അടുത്തിരുന്ന സ്ത്രീയെ അതിശയിപ്പിക്കാൻ കാറോടിച്ചത് മണിക്കൂറിൽ 161 കി.മീ വേഗത്തിൽ! അപകടമുണ്ടാക്കിയ മുൻ മാഞ്ചസ്റ്റർ യുനൈറ്റഡ് സൂപ്പർ താരത്തിന് 14 മാസം തടവ്
text_fieldsമാഞ്ചസ്റ്റർ യുനൈറ്റഡിൽ പരിശീലനത്തിനെത്തുന്ന ബ്രാൻഡൺ വില്യംസ് (ഫയൽ ചിത്രം)
ലണ്ടൻ: അടുത്തിരിക്കുന്ന സഹയാത്രികയെ അമ്പരപ്പിക്കാനായി മണിക്കൂറിൽ 161 കിലോമീറ്ററിൽ കാറോടിച്ചതിന് മുൻ മാഞ്ചസ്റ്റർ യുനൈറ്റഡ് താരത്തിന് ജയിൽ ശിക്ഷ വിധിച്ച് കോടതി. മാഞ്ചസ്റ്റർ യുനൈറ്റഡ് പ്രതിരോധനിരയിലെ ഭാവിതാരമായി അറിയപ്പെട്ടിരുന്ന ബ്രാൻഡൺ വില്യംസാണ് അതിവേഗത്തിൽ കാറോടിച്ച് അപകടമുണ്ടാക്കിയതിന് 14 മാസം തടവിന് ശിക്ഷിക്കപ്പെട്ടത്.
24കാരനായ വില്യംസ് തന്റെ ഓഡി എ ത്രീ കാർ അമിതവേഗത്തിൽ ഓടിച്ച് അപകടമുണ്ടാക്കിയത് 2023 ആഗസ്റ്റ് 20നായിരുന്നു. ചെഷയറിലെ ഹാൻഡ്ഫോർത്തിൽ വില്യംസ് ഓടിച്ച വാഹനം അമിതവേഗം കാരണം നിയന്ത്രണം നഷ്ടപ്പെട്ട് മറ്റൊരു ഫോർഡ് ഫിയസ്റ്റ കാറുമായി കൂട്ടിയിടിച്ചു. ദൃക്സാക്ഷികൾ ഉൾപ്പെടെയുള്ളവരുടെ മൊഴികളും കണക്കിലെടുത്താണ് ചെസ്റ്റർ ക്രൗൺ കോടതി താരത്തിനെതിരെ വിധി പുറപ്പെടുവിച്ചത്. വില്യംസിന് അപകടത്തിൽ സാരമല്ലാത്ത പരിക്കുകൾ പറ്റിയിരുന്നു.
ഇൻഷുറൻസ് പരിരക്ഷ ഇല്ലാതിരുന്ന വാഹനമാണ് താൻ ഓടിച്ചതെന്ന് താരം മൊഴി നൽകിയിട്ടുണ്ട്. തന്റെ അടുത്ത സീറ്റിൽ ഇരിക്കുകയായിരുന്ന സ്ത്രീയെ അതിശയിപ്പിക്കുന്നതിനായി നടത്തിയ ‘ഷോ ഓഫ്’ ആയിരുന്നു അമിതവേഗത്തിലുള്ള കാറോട്ടമെന്നും വില്യംസ് പൊലീസിനുമുമ്പാകെ സമ്മതിച്ചു. അപകടത്തിൽ ആർക്കും ജീവഹാനി സംഭവിക്കുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തില്ലെന്നത് ആശ്വാസമായെന്ന് പ്രൊസിക്യൂട്ടർമാർ ചൂണ്ടിക്കാട്ടി.
2008ൽ മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ യൂത്ത് അക്കാദമിയിലൂടെ അരങ്ങേറിയ ബ്രാൻഡൺ 2019ലാണ് സീനിയർ ടീമിൽ അംഗമാകുന്നത്. ഫുൾബാക്ക് പൊസിഷനിൽ കളിക്കുന്ന വില്യംസിനെ പ്രതിവർഷം 34 ലക്ഷം പൗണ്ട് (40 കോടി രൂപ) പ്രതിഫലത്തിലാണ് യുനൈറ്റഡ് ടീമിലെടുത്തത്. 2020ൽ താരവുമായി നാലു വർഷത്തെ കരാറിൽ ഒപ്പിട്ടെങ്കിലും അടുത്ത വർഷം വായ്പാടിസ്ഥാനത്തിൽ നോർവിച്ച് സിറ്റിക്ക് കൈമാറി. തുടർന്ന് 2023ൽ ഇപ്സ്‍വിച്ച് ടൗണിനും വായ്പാടിസ്ഥാനത്തിൽ കളിച്ചു. ഇംഗ്ലണ്ട് അണ്ടർ 20, അണ്ടർ 21 ടീമുകൾക്കുവേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്. എന്നാൽ, 18 മാസമായി താരം ബൂട്ടണിഞ്ഞിട്ടില്ല. മികവുറ്റ താരമായി മാറുമായിരുന്ന ബ്രാൻഡൺ അച്ചടക്കമില്ലായ്മയും മറ്റുമായി കരിയർ കളഞ്ഞുകുളിക്കുന്ന അവസ്ഥയിലാണിപ്പോൾ.
14 മാസത്തെ ജയിൽ വാസം വിധിച്ചെങ്കിലും രണ്ടു വർഷത്തേക്ക് കോടതി അത് തടഞ്ഞിട്ടുണ്ട്. ഈ കാലയളവിൽ 180 മണിക്കൂർ നിർബന്ധിത സാമൂഹിക സേവനം ചെയ്താൽ ശിക്ഷയിൽ ഇളവ് ലഭിക്കും. ഈ കാലയളവിൽ തെറ്റ് ആവർത്തിക്കുകയാണെങ്കിൽ ശിക്ഷ അനുഭവിക്കേണ്ടിവരും. മൂന്നു വർഷത്തേക്ക് വാഹനം ഓടിക്കുന്നതിൽനിന്നും കോടതി വില്യംസിനെ തടഞ്ഞിട്ടുണ്ട്.