ഇടവേളക്കുശേഷം ബയേൺ തുടരും
text_fieldsബയേൺ മ്യൂണിക് താരങ്ങൾ മൈതാനത്ത്
നീണ്ടുപരന്ന് കിടക്കുന്ന കരിയറിൽ ഒഴിഞ്ഞുകിടക്കുന്നൊരു ഷെൽഫ്. അതായിരുന്നു കഴിഞ്ഞ ദിവസം വരെ ഹാരികെയ്നെന്ന ഇംഗ്ലീഷ് താരത്തിന്റെ സമ്പാദ്യം. എന്നാൽ, ബയേൺ മ്യൂണിക്കിന്റെ ജർമൻ ബുണ്ടസ് ലിഗ ചാമ്പ്യൻ പട്ടത്തോടെ കെയ്നിന്റെ കിരീട മോഹത്തിനുള്ള കാത്തിരിപ്പ് കൂടിയാണവസാനിച്ചത്. ഒരു വർഷത്തെ ഇടവേളക്കൊടുവിൽ ബുണ്ടസ് ലീഗ കിരീടം ബയേണിലൂടെ വീണ്ടും മ്യൂണിക്കിലെത്തുകയാണ്.
ലീഗ് ചരിത്രത്തിൽ 33ാം തവണയാണ് ബയേൺ മ്യൂണിക് ജർമൻ ക്ലബ് ഫുട്ബാളിന്റെ അതികായരാകുന്നത്. 13 വർഷത്തിനിടയിൽ ബയേണിന്റെ 12ാം ലീഗ് കിരീടമാണിത്. കഴിഞ്ഞ വർഷത്തെ ജേതാക്കളും പോയന്റ് ടേബിളിലെ രണ്ടാം സ്ഥാനക്കാരുമായിരുന്ന ബയേർ ലെവർകുസൻ ഞായറാഴ്ച നടന്ന കളിയിൽ ഫ്രീബർഗിനോട് സമനില വഴങ്ങിയതോടെയാണ് ബയേൺ കിരീടം ഉറപ്പിച്ചത്.
32 കളികളിൽ നിന്നായി 23 ജയവും ഏഴു സമനിലയും രണ്ട് തോൽവികളുമായി 76 പോയന്റാണ് ടീമിന്റെ സമ്പാദ്യം. 32 കളികളിൽ നിന്നായി 19 ജയവും 11 സമനിലയും രണ്ട് തോൽവികളുമായി 68 പോയന്റാണ് ലെവർകുസനുള്ളത്. ഈയടുത്ത കാലത്തെ ഏറ്റവും മോശം പ്രകടനമായിരുന്നു കഴിഞ്ഞ സീസണിൽ ബയേണിന്റേത് നടത്തിയത്.
മൂന്നാമതായി ടേബിളിൽ ഫിനിഷ് ചെയ്ത ബയേണും കിരീടം ചൂടിയ ലെവർകുസനും തമ്മിലുണ്ടായിരുന്നത് 18 പോയന്റിന്റെ വ്യത്യാസം. അതോടെ നാട്ടുകാരനായ കോച്ച് തോമസ് തുഷേൽ പടിക്ക് പുറത്തായി. പകരമെത്തിയത് ബെൽജിയത്തിൽനിന്നുള്ള വിൻസെന്റ് കോംപാനി. ബയേണിലെ തന്റെ അരങ്ങേറ്റ വർഷത്തിൽ തന്നെ കോംപാനി നഷ്ടപ്രതാപം വീണ്ടെടുത്തു.
പെയ്ൻ+ഗെയ്ൻ=കെയ്ൻ
നീണ്ട ഒന്നരപ്പതിറ്റാണ്ടിന്റെ കളിജീവിതത്തിൽ കാൽപന്ത് കൊണ്ടൊരു വസന്തം തീർത്തിട്ടും അർഹിച്ച അംഗീകാരങ്ങളൊന്നും ഹാരി കെയ്നിനെ തേടിയെത്തിയില്ല. ടൂർണമെന്റിലുടനീളം നിറഞ്ഞുകളിച്ച് കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട കഥകളൊരുപാടുണ്ട് പറയാൻ.
2010 മുതൽ 2023 വരെ ഇംഗ്ലീഷ് ക്ലബായ ടോട്ടൻഹാം ഹോട്സ്പറിന്റെ താരമായിരുന്നു കെയ്ൻ. ടീമിന്റെ ചരിത്രം കണ്ട എക്കാലത്തെയും മികച്ച താരങ്ങളിലൊരാൾ. ക്ലബിന്റെ ഓൾ ടൈം ടോപ് സ്കോറർ. ടീമിനായി 435 മത്സരങ്ങളിൽ നിന്ന് അടിച്ചുകൂട്ടിയത് 280 ഗോളുകൾ. പ്രീമിയർ ലീഗിൽ മൂന്നുതവണ ഗോൾഡൻ ബൂട്ട് ജേതാവ്. എന്നാൽ, ഇതൊന്നും അയാളുടെയും ടീമിന്റെയും കിരീടവരൾച്ചക്ക് അറുതിയുണ്ടാക്കിയില്ല.
ഹാരി കെയ്ൻ
ഒരു പതിറ്റാണ്ടിലധികം ടോട്ടൻഹാം ജഴ്സിയണിഞ്ഞിട്ടും താരത്തിന് ടോട്ടൻഹാം ഷെൽഫിലേക്ക് ഒരു കിരീടം എത്തിക്കാനായില്ല. തന്റെ രാജ്യമായ ഇംഗ്ലണ്ടിന്റെ വെള്ളക്കുപ്പായത്തിലും കാര്യങ്ങൾ അങ്ങനെയൊക്കെത്തന്നെയായിരുന്നു. 2023ൽ ബയേണിലെത്തിയതോടെ കാത്തിരിപ്പ് അവസാനിക്കുമെന്ന് എല്ലാവരും കണക്കുകൂട്ടി.
അവിടെയും കെയ്നിനെ ദുരന്തം വിട്ടൊഴിഞ്ഞില്ല. 11 വർഷം തുടർച്ചയായി ജർമൻ രാജാക്കന്മാരായ ബയേണിന് ആ സീസണിൽ അടിതെറ്റി. അതോടെ കെയ്നിനെ കളിയാക്കലുകളും വേട്ടയാടലും കൊണ്ട് മൂടി. ഹാരി കെയ്നും നിർഭാഗ്യവും ഒന്നാണെന്നുപോലും പലരും പറഞ്ഞു.
അവസാനം ആ ചോദ്യത്തിന് കാലം തന്നെ ഉത്തരം നൽകിയിരിക്കുന്നു. എല്ലാമറിയുന്ന കളിദേവത ഒടുവിൽ കടാക്ഷിച്ചിരിക്കുന്നു. തോൽവികളുടെ നീണ്ട കഥകളറിഞ്ഞ കെയ്നിന്റെ ഭാഗ്യദേവത കാലാന്തരങ്ങൾക്കിപ്പുറം മിഴി തുറന്നു. അയാൾ ആഗ്രഹത്തെ പുൽകിയിരിക്കുന്നു. അത്രമേൽ മോഹിച്ച കെയ്നിന്റെ ഷെൽഫും ഒരു കിരീടത്താൽ പ്രശോഭിതമായിരിക്കുന്നു.