വലതുവിങ്ങിൽ മിന്നലായ കേരള മ്യൂളർ
text_fields1973ൽ കേരളത്തിന്റെ ആദ്യ സന്തോഷ് ട്രോഫി കിരീടവുമായി നേടിയ കേരള ടീം ക്യാപ്റ്റൻ ടി.കെ.എസ്. മണി, വൈസ് ക്യാപ്റ്റൻ ടി.എ.ജാഫർ തുടങ്ങിയവർക്കൊപ്പം എ. നജിമുദ്ദീൻ (വലത്തേയറ്റം)
കൊല്ലം: ഹാഫ് വോളി ആയാലും ഫുൾ വോളി ആയാലും, കൂട്ടുകാർ നീട്ടിയെത്തിക്കുന്ന പന്ത് എതിരാളിയുടെ കോട്ട തകർത്ത് വലക്കുള്ളിലാക്കിയിരിക്കും. ഏത് ഫുട്ബാൾ ഗ്രൗണ്ടിലും വലതുവിങ്ങിൽ എ. നജിമുദ്ദീന്റെ മാന്ത്രിക ബൂട്ടുകൾ നൽകിയ ഉറപ്പ് അതായിരുന്നു. നിമിഷനേരം കൊണ്ട് കുതിച്ചുപാഞ്ഞ് ആ കാലുകൾ മുന്നേറുമ്പോൾ വലക്കുള്ളിൽ ബോംബുകളായി പറന്നിറങ്ങുന്ന പന്ത് ആയിരുന്നു എതിരാളികൾ പിന്നീട് കണ്ടിരുന്ന കാഴ്ച.
കേരളത്തിന്റെയും ഇന്ത്യയുടെയും ടൈറ്റാനിയത്തിന്റെയും മുന്നേറ്റനിരയിൽ മിന്നലായി കുതിച്ച ആ കാലുകൾ നിശ്ചലമാകുമ്പോൾ, കേരള ഫുട്ബാളിൽ സുവർണ ചരിത്രം എഴുതിച്ചേർത്തൊരു മാന്ത്രികൻ കൂടിയാണ് വിടപറയുന്നത്. കേരളത്തിന് ആദ്യ സന്തോഷ് ട്രോഫി സമ്മാനിച്ച നേട്ടത്തിൽ തുടങ്ങി സംസ്ഥാന ടീമിന്റെ ക്യാപ്റ്റനായും ഇന്ത്യൻ കുപ്പായമണിഞ്ഞ രാജ്യാന്തര താരമായും അദ്ദേഹം വളർന്നു.
കായികനേട്ടങ്ങളാൽ സമ്പന്നമായ കൊല്ലത്തിന്റെ മണ്ണ് കേരളത്തിന് സമ്മാനിച്ച പ്രതിഭയായാണ് 1973ൽ കേരള സന്തോഷ് ട്രോഫി ടീമിൽ എ. നജിമുദ്ദീൻ എന്ന 19കാരൻ എത്തിയത്. ആ കാൽവെപ്പിലേക്കുള്ള കഥ തുടങ്ങിയതാകട്ടെ, 1966ലും. അക്കൊല്ലമാണ് സന്തോഷ് ട്രോഫിക്ക് കൊല്ലം ആതിഥ്യമരുളിയത്. ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ മുള ഗാലറിയിലിരുന്ന് ഫുട്ബാൾ കണ്ട് ഹരംകയറിയ കുട്ടികളുടെ കൂട്ടത്തിൽ നജിമുദ്ദീനുമുണ്ടായിരുന്നു.
തേവള്ളിയിൽ വീടിന് സമീപത്തുള്ള ബോയ്സ് എച്ച്.എസിലെ ഫുട്ബാൾ ടീമിലേക്കാണ് നജിമുദ്ദീനെയും കൂട്ടുകാരെയും ആ ഹരം എത്തിച്ചത്. എസ്.എൻ കോളജ് പഠനകാലത്ത് കേരള യൂനിവേഴ്സിറ്റിക്കുവേണ്ടി ബൂട്ടുകെട്ടി. 1972ൽ ജൂനിയർ നാഷനൽസ് സെമിയിൽ ബംഗാളിനെതിരെ രണ്ട് തകർപ്പൻ ഗോളുകളുമായി വരവറിയിച്ച മുന്നേറ്റനിരക്കാരൻ ടൈറ്റാനിയം ടീമിന്റെ കണ്ണിലുടക്കി.
പിന്നെ വൈകിയില്ല, ടൈറ്റാനിയത്തിൽനിന്ന് തേവള്ളി പൈനുംമൂട്ടിൽ വീട്ടിലേക്ക് ആളെത്തി. പഠിക്കാനുള്ള ബുക്കുകളുമായി ഫുട്ബാൾ ക്യാമ്പിലേക്ക് പോയ ആ കൗമാരക്കാരന് പക്ഷേ, ക്ലാസുകളിലേക്ക് മടങ്ങാൻ സമയമുണ്ടായില്ല.
73ൽ കേരള സന്തോഷ് ട്രോഫി ടീമിൽ കൊല്ലത്തെ കളിക്കൂട്ടുകാരായ ടൈറ്റസ് കുര്യനും ജി. രവീന്ദ്രൻ നായർക്കുമൊപ്പം ടീമിലെ ‘ബേബി’ആയി എത്തിയ നജിമുദ്ദീൻ, കിരീട നേട്ടത്തോടെ താരമായി മാറി.
കർണാടകക്കെതിരെ രണ്ടും ഡൽഹിക്കും ആന്ധ്രക്കുമെതിരെ ഓരോ ഗോളും നേടി മുന്നേറ്റത്തിൽ തകർത്തടിച്ച നജിമുദ്ദീൻ, ഫൈനലിൽ റെയിൽവേസിനെതിരെ 3-2 വിജയത്തിൽ ക്യാപ്റ്റൻ ടി.കെ.എസ്. മണി അടിച്ച രണ്ട് ഗോളുകൾക്ക് പന്തെത്തിച്ച് നടത്തിയ പ്രകടനമായിരുന്നു
ഏറ്റവും കൈയടിനേടിയത്. 1981 വരെ കേരള സന്തോഷ് ട്രോഫി ടീമിന്റെ കുന്തമുനയായി. 75ൽ മികച്ച താരവുമായി. 79ൽ കോയമ്പത്തൂർ സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ ക്യാപ്റ്റനായി. ഇന്ത്യൻ കുപ്പായത്തിൽ ഏതാനും പോരാട്ടത്തിൽ ഒതുങ്ങി ആ പ്രതിഭ.
നിരന്തരം അന്വേഷിച്ചെത്തിയ കൊൽക്കത്തൻ ക്ലബുകളുടെ ഫുട്ബാൾ വമ്പിന് മുന്നിൽ കീഴടങ്ങാതെ ടൈറ്റാനിയത്തിൽ ഉറച്ചുനിന്നത് ദേശീയകുപ്പായം അണിയുന്നതിന്റെ അവസരങ്ങൾ കുറച്ചു. ഡ്രിബ്ലിങ് വൈഭവവും പന്തടക്കവും വേഗവും വോളികൾ വലയിലെത്തിക്കുന്ന കൃത്യതയുമെല്ലാംകൊണ്ട് എതിരാളികളുടെ പേടിസ്വപ്നമായി മാറിയ നജിമുദ്ദീൻ, ജർമൻ ഇതിഹാസം ജെർഡ് മ്യൂളറുമായുള്ള കളിസാമ്യതയിൽ കേരള മ്യൂളർ എന്ന വിളിപ്പേര് സ്വന്തമാക്കി.
ഫുട്ബാളിന്റെ എല്ലാ സ്കില്ലും അടങ്ങിയ കളിയഴക് ആയിരുന്നു നജിമുദ്ദീന്റേതെന്ന് ആദ്യ സന്തോഷ് ട്രോഫി ടീമിൽ ഒരുമിച്ചുണ്ടായിരുന്ന ഗോളിയും സുഹൃത്തുമായ ജി. രവീന്ദ്രൻ നായർ പറയുന്നു. 20 കൊല്ലം നീണ്ട ടൈറ്റാനിയം ടീമിലെ കളിക്കാരന്റെ കുപ്പായമഴിച്ച ശേഷവും ടീം കോച്ചായും മാനേജരായും തുടർന്ന നജിമുദ്ദീൻ, ആരോഗ്യം മോശമാകുന്നതുവരെയും ഫുട്ബാളിനെ നെഞ്ചോട് ചേർത്തു.
കേരളം കണ്ട എണ്ണംപറഞ്ഞ ഫുട്ബാളർ എന്ന നേട്ടം സ്വന്തമാക്കിയിട്ടും, അടിച്ചുകൂട്ടിയ ഗോളുകൾ എത്രയെന്നുപോലും എഴുതിസൂക്ഷിക്കാതെ അദ്ദേഹം യാത്രയാകുമ്പോൾ ആ ചാട്ടുളിയുടെ ഓർമകളും ഒരുപാട് പുതിയതാരങ്ങൾക്ക് വഴിയൊരുക്കിയ ഫുട്ബാൾ സ്നേഹവും മാത്രം ബാക്കി.