Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവൺ ടൈം വണ്ടർ അല്ല,...

വൺ ടൈം വണ്ടർ അല്ല, രാജകീയ തിരിച്ചുവരവ്; വിമർശകരുടെ വായടപ്പിച്ച് സഞ്ജു

text_fields
bookmark_border
വൺ ടൈം വണ്ടർ അല്ല, രാജകീയ തിരിച്ചുവരവ്; വിമർശകരുടെ വായടപ്പിച്ച് സഞ്ജു
cancel

മുംബൈ: നിരന്തരമായ വിമർശനങ്ങളോടും പരിഹാസങ്ങളോടും അദ്ദേഹം പ്രതികരിച്ചത് മൗനം കൊണ്ടായിരുന്നു, ബാറ്റുകൊണ്ട് മറുപടി നൽകാനുള്ള മൗനം. 'സ്ഥിരതയില്ല', 'ഒരു മത്സരത്തിൽ ഫോമിലായാൽ അടുത്തതിൽ ഡക്കാകും', 'വൺ ടൈം വണ്ടർ' തുടങ്ങി സമൂഹമാധ്യമങ്ങളിൽ ഉയർന്നുവന്ന ഓരോ ചോദ്യങ്ങൾക്കുമുള്ള കൃത്യമായ മറുപടിയാണ് ഇംഗ്ലണ്ടിനെതിരായ ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ സഞ്ജു സാംസൺ നൽകിയത്. വെസ്റ്റിൻഡീസിനെതിരെ നേടിയ പുറത്താകാതെയുള്ള 97 റൺസ് കേവലമൊരു 'വൺ ടൈം വണ്ടർ' ആണെന്ന് വിധിയെഴുതിയവരെ 42 പന്തിൽ 89 റൺസ് അടിച്ചുകൂട്ടി സഞ്ജു നിശ്ശബ്ദരാക്കി. ഇതൊരു കേവല ബാറ്റിങ് പ്രകടനം മാത്രമായിരുന്നില്ല. പക്വതവന്ന ഒരു സീനിയർ താരത്തിന്റെയും മികച്ചൊരു ടീം പ്ലെയറുടെയും ഉദയം കൂടിയായിരുന്നു ഈ ഇന്നിങ്സ്.

ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചർ സഞ്ജുവിന് എക്കാലത്തും കടുത്ത വെല്ലുവിളിയായിരുന്നു. മുൻപ് അഞ്ച് തവണ നേർക്കുനേർ വന്നപ്പോൾ മൂന്ന് തവണയും സഞ്ജുവിന്റെ വിക്കറ്റ് നേടിയത് ആർച്ചറാണ്. എന്നാൽ, സെമിഫൈനലിൽ ഈ കണക്കുകളെല്ലാം സഞ്ജു തിരുത്തിയെഴുതി. ഹാരി ബ്രൂക്ക് വിട്ടുകളഞ്ഞ ക്യാച്ചിലൂടെ ലഭിച്ച ജീവൻ കൃത്യമായി വിനിയോഗിച്ച അദ്ദേഹം, ആർച്ചറുടെ ഷോർട്ട് ബോളുകളെ അനായാസം പുൾ ഷോട്ടിലൂടെ അതിർത്തി കടത്തി. ഈയൊരു മത്സരത്തിൽ മാത്രം ആർച്ചർക്കെതിരെ സഞ്ജു അടിച്ചെടുത്തത് 38 റൺസാണ്. പഴയ സഞ്ജുവിൽ നിന്ന് ഇപ്പോഴുള്ളതിലേക്കുള്ള ഏറ്റവും വലിയ മാറ്റവും ഈ ആത്മവിശ്വാസം തന്നെയാണ്.

ട്വന്റി20 ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോർ എന്ന വിരാട് കോലിയുടെ (2016-ൽ വെസ്റ്റിൻഡീസിനെതിരെ 89*) റെക്കോർഡിനൊപ്പമെത്താൻ സെമിയിലെ നിർണായക ഇന്നിങ്‌സോടെ സഞ്ജുവിന് സാധിച്ചു. ഒരു ട്വന്റി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമെന്ന നേട്ടവും സ്വന്തമാക്കി. 2024-ൽ രോഹിത് ശർമ നേടിയ 15 സിക്സറുകൾ എന്ന റെക്കോർഡാണ് 16 സിക്സറുകളോടെ സഞ്ജു മറികടന്നത്. ഇഷാൻ കിഷനൊപ്പം രണ്ടാം വിക്കറ്റിൽ പടുത്തുയർത്തിയ 97 റൺസ്, ലോകകപ്പ് നോക്കൗട്ടിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന പാർട്ണർഷിപ്പാണ്.

വെടിക്കെട്ട് ബാറ്റിങ്ങിനപ്പുറം, ഒരു സീനിയർ താരം എന്ന നിലയിൽ സഞ്ജു പുറത്തെടുത്ത പക്വതയാണ് എടുത്തുപറയേണ്ടത്. അനാവശ്യ ഷോട്ടുകൾക്ക് മുതിരാതെ, തികഞ്ഞ ശാന്തതയോടെയാണ് അദ്ദേഹം ക്രീസിൽ നിന്നത്. ഇംഗ്ലണ്ടിന്റെ മികച്ച സ്പിന്നറായ ആദിൽ റഷീദിനെതിരെ ഈഗോ മാറ്റിവെച്ച് സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്തത് ഇതിന്റെ ഉത്തമ ഉദാഹരണമാണ്. അതേസമയം, സാം കറന്റെ സ്ലോ ബോളുകളെ കാത്തിരുന്ന് പ്രഹരിക്കാനും അദ്ദേഹം ശ്രദ്ധിച്ചു.

തുടക്കത്തിൽ അഭിഷേക് ശർമ വിൽ ജാക്സിനെതിരെ പതറിയപ്പോൾ, സഞ്ജു അരികിലെത്തി ഉപദേശങ്ങൾ നൽകിയിരുന്നു. ഇഷാൻ കിഷൻ ക്രീസിലെത്തിയപ്പോഴും ഈ പിന്തുണ തുടർന്നു. ഇഷാൻ മികച്ച ഷോട്ടുകൾ കളിക്കുമ്പോൾ അഭിനന്ദിക്കാനും, പിഴവുകൾ സംഭവിക്കുമ്പോൾ തിരുത്താനും സഞ്ജു ഒപ്പമുണ്ടായിരുന്നു. ആർച്ചറുടെ അപകടകരമായ ബൗൺസറുകൾക്കെതിരെ വമ്പൻ ഷോട്ടുകൾക്ക് ശ്രമിച്ച് വിക്കറ്റ് കളയാതെ, സിംഗിളെടുത്ത് സ്ട്രൈക്ക് കൈമാറാൻ ദുബെയോട് നിർദേശിച്ചത് സഞ്ജുവിന്റെ മികച്ച ഗെയിം റീഡിങ് മികവ് വ്യക്തമാക്കുന്നു.

Show Full Article
TAGS:Sanju Samson ind vs eng T20 WC semi England Cricket Team 
News Summary - Sanju Samson, the batsman and the leader, comes to the fore on the big stage
Next Story