ആൻഫീൽഡിൽ ആരാധകരുമായി കൊമ്പുകോർത്തു; അത്ലറ്റികോ പരിശീലകൻ സിമിയോണിക്ക് ചുവപ്പ് കാർഡ് -വിഡിയോ
text_fieldsഡീഗോ സിമിയോണി ആരാധകരുമായി തർക്കിക്കുന്നു
യുവേഫ ചാമ്പ്യൻസ് ലീഗിൽ ലിവർപൂൾ-അത്ലറ്റികോ മഡ്രിഡ് മത്സരശേഷം നാടകീയ രംഗങ്ങൾ. ആൻഫീൽഡിൽ ലിവർപൂൾ ആരാധകരുമായി കൊമ്പുകോർത്ത സ്പാനിഷ് ക്ലബ് പരിശീലകൻ ഡീഗോ സിമിയോണിക്ക് ചുവപ്പ് കാർഡ്.
ത്രില്ലർ പോരാട്ടത്തിൽ 3-2ന് മത്സരം ചെമ്പട ജയിച്ചിരുന്നു. മത്സരം സമനിലയിൽ പിരിയുമെന്ന് ഏവരും ഉറപ്പിച്ചിരിക്കെയാണ് ഇൻജുറി ടൈമിൽ (90+2) വെർജിൽ വാൻ ഡേക്ക് ലിവർപൂളിന്‍റെ രക്ഷകനായി അവതരിക്കുന്നത്. ഡൊമിനിക് സോബോസ്ലായിയുടെ അസിസ്റ്റിൽ നിന്നാണ് നായകൻ വിജയഗോൾ നേടിയത്. പിന്നാലെ ആൻഫീൽഡ് സ്റ്റേഡിയത്തിൽ ആവേശം അണപൊട്ടി. ഈസമയം സിമിയോണിക്കു പിന്നിലുണ്ടായിരുന്ന ആരാധകരും ഗോൾ നേട്ടം മതിമറന്ന് ആഘോഷിക്കുകയായിരുന്നു.
റഫറി ഫൈനൽ വിസിലൂതിയതോടെ ആഘോഷം ഉച്ചസ്ഥായിലായി. ഇതിനിടെയാണ് അർജന്‍റീന പരിശീലകൻ ആരാധകർക്കിടയിലേക്ക് കയറിചെന്ന് കൊമ്പുകോർക്കുന്നത്. ഉടൻ തന്നെ സുരക്ഷ ജീവനക്കാർ ഇടപെട്ട് രംഗം നിയന്ത്രിച്ചു. പിന്നാലെയാണ് റഫറി സിമിയോണിക്കുനേരെ ചുവപ്പ് കാർഡ് നീട്ടിയത്. തന്‍റെ പെരുമാറ്റം ഒരിക്കലും ന്യായീകരിക്കാനാകില്ലെന്ന് പിന്നീട് സിമിയോണി പ്രതികരിച്ചു. ‘മത്സരത്തിലുടനീളം അവർ എന്നെ അധിക്ഷേപിച്ചു. എല്ലാം സഹിച്ചും കേട്ടും ശാന്തനായാണ് ഞാൻ അവിടെ നിന്നത്. മത്സരത്തിലെ ലിവർപൂളിന്‍റെ പ്രകടനത്തെ കുറിച്ചാണ് അവർ സംസാരിക്കുന്നത്. പക്ഷേ, പിന്നിലിരുന്നവർ മത്സരത്തിലുടനീളം തനിക്കതെിരെ അധിക്ഷേപം ചൊരിയുകയായിരുന്നു. അതിനെ കുറിച്ച് ഒന്നും പറയാനില്ലേ? ഞാൻ ഒരു പരിശീലകനാണ്’ -സിമിയോണി പ്രതികരിച്ചു.
അധിക്ഷേപത്തോടുള്ള തന്‍റെ പ്രതികരണം ന്യായീകരിക്കാവുന്നതല്ല, പക്ഷേ 90 മിനിറ്റ് തുടർച്ചയായി അപമാനിക്കപ്പെടുന്നതിന്റെ അനുഭവം നിങ്ങൾക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മത്സരത്തിൽ ടീം കാഴ്ചവെച്ച പോരാട്ടവീര്യത്തെയും സിമിയോണി പ്രകീർത്തിച്ചു.
ആദ്യ ആറു മിനിറ്റിൽ തന്നെ ടീം രണ്ടു ഗോളിന് അത്ലറ്റികോ പിന്നിൽപോയിരുന്നു. ആൻഡ്രൂ റോബർട്സൺ (നാലാം മിനിറ്റിൽ), മുഹമ്മദ് സലാഹ് (ആറ്) ലിവർപൂളിനായി വലകുലുക്കിയത്. രണ്ടു പകുതികളിലായി മാർകോസ് ലോറന്‍റെ വലകുലുക്കി ടീമിനെ ഒപ്പമെത്തിച്ചെങ്കിലും ഇൻജുറി ടൈമിൽ ഗോൾ വഴങ്ങിയാണ് ടീം തോറ്റത്.