ജില്ല ഫുട്ബോൾ ലീഗ്; ഗോൾ ചാകരക്കൊരുങ്ങി കോവളം എഫ്.സി
text_fieldsകോവളം എഫ്.സി ടീം
ജില്ലയുടെ ഫുട്ബാൾ കിരീടത്തിനായുള്ള എലൈറ്റ് ഡിവിഷൻ പോരാട്ടത്തിന് ജൂൺ ഒമ്പതിന് ജി.വി രാജയുടെ മണ്ണിൽ വിസിലുയരുകയാണ്. കെ.എസ്.ഇ.ബി, കേരള പൊലീസ്, കോവളം എഫ്.സി, ഏജീസ് ഓഫിസ്, എസ്.ബി.ഐ, കേരള ടൈഗേഴ്സ് എന്നിങ്ങനെ കേരള ഫുട്ബാളിന്റെ നെറ്റിപ്പട്ടമായ ആറ് ടീമുകളാണ് കലാശപ്പോരിന് ഇറങ്ങുന്നത്. അതുകൊണ്ടുതന്നെ ഇത്തവണ കളി പൊടിപാറും. സൂപ്പർ ഫൈറ്റിനിറങ്ങുന്ന ടീമുകളെ പരിചയപ്പെടുത്തുകയാണ് 'എലൈറ്റ് ക്ലാസിക്കോ' പരമ്പര
തിരുവനന്തപുരം: തുകൽപന്തിൽ ഊതിനിറച്ച കാറ്റിനെ തീരജനതയുടെ ശ്വാസമാക്കി മാറ്റിയ ക്ലബിന്റെ പേരാണ് കോവളം എഫ്.സി. ഇവരുടെ രക്തത്തിന് കാൽപന്താണ് ലഹരി. ജില്ല ഫുട്ബാൾ ലീഗിലെ എലൈറ്റ് ഡിവിഷനിൽ പന്തുതട്ടാനിറങ്ങുമ്പോൾ മുൻ സന്തോഷ് ട്രോഫി താരം എബിൻ റോസിനും അദ്ദേഹത്തിന്റെ ആലയിൽ ചുട്ടുപഴുത്ത കുട്ടികൾക്കും തെളിയിക്കാൻ ഏറെയുണ്ട്.
ഒന്നര പതിറ്റാണ്ടിന് മുമ്പ് തലസ്ഥാനത്തിന്റെ തീരദേശത്തിരുന്ന് എബിൻ റോസ് കണ്ട സ്വപ്നമായിരുന്നു കോവളം എഫ്.സി. ഫുട്ബാളിനെ സ്നേഹിക്കുന്ന തീരപ്രദേശത്തെ പാവപ്പെട്ട കുട്ടികൾക്കായി ഒരു ഫുട്ബാൾ ക്ലബ്. പക്ഷേ, എബിനെയും കുട്ടികളെയും ആദ്യഘട്ടത്തിൽ കാത്തിരുന്നത് കുതികാൽവെട്ടിന്റെയും അവഗണനയുടെയും മാറ്റിനിർത്തലിന്റെയും പരിഹാസത്തിന്റെയും വിസിൽ മുഴക്കമായിരുന്നു. പക്ഷേ, തളരാതെ വീണിടത്തുനിന്ന് ഓരോ ഘട്ടത്തിലും എബിനും കുട്ടികളും ആർജവത്തോടെ എഴുന്നേറ്റുനിന്നു പൊരുതി. അസൗകര്യങ്ങൾ സമ്മാനിച്ച തോൽവികളിലും അവർ നെഞ്ചുവിരിച്ചു നിന്നു.
