Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightനിരാശ തീർക്കാൻ...

നിരാശ തീർക്കാൻ ഓറഞ്ചുപട

text_fields
bookmark_border
നിരാശ തീർക്കാൻ ഓറഞ്ചുപട
cancel
camera_alt

വി​ർ​ജി​ൽ

വാ​ൻ​ഡൈ​ക്

ലോക ഫുട്ബാളിലെ നിരാശാകാമുകന്മാരാണ് നെതർലൻഡ്സ് ടീം. ഏതാണ്ടെല്ലാ ലോകകപ്പുകളിലും മനോഹരമായ കളി കെട്ടഴിച്ച് കാണികളെ കൈയിലെടുക്കും. എന്നാൽ, എടുത്തുകാണിക്കാൻ ഒരു ലോകകിരീടം പോലുമില്ല.

കിരീടപ്രതീക്ഷയുമായെത്തിയ മൂന്നുതവണയും ഫൈനലിൽ തോറ്റുമടങ്ങാനായിരുന്നു വിധി. ലോക ഫുട്ബാളിലെ രാജകുമാരന്മാരിൽ മുമ്പന്തിയിലുള്ള യൊഹാൻ ക്രൈഫിന്റെ കാലത്തുപോലും ലോകകപ്പ് ട്രോഫി ആംസ്റ്റർഡാമിലെത്തിക്കാനായില്ല.

ഡച്ച് ഫുട്ബാളിന്റെ സുവർണകാലത്ത് 1974, 1978ലും ടീം ഫൈനൽ കളിച്ചു. ടോട്ടൽ ഫുട്ബാളിന്റെ മനോഹാരിതയുമായെത്തിയ ക്രൈഫിന്റെ ടീം കിരീടം നേടുമെന്ന് തന്നെ ആരാധകരെല്ലാം കരുതിയെങ്കിലും ഫൈനൽ പശ്ചിമ ജർമനിക്കുമുന്നിൽ അടിയറവെച്ചു.

പിറ്റേത്തവണ ക്രൈഫ് ഇല്ലാതിരുന്നിട്ടും നെതർലൻഡ്സ് തുടർച്ചയായ രണ്ടാം ഫൈനൽ കണ്ടു. പക്ഷേ അത്തവണയും ആതിഥേയർക്കുമുന്നിൽ മുട്ടുമടക്കി. അർജന്റീനയാണ് ജേതാക്കളായത്.

ക്രൈഫും അയാക്സ് ആംസ്റ്റർഡാമും ലോകഫുട്ബാളിൽ കത്തിനിന്ന കാലത്ത് സാധിക്കാതിരുന്ന സമ്മോഹന നേട്ടം പിന്നീട് പടിവാതിൽക്കലെത്തിയത് 2010ലാണ്. വെസ്‍ലി ഷ്നൈഡറുടെയും അർയൻ റോബന്റെയുമൊക്കെ ടീം അത്തവണ സ്പെയിനിനുമുന്നിലും തലകുനിച്ചു.

2010ൽ ഫൈനലിലും 2014ൽ സെമിയിലുമെത്തിയ ഓറഞ്ചുപട 2018 ലോകകപ്പിന് യോഗ്യതപോലും നേടിയില്ല. അതിനാൽതന്നെ ഇത്തവണ വർധിതവീര്യത്തോടെയാണ് വരവ്. യൂറോപ്യൻ മേഖല യോഗ്യത റൗണ്ട് ഗ്രൂപ് ജിയിൽ ചാമ്പ്യന്മാരായാണ് നെതർലൻഡ്സ് ഖത്തറിലേക്ക് യോഗ്യത നേടിയത്.

തുർക്കി, നോർവേ, മോണ്ടെനെഗ്രോ, ലാത്‍വിയ, ജിബ്രാൾട്ടർ ടീമുകളടങ്ങിയ ഗ്രൂപ്പിൽ 10 മത്സരങ്ങളിൽ ഏഴു ജയം, രണ്ടു സമനില, ഒരു തോൽവി എന്നിവയിൽനിന്ന് 23 പോയന്റോടെയായിരുന്നു നെതർലൻഡ്സിന്റെ മുന്നേറ്റം. 33 ഗോളുകളടിച്ചപ്പോൾ എട്ടെണ്ണം വഴങ്ങി.

12 ഗോളുകൾ അടിച്ച മെംഫിസ് ഡിപായ് ആയിരുന്നു ടോപ്സ്കോറർ. ഇംഗ്ലണ്ടിന്റെ ഹാരി കെയ്നിനൊപ്പം യൂറോപ്പിലും ഗോൾവട്ടേയിൽ മുന്നിലായിരുന്നു ഡിപായ്. 2014 ലോകകപ്പിൽ ലൂയി വാൻ ഹാൽ സർപ്രൈസ് പാക്കേജ് ആയി അവതരിപ്പിച്ച ഡിപായ് തന്നെയാണ് ഇത്തവണ ടീമിന്റെ പ്രധാന സ്ട്രൈക്കർ.

മാർകോ വാൻ ബാസ്റ്റൺ, റൂഡ് വാൻ നിസ്റ്റൽ റൂയി, റോബിൻ വാൻപേഴ്സി തുടങ്ങിയ ഡച്ചുപടയുടെ ലോകോത്തര സ്ട്രൈക്കർമാരെപ്പോലെ നമ്പർ9 ഫോർവേഡ് അല്ലെങ്കിലും ഗോളടിക്കാൻ ടീം കൂടുതൽ ആശ്രയിക്കുന്നത് ഇടതുവിങ്ങിൽ കളിക്കുന്ന ഡിപായിയെത്തന്നെയാവും.

കുന്തമുന >>>

മിക്ക ടീമുകളുടെയും കുന്തമുന ഗോളടിച്ചുകൂട്ടുന്ന സ്ട്രൈക്കർമാരും കളി മെനയുന്ന മിഡ്ഫീൽഡർമാരുമാണെങ്കിൽ, നെതർലൻഡ്സ് ഉറ്റുനോക്കുന്നത് പ്രതിരോധക്കോട്ട കെട്ടുന്ന നായകനിലേക്കാണ് -സാക്ഷാൽ വിർജിൽ വാൻഡൈക്; ലോകത്തെ ഏറ്റവും മികച്ച ഡിഫൻഡർ എന്ന വിശേഷണം കുറച്ചുകാലമായി കൂടെ കൊണ്ടുനടക്കുന്ന താരം.

നടപ്പുസീസണിൽ പ്രകടനം ഒട്ടൊന്ന് മങ്ങിയിട്ടുണ്ടെങ്കിലും വാൻഡൈകിനെ കടന്നുപോകാൻ ഏത് മുന്നേറ്റക്കാരനും പാടുപെടും. അപാരമായ പൊസിഷനൽ മികവും എതിരാളികളുടെ നീക്കം മുൻകൂട്ടി കാണാനുള്ള കഴിവുമാണ് 31കാരന്റെ പ്ലസ് പോയന്റുകൾ. ഒപ്പം ചേർക്കാൻ നായക മികവുകൂടിയാവുമ്പോൾ നെതർലൻഡ്സിന്റെ പ്രതീക്ഷാഭാരം മുഴുവൻ ആറടി നാലിഞ്ച് ഉയരക്കാരന്റെ ചുമലിലാവും.


ലൂ​യി വാ​ൻ ഹാ​ൽ


ആശാൻ >>>

ഏറെ പരിചയസമ്പന്നനായ ലൂയി വാൻ ഹാൽ ആണ് ഡച്ച് ടീമിന് തന്ത്രങ്ങളോതിക്കൊടുക്കുന്നത്. അർബുദത്തിന് ചികിത്സയിലിരിക്കുമ്പോഴും തളരാതെ ടീമിനെ ഒരുക്കുന്ന കോച്ചിന്റെ പോരാട്ടവീര്യം കളിക്കാരിലേക്കും പകരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

മൂന്നാംവട്ടമാണ് വാൻഹാൽ ദേശീയ ടീം പരിശീലകനാവുന്നത്. മൂന്നാംവട്ടം ഭാഗ്യം കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് നെതർലൻഡുകാർ. 2014ലെ മൂന്നാംസ്ഥാനം ഇത്തവണ കിരീടനേട്ടമാക്കി ഉയർത്തുകയാണ് വാൻഹാലിന്റെ സ്വപ്നം. ബാഴ്സലോണ, ബയേൺ മ്യൂണിക്, മാഞ്ചസ്റ്റർ യുനൈറ്റഡ്, അയാക്സ് തുടങ്ങിയ ലോകോത്തര ക്ലബുകളെയും പരിശീലിപ്പിച്ച പരിചയമുണ്ട് 71കാരന്.

മത്സരങ്ങൾ

നെതർലൻഡ്സ് x സെനഗാൾ (നവം. 21)

നെതർലൻഡ്സ് x എക്വഡോർ (നവം. 25)

നെതർലൻഡ്സ് x ഖത്തർ (നവം. 29)

Show Full Article
TAGS:worldcup 2022 football 
News Summary - world cup-netherland team
Next Story