ഒൻപത് ഗോൾ..!!, ലമീൻ മാജിക്ക്..; ത്രില്ലർ പോരിൽ ഫ്രാൻസിനെ വീഴ്ത്തി സ്പെയിൻ നാഷൻസ് ലീഗ് ഫൈനലിൽ
text_fieldsസ്റ്റട്ട്ഗാർട്ട്: ഗോൾമഴ പെയ്ത യുവേഫ നാഷൻസ് ലീഗ് സെമി ഫൈനൽ ത്രില്ലർ പോരിൽ ഫ്രാൻസിനെ 5-4 ന് കീഴടക്കി സ്പെയിൻ ഫൈനലിൽ കടന്നു. ഇരട്ടഗോൾ നേടിയ സൂപ്പർതാരം ലമീൻ യമാലിന്റെ ചിറകിലേറിയാണ് സ്പാനിഷ് പട മൂന്നാം തവണയും നാഷൻസ് ലീഗ് കലാശപ്പോരിലെത്തുന്നത്.
22ാം മിനിറ്റിൽ നിക്കോ വില്യംസിലൂടെയാണ് സ്പെയിൻ ആദ്യ ലീഡെടുക്കുന്നത്. മൂന്ന് മിനിറ്റിനകം മൈക്കൽ മെറീനോയുടെ ഗോളിൽ ഗോൾ ഇരട്ടിയാക്കി(2-0).
രണ്ടാം പകുതിയുടെ തുടക്കത്തിൽ 54ാം മിനിറ്റിൽ സ്പെയിനിന് അനുകൂലമായി ലഭിച്ച പെനാൽറ്റി അനായാസം വലയിലാക്കി ലമീൻ യമാൽ ലീഡ് മൂന്നാക്കി ഉയർത്തി (3-0). തൊട്ടടുത്ത മിനിറ്റിൽ പെഡ്രിയിലൂടെ സ്പെയിൻ വീണ്ടും ഗോൾ നേടിയതോടെ 4-0 ത്തിന്റെ വ്യക്തമായ മേധാവിത്തം നേടി.
59ാം മിനിറ്റിൽ ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ പെനാൽറ്റി ഗോളിലൂടെയാണ് ഫ്രാൻസ് ആദ്യ മറുപടി നൽകുന്നത് (3-1). 67ാം മിനിറ്റിൽ ലമീൻ യമാൽ തന്റെ രണ്ടാം ഗോളും കണ്ടെത്തിയതോടെ സ്പെയിൻ 5-1 ന് മുന്നിലെത്തി.
നാല് ഗോളിന് പിന്നിൽ നിന്ന ഫ്രാൻസിന്റെ തിരിച്ചുവരവായിരുന്നു. തുടർന്നുള്ള മുപ്പത് മിനിറ്റ് കളത്തിൽ കണ്ടത്. 79ാം മിനിറ്റിൽ റയാൻ ചെർക്കിയുടെ ഗോളിലൂടെ ഫ്രാൻസ് രണ്ടാം ഗോളും നേടി.(5-2). 84ാം മിനിറ്റിൽ ഡാനി വിവിയന്റെ സെൽഫ് ഗോളും എത്തിയതോടെ ഫ്രാൻസ് 5-3 എന്ന നിലയിലേക്ക് തിരിച്ചെത്തി. അന്തിമ വിസിലിന് തൊട്ടുമുൻപ് കോലോ മുവാനിയിലൂടെ വീണ്ടും തിരിച്ചടിച്ച് ഫ്രാൻസ് ഒറ്റ ഗോളിന്റെ ലീഡാക്കി കുറക്കുകയും 5-4) അന്തിമ വിജയം സ്പെയിനിന് ഒപ്പം നിൽക്കുകയും ചെയ്തു. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ സ്പെയിൻ പോർചുഗലിനെയാണ് നേരിടുക.