2007ൽ കോവളത്തിന്റെ കുട്ടികൾ ഡി ഡിവിഷൻ ലീഗിൽ വെന്നിക്കൊടി പാറിച്ചാണ് മിന്നുംനേട്ടത്തിന് തുടക്കമിട്ടത്. പോരാട്ടവീര്യം കൈമുതലാക്കി ഘട്ടംഘട്ടമായി എ ഡിവിഷൻ ചാമ്പ്യൻപട്ടം വരെ സ്വന്തമാക്കി. തുടർന്ന് അണ്ടർ 15 ഐ ലീഗിലും പന്തുതട്ടി. 2019-20 കാലഘട്ടത്തിൽ ഫെഡറൽ ബാങ്കിന്റെ സഹായത്തോടെ സീനിയർ ടീമിനെ ശക്തിപ്പെടുത്തിയതോടെ ക്ലബിന്റെ രൂപവും ഭാവവും മാറി. പിന്നീട് കെ.എസ്.ഇ.ബി, കേരള പൊലീസ്, കേരള ബ്ലാസ്റ്റേഴ്സ്, കേരള എഫ്.സി അടക്കമുള്ള വമ്പന്മാരെ വരെ വിറപ്പിക്കാനായി.
കോവളം എഫ്.സിയുടെ കളരിയിൽ പന്തുതട്ടി വളർന്ന 23 വയസ്സിന് താഴെയുള്ളവരുടെ നിരയുമായി കേരള പ്രീമിയർ ലീഗിൽപോലും കോവളം ചരിത്രമെഴുതി. ഇത്തവണ കേരള ബ്ലാസ്റ്റേഴ്സിനെപ്പോലും പോയന്റ് പട്ടികയിൽ പിന്തള്ളിയായിരുന്നു കുതിപ്പ്. കഴിഞ്ഞവർഷം ജില്ല എലൈറ്റ് ഡിവിഷനിൽ മൂന്നാംസ്ഥാനത്തായിരുന്ന കോവളം ഇത്തവണ കപ്പടിക്കണമെന്ന വാശിയിൽ തന്നെയാണ്.
കഴിഞ്ഞ ദേശീയ ഗെയിംസിൽ കേരളത്തിനായി സ്വർണമെഡൽ നേടിയ ടീമിൽ അംഗമായിരുന്ന ജിത്തു റോബിയുടെ നേതൃത്വത്തിലാണ് പ്രതിരോധനിര. ജില്ല ഫുട്ബാൾ ടീം അംഗം ജോയി, ഖോലോ ഇന്ത്യ ജൂനിയർ ടീം അംഗമായിരുന്ന ഷാരോൺ, അതുൽ എന്നിവരും കൂടി ചേരുമ്പോൾ പ്രതിരോധനിര ശക്തം. തിരുവനന്തപുരം കൊമ്പൻസിൽ കളിച്ച അജയ്, മനോജ്, ഷിഖിൽ, ഷഫീഖ് എന്നിവരാണ് മധ്യനിര നിയന്ത്രിക്കുക. കൊമ്പന്മാരുടെ മുന്നേറ്റനിരയിൽ ഉണ്ടായിരുന്ന വൈഷ്ണവാണ് എബിൻ റോസ് കരുതിവെച്ചിരിക്കുന്ന തീയുണ്ട. പരിക്ക് വെല്ലുവിളിയാണെങ്കിലും കടലിന്റെ ഓരം ചേർന്ന് പന്തുതട്ടി പഠിച്ചവർക്ക് അത് മറികടക്കാമെന്ന ആത്മവിശ്വാസമുണ്ട്. കാരണം പരാജയത്തിന്റെ ഓരോ താഴ്ചയിൽനിന്നും ഉയർന്നുവരാൻ ഇവരെ പഠിപ്പിച്ചത് തിരമാലകളാണ്.
‘കളിക്കാരുടെ പരിക്ക് തലവേദനയാണെങ്കിലും ഇത്തവണ കപ്പടിക്കുകയാണ് ലക്ഷ്യം. മികച്ച ഫോമിലുള്ള കേരള പൊലീസുമായുള്ള ആദ്യ മത്സരം കടുപ്പം തന്നെയാണ്. പക്ഷേ ഏത് വമ്പനെയും വീഴ്ത്താനുള്ള പോരാളികൾ ഇന്ന് കോവളം എഫ്.സിയിലുണ്ട്. ഞങ്ങൾ ശുഭപ്രതീക്ഷയിലാണ്. ഇനി കളത്തിൽ കാണാം’
- എബിൻ റോസ് (പരിശീലകൻ, കോവളം എഫ്.സി)