ജില്ല ഫുട്ബോൾ ലീഗ്; പ്രതാപകാലം വീണ്ടെടുക്കാൻ ഏജീസ് എത്തുന്നു
text_fieldsഏജീസ് ഫുട്ബാള് ടീം
തിരുവനന്തപുരം: ചരിത്രമുറങ്ങുന്ന അനന്തപുരിയുടെ മണ്ണിൽ കാൽപന്തിൽ കുറിച്ചിട്ട കണക്കു തീർക്കാൻ ഏജീസ് ഇറങ്ങുന്നു. ജില്ല എലൈറ്റ് ഡിവിഷൻ ഫുട്ബാളിൽ ജൂൺ 10ന് ആദ്യ അങ്കത്തിനിറങ്ങുമ്പോൾ പരിശീലകനും മുൻ കേരള സന്തോഷ് ട്രോഫി താരവുമായ പി.എസ്. പഹദും പിള്ളേരും ആഗ്രഹിക്കുന്നത് ഞെട്ടിക്കുന്നൊരു തിരിച്ചുവരവാണ്. അതും കേരള പ്രീമിയർ ലീഗിലെ നിലവിലെ റണ്ണറപ്പുകളും പരമ്പരാഗത വൈരികളുമായ കേരള പൊലീസിനെ അടിച്ചിട്ടുകൊണ്ടുതന്നെ.
2020ൽ എലൈറ്റ് ഡിവിഷൻ ചാമ്പ്യന്മാരായിരുന്ന ഏജീസ് കഴിഞ്ഞവർഷം അഞ്ചാം സ്ഥാനത്തായിരുന്നു. പരിശീലനത്തിലെ കുറവും താരങ്ങളുടെ പരിക്കുമായിരുന്നു തിരിച്ചടിയായത്. എന്നാൽ ഇത്തവണ കളി മാറുമെന്ന് ടീം പറയുന്നു. യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിലെ പരിശീലനത്തിനുപുറമെ തലസ്ഥാനത്തെ ചില ക്ലബുകളുമായുള്ള പരിശീലനമത്സരങ്ങളും കളിച്ചാണ് ഇത്തവണ എലൈറ്റ് ഡിവിഷനിലേക്കുള്ള കച്ചമുറിക്കുന്നത്.
ഏജീസ് ഓഫിസിന്റെ ഓൾ ഇന്ത്യ തലത്തിലും സോണൽ തലത്തിലും തുടർച്ചയായി ഏഴുവർഷത്തെ ചാമ്പ്യന്മാരാണ് ഏജീസ് കേരള. ഈ വർഷം മഹാരാഷ്ട്രയടക്കമുള്ള കരുത്തന്മാരെ പരാജയപ്പെടുത്തിയാണ് കപ്പ് നിലനിർത്തിയത്. ഈ ഫോം തുടരുകയാണെങ്കിൽ കപ്പെന്ന സ്വപ്നം വിദൂരത്തല്ലെന്ന വിശ്വാസത്തിലാണ് ഏജീസ് ക്യാമ്പ്.
2023ൽ കേരള സന്തോഷ് ട്രോഫി താരവും കേരള സൂപ്പർ ലീഗിൽ (കെ.എസ്.എൽ) മലപ്പുറം എഫ്.സിയുടെ കുന്തമുനയുമായിരുന്ന ബുജെയിർ, മുൻ കേരള സന്തോഷ് ട്രോഫി താരം സ്റ്റെഫിൻ എന്നിവരെയാണ് എതിരാളികളുടെ ഗോൾമുഖത്ത് നിറയൊഴിക്കാൻ പരിശീലകൻ പഹദ് ഇത്തവണ ചുമതലപ്പെടുത്തിയിരിക്കുന്നത്. പിന്തുണയുമായി മധ്യനിരയിൽ മോഹൻ ബംഗാൻ താരവും ഇത്തവണ കേരള സൂപ്പർ ലീഗിൽ ഫോഴ്സ കൊച്ചിയുടെ തുറുപ്പ് ചീട്ടുമായിരുന്ന കെ. അസിഫ്, തിരുവനന്തപുരം കൊമ്പൻസിനായി ഇറങ്ങിയ വൈ. ഡാനി, സന്തോഷ് ട്രോഫിയിൽ കേരളത്തിനായി നാലുവർഷം ബൂട്ടുകെട്ടിയ പി. അജീഷ്, തമിഴ്നാടിനായി സന്തോഷ് ട്രോഫി കളിച്ചിട്ടുള്ള ഫിനു ഫവാസ് എന്നിവരുമുണ്ടാകും.
മുഹമ്മദൻസിനായി ഐ ലീഗിൽ ബൂട്ടുകെട്ടിയ പരിചയസമ്പന്നനായ കേരള സന്തോഷ് ട്രോഫി മുൻ താരം നൗഷാദാണ് ഏജീസിന്റെ പ്രതിരോധകോട്ടയുടെ മുഖ്യകാവൽക്കാരൻ. ഇദ്ദേഹത്തിന് ഇടംവലവുമായി കേരള സന്തോഷ് ട്രോഫി താരങ്ങളായിരുന്ന ഷെറിൻ സാം, നജേഷ് എന്നിവർ കൂടി ചേരുമ്പോൾ ഗോളിന് എതിരാളികൾ വിയർക്കേണ്ടിവരും. കേരള സൂപ്പർ ലീഗിൽ കാലിക്കറ്റിനായി ഗോൾ വല കാത്ത സന്തോഷ് ട്രോഫി താരം നിഷാദാണ് ഏജീസിന്റെ ഗോൾ കീപ്പർ. അനുഭവസമ്പന്നരുടെ ഇടയിൽനിന്ന് ചുറുചുറുക്കുള്ള യൂനിവേഴ്സിറ്റി താരങ്ങളും കൂടി എത്തുമ്പോൾ ഇത്തവണ കപ്പിൽ മുത്തമിടാനുള്ള പോരാട്ടത്തിൽ ഏജീസ് ഫേവറേറ്റുകൾ തന്നെയാകും.
‘കഴിഞ്ഞവർഷം ഞങ്ങൾക്ക് തൊട്ടതെല്ലാം പിഴച്ചു. പക്ഷേ ഇത്തവണ അങ്ങനെയാകില്ല. താരങ്ങളെല്ലാം കഠിനപരിശീലനത്തിലാണ്. കൂടാതെ പരിശീലന മത്സരങ്ങളും കളിക്കുന്നുണ്ട്. കളിക്കാരെല്ലാം മികച്ച ഫോമിലാണ്. ഞങ്ങളുടെ പ്രതാപകാലത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലാണ് ടീമിലെ ഓരോരുത്തരും. ഏജീസ് തളർന്നിട്ടില്ലെന്ന് കേരളത്തിലെ ഫുട്ബാൾ ആരാധകരോട് ഞങ്ങൾക്ക് പറയണം. അതിനുള്ള അവസരമാണ് ഈ ലീഗ്. പഹദ് പി.എസ് (പരിശീലകന്, ഏജീസ്)