കിരീടത്തിലേക്ക് ലിവർപൂളിന് ഒരു ജയം കൂടി; ലെസ്റ്ററിനെ വീഴ്ത്തിയത് ഒരു ഗോളിന്
text_fieldsലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടത്തിലേക്ക് ചെമ്പടക്ക് ഒരു ജയം കൂടി കാത്തിരിക്കണം. ലെസ്റ്റർ സിറ്റിയെ ഒരു ഗോളിന് വീഴ്ത്തിയതോടെ കിരീടത്തിലേക്ക് മൂന്നു പോയന്‍റ് ദൂരം മാത്രം. സൂപ്പർ സബായി എത്തിയ അലക്സാണ്ടർ അർനോൾഡ് 76ാം മിനിറ്റിലാണ് ടീമിന്‍റെ വിജയഗോൾ നേടിയത്.
ജയത്തോടെ ലിവർപൂളിന് 33 മത്സരങ്ങളിൽ 79 പോയന്‍റായി. ബുധനാഴ്ച ക്രിസ്റ്റൽ പാലസിനോട് ആഴ്സനൽ പരാജയപ്പെട്ടാലും ലിവർപൂളിന് കിരീടം ഉറപ്പിക്കാനാകും. അതല്ലെങ്കിൽ അടുത്ത ഞായറാഴ്ച ടോട്ടൻഹാമിനെതിരായ മത്സരം ചെമ്പട ജയിക്കണം. തോൽവിയോടെ ലെസ്റ്റർ സിറ്റി പ്രീമിയർ ലീഗിൽനിന്ന് തരംതാഴ്ത്തപ്പെട്ടു. ഇപ്സ്വിച്ചിനെ ആഴ്സനൽ തോൽപിച്ചതോടെയാണ് ചെമ്പടക്ക് കിരീടത്തിനായി കാത്തിരിക്കേണ്ടി വന്നത്. ട്രോസാർഡ് ഡബ്ളടിച്ചും മാർട്ടിനെല്ലി, എൻവാനേരി എന്നിവർ ഓരോ ഗോൾ നേടിയും എതിരില്ലാത്ത നാലു ഗോളിനായിരുന്നു ഗണ്ണേഴ്സ് വിജയം.
ഒരു ഗോളിനു പിന്നിൽപോയശേഷമാണ് ചെൽസി രണ്ടെണ്ണം തിരിച്ചടിച്ച് ഫുൾഹാമിൽനിന്ന് ജയം പിടിച്ചെടുത്തത്. മത്സരത്തിന്‍റെ 83ാം മിനിറ്റുവരെ നീലപ്പട ഒരു ഗോളിനു പിന്നിലായിരുന്നു. 20ാം മിനിറ്റിൽ അലക്സ് ഇവോബിയുടെ ഗോളിലൂടെയാണ് ഫുൾഹാം ലീഡെടുത്തത്. എന്നാൽ, 83ാം മിനിറ്റിൽ ടിറിക് ജോർജ്, ഇൻജുറി ടൈമിൽ (90+3) പെഡ്രോ നെറ്റോയും ചെൽസിക്കായി ലക്ഷ്യംകണ്ടു.
ജയത്തോടെ ചെൽസി അഞ്ചാം സ്ഥാനത്തെത്തി. അതേസമയം, ഓൾഡ് ട്രാഫോഡിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് വുൾവ്സിനു മുന്നിൽ എതിരില്ലാത്ത ഒരു ഗോളിന് തോറ്റു. പാേബ്ലാ സറാബിയയാണ് വുൾവ്സിനെ ജയിപ്പിച്ച ഗോൾ കുറിച്ചത്. കഴിഞ്ഞ ദിവസം ക്ലബ് ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും മികച്ച തിരിച്ചുവരവ് നടത്തിയ യുനൈറ്റഡാണ് വുൾവ്സിനു മുന്നിൽ വീണത്.
യൂറോപ്പ ലീഗിൽ ലിയോണിനെ അധിക സമയത്തിന്‍റെ അവസാന ഏഴു മിനിറ്റുകളിൽ നേടിയ മൂന്നു ഗോളിൽ വീഴ്ത്തിയാണ് യുനൈറ്റഡ് സെമിയിലെത്തിയത്.