സാത്വിക്-ചിരാഗ് സഖ്യത്തിന് കിരീടം
text_fieldsസിംഗപ്പൂർ: സിംഗപ്പൂർ ഓപൺ സൂപ്പർ 750 ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ സാത്വിക് സായ് രാജ് റാങ്കി റെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ജേതാക്കൾ. ലോക നാലാം നമ്പറുകാരായ ഇന്ത്യൻ ജോടി ഫൈനലിൽ മൂന്നാം റാങ്കുകാരായ ഇന്തോനേഷ്യയുടെ ഫജർ അൽഫിയാൻ-മുഹമ്മദ് ശൊഹിബുൽ ഫിക്റി ടീമിനെയാണ് മൂന്ന് സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിൽ മുട്ടുകുത്തിച്ചത്. സ്കോർ: 18-21, 21-17, 21-16. ഒരു മണിക്കൂറും 13 മിനിറ്റും നീണ്ട മത്സരത്തിൽ ആദ്യ സെറ്റ് കൈവിട്ട ശേഷമായിരുന്നു ഇന്ത്യൻ ജോടിയുടെ തിരിച്ചുവരവ്.
രണ്ടു വർഷത്തെ കിരീട വരൾച്ചക്കാണ് സാത്വികും ചിരാഗും വിരാമമിട്ടത്. 2024ൽ തായ്‍ലൻഡ് ഓപൺ ജയിച്ചശേഷം നാല് ഫൈനലുകൾ കളിച്ചെങ്കിലും ഇരുവർക്കും കിരീട ഭാഗ്യമുണ്ടായിരുന്നില്ല. ഏഷ്യൻ ഗെയിംസിലെയും കോമൺവെൽത്ത് ഗെയിംസിലെയും സ്വർണ ജേതാക്കളായ ഇന്ത്യൻ സഖ്യത്തിന്റെ ഒമ്പതാമത് ടൂർ കിരീടമാണിത്. സെമിയിൽ ലോക ഒന്നാം നമ്പറുകാരായ ദക്ഷിണ കൊറിയയുടെ കിം വോൻ ഹോ-സിയോ സിയൂങ് ജയ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകളിൽ തകർത്താണ് ഇന്ത്യക്കാർ ഫൈനലിലെത്തിയിരുന്നത്. സിംഗപ്പൂർ ഓപൺ ഡബ്ൾസിൽ ജേതാക്കളാവുന്ന ആദ്യ ഇന്ത്യക്കാരാണ് സാത്വികും ചിരാഗും.


