Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഫിഫ ലോകകപ്പിൽ...

ഫിഫ ലോകകപ്പിൽ കളിക്കില്ലെന്ന് ഇറാൻ കായിക മന്ത്രി; ‘ഞങ്ങളുടെ നേതാവിനെ അവർ വധിച്ചതിനാൽ ലോകകപ്പിൽ കളിക്കാൻ കഴിയില്ല’

text_fields
bookmark_border
ഫിഫ ലോകകപ്പിൽ കളിക്കില്ലെന്ന് ഇറാൻ കായിക മന്ത്രി; ‘ഞങ്ങളുടെ നേതാവിനെ അവർ വധിച്ചതിനാൽ ലോകകപ്പിൽ കളിക്കാൻ കഴിയില്ല’
cancel

തെഹ്റാൻ: ഈ വർഷം നടക്കുന്ന ലോകകപ്പ് ഫുട്ബാളിൽ ഇറാൻ ടീം കളിക്കി​ല്ലെന്ന് രാജ്യത്തിന്റെ കായിക മന്ത്രി അഹ്മദ് ദുന്യാമലി. തങ്ങളുടെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയെ അമേരിക്ക വധിച്ചതിനാൽ, അവിടെ നടക്കുന്ന ലോകകപ്പിൽ പങ്കെടുക്കാൻ ടീമിന് കഴിയില്ലെന്ന് ദുന്യാമലി വിശദീകരിച്ചു. യു.എസ്, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങൾ ചേർന്ന് ആതിഥ്യം വഹിക്കുന്ന 2026 ലോകകപ്പിൽ, ഇറാന്റെ ഗ്രൂപ് ഘട്ട മത്സരങ്ങളെല്ലാം ലോസ് ഏഞ്ചൽസ്, സിയാറ്റിൽ ഉൾപ്പെടെയുള്ള അമേരിക്കൻ നഗരങ്ങളിലാണ് ക്രമീകരിച്ചിട്ടുള്ളത്. ജൂൺ 11 മുതൽ ജൂലൈ 19 വരെ നടക്കുന്ന ലോകകപ്പിന് യോഗ്യത നേടിയ ആദ്യ രാജ്യമാണ് ഇറാൻ.

‘അഴിമതി നിറഞ്ഞ യു.എസ് ഭരണകൂടം നമ്മുടെ നേതാവിനെ വധിച്ച സ്ഥിതിക്ക്, ഒരു സാഹചര്യത്തിലും ഫിഫ ലോകകപ്പിൽ പങ്കെടുക്കാൻ കഴിയില്ല‘ -മന്ത്രി ബുധനാഴ്ച സർക്കാർ ടെലിവിഷനോട് വ്യക്തമാക്കി. ‘നമ്മുടെ കുട്ടികൾ അവിടെ സുരക്ഷിതരല്ല. അടിസ്ഥാനപരമായി, ലോകകപ്പിൽ കളിക്കുന്നതിനുള്ള സാഹചര്യങ്ങൾ നിലവിലില്ല. ഇറാനെതിരെ അവർ നടത്തിയ ദുഷ്ടപ്രവൃത്തികൾ കണക്കിലെടുക്കണം. എട്ടോ ഒമ്പതോ മാസത്തിനുള്ളിൽ രണ്ട് യുദ്ധങ്ങൾ അടിച്ചേൽപ്പിക്കുകയും ആയിരക്കണക്കിന് ആളുകളെ വധിക്കുകയും ചെയ്ത സ്ഥിതിക്ക്, തീർച്ചയായും ലോകകപ്പിൽ സാന്നിധ്യം സാധ്യമല്ല’ -ദുന്യാമലി പറഞ്ഞു.

ഫെബ്രുവരി 28ന് യു.എസും ഇസ്രായേലും ഇറാനെതിരെ ഏകപക്ഷീയമായി ആക്രമണം ആരംഭിച്ച ശേഷം, ടൂർണമെന്റിലെ ഇറാന്റെ പങ്കാളിത്തത്തെക്കുറിച്ച് അഭ്യൂഹങ്ങളും അനിശ്ചിതത്വങ്ങളും ഏറെയായിരുന്നു. ഈ വിഷയത്തിൽ ഇറാൻ സർക്കാരിലെ ഔദ്യോഗിക പ്രതിനിധി നിലപാട് വ്യക്തമാക്കുന്നത് ഇതാദ്യമാണ്. കഴിഞ്ഞയാഴ്ച ഇറാൻ ഫുട്‌ബാൾ ഫെഡറേഷൻ അധ്യക്ഷൻ ടീമിന്റെ ലോകകപ്പ് പങ്കാളിത്തത്തിൽ സംശയം ഉന്നയിച്ചിരുന്നെങ്കിലും ബഹിഷ്‌കരണത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നില്ല.

‘ഇറാനെതിരായ ആക്രമണത്തിനു ശേഷം, ലോകകപ്പിനെ ടീം പ്രത്യാശയോടെ ഉറ്റുനോക്കുമെന്നത് ഞങ്ങളിൽനിന്ന് പ്രതീക്ഷിക്കാനാവില്ല‘ എന്നായിരുന്നു മാർച്ച് ഒന്നിന് ഇറാൻ ഫുട്‌ബാൾ ഫെഡറേഷൻ പ്രസിഡന്റ് മെഹ്‌ദി താജിന്റെ പ്രതികരണം. ‘ലോകകപ്പ് ഇങ്ങനെയാണെങ്കിൽ, ആർക്കാണ് അവരുടെ ദേശീയ ടീമിനെ ഇത്തരമൊരു സ്ഥലത്തേക്ക് അയക്കാൻ കഴിയുക’ എന്നായിരുന്നു താജിന്റെ ചോദ്യം.

ഇതിനിടെ, ഇറാൻ ടീമിനെ ലോകകപ്പിലേക്ക് സ്വാഗതം ചെയ്യുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവർത്തിച്ചതായി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ ബുധനാഴ്ച ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഫെബ്രുവരി 28ന് ആരംഭിച്ച യു.എസും ഇസ്രായേലും ഇറാനെതിരെ നടത്തുന്ന യുദ്ധത്തിൽ ആദ്യ 12 ദിവസത്തിനുള്ളിൽ ഇറാനിൽ 1,255 പേർ കൊല്ലപ്പെടുകയും 12,000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിന് മറുപടിയായി തെഹ്‌റാൻ ഇസ്രായേലിനും മിഡിൽ ഈസ്റ്റിലെ യു.എസ് സൈനിക താവളങ്ങൾക്കും നേരെ മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ട് തിരിച്ചടി ശക്തമാക്കിയിട്ടുണ്ട്.

Show Full Article
TAGS:FIFA World Cup 2026 Iran football team US Israel Iran War US Attack on Iran Israel Iran War 
News Summary - Iran cannot participate in the FIFA World Cup, says sports minister
Next Story