെ ടോസ് നേടിയ പഞ്ചാബ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. കന്നി സെഞ്ച്വറിയാണ് ഹർനൂർ നേടിയത്. പഞ്ചാബ് കിങ്സിന്റെ വെടിക്കെട്ട് ഓപണറായ പ്രഭ്സിമ്രാൻ സിങ്ങിനെ (23) ബൗൾഡാക്കി അപരാജിത് കേരളത്തിന് ആദ്യ വിക്കറ്റ് സമ്മാനിച്ചു. 37 റൺസെടുത്ത് ഉദയ് സഹാറനും മടങ്ങി. അൻമോൽപ്രീത് സിങ്ങിനെയും (1) ക്യാപ്റ്റൻ നമൻ ധിറിനെയും (1) വിക്കറ്റ് കീപ്പറും നായകനുമായ മുഹമ്മദ് അസ്ഹറുദ്ദീന്റെ ഗ്ലൗസിലേക്കയച്ചു ബേസിൽ. രമൺദീപ് സിങ് (6) അങ്കിതിന് രണ്ടാം വിക്കറ്റ് നൽകിയതോടെ സ്കോർ അഞ്ചിന് 162. സലീൽ അറോറ 36 റൺസ് ചേർത്ത് പുറത്തായി.
കേരളത്തിനുവേണ്ടി അങ്കിത് ശർമ മൂന്നു വിക്കറ്റ് നേടി. എൻ.പി. ബേസിലും ബാബ അപരാജിതും രണ്ട് വിക്കറ്റ് വീതവും എം.ഡി നിധീഷ് ഒരു വിക്കറ്റും വീഴ്ത്തി. കഴിഞ്ഞ മത്സത്തിൽനിന്ന് രണ്ട് മാറ്റങ്ങളുമായാണ് കേരളം പഞ്ചാബിനെതിരെ കളിക്കാനിറങ്ങിയത്. ആസ്‌ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിൽ ഉൾപ്പെട്ട സൂപ്പർതാരം സഞ്‌ജു സാംസണും ഏദൻ ആപ്പിൾ ടോമിനും പകരം വത്സൽ ഗോവിന്ദിനെയും അഹ്മദ് ഇമ്രാനെയും പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തി.


