ചെങ്കടൽ കരൾകവർന്ന രാവിൽ; 20 ലീഗ് കിരീടമെന്ന യുനൈറ്റഡിന്റെ റെക്കോഡിനൊപ്പമെത്തി ലിവർപൂൾ
text_fieldsആൻഫീൽഡ് സ്റ്റേഡിയത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീട നേട്ടം ആഘോഷിക്കുന്ന ലിവർപൂൾ താരങ്ങൾ
ആൻഫീൽഡിലെ നീലാകാശം ഇന്നലെ സൂര്യാസ്തമയത്തിന് മുമ്പേ ചെഞ്ചായമണിഞ്ഞിരുന്നു. മേഴ്സി നദിക്കരയിൽ വിജയസോപനത്തിന്റെ ഒരു ആനന്ദനൗക നങ്കൂരമിട്ടു. അതിൽനിന്ന് അർനെ സ്ലോട്ടെന്ന കപ്പിത്താനും സഹയാത്രികരും കാണാനെത്തിയ പതിനായിരങ്ങൾക്ക് ഹൃദയാഭിവാദ്യങ്ങൾ നേർന്നു. കാൽപന്തിനെ ഹൃദയതാളമാക്കിയ ആ നാട്ടിൽ ഇംഗ്ലീഷ് താര രാജക്കന്മാരുടെ പട്ടാഭിഷേകം. അഞ്ച് വർഷത്തെ ഇടവേളക്കുശേഷം പ്രീമിയർ ലീഗ് കിരീടത്തിൽ ലിവർപൂളിന്റെ വിജയമുത്തം.
അടുത്ത തവണ ഒന്നാമതെത്തുമെന്ന മുൻ മാനേജർ യാർഗൻ ക്ലോപ്പിന്റെ വാക്ക് അക്ഷരംപ്രതി പുലർന്നിരിക്കുന്നു. നാലു കളികൾ അവശേഷിക്കെയാണ് ചുവപ്പൻ പടയുടെ കിരീടധാരണം. 34 കളികളിൽ 25 ജയവും ഏഴു സമനിലയുമായി 82 പോയന്റുകൾ. രണ്ടാമതുള്ള ആഴ്സനലിനെക്കാൾ 15 പോയന്റിന്റെ ആധികാരിക ലീഡ്.
മുപ്പത് വർഷത്തെ ഇടവേളക്കുശേഷം 2020 ൽ ലിവർപൂൾ പ്രീമിയർ ലീഗ് കിരീടം തിരിച്ചുപിടിച്ചപ്പോൾ ആൻഫീൽഡിൽ ആളനക്കമുണ്ടായിരുന്നില്ല. കോവിഡ് നിയന്ത്രണങ്ങളാണ് അന്നത്തെ ആഘോഷ പരിപാടികളിൽനിന്ന് ആരാധകരെ അകറ്റിനിർത്തിയത്. എന്നാൽ, അഞ്ച് വർഷങ്ങൾക്കിപ്പുറം അതേ ആൻഫീൽഡിന്റെ മണ്ണിൽ സ്വന്തം ആരാധകരെയും ആർപ്പുവിളികളെയും സാക്ഷിയാക്കിയാണ് ചെമ്പടയുടെ വിജയഗാഥ.
20 ഇംഗ്ലീഷ് ലീഗ് കിരീടമെന്ന മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ റെക്കോഡിനൊപ്പമെത്താനും ഇതോടെ ലിവർപൂളിനായി. പ്രീമിയർ ലീഗിൽ ചുമതലയേറ്റ ആദ്യ സീസണിൽതന്നെ ടീമിനെ ചാമ്പ്യന്മാരാക്കിയവരുടെ പട്ടികയിൽ അഞ്ചാമനായി മാനേജർ ആർനെ സ്ലോട്ട്. തന്റെ 32ാം വയസ്സിലും 28 ഗോളും 18 അസിസ്റ്റുമായി ലീഗിലെ ടോപ് സ്കോററായ ഈജിപ്ഷ്യന്‍ സ്ട്രൈക്കര്‍ മുഹമ്മദ് സല ടീമിന്റെ കുതിപ്പിന് ഊര്‍ജം പകര്‍ന്നു.
ഗോൾവലക്ക് മുന്നിൽ ചോരാത്ത കൈകളുമായി അലിസൺ ബക്കർ, പ്രതിരോധ കോട്ടകെട്ടാൻ വാൻഡൈക്കും ഇബ്രാഹീം കൊനാറ്റയും വിങ്ങുകളിൽ ആക്രമണത്തിന് ചരട് വലിച്ച് അർനോൾഡും റോബോർട്ട്സണും മധ്യനിരയിൽ കളി മെനഞ്ഞത് മാക് അലിസ്റ്റർ, സോബസ്ലായി, ഗ്രാവൻബെർച്ച് സഖ്യം, മുന്നേറ്റത്തിൽ സലാഹിനൊപ്പം ഡയസും ഗാപ്കോയും നൂനസും, പകരക്കാരായിറങ്ങാൻ എലിയറ്റും ജോട്ടയും ജോൺസും എൻഡോയുമുൾപ്പടെയുള്ള പരിചയവും യുവത്വവും സമ്മേളിച്ചവർ.
പ്രതിഭകളുടെ ഈ നീണ്ട നിരതന്നെയാണ് ആൻഫീൽഡിലെ വിജയസ്വപ്നങ്ങൾക്ക് ചിറകുമുളപ്പിച്ചത്. അഞ്ചാം കിരീട മോഹവുമായി എത്തിയ പെപ് ഗ്വാര്‍ഡിയോളയുടെ മാഞ്ചെസ്റ്റര്‍ സിറ്റിക്കായിരുന്നു ഇത്തവണയും സാധ്യത കൽപിക്കപ്പെട്ടിരുന്നത്. എന്നാൽ, ആദ്യത്തെ 13 കളികളില്‍ 11ലും ജയിച്ച് ലിവർപൂൾ കൊടുങ്കാറ്റായപ്പോൾ സിറ്റിയും ആഴ്സനലും ചെല്‍സിയും കാഴ്ചക്കാരായി മാറി.
ഞങ്ങളാണ് വിജയികൾ, ഞാൻ സന്തുഷ്ടനാണ്
‘ഞങ്ങളാണ് വിജയികൾ ഞാനതിൽ സന്തുഷ്ടനാണ്’ തിങ്ങിനിറഞ്ഞ ആൻഫീൽഡിനെ സാക്ഷിയാക്കി കുഞ്ഞു ഐസക് വൈകാരികമായി പറഞ്ഞു. ക്ലബിനോടുള്ള ആരാധനയും കളിക്കാരുമായുള്ള ഹൃദയസ്പർശിയായ ബന്ധവുംകൊണ്ട് ലോകമെമ്പാടുമുള്ള ലിവർപൂൾ ആരാധകരുടെ ഹൃദയം കവർന്നവനാണ് ഐസക് കിയാർണി.
ഐസക് കിയാർണി
ആറുവയസ്സുള്ള അവന് അപൂർവമായ ഒരു ജനിതക വൈകല്യമുണ്ട്. എന്നാൽ, വൈകല്യത്തെ അതിജീവിച്ച അവന്റെ നിഷ്കളങ്കമായ സ്നേഹപ്രകടനങ്ങൾ ലിവർപൂൾ എഫ്.സിയുടെ ഔദ്യോഗിക പേജുകളിൽ ഇടക്കിടെ വരാറുണ്ട്. കളിപ്പാട്ട ഗിറ്റാർ ഉപയോഗിച്ച് ലിവർപൂൾ ഗാനങ്ങൾ ആലപിക്കുന്ന വിഡിയോകൾ വൈറലായതിനു ശേഷം സമൂഹമാധ്യമങ്ങളിലും ഐസകിന് വലിയ പിന്തുണയാണുണ്ടായത്.
കഴിഞ്ഞ ക്രിസ് മസിന് ലിവർപൂൾ ക്യാപ്റ്റൻ വാൻഡൈക്കും സലാഹും അവനെ തേടിയെത്തി. അവർക്കൊപ്പം ക്ലബിലെ മറ്റു താരങ്ങളെ കാണാൻ പോയ വിഡിയോ ദശലക്ഷ ക്കണക്കിന് പേരാണ് കണ്ടത്. ലിവർപൂളിന്റെ വിജയത്തിൽ കളിക്കാരെപോലെ താരമായിരിക്കുകയാണ് ഐസക് കിയാർണിയും.