ചരിത്രത്തിന് ബാവുമയുടെ ‘ഗദ’കാല തിരുത്ത്
text_fields1990 മേയ് 17, അന്ന് ദക്ഷിണാഫ്രിക്കയുടെ തലസ്ഥാന നഗരിയായ കേപ്ടൗണിൽ പിറന്ന ആ ആൺകുട്ടിയെ മുത്തശ്ശി ടെംബ ബാവുമ എന്ന് വിളിച്ചു. പ്രതീക്ഷ എന്നർഥം വരുന്ന ടെംബ എന്ന പേരിടുമ്പോൾ മുത്തശ്ശി ഒരിക്കലും നിനച്ചുകാണില്ല തന്റെ കൊച്ചുമകൻ ആ രാജ്യത്തെ ആറര കോടി ജനങ്ങളുടെയും പ്രതീക്ഷയാവുമെന്ന്. എന്നാൽ, പതിറ്റാണ്ടുകൾക്കിപ്പുറം ഒരു രാജ്യത്തിന്റെ ഒന്നടങ്കം സ്വപ്നത്തിലേക്ക് ആ കുറിയ മനുഷ്യൻ വഴിവെട്ടിയിരിക്കുന്നു.
വഴിത്താരയിലെ പ്രയാസങ്ങളെയും പ്രതിബന്ധങ്ങളെയും അതിജീവിച്ച് അയാൾ ടെസ്റ്റ് ക്രിക്കറ്റിന്റെ നെറുകയിലേക്ക് തന്റെ രാജ്യത്തെ കൈപിടിച്ച് ആനയിച്ചു. ഇന്നലെകളിൽ താണ്ടിയ കളി ജീവിതത്തിന്റെ ദൂരങ്ങളിലേക്കെത്തി നോക്കുമ്പോൾ ബാവുമ ഓടിക്കയറിയത് എക്സ്പ്രസ് ഹൈവേകളിലൂടെയായിരുന്നില്ല.
ദുർഘട പാതകളിലൂടെ ഓഫ് റോഡ് റൈഡ് നടത്തിയാണ് അയാൾ ഫിനിഷിങ് പോയന്റിൽ തൊട്ടത്. ടീമിലെ മറ്റുള്ളവരുമായി അയാളുടെ ഉയരം താരതമ്യം ചെയ്തും, ഉറങ്ങുന്നതിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തുമെല്ലാം പരിഹാസങ്ങളുടെ പെരുമഴ പെയ്യിക്കുകയായിരുന്നു ക്രിക്കറ്റ് ട്രോളൻമാർ. നിറത്തിന്റെ പേരിലുള്ള വേര്‍തിരിവ് തന്നെ മാനസികമായി തകര്‍ക്കുന്നെന്ന് തുറന്നു പറയേണ്ടി വന്ന താരം.
അഞ്ചടി നാലിഞ്ച് മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ടെംബ ബാവുമയുടെ ഉയരം. ടീമിലെതന്നെ ഏറ്റവും ഉയരം കുറഞ്ഞ താരം. എന്നാല്‍, പോരാട്ടവീര്യത്തില്‍ തന്റെ തലപ്പൊക്കത്തിനൊപ്പമെത്താൻ ആരുമില്ലെന്ന് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനലില്‍ ബാവുമ തെളിയിച്ചു. പ്രോട്ടീസിന്റെ ആദ്യ കറുത്തവര്‍ഗക്കാരനായ ക്യാപ്റ്റന്‍ എന്ന ഖ്യാതിയോടെയും അത്രതന്നെ വിവാദത്തോടെയുമാണ് അയാൾ
ടീമിന്റെ നായകനായത്. എന്നാൽ, ഒരു രാജ്യം തന്നിലര്‍പ്പിച്ച പ്രതീക്ഷയെ അയാൾ തന്റെ പേരുപോലെ അന്വർഥമാക്കി. ക്രിക്കറ്റിലെതന്നെ അതികായന്മാരായ താരങ്ങള്‍ക്കു പോലും നേടാനാകാത്ത റെക്കോഡുകള്‍ സ്വന്തം കൈപ്പിടിയിലൊതുക്കിയാണ് അയാള്‍ തന്റെ രാജ്യത്തെ വിശ്വകിരീടത്തിലേക്ക നയിച്ചത്. ഒന്നാം ഇന്നിങ്സില്‍ 138 റൺസിന് ടീം ഒന്നടങ്കം പുറത്തായപ്പോഴും 84 പന്തില്‍ ഒരു സിക്സും നാല് ഫോറും അടക്കം 36 റണ്‍സെടുത്ത് ടീമിന് കരുത്ത് പകർന്നു. ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ തുടര്‍ച്ചയായി കൂടുതല്‍ 30 റണ്‍സിലധികം സ്കോര്‍ ചെയ്യുന്ന മൂന്നാമത്തെ ക്യാപ്റ്റന്‍ എന്ന നേട്ടം ബാവുമയെ തേടിയെത്തി.
രണ്ടാം ഇന്നിങ്ങ്സില്‍ അര്‍ധ സെഞ്ച്വറി നേടി തിളങ്ങിയ താരം 66 റണ്‍സ് നേടിയാണ് പുറത്തായത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒരു ക്യാപ്റ്റന്‍ നേടുന്ന ഏറ്റവും കൂടുതല്‍ വ്യക്തികത സ്കോര്‍ ആണ് ഇതോടെ ബാവുമ സ്വന്തമാക്കിയത്. കാലിന് പരിക്കേറ്റിട്ടും ബാവുമ കാഴ്ച്ചവെച്ച ചെറുത്തുനിൽപ്പിന് എഴുന്നേറ്റുനിന്ന് കൈയടിച്ചാണ് ലോർഡ്സിലെ ആരാധകർ വരവേറ്റത്. മുടന്തിയാണെങ്കിലും മാർകറവുമായി ചേർന്ന് താരം സിംഗിളുകളും ഡബിളുകളും ഓടി.
താൻ നേടിയ 66 റൺസിൽ 46 റൺസും ബാവുമ ഓടിയാണെടുത്തത്. കിരീടനേട്ടത്തിനു ശേഷം ക്യാപ്റ്റന്‍ ബാവുമയുടെ സെലിബ്രേഷന് ഏറെ ശ്രദ്ധിക്കപ്പെട്ടു. ഐക്കോണിക്കായ ടെസ്റ്റ് മെയ്സ് കൈയില്‍ പിടിച്ച് മെഷീന് ഗണ്‍ പോലെ വെടിവെക്കുന്നതുപോലെ ബാവുമ അനുകരിക്കുകയായിരുന്നു. അതേ അതൊരു വെടിവെപ്പായിരുന്നു വർണവെറിയുടെയും ബോഡി ഷെയിമിങ്ങിന്റെയും കൂരമ്പുകൾക്ക് നേരെ അതിനെയെല്ലാം അതിജീവിച്ച ഒരു ജേതാവിന്റെ വെടിവെപ്പ്.