പ്രായത്തെയും ജർമനിയെയും തോൽപിച്ച് ക്രിസ്റ്റ്യാനോയുടെ വിജയഗോൾ; കരുത്തരെ കെട്ടുകെട്ടിച്ച് പോർചുഗൽ നാഷൻസ് ലീഗ് ഫൈനലിൽ
text_fieldsമ്യൂണിക്ക്: പ്രായം തളർത്താത്ത പോരാളിയാണ് താനെന്ന് നാൽപതുകാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ രാജ്യാന്തര ഫുട്ബാളിന്റെ കളിയരങ്ങിൽ ഒരിക്കൽകൂടി വലകുലുക്കി തെളിയിച്ചപ്പോൾ കരുത്തരായ ജർമനിയെ അവരുടെ മണ്ണിൽ കെട്ടുകെട്ടിച്ച് പോർചുഗൽ യുവേഫ നാഷൻസ് ലീഗ് ഫുട്ബാളിന്റെ ഫൈനലിൽ. പിന്നിട്ടുനിന്നശേഷം പൊരുതിക്കയറിയ പറങ്കിപ്പട ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് ജർമൻ നിരയെ മുട്ടുകുത്തിച്ചത്. യൂറോപ്യൻ ഫുട്ബാളിലെ വൻതോക്കുകൾ മാറ്റുരക്കുന്ന ടൂർണമെന്റിൽ ഫ്രാൻസ്-സ്പെയിൻ രണ്ടാം സെമിഫൈനൽ മത്സരവിജയികളാണ് ഫൈനലിൽ പോർചുഗലിന്റെ എതിരാളികൾ.
2019ൽ പോർചുഗലായിരുന്നു പ്രഥമ നാഷൻസ് ലീഗിലെ ജേതാക്കൾ. എന്നാൽ, മ്യൂണിക്കിലെ അലയൻസ് അറീനയിൽ ഇന്നലെ ആദ്യപകുതിയിൽ പ്രതീക്ഷക്കൊത്ത പ്രകടനമായിരുന്നില്ല അവരുടേത്. ജർമനി ഇടതടവില്ലാതെ ആക്രമിച്ചുകയറിയപ്പോൾ ഗോളി ഡീഗോ കോസ്റ്റയുടെ തകർപ്പൻ സേവുകളാണ് പോർചുഗലിന്റെ രക്ഷക്കെത്തിയത്. ഇടവേള കഴിഞ്ഞും ആക്രമണം കനപ്പിച്ച ആതിഥേയർ 48-ാം മിനിറ്റിൽ ഗാലറിയെ ആവേശത്തിലാഴ്ത്തി ലീഡ് പിടിച്ചു. എതിർ പ്രതിരോധനിരക്ക് മുകളിലൂടെ ജോഷ്വാ കിമ്മിച്ച് ഉയർത്തിയിട്ട സമർഥമായ ലോഫ്റ്റഡ് ബാളിൽ േഫ്ലാറിയൻ വിർട്സിന്റെ അളന്നുകുറിച്ച ഹെഡറാണ് വലക്കണ്ണികളെ ചുംബിച്ചത്.
ഗോൾ വീണതോടെ പോർചുഗൽ സട കുടഞ്ഞെണീറ്റു. ആക്രമണത്തിലെ അലസത മാറ്റി അവർ ജർമൻ ഗോൾമുഖം റെയ്ഡ് ചെയ്യാനിറങ്ങി. ക്രിസ്റ്റ്യാനോയെ സെൻട്രൽ സ്ട്രൈക്കറാക്കി 4-3-3 ശൈലിയിൽ കളിമെനഞ്ഞ പോർചുഗലിനുവേണ്ടി ബ്രൂണോ ഫെർണാണ്ടസ്-റൂബൻ നെവസ്-ബെർണാഡോ സിൽവ ത്രയം മധ്യനിര ഭരിച്ചുതുടങ്ങിയതോടെ കളി പോർചുഗീസ് വരുതിയിലായി. 58-ംാ മിനിറ്റിൽ ട്രിൻകാവോയെ പിൻവലിച്ച് കോച്ച് റോബർട്ടോ മാർട്ടിനെസ് മുന്നേറ്റനിരയിൽ ഫ്രാൻസിസ്കോ കോൺസീകാവോയെ മൈതാനത്തിറക്കിയതോടെ കളിയുടെ അലകും പിടിയും മാറി.
വലതുവിങ്ങിലൂടെ കുതിച്ച് ബോക്സിലേക്ക് തുടരെ വെട്ടിയൊഴിഞ്ഞെത്തിയ യുവന്റസ് താരത്തെ തടയാൻ ജർമൻ പ്രതിരോധം വല്ലാതെ വിയർത്തു. 63-ാം മിനിറ്റിൽ കോൺസീകാവോയുടെ ബ്രില്യൻസിനുമുന്നിൽ തോറ്റ് അവർ സമനിലഗോൾ വഴങ്ങുകയും ചെയ്തു. പതിവുപോലെ പന്തുമായെത്തി ഗോൾമുഖത്തേക്ക് കട്ടുചെയ്തു കയറിയ 22കാരൻ ബോക്സിന്റെ പുറത്തുനിന്ന് തൊടുത്ത ഇടങ്കാലൻ ഷോട്ട് വളഞ്ഞുപുളഞ്ഞ് വലയുടെ ഇടതുമൂലയിൽ ചെന്നുതറച്ചതോടെ മനോഹരഗോളിന്റെ പിറവി. ജർമൻ ഗോളി മാർക് ആന്ദ്രേ ടെർ സ്റ്റീഗൻ വെറും കാഴ്ചക്കാരൻ മാത്രമായി.
ആ ഗോളിൽ കളിയുടെ താളം പോർചുഗലിന്റെ തന്ത്രങ്ങൾക്കൊപ്പമായി. അഞ്ചു മിനിറ്റിനകം വിജയഗോളിലേക്ക് ക്രിസ്റ്റ്യാനോ പന്തുപായിക്കുകയും ചെയ്തു. ഇടതു വിങ്ങിൽ ബ്രൂണോയുമായി ചേർന്ന് നടത്തിയ മുന്നേറ്റത്തിനൊടുവിൽ പെനാൽറ്റി ബോക്സിലേക്ക് കടന്നുകയറി ഒന്നാന്തരം പാസ് നൽകിയ നൂനോ മെൻഡസായിരുന്നു ഗോളിന്റെ ശിൽപി. ഗോൾലൈനിന് സമാന്തമായി മെൻഡസ് തട്ടിനീക്കിയ പാസിൽ ആരാലും മാർക്ക് ചെയ്യപ്പെടാതെനിന്ന റൊണാൾഡോക്ക് ഒഴിഞ്ഞ പോസ്റ്റിലേക്ക് പന്ത് ഉടനടി അടിച്ചുകയറ്റുകയേ വേണ്ടിയിരുന്നുള്ളൂ. രാജ്യാന്തരഫുട്ബാളിൽ ക്രിസ്റ്റ്യാനോയുടെ 137-ാമത് ഗോളായി അത് മാറി. തുടർന്നും പലതവണ പോർചുഗൽ ജർമൻ ഗോളിനടുത്തെത്തിയെങ്കിലും ടെർസ്റ്റീഗനും ജർമൻ ഡിഫൻസും അപകടമൊഴിവാക്കി.
കനത്ത കാറ്റും മഴയും കാരണം പത്തുമിനിറ്റ് വൈകിയാണ് മ്യൂണിക്കിൽ കളിക്ക് കിക്കോഫ് വിസിൽ മുഴങ്ങിയത്. ജൂൺ എട്ടിനാണ് ഫൈനൽ